Thursday, October 29, 2015

ഹിമവദ് ഗോപാലസ്വാമി ബെട്ടയിലേക്കൊരു തണുത്ത യാത്ര!!

ഗോപാലസ്വാമിബെട്ട - ഊട്ടി യാത്ര
(ഭാഗം 1)



വിശാലമായ സൂര്യകാന്തിപ്പാടം. കണ്ണെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന മൊട്ടക്കുന്നുകൾ. പൊരിവെയിൽ വകവെക്കാതെ മേഞ്ഞു നടക്കുന്ന കന്നുകാലിക്കൂട്ടം. പശുക്കളെ തെളിക്കുന്ന ഇടയന്മാർ. ഭാവനാ സമ്പന്നമായ ചലച്ചിത്ത്രങ്ങൾക്ക് ദൃശ്യ വിരുന്നൊരുക്കാവുന്ന പശ്ച്ചാത്തലം. ഇക്കാണുന്ന വിസ്മയങ്ങളെല്ലാം സ്വന്തം മടിത്തട്ടിലൊതുക്കിക്കൊണ്ട് തലയുയർത്തിനിൽക്കുന്നൊരു കുന്ന്. അതാണ്‌ " ഹിമവദ് ഗോപാലസ്വാമി ബെട്ട".


"ചന്ദ്രനുദിക്കുന്ന ദിക്കിൽ" എന്ന സിനിമയുടെ പാട്ടുകളുൾപ്പെടെ സുന്ദരമായ പല ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് അവിടെയും, ചുറ്റുവട്ടത്തുമാണെന്നു കേട്ടിട്ടുണ്ട്. മനോഹരമായ ധാരാളം ഫ്രെയിമുകളുൾക്കൊള്ളുന്ന ആ സ്ഥലം കാണണമെന്നത് അന്നുമുതൽക്കേ മനസ്സിലുദിച്ച ഒരു മോഹമായിരുന്നു.

അവിടേക്ക്, ഞങ്ങൾ സകുടുംബം ഒരു യാത്ര പോകുകയാണ്.

നാടുകാണിച്ചുരത്തിന്റെ സുന്ദരമായ പാതകൾ പിന്നിട്ട് ഞങ്ങളുടെ വണ്ടി കുതിക്കുമ്പോഴും, സിനിമയിലെ സുന്ദരമായ ഫ്രെയിമുകളായിരുന്നു മനസിൽ!


9 മണിയോടെ "തെപ്പകാട്" എന്ന സ്ഥലത്തെത്തി. മുതുമല വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലെ ഫോറെസ്റ്റ് ട്രെക്കിംഗ് പോയിന്റാണിത്. ടിക്കറ്റെടുത്താൽ, വനം വകുപ്പിന്റെ വണ്ടിയിൽ കാട്ടിനുള്ളിലൂടൊരു യാത്ര ഇവിടെ നമുക്കാസ്വതിക്കാം. ടിക്കറ്റ് കൗണ്ടറിൽ നല്ല തിരക്കുണ്ട്. ഞങ്ങളുടെ പ്രധാന ലക്ഷ്യം അതല്ലാത്തതിനാലും, ഇങ്ങനൊരു യാത്ര, കഴിഞ്ഞ തവണ ആസ്വതിച്ചിട്ടുള്ളതിനാലും ഞങ്ങൾ കൗണ്ടറിൽനിന്നും പുറത്തിറങ്ങി.

സുദീർഘമായൊരു യാത്രയുടെ ക്ഷീണമകറ്റാനായി, ഞങ്ങൾ, അല്പനേരം അവിടമാകെയൊന്നു ചുറ്റിക്കാണാൻ തീരുമാനിച്ചു.

വലതുവശത്തേക്കു കാണുന്ന റോഡ്‌, മസിനഗുഡി വഴി ഊട്ടിയിലേക്കുള്ളതാണ്. തിരിച്ചു വരുമ്പോൾ ഞങ്ങൾക്ക് പോകാനുള്ള വഴിയാണിത്.

പാശ്ചാത്യ ഭരണ കാലത്തെ ഓർമ്മിപ്പിക്കുന്ന ഈ ഉരുക്കു പാലത്തിലൂടെ മോയാർ നദി മുറിച്ചു കടന്നാൽ, അക്കരെയുള്ള ആനപ്പന്തിയിലെത്താം. ഇവിടത്തെ ആനയൂട്ട് വളരെ രസമുള്ളൊരു കാഴ്ച്ചതന്നെയാണ്. മുതിർന്ന ആനകൾ മുതൽ കുട്ടിയാനകൾ വരെ അനുസരണയോടെ ഭക്ഷണത്തിനായി കാത്തിരിക്കുന്നത് തീർത്തും നയനാനന്ദകരമായൊരു കാഴ്ച്ചതന്നെയാണ്. അതുകൊണ്ട്തന്നെ, വിദേശീയരടക്കം മുതുമലയിലെത്തുന്ന സഞ്ചാരികളാരും ഇവിടം സന്ദർശിക്കാൻ മറക്കാറില്ല.


നിർഭാഗ്യമെന്നു പറയട്ടെ, ഇന്നത്തെ ആനയൂട്ട് അല്പം മുൻപ് കഴിഞ്ഞിരിക്കുന്നു. ഞങ്ങൾ തിരിച്ചു നടന്നു.

ഉരുക്കുകൊണ്ട് നിർമ്മിക്കപ്പെട്ട പാലം. ഇതിനടിയിലൂടെ മോയാർ നദി ശാന്തമായൊഴുകുന്നു, ചെറിയ പാറക്കല്ലുകൾക്കിടയിലൂടെ. അടിത്തട്ടിലെ ഉരുളൻ കല്ലുകൾ വ്യക്തമായി കാണത്തക്ക രീതിയിൽ തെളിഞ്ഞ ജലം. വനാന്തരങ്ങളിലൂടെ ഒഴുകിയെത്തുന്ന അരുവിക്ക്, വന്യമായൊരു സൗന്ദര്യം തന്നെയാണിവിടെയും.

ഞങ്ങൾ വണ്ടിക്കടുത്തേക്കു നടന്നു. ടിക്കെറ്റ് കൗണ്ടറിൽ അപ്പോഴും നല്ല തിരക്കുതന്നെ!


മൈസൂർ റോഡിലൂടെ കുറച്ചൊന്നു സഞ്ചരിച്ചാൽ കർണ്ണാടകത്തിന്റെ ബോർഡറായി. ബോർഡർ കടന്നാൽ ഈ കാട് ബന്ദിപൂർ നാഷണൽ പാർക്കെന്നാണ് അറിയപ്പെടുക.


ബന്ദിപൂർ കാട്ടിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോഴും വന്യമൃഗങ്ങളായ മാനുകളും, കുരങ്ങുകളും, ആനകളും തന്നെയാണ് ദർശന മനോഹാരിതയേകുന്നത്.


ഞങ്ങൾ കാടിന്റെ സംരക്ഷിത മേഘല കടന്നിരിക്കുന്നു. ഇനി ജനവാസ കേന്ദ്രമാണ്. ഇരുവശവും സൂര്യകാന്തിച്ചെടികൾ കൃഷിചെയ്യുന്ന വിശാലമായ പാടം. അതിനിടയിലൂടെ സാമാന്യം നല്ലൊരു റോഡ്. പടർന്നു പന്തലിച്ചു നിൽക്കുന്ന ആൽമരച്ചുവട്ടിലൂടെ ഞങ്ങളുടെ വണ്ടി വേഗത്തിലോടുകയാണ്. ഒട്ടുമിക്ക തണൽ മരച്ചുവട്ടിലും വഴി വാണിഭക്കാർ ഉപവിഷ്ടരാണ്.  തണ്ണിമത്തനാണ് പ്രധാന ഇനം!

വളരെ നേരത്തെ യാത്രയായിരുന്നതിനാൽ അതിലൊന്നിന്റെ മുന്നിൽ വണ്ടി നിർത്തി. വാങ്ങാൻ ചെന്നിരിക്കുന്നത് സഞ്ചാരികളാണെങ്കിൽ, തോന്നുന്ന വിലയായിരിക്കും ഇവർ ചോദിക്കുക. അതുകൊണ്ട് തന്നെ കച്ചവടക്കാരനോട് നല്ലവണ്ണം വിലപേശിയതിനു ശേഷം ഞങ്ങൾ ഒരു ചാക്ക് തണ്ണിമത്തൻ വാങ്ങി. (മുന്നൂറു രൂപക്ക് പറഞ്ഞത് എഴുപതിനുറപ്പിച്ചു)


ജനവാസ മേഘലയാണെന്നിരിക്കിലും, അംഗ സംഖ്യ കുറവുള്ള മാൻ കൂട്ടങ്ങളെ അവിടവിടെ കാണുന്നുണ്ട്. നമ്മുടെ നാട്ടിലെ ആട്ടിൻ പറ്റത്തെപ്പോലെ അവ മേഞ്ഞു നടക്കുന്നു. ഇവിടുത്തുകാർക്ക് ഇതൊരു പുതുമയല്ലാതിരിക്കാം, പക്ഷെ, ഇത്തരം കാഴ്ച്ചകൾ അസുലഭമായ നമ്മെപ്പോലുള്ളവർക്ക്, ഇതൊരു പ്രത്യേക അനുഭവം തന്നെയാണ്.

ഞങ്ങൾ ഗോപാലസ്വാമി ബെട്ടയിലേക്കുള്ള റോഡിന്റെ കവാടത്തിലെത്തിയിരിക്കുന്നു. ഇടത്തോട്ട് തിരിഞ്ഞ് കവാടത്തിനുള്ളിലൂടെയാണിനി യാത്ര. എകദേശം എട്ട് കിലോമീറ്റർ സഞ്ചരിക്കേണ്ടതുണ്ട്.

കവാടം കടന്ന് അല്പമാത്ര യാത്രയിൽത്തന്നെ, കർണ്ണാടകത്തിന്റെ ഗ്രാമീണാന്തരീക്ഷം സ്പഷ്ടമാക്കുന്ന കാഴ്ച്ചകൾ ഞങ്ങൾക്ക് കാണാനായി. "ഹംഗാല" ഗ്രാമം. ചിലയിടങ്ങളിൽ കോളനിപോലെ കാണപ്പെടുന്ന അനേകം വീടുകൾ. അടുത്ത കൃഷിയിറക്കുന്നതിനായി ഒരുക്കിയിട്ടിരിക്കുന്ന വിശാലമായ സൂര്യകാന്തിപ്പാടം. കൃഷിയിടങ്ങളിലിറങ്ങുന്ന വന്യ ജീവികളെ തുരത്താനായി, പാടത്തെ ചില മരങ്ങളിൽ കാവൽ ഏറുമാടങ്ങൾ.


കാഴ്ച്ചകൾ മനസ്സിൽ പകർത്തിക്കൊണ്ട് മുന്നോട്ട് ഗമിക്കുകയാണ്. വണ്ടിയുടെ ബ്രേക്കിൽ കാലമർന്നത് പെട്ടെന്നാണ്. കണ്ണുകൾക്ക്‌ പുതിയൊരു ദൃശ്യ വിരുന്നൊരുക്കിക്കൊണ്ട്, റോഡിനു കുറുകെ കടന്നുപോകുന്ന കന്നുകാലിക്കൂട്ടം . നൂറോളം കാലികളുണ്ട്. നിത്യ യാത്രയായതിനാലാകാം, മുൻപേ ഗമിക്കുന്ന ഗോവിന്റെ പിന്നിൽ അകലെയുള്ള മൊട്ടക്കുന്നുകളിലേക്ക് അവ നടന്നകലുന്നു. അവക്ക് പുറകെ നടക്കുന്ന ഗോപാലന്മാരും. ഇടതു ചുമലിൽ ചേർത്തു പിടിച്ചിരിക്കുന്ന നീണ്ട വടിയിൽ തൂങ്ങിനിന്നാടുന്ന തൂക്കുപാത്രം. ഉച്ചക്കു കഴിക്കുന്നതിനുള്ള ഭക്ഷണവും വെള്ളവുമാകാം. ഗ്രാമീണമായ വസ്ത്രധാരണം.

ദൂരെ കുന്നിൻ ചരിവിൽ, വേറെയും കന്നുകാലിക്കൂട്ടങ്ങൾ മേഞ്ഞു നടക്കുന്നുണ്ട്.

മലയടിവാരത്തിലെത്തി. ഇവിടെ കർണ്ണാടക വനം വകുപ്പിന്റെ ഒരു ചെക്ക്പോസ്റ്റുണ്ട്. ഇവിടെനിന്നും ടിക്കറ്റെടുക്കണം. അനുവദനീയമായ സമയം ഒന്നര മണിക്കൂറാണ്. പ്ലാസ്റ്റിക് കവറുകളും കുപ്പികളും കൊണ്ടുപോകാനനുവദിക്കില്ല.

പൊട്ടിപ്പൊളിഞ്ഞ ചുരം പാതയിലൂടെ അല്പനേരത്തെ യാത്രക്കൊടുവിൽ ഞങ്ങൾ ക്ഷേത്രത്തിനു മുന്നിലെത്തി.


ക്ഷേത്രത്തിനു മുന്നിൽ സാമാന്യം വലിയൊരു പാർക്കിംഗ് ഏരിയയുണ്ട്. ഒരു ഭാഗം കരിങ്കല്ലുകൊണ്ട് കൈവരി കെട്ടിയിരിക്കുന്നു. അപ്പുറം താഴ് വരയാണ്.




പൗരാണികത തോന്നിക്കുന്ന ക്ഷേത്രം. ചുറ്റുമതിൽ, പളനി ക്ഷേത്രം പോലെ ചുവപ്പും വെള്ളയും ഛായമടിച്ചിരിക്കുന്നു. സ്വർണാഭമായ പ്രവേശന കവാടം. കവാടം കടന്ന് കുറച്ച് പടികൾ കയറിയാൽ ക്ഷേത്രത്തിന്റെ ഉള്ളിലെത്താം. ഞങ്ങൾ ക്ഷേത്രത്തിനുള്ളിലേക്കു കടന്നു. വളരെ തണുപ്പുള്ള അന്തരീക്ഷം. തറ, ഗ്രാനൈറ്റ് പാളികൾ കൊണ്ട് ഭംഗിയാക്കിയിരിക്കുന്നു. പുറത്തെ ചൂട് തെല്ലും അനുഭവപ്പെടാത്തതിനാലാകാം, കയറിയവരാരും ഇറങ്ങുന്നത് കാണുന്നില്ല.

ചാമരാജനഗർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം പണികഴിപ്പിച്ചത്, ഹൊൊയ്സാല രാജവംശത്തിൽപ്പെട്ട ബല്ലാല എന്ന രാജാവാണ്. കൃസ്തുവർഷം 1315 ലാണ് പണികഴിപ്പിച്ചതെന്നു പറയപ്പെടുന്നു. ഭഗവാൻ വിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണൻ വേണുവൂതിക്കൊണ്ട് നിൽക്കുന്നൊരു പ്രതിഷ്ഠയാണിവിടെയുള്ളത്.

അഗസ്ത്യ മഹർഷി ഇവിടെ തപസ്സിരുന്നെന്നും, ഭഗവാൻ വിഷ്ണുവിനെ പ്രീതിപ്പെടുത്തിയെന്നും, അദ്ധേഹത്തിന്റെ ഒരംശം ഇവിടെ കുടികൊള്ളാമെന്നു വാക്കു നൽകിയെന്നും വിശ്വാസം.


വിശാലമായ പ്രദക്ഷിണ വഴി. ഞങ്ങൾ അതിലൂടെ അമ്പലത്തിനെ ചുറ്റാൻ തീരുമാനിച്ചു. ചുട്ടു പൊള്ളുന്ന വെയിൽ. നടപ്പാതയിൽ വിരിച്ചിരിക്കുന്ന കല്ലുകളും ചൂടായിക്കൊണ്ടിരിക്കുന്നു. ഇടക്കിടക്ക് തണുത്ത കാറ്റടിക്കുന്നുണ്ട്. മതിൽക്കെട്ടിന് ഉയരം കുറവാണ്. അതിനപ്പുറം മൊട്ടക്കുന്നുകളാണ്. ഈ പുൽത്തകിടിയിലെല്ലാം പലപ്പോഴും ആനക്കൂട്ടങ്ങളെ കാണാറുണ്ടെന്നു പറയപ്പെടുന്നു. വൈകുന്നേരങ്ങളിൽ ഇവിടം വളരെ സുന്ദരമായിരിക്കും. ബന്ദിപൂർ നാഷണൽ പാർക്കിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗമാണിത്. ഇവിടെനിന്നു കാണുന്ന ഉദയവും അസ്തമയവും വളരെ സുന്ദരമാണ്‌.

ഒന്നര മണിക്കൂർ തീരാറായിരിക്കുന്നു . ഞങ്ങൾ തിരിച്ചു പോകാൻ തയ്യാറെടുക്കുകയാണ്.


അടുത്ത ലക്ഷ്യം ഊട്ടിയാണ് . ഞങ്ങൾക്കവിടെ വൈകുന്നേരത്തോടെ എത്തിയാൽ മതി. അതുകൊണ്ട് തന്നെ തിരിച്ചുള്ള യാത്ര വളരെ സാവധാനത്തിലാക്കാൻ തീരുമാനിച്ചു.

റോഡിന്റെ പാർശ്വങ്ങളിൽ ഉരുളൻ കല്ലുകൾ അടുക്കിവച്ച് നിർമ്മിച്ച ചെറിയ അതിരുകളും, പുഷ്പിച്ചു നിൽക്കുന്ന കള്ളിമുൾച്ചെടികൾ തീർക്കുന്ന വേലികളും കണ്ടുകൊണ്ട് യാത്ര തുടരുമ്പോഴും, കുന്നിന്മുകളിലേക്കുള്ള സഞ്ചാരികളുടെ വാഹനങ്ങൾ ഇടക്കിടെ ഞങ്ങളെ കടന്നു പോകുന്നുണ്ടായിരുന്നു.


അല്പം മുന്നിലായി ഒരു കാളവണ്ടി പോകുന്നത് കാണുന്നുണ്ട്. നമ്മുടെ നാട്ടിലിന്നു കാണാൻ സാധിക്കാത്തൊരു ഗ്രാമീണ കാഴ്ച്ച. വളരെ സാവധാനത്തിലാണത് മുന്നോട്ട് ഗമിക്കുന്നത്. ഞങ്ങൾ അതിനടുത്തെത്തി. തടിമാടന്മാരായ രണ്ട് വണ്ടിക്കാളകൾ. അവക്ക് പിന്നിൽ സാരഥിയായി ഒരു വൃദ്ധൻ. പാഠപുസ്ഥകത്തിലെ താളുകളിലല്ലാതെ ഒരു കാളവണ്ടി നേരിൽക്കണ്ടതിന്റെ അത്ഭുതത്തിലാണെന്റെ മകൾ. അവളുടെ ആകാംക്ഷ, കണ്ണുകളിൽനിന്നും വായിച്ചെടുക്കാൻ സാധിക്കുന്നുണ്ട്. വണ്ടി ഒരു ഇടവഴിയിലേക്കു തിരിയുന്നതുവരെ, വളരെ നേരം ഞങ്ങളതിനെ അനുഗമിച്ചു. കൃഷിയിടങ്ങളിലേക്ക് സാധനങ്ങളെത്തിക്കുന്ന വണ്ടിയാകാം!


ഇപ്പോൾ ഞങ്ങളുടെ വണ്ടി ഓടിക്കൊണ്ടിരിക്കുന്നത്, ഹൈവേയിലൂടെയാണ്. ഉച്ചഭക്ഷണം കഴിച്ചിട്ടില്ല. സമയം വല്ലാതെ വൈകിയിരിക്കുന്നു. ഞങ്ങൾ അവിടൊരു മരച്ചുവട്ടിൽ വണ്ടി നിർത്തി. കരുതിയിരുന്ന പായ നിലത്തു വിരിച്ചു. ഭക്ഷണപ്പൊതി പുറത്തെടുത്തതും, എവിടുന്നൊക്കെയോ കുറേ കുരങ്ങന്മാർ അവിടെയെത്തി. തലക്ക് മീതെ, മരത്തിൽ അവർ വലിയ ശബ്ധമുണ്ടാക്കിക്കൊണ്ട് വാനര വിക്രിയകൾ നടത്തുന്നു.


ഞങ്ങൾ വണ്ടി വിട്ടു. അല്പം ദൂരെയായി വിജനമായ നല്ലൊരു സ്ഥലത്ത് നിർത്തി.

ഇത്തവണ ഞങ്ങളെ എതിരേറ്റത് മനുഷ്യർ തന്നെ. കാഴ്ച്ചയിൽ ഭ്രാന്തനെപ്പോലെ തോന്നിക്കുന്നൊരാൾ. ഞങ്ങളുടെ അല്പം ദൂരെയായി അയാളിരുന്നു. ഭാണ്ടക്കെട്ടിൽനിന്നും വൃത്തിഹീനമായൊരു പ്ലാസ്റ്റിക് കവറെടുത്ത് നിലത്തു വിരിച്ച്, കൈ കൊണ്ട് താളം കാട്ടിക്കൊണ്ട് കണ്ണിലേക്കു നോക്കി. പാവം തോന്നിക്കുന്ന രൂപം. ഒഴിഞ്ഞ വയറിൽ തടവിക്കൊണ്ടിരിക്കുകയാണയാൾ. ഒരു പ്ലെയ്റ്റിൽ ആദ്യം അയാൾക്ക് ഭക്ഷണം നൽകിക്കൊണ്ട് ഞങ്ങളും കഴിക്കാൻ തുടങ്ങി. അല്പം കഴിഞ്ഞപ്പോഴേക്കും രണ്ടുപേർകൂടെ എത്തി. സംഗതി ഗുലുമാലാകുമോയെന്നു തോന്നിപ്പോയി. പെട്ടെന്നുതന്നെ തിന്നു തീർത്ത്, ബാക്കി അവർക്കും, അപ്പോഴേക്കും അവിടെയെത്തിയ വാനര സംഘത്തിനും നൽകിയിട്ട്, വേഗംതന്നെ യാത്രതുടർന്നു.

സംഭവ ബഹുലമായൊരു യാത്രയുടെ അന്ത്യത്തിലെ തമാശയെ ഒന്നുകൂടെ അയവിറക്കിക്കൊണ്ട് യാത്ര തുടരുകയാണ്, അടുത്ത ലക്ഷ്യം ഊട്ടിയാണെന്ന സന്തോഷത്തോടെ !!


ഗോപാലസ്വാമിബെട്ട-ഊട്ടി യാത്ര (ഭാഗം 2) ഇവിടെ അമർത്തുക 

Tuesday, September 22, 2015

ഗോവ

( അഗോറ ഡയറിക്കുറിപ്പിൽനിന്നു )


ഭാരതത്തിന്റെ പടിഞ്ഞാറെ തീരത്തു സ്ഥിതിചെയ്യുന്ന ഗോവയുടെ സുന്ദരമായ കടൽത്തീരങ്ങൾ ലക്ഷ്യമാക്കിയാണ് ഇപ്രാവശ്യത്തെ യാത്ര തീരുമാനിക്കപ്പെട്ടിരിക്കുന്നത്. പതിവിൽനിന്നും വ്യത്യസ്തമായി, ട്രെയിനിലാണ് യാത്ര.

സുന്ദരമായ കൊങ്കണ്‍ പാതയിലൂടെ തുരങ്കങ്ങൾ താണ്ടിയുള്ള യാത്ര വളരെ രസകരമായൊരു അനുഭവമാണെന്നു കേട്ടിട്ടുണ്ട്. പക്ഷെ, ഞങ്ങളുടെ യാത്രയുടെ മുക്കാൽ ഭാഗവും രാത്രിയിലായിരുന്നതിനാൽ, ആ രസം പൂർണ്ണമായി ആസ്വതിക്കാനുള്ള ഭാഗ്യം ലഭിച്ചില്ല.

ഉച്ചക്കു മുൻപുതന്നെ ഗോവയിലെത്തി. യാത്രാ ക്ഷീണത്തിന്റെ ചടപ്പ് എല്ലാവരുടെയും മുഖത്ത്‌ ശേഷിക്കുന്നുണ്ട്. അവിടടുത്തുതന്നെ ഒരു ഹോട്ടലിൽ ഞങ്ങൾ റൂമെടുത്തു.

പകൽ ഗോവയിൽ കറങ്ങുന്നതിനായി വിവിധ ടൂർ പാക്കേജുകളുമായി ധാരാളം ടൂർ കമ്പനികളുണ്ട്. ഞങ്ങൾ അതിലൊന്നിൽ ബുക്ക് ചെയ്തു. അടുത്ത ദിവസം രാവിലെ യാത്ര തുടങ്ങും.

സുന്ദരമായ ധാരാളം കടൽത്തീരങ്ങളാൽ അനുഗ്രഹീതമാണ് ഗോവ. സ്വദേശികളും അതിലേറെ വിദേശികളും ദിനംപ്രതി വന്നുകൊണ്ടിരിക്കുന്ന മനോഹരമായൊരു ഡെസ്റ്റിനേഷനാണിത്.


ഗോവയിലെ പ്രധാന ബീചുകളിലൊന്നായ 'കോൾവാ ബീച്ച്' ലേക്ക് ഞങ്ങൾ താമസിക്കുന്ന ഹോട്ടെലിൽ നിന്നും 5-6 കിലോമീറ്ററുകൾ മാത്രമേ ദൂരമുള്ളൂ. മറ്റു സ്ഥലങ്ങളിലേക്കൊരു യാത്ര ഇന്നിനി സാധ്യമല്ല. ഞങ്ങൾ അവിടേക്ക് ബസ് കയറി.

വിശാലമായ ബീച്ച്. വിദേശീയരായ ധാരാളം ജനങ്ങൾ അവിടെയാകെ നിറഞ്ഞിരുക്കുന്നു.
മിക്കവരും അവരുടേതായ പാശ്ചാത്യ വസ്ത്രധാരണ രീതിയിൽത്തന്നെ. കടൽക്കരയിൽ, ഓലമേഞ്ഞുണ്ടാക്കിയ പന്തലുകളിലും  പുറത്തുമായി അവർ ഇഷ്ടംപോലെ ഉല്ലസിക്കുന്നു. ആദപസ്നാനം മതിയാക്കി ചിലർ ആഴീസ്നാനത്തിനൊരുങ്ങുകയാണ്. ഞങ്ങൾ നടത്തം തുടർന്നു .


ബീച്ചിന്റെ മറ്റൊരു ഭാഗത്തെത്തിയിരിക്കുന്നു. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി, പാരാ സെയിലിങ്ങ് പോലുള്ള നിരവധി വിനോദങ്ങൾ അവിടെ നടക്കുന്നുണ്ട്. സ്പീട് ബോട്ടിൽ കെട്ടിയ പാരച്യൂട്ടിൽ, ബോട്ടിന്റെ ഗതിക്കനുസരിച്ച്, കടലിനു മുകളിലൂടൊരു യാത്ര ആരാണിഷ്ട്ടപ്പെടാത്തത്?!  പ്രത്യേകം രൂപകല്പ്പന ചെയ്തിട്ടുള്ള ബെൽറ്റിൽ, പാരച്യൂട്ടിൽ തൂങ്ങിക്കിടന്നുള്ള യാത്ര, കാണാൻ തന്നെ നല്ലൊരു രസമാണ്.


അസ്തമയ സൂര്യനെ വേറൊരു പശ്ച്ചാത്തലത്തിൽ നോക്കിക്കണ്ടുകൊണ്ട് വളരെ നേരം അവിടെ ചെലവഴിച്ചു.


നേരം വല്ലാതെ ഇരുട്ടിയിരിക്കുന്നു. ഗോവൻ കടൽത്തീരങ്ങൾ അപ്പോഴും സജീവമാണെന്നിരിക്കിലും, ഞങ്ങൾ ഹോട്ടെലിലേക്കു തിരിച്ചു.

പിറ്റേന്നു രാവിലെ:
ടൂർ കമ്പനിയുടെ ചാർട്ട് ചെയ്യപ്പെട്ട യാത്ര ഇന്നാണ് . ഞങ്ങൾ നേരത്തേതന്നെ റെഡിയായി നിന്നു.

ഞങ്ങളെക്കൂടാതെ, രണ്ടോ മൂന്നോ കുടുംബങ്ങളും കുറച്ച് ഉത്തരേന്ത്യക്കാരുമുണ്ട് ബസിൽ. യാത്ര തുടങ്ങുകയാണ്. എട്ടുമണിയോടെ യാത്രയാരംഭിച്ചു.

1) ബസിലിക്ക ഓഫ് ബോം ജീസസ്.

ഗോവയുടെ ചരിത്രത്തിന്റെ പ്രധാന നാഴികക്കല്ലുകളിലൊന്നായ ബസിലിക്ക ഓഫ് ബോം ജീസസ് എന്ന ക്രിസ്തീയ ദേവാലയം കാണാനാണ് ഞങ്ങൾ ആദ്യം പോയത്. ഗോവയുടെ തലസ്ഥാനമായ പനജിയിൽനിന്നും ഏകദേശം 9 കിലോമീറ്റർ അകലെയായാണ് ഈ ദേവാലയം സ്ഥിതിചെയ്യുന്നത്.


പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ, വിശേഷ സിദ്ധികൾ ഉണ്ടായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന ഒരു കൃസ്തീയ പുരോഹിതൻ ഇവിടെ ജീവിച്ചിരുന്നു- സൈന്റ് ഫ്രാൻസിസ് ക്സേവ്യർ. മരണാനന്തരം അദ്ധേഹത്തിന്റെ ഭൌതിക ശരീരം ഈ ദേവാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു. വായു കടക്കാത്ത രീതിയിൽ ചില്ലുപേടകത്തിൽ സൂക്ഷിച്ചിരിക്കുന്ന ഈ ശരീരം, 10 വർഷങ്ങളിലൊരിക്കൽ വിശ്വാസികൾക്കുമുന്നിൽ പ്രദർശിപ്പിക്കുന്നു. പത്തോ പന്ത്രണ്ടോ ദിവസങ്ങൾ ന്നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിനു സാക്ഷികളാകാൻ ആയിരക്കണക്കിനു വിശ്വാസികളാണിവിടെയെത്തുന്നത്.

2) ശാന്ത ദുർഗ ടെമ്പിൾ


ഗോവയിലെ ഏറ്റവും പ്രധാന ക്ഷേത്രങ്ങളിലൊന്നാണിത്. പോർച്ചുഗീസ് അധിനിവേശ കാലത്ത് കാര്യമായ നാശനഷ്ടങ്ങൾക്കിരയായ ക്ഷേത്രം, പിന്നീട് സുവാരി പുഴയുടെ മറുകരയിലേക്ക് മാറ്റി പ്രതിഷ്ഠിക്കുകയായിരുന്നു. ജനങ്ങളുടെ ആഗ്രഹപ്രകാരം, നാടിന്റെ പുരോഗതിക്കായി, തന്റെ മന്ത്രിമാരിലൊരാളുടെ നിർദ്ധേശപ്രകാരം ഷാഹു മഹാരാജാവാണിത് പുതുക്കി പണിയിച്ചത്. ഇന്നിത് ഫോണ്ട ജില്ലയിലെ കാവലേം ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.


ഗോവയുടെ ഐശ്വര്യത്തിന്റെ കാവലാളായി കരുതപ്പെടുന്ന ദേവിയുടെ ഈ ക്ഷേത്രം, കാഴ്ചയിലും സുന്ദരമായൊരു നിർമ്മിതി തന്നെയാണ്. ഇൻഡോ-പോർച്ചുഗീസ് വാസ്തു ശില്പ ചാരുതയിൽ വിരിഞ്ഞ ഈ മന്ദിരത്തിന് മുന്നിൽ മനോഹരമായൊരു ദീപസ്തംബമുണ്ട്. വിശേഷ ദിവസങ്ങളിൽ ഈ സ്തംബം ദീപാലംക്രിതമായി ശോഭിക്കുന്നത് നയന മനോഹരമായൊരു കാഴ്ച്ച തന്നെയാണ്.

3) ലോട്ടോലിം വില്ലേജ്


അനേകം പ്രതിമകളും പുരാവസ്തുക്കളുമടങ്ങിയൊരു മ്യൂസിയം. പ്രാചീന ഗോവൻ സംസ്കാരത്തിന്റെ ഒരു പുന:സൃഷ്ടിയായി ഇതിനെ വേണമെങ്കിൽ പറയാം. ഗോവൻ സാമൂഹിക ജീവിതം, ജീവൻ തുടിക്കുന്ന ശിൽപ്പങ്ങളായി പുന:സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വഴി വാണിഭക്കാരും, പരമ്പരാഗത വേഷത്തിലുള്ള മുക്കുവരും, കർഷകരുമെല്ലാം നിശ്ചലരായി നോക്കി നിൽക്കുന്ന പോലെ! ഒരു സംസ്ക്രിതിയിലേക്കിറങ്ങിച്ചെന്ന പ്രതീതി. ഞങ്ങൾ വളരെ നേരം അവിടം  ചുറ്റിക്കണ്ടു.

4) ഡോണാ പോള ബീച്ച്


ഡോണ പോളയെ കുറിച്ച് ഒരുപാട് കഥകൾ പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും, സമാധാനത്തിന്റെയും സഹായത്തിന്റെയും പ്രതീകമായൊരു കഥ കേട്ടത് വശ്വസിക്കാനാണു ഞാനാഗ്രഹിക്കുന്നത്.

ശ്രീലങ്കയിലെ ജാഫ്നാ പട്ടണത്തിലെ വൈസ്രോയിയായിരുന്ന ഒരു പോർച്ചുഗീസ് ഉദ്യോഗസ്ഥന്റെ മകളായിരുന്നു ഡോണാ പോള. 1644 ൽ അവർ കുടുംബസമേതം ഇവിടേക്കു കുടിയേറി. ഇവിടത്തെ ജനങ്ങളുടെ സാമൂഹിക ഉന്നമനത്തിനായി അവർ വളരെയധികം പ്രയത്നിച്ചു. അതിനായി അനേകം ചാരിറ്റി പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ഇതിന്റെ നന്ദി സൂചകമായി, അവരുടെ മരണാനന്തരം ഇവിടുത്തെ ജനങ്ങൾ ഈ ഗ്രാമത്തെ ഡോണാ പോള എന്നു നാമകരണം ചെയ്തു.


ഒരു കഥ ഇപ്രകാരമാണ്, ഡോണ എന്ന സമ്പന്നയായൊരു പോർച്ചുഗീസ്‌ യുവതി, പോള എന്നൊരു ദരിദ്ര മുക്കുവ യുവാവിനെ പ്രണയിച്ചുവെന്നും, ഈ ബന്ധം വീട്ടുകാർ എതിർത്തതിനാൽ ഈ മുനമ്പിൽനിന്നും കടലിലേക്ക് ചാടി ആത്മഹത്യ ചെയ്തുവെന്നുമാണ് കഥ .

മറ്റൊരു കഥ ഇപ്രകാരമാണ് . അവർ വിവാഹിതരായെന്നും, കടലിൽ പോയ ഭർത്താവ്‌ തിരിച്ച് വന്നില്ലെന്നും, ഭർത്താവിനെ പ്രതീക്ഷിച്ച് വളരെക്കാലം അവിടെ നിന്ന അവർ ഒരു പാറയായി പരിണമിക്കുകയും ചെയ്തുവെന്ന് .

കഥകൾ എന്തുതന്നെയാകട്ടെ, ഡോണ പോള ബീച്ച് വളരെ സുന്ദരമായൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ തന്നെയാണ് . ഏതൊരു ടൂറിസ്റ്റ് പോയിന്റിലെയും പോലെ, പാതയുടെ ഇരുവശത്തും വഴിവാണിഭക്കാരുടെ നീണ്ട നിരതന്നെയാണ്. മനോഹരമായ പാത, ഞങ്ങൾ നടത്തം തുടർന്നു .


ഞങ്ങൾ മുകളിലെത്തിയിരിക്കുന്നു. കഥകളറിയാതെ വന്നിരുന്നെങ്കിൽ, പ്രതേകതകളൊന്നും ദർശിക്കാനാകാത്ത ഒരു സാധാരണ വ്യൂ പോയിന്റ്. പക്ഷെ, പാറക്കെട്ടുകളിൽ തല്ലിപ്പതഞ്ഞു നിർവീര്യമാകുന്ന കടൽത്തിരമാലകൾ സുന്ദരമായൊരു കാഴ്ച്ചതന്നെയാണ്. ഒന്നു രണ്ട് ബോളിവുഡ് സിനിമകൾക്ക് പശ്ചാത്തലമായതിനു ശേഷമത്രെ ഇവിടേക്കു ഇത്രയധികം സഞ്ചാരികൾ വന്നു തുടങ്ങിയത്.

യാത്ര അതിന്റെ അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു. വീണ്ടും കോൾവ്വാ ബീച്ച്. ഏകദേശം മുക്കാൽ മണിക്കൂർ നേരമാണു ഞങ്ങൾക്കവിടെ അനുവദിച്ചിരിക്കുന്നത്. ഈ യാത്രയിലെ അവസാനത്തെ ഡെസ്റ്റിനേഷനാണിത്. നേരത്തെ റൂമിൽ തിരിച്ചെത്തിയിട്ട് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാലും, ഞങ്ങളുടെ ട്രെയിൻ രാത്രിയിലായതിനാലും, തിരിച്ച് വേറെ ബസിൽ വന്നോളാമെന്നു, റൂർ കമ്പനിയോട് പറഞ്ഞിറങ്ങി.


ഇന്നലെ വേണ്ടുവോളം ആസ്വതിച്ച സ്ഥലം തന്നെയായതിനാൽ, മറ്റൊരു ദിക്കിലേക്കു നടന്നു. വൈകുന്നേരമായതിനാലാകണം, അവിടമെല്ലാം ജന സാഗരമായിരിക്കുന്നു. എല്ലായിടവും വിദേശീ സാന്നിദ്യംകൊണ്ട് സുന്ദരമാണ് .

അവിടൊരു ഭാഗത്ത് ചിലർ ബീച്ച് വോളിബോൾ കളിക്കുന്നുണ്ട്, ശേഷിക്കുന്ന സമയം അവിടെ ചെലവഴിക്കാമെന്നു തീരുമാനിച്ച് ഞങ്ങൾ അങ്ങോട്ട് നടന്നു.

സമയം ഒരുപാട് കഴിഞ്ഞിരിക്കുന്നു. വീട്ടിൽനിന്നും നൂറുകണക്കിന് കിലോമീറ്ററുകൾ അകലെ, ഗോവയുടെ കടൽത്തീരങ്ങളിൽ, അലസമായിരുന്ന് തിരകളെണ്ണുമ്പോഴും, പതിവൊന്നും തെറ്റിക്കാതെ, സൂര്യൻ, അസ്തമയത്തിന്റെ അരുണിമ ചിതറിക്കൊണ്ട്, പടിഞ്ഞാറെ ചക്രവാളത്തിലേക്ക് ഊളിയിട്ടിറങ്ങുന്നുണ്ടായിരുന്നു.

Wednesday, March 11, 2015

നെല്ലിയാമ്പതി-പറമ്പിക്കുളം യാത്ര ( ഭാഗം 2)



പറമ്പിക്കുളത്തേക്കുള്ള ആദ്യ ബസ് പൊള്ളാച്ചിയിൽ നിന്നും രാവിലെ 6 മണിക്കാണ്. നേരത്തെതന്നെ റൂം വെക്കേറ്റ് ചെയ്ത് ഞങ്ങൾ ബസ്‌ സ്റ്റാന്റിലേക്കു നടന്നു.

ബസ്സിന്റെ ബോർഡുകളെല്ലാം തമിഴിലാണെഴുതിയിരിക്കുന്നത്.  "തിരിയണോനു തിരിയും, അല്ലാത്തോൻ നട്ടം തിരിയും" - ന്നു പറഞ്ഞ പോലെ. കുറേ നേരം അവിടെ നിന്നുതിരിഞ്ഞു സമയം കളഞ്ഞു.

അവസാനം, ആരോടെങ്കിലും ചോദിക്കാമെന്ന തീരുമാനത്തിലെത്തി. പെട്ടെന്നാണവൻ-അജി-ആ ബസ്സിനു പുറകിൽ ഓട്ടം തുടങ്ങിയത്. "നിർത്തുങ്കോ.......ഞങ്ങൾ അഞ്ചു പേരിറുക്ക്....."; അവൻ നീട്ടി വിളിക്കുന്നുണ്ടായിരുന്നു. അതെ, പറമ്പിക്കുളത്തേക്കുള്ള ബസ്. അതിനു മുന്നിലായിരുന്നല്ലോ ഞങ്ങളിത്ത്രയും നേരം നിന്നു തിരിഞ്ഞത്. തമിഴറിയാത്തതിന്റെ വിഷമം അന്ന് ശരിക്കും അനുഭവിച്ചു.


പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ ആനമലയിൽ സ്ഥിതിചെയ്യുന്ന പറമ്പിക്കുളം വന്യമൃഗ സംരക്ഷണ കേന്ദ്രം ഒരു കടുവ പ്രൊജെക്റ്റാണു. പെർമിഷനെടുത്ത ഞങ്ങൾ കാട്ടിനുള്ളിലൂടെ നടത്തമാരംഭിച്ചു. കൂടെ ഗൈഡ് മുരളിയും.

മുരളി തദ്ദേശ വാസിയാണ് ,കാടിന്റെ മർമരങ്ങളറിയാവുന്ന കാടിന്റെ മുത്ത്. അയാളുടെ കൂടെയുള്ള നടത്തം വളരെ വിജ്ഞാനപ്രദമായൊരു  യാത്രയായിരുന്നു.

ഓരോ മൃഗത്തിന്റെയും സാമീപ്യവും, അപകടം വരാതിരിക്കുന്നതിനുള്ള മുൻ കരുതലും, ഇത്തരം സന്ദർഭങ്ങളെ അവർ തരണം ചെയ്യാറുള്ള വിദ്യകളും ഒരു കഥപോലെ വിവരിച്ചുകൊണ്ടാണയാൾ മുന്നിൽ നടക്കുന്നത്.


ഇടതൂർന്ന പൊന്തക്കാടുകളിലൂടെ, ഒരാൾക്ക്‌ മാത്രം നടന്നു നീങ്ങാവുന്ന കാട്ടു വഴികളിലൂടെ, കാട്ടു വള്ളികൾക്കിടയിലൂടെ, അയാൾ ഞങ്ങളെ നയിക്കുകയാണു. അയാളുടെ ലീഡർഷിപ്പിൽ, പുള്ളിമാനുകളും, മ്ലാവുകളും കയ്യെത്തും ദൂരത്ത് നിൽക്കുന്നത്, ഒരു വേറിട്ട അനുഭവം തന്നെയായിരുന്നു.

കുറേ നടന്നപ്പോൾ, ഉൾക്കാട്ടിൽ, വിശാലമായ മൈദാനം പോലൊരു സ്ഥലത്തെത്തി. ആനകളുടെ കാൽപ്പാടുകളും ആനപ്പിണ്ടങ്ങളും നിറഞ്ഞൊരു ചതുപ്പ് നിലം. രാത്രിയിൽ നിത്യേന ആനകളിറങ്ങുന്ന സ്ഥലമാണത്രേ അത്.

അവിടടുത്തൊരു നെല്ലിമരമുണ്ട്. മരം നിറയെ നെല്ലിക്കയും! മനുഷ്യനാൽ മലിനമാക്കപ്പെട്ടിട്ടില്ലാത്ത മണ്ണിലുണ്ടായതിനാലാകാം, നെല്ലിക്കക്ക് ഒരു വല്ലാത്ത സ്വാദ്.


അവിടൊരു മരത്തിൽ ഒരു ഏറുമാടം കണ്ടു. ഒരു കൗതുകത്തിനാണെങ്കിലും അതിൽ വലിഞ്ഞു കയറിയ ഞങ്ങൾ , കുറച്ചു ഫോട്ടോസെടുക്കാനും മറന്നില്ല. ചുറ്റുവട്ടത്തിന്റെ നല്ലൊരു ആകാശക്കാഴ്ച അവിടെനിന്നും കാണാമായിരുന്നു. ദൂരെ അവിടവിടെ അലഞ്ഞു നടക്കുന്ന കാട്ടുപോത്തുകൾ. ദൂരേക്ക്‌ കൈ ചൂണ്ടി, മുരളി, താഴെനിന്നു പറയുന്നുണ്ടായിരുന്നു, സ്വന്തം കുഞ്ഞിനെ ആക്രമിച്ച കടുവയെ കുറച്ചു ദിവസങ്ങൾക്കു മുൻപ്  ഒരു കാട്ടുപോത്ത് കുത്തിക്കൊന്നത് അവിടെവച്ചാണെന്നു.


മുരളിയുടെ പിന്നിൽ അനുസരണയോടെ വീണ്ടും നടക്കുകയാണ്. അങ്ങനെ അവസാനം കന്നിമാര തേക്കിനടുത്തെത്തി. ഇന്നു നിലവിലുള്ളതിൽ എറ്റവും വലിയ തേക്ക്. 40 മീറ്റർ ഉയരമുള്ള തേക്കിന് ഏകദേശം  7 മീറ്ററോളം ചുറ്റളവുണ്ട്. 1994-95 ൽ ഭാരത സർക്കാർ ഇതിനെ "മഹാവൃക്ഷ പുരസ്കാരം" നൽകി ആദരിക്കുകയുണ്ടായി.



അതിനടുത്തൊരു നീരരുവിയുണ്ട്. ഞങ്ങൾ അതിലൊന്നു മുഖം കഴുകി. അതുവരെ നടന്നതിന്റെ ക്ഷീണമെല്ലാം ക്ഷണനേരംകൊണ്ട് ഇല്ലാതായ പോലെ.

അവിടെ അരുവിയുടെ തീരത്ത് ഇളകിയ മണ്ണിൽ എന്തോ സൂക്ഷിച്ചു നോക്കുകയാണ് മുരളി. ഞങ്ങൾ അങ്ങോട്ടു ചെന്നു. കടുവയുടെ കാൽപ്പാടാണവിടെ കാണുന്നതെന്നു മുരളി പറഞ്ഞു. പുതിയ കാൽപ്പാടാണെന്നും, വെളളം കുടിച്ച് പോയിട്ട് അധികമായിട്ടുണ്ടാവില്ലെന്നും കൂടെ മുരളി കൂട്ടിച്ചേർത്തപ്പോൾ അറിയാതെ കണ്ണുകൾ ചുറ്റിലുമൊന്നു പരതി.

ട്രക്കിംഗിന്റെ ആവേശമെല്ലാം തീർന്നു. മനസിൽ ഭീതി കേറിത്തുടങ്ങിയിരിക്കുന്നു. ഇനി തിരിക്കാം. ഞങ്ങൾ ഏകസ്വരത്തിൽ മുരളിയോട് പറഞ്ഞു.

അധികം ദൂരെയല്ലാതൊരു പാറ ചൂണ്ടിക്കാട്ടി അതാണ് ആനപ്പാറയെന്ന് അയാൾ പറഞ്ഞു. ആനയുടെ മുഖത്തിന്റെ രൂപ സാദൃശ്യമുള്ളതിനാലാണ്  അതിനാ പേരെന്നും കൂട്ടിച്ചേർത്തു. ഞങ്ങൾ സൂക്ഷിച്ചു നോക്കി. ശരിതന്നെ. അതിനു മുകളിൽ കടുവകൾ വിശ്രമിക്കാരുണ്ടത്രെ...! ഇനിയൊന്നും കാണണ്ട, ഞങ്ങളെ വേഗം കാടിനു പുറത്തേക്ക് നയിക്കാൻ അയാളോട് പറഞ്ഞു.


ട്രക്കിംഗിന്റെ വേറിട്ടൊരനുഭവം ഞങ്ങൾക്കു പകർന്നു നൽകിയ പറമ്പിക്കുളം വന്യമൃഗ സംരക്ഷണ കേന്ദ്രത്തോട് നന്ദി പറഞ്ഞുകൊ ണ്ട് , ഇത്രയും നേരം ഞങ്ങളെ സുരക്ഷിതമായി കൊണ്ടുനടന്ന മുരളിക്ക് ഞങ്ങളാലാകുന്ന ചെറിയൊരു ടിപ്പ് നൽകുമ്പോൾ അയാളുടെ കണ്ണുകളിൽ ആനന്ദാശ്രുക്കളായിരുന്നു.


ഭാഗം 1 ( ഇവിടെ അമർത്തുക )

Tuesday, March 10, 2015

നെല്ലിയാമ്പതി-പറമ്പിക്കുളം യാത്ര(ഭാഗം 1)

(അഗോറ ഡയറിക്കുറിപ്പിൽനിന്നും )


അഗോറ യുടെ കാഞ്ഞിരപ്പുഴ യാത്രയുടെ വിവരണം "സ്പന്ദനം" കയ്യെഴുത്ത് മാഗസിനിൽ വായിച്ചപ്പോഴുണ്ടായ കൗതുകം കൊണ്ടാകാം, അടുത്ത യാത്രയെക്കുറിച്ച് പലരും ജിജ്ഞാസയോടെ ചോദിക്കാറുണ്ടായിരുന്നു.


കുറച്ചു നാളത്തെ മൗനത്തിനൊടുവിൽ ഞങ്ങളുടെ 'നെല്ലിയാമ്പതി-പറമ്പിക്കുളം' യാത്ര, അവർക്കിടയിൽ പ്രഖ്യാപിക്കപ്പെട്ടു. ഇത്തവണത്തെ യാത്രക്ക് ഗോപുവിന് വരാൻ പറ്റിയില്ലെങ്കിലും, സമാന ചിന്താഗതിക്കാരായ മൂന്നു പുതിയ ചെറുപ്പക്കാർ കൂടെയുണ്ടായിരുന്നു - ഷിജോയ് , ഫയാസ് , അജി.

യാത്രകൾക്കിടയിലെ തമാശകളും അബദ്ധങ്ങളും യാത്രകളെ കൂടുതൽ സുന്ദരമാക്കുമെന്നു കേട്ടിട്ടുണ്ട്. അങ്ങനെയുള്ള ഒരുപാട് അനുഭവങ്ങളും വാരിക്കൂട്ടിക്കൊണ്ടുതന്നെയാണു ഈ യാത്രയും അവസാനിച്ചത്

പാലക്കാടെത്തി. നെല്ലിയാമ്പതിയിലേക്കുള്ള വണ്ടി യന്വേഷിച്ചു നടക്കുകയാണ്. പലരോടും ചോദിച്ചു മനസിലാക്കിക്കൊണ്ടാണു യാത്ര. അടുത്തൊരു ബീവറേജ് ഷോപ്പുണ്ടെന്നും അതിനടുത്തുനിന്നും ട്രിപ്പൊപ്പിക്കുന്ന ജീപ്പ് കിട്ടുമെന്നും അറിഞ്ഞു. പിന്നീടുള്ള യാത്ര ബീവറേജ് ഷോപ്പന്വേഷിച്ചായി. പലരും പല ഭാവത്തോടെയാണ് ഞങ്ങളോട് പ്രതികരിച്ചത്. ചെറുപ്പക്കാരിങ്ങനെ വഴി തെറ്റരുതെന്ന ഉപദേശങ്ങൾ വരെ കിട്ടി.


പാവങ്ങളുടെ ഊട്ടി - എന്നറിയപ്പെടുന്ന നെല്ലിയാംപതി പാലക്കാട് ജില്ലയിലെ മനോഹരമായൊരു ഹിൽ സ്റ്റേഷനാണു. പാലക്കാട് ട്ടൗണിൽ നിന്നും 60 കി.മി. അകലെ, നെന്മാറക്കടുത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥലം, സമുദ്ര നിരപ്പിൽനിന്നും ഏകദേശം 467 മുതൽ 1572 മീറ്റർ വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വരുന്ന വഴിക്കാണു സുന്ദരമായ പോത്തുണ്ടി ഡാം.

പത്തോളം ഹെയർപിൻ വളവുകൾ താണ്ടി ജീപ്പ് നെല്ലിയാമ്പതിയിലെത്തിയിരിക്കുന്നു. ഞങ്ങൾ പുറത്തിറങ്ങി. ഒന്നു നിവർന്ന് കിട്ടിയതിന്റെ സന്തോഷത്തിലാണ് കാൽമുട്ടുകൾ.

 ചുറ്റുപാടുകളിലേക്കൊന്നു കൊണ്ണോടിച്ചു. തെയിലത്തലപ്പുകളിൽത്തട്ടി പ്രതിഫലിക്കുന്ന വർണ്ണാഭമായ രശ്മികൾ, സുന്ദരമായ പച്ചപ്പ് , ഉള്ളം കുളിർക്കുന്നൊരു ഇളം തണുപ്പ്.

അടുത്തൊരു തട്ടുകടയുണ്ട്. അവിടെനിന്നു ചൂടോടെ ഓരോ ചായ കുടിച്ച് നടത്തമാരംഭിച്ചു. തേയിലത്തോട്ടങ്ങൾക്കിടയിലൂടെ, ടാർ ചെയ്തു സുന്ദരമാക്കിയ റോഡിലൂടെ.


സീതാർഗുണ്ട് - പണ്ട് വനവാസ കാലത്ത് രാമനും,ലക്ഷ്മണനും, സീതയും ഇവിടെ വിശ്രമിച്ചെന്നു വിശ്വാസം.

4 കി.മി.നടത്തത്തിനൊടുവിൽ ഞങ്ങൾ ആ വ്യു പോയിന്റിലെത്തി. അവർണ്ണനീയമായൊരു വ്യു പോയിന്റ്. വാക്കുകൾക്കതീതമായി, കാഴ്ച്ചകൾകൊണ്ട് മാത്രം ഗ്രഹിക്കാവുന്ന സുന്ദര ദൃശ്യങ്ങൾ.


കുന്നിൻ ചരിവിലൂടെ നടക്കുകയാണു - ഒരു വശം അഗാധമായ താഴ് വരയാണെന്ന  സത്ത്യം മറക്കാതെത്തന്നെ !

പെട്ടെന്നാണു, തൊട്ടടുത്ത മരത്തിൽനിന്നും വലിയൊരു ചിറകടി ശബ്ദത്തോടെ, ഒരു വേഴാമ്പൽ പറന്നകന്നത്. ഇങ്ങനൊരു പക്ഷിയെ മൃഗശാലയിലല്ലാതെ ഇത്രയടുത്ത് കാണുന്നത് ഇതാദ്യമായാണ്. ഓർക്കാതെ കിട്ടിയ ദൃശ്യാനുഭൂതിക്കു ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു.


ചരിവിലൂടെ താഴേക്കു നടക്കുകയാണ്‌ . പെട്ടെന്നാണത് സംഭവിച്ചത്. അടി തെറ്റിയാൽ ആരും വീഴും. കല്ലിലും പുല്ലിലും ആസനംകൊണ്ടുമ്മവച്ച് ഞരങ്ങി നീങ്ങുന്ന ഷിജോയ്. ഭാഗ്യംകൊണ്ടാണ് ഒരു കുറ്റിച്ചെടിയിൽ അവന് പിടി കിട്ടിയത്. കയ്യോട് കൈചേർത്ത് ഒരു മനുഷ്യച്ചങ്ങല തീർത്ത് അവനെ വലിച്ചു കയറ്റുമ്പോൾ,     ഞെട്ടലും ആശ്വാസവും ചേർന്നൊരു വികാരമായിരുന്നു മനസിൽ. കുറ്റിച്ചെടികളുടെ മഹത്വത്തെ അന്നാണാദ്യം പ്രകീർത്തിച്ചത് .

വളരെ നേരം അവിടെ ചെലവഴിച്ചതിനു ശേഷം ഞങ്ങൽ തിരിച്ച് നടന്നു. അടുത്ത ദിവസം പറമ്പിക്കുളം വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്കാണു പോകുന്നത്. നേരിട്ടുള്ള ബസില്ല. അതുകൊണ്ട് തന്നെ പൊള്ളാച്ചിയെ ഒരു ഇടത്താവളമാക്കേണ്ടതുണ്ട്.


ഞങ്ങൾ നടത്തത്തിനു വേഗം കൂട്ടി. കാരണം,വൈകുന്നേരത്തെ ബസ് കിട്ടിയില്ലെങ്കിൽ രാത്രി നെല്ലിയാമ്പതിയിൽത്തന്നെ തങ്ങേണ്ടി വരും.

വൈകുന്നേരമായെങ്കിലും , രാവിലെ ചായ കുടിച്ച അതേ തട്ടുകടയിൽനിന്നും ഉച്ചഭക്ഷണം കഴിച്ച് , ഞങ്ങൾ ബസിനായി കാത്തിരുന്നു.


ഭാഗം 2 ( ഇവിടെ അമർത്തുക )

Tuesday, February 17, 2015

"മിനി ഊട്ടി"




മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള അരിമ്പ്ര മല. അവിടെ "മിനി ഊട്ടി" എന്നറിയപ്പെടുന്ന ഒരു സ്ഥലമുണ്ട്. ഊട്ടിപോലെ സുന്ദരമല്ലെങ്കിലും സാമാന്യം തണുപ്പുള്ള അന്തരീക്ഷം. ഒഴിവ് ദിവസങ്ങളിൽ സ്വദേശീയരായ അനേകം ടൂറിസ്റ്റുകൾ ഇവിടെ വന്നു പോകുന്നു.


ഒഴിവ് കിട്ടുമ്പോഴൊക്കെ ഞാനും സുഹൃത്തുക്കളുടെ കൂടെ ഇവിടം സന്ദർശിക്കാരുണ്ട് .

അങ്ങനൊരു ഞായറാഴ്ച വൈകുന്നേരം. വീട്ടിൽ വെരുതെയിരിക്കുമ്പോഴാണു ഷഫീക്കിന്റെ കോൾ വന്നത്‌ ;
"ഫ്രീയാണെങ്കിൽ മിനി ഊട്ടിക്ക്‌ വാ..."
പിന്നൊന്നും ആലോചിച്ചില്ല , കിട്ടിയതിട്ടുടുത്ത് വേഗം ചെന്നു .



വൈകുന്നേരങ്ങളിലെ മിത ശീതോഷ്ണമായ ഇളം തെന്നലിൽ ഇവിടെ വെറുതെയിരിക്കുക വളരെ രസമാണ് .

ഈ അനുഭൂതി അനുഭവിക്കുന്നവരായിക്കൊണ്ട് ഞങ്ങളെ കൂടാതെ ഒരുപാട് പേരുണ്ടാകും എന്നും അവിടെ.


അവിടവിടെ പച്ചപ്പിനിടയിൽ  കാണപ്പെടുന്ന വലിയ പാറക്കെട്ടുകൾ, സ്വകാര്യ വ്യക്തികളുടെ  സ്ഥലങ്ങളാണു. അതിന്റെ ഉന്നതിയിൽ കയറി അനന്തതയിലേക്ക് നോക്കിയിരിക്കുമ്പോൾ ഒരു പ്രത്യേക അനുഭൂതിയാണ് മനസ്സിന്.


കരിപ്പൂർ എയർപോർട്ടിന്റെ രണ്‍വെ ലക്ഷ്യമാക്കി താഴ്ന്നു പറക്കുന്ന വിമാനങ്ങൾ - ഇത്ത്രയും അടുത്ത് നിന്ന് ഇത്ത്രയും നല്ലൊരു സൈഡ് ഷോട്ട് മറ്റൊരു സ്ഥലത്തുനിന്നും കിട്ടിക്കൊള്ളണമെന്നില്ല.


ഇതൊരു ടൂറിസ്റ്റ് പോയിന്റായി ഉയർത്താൻ ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് . ബന്ധപ്പെട്ടവരുടെ മുഖം തിരിഞ്ഞുള്ള സമീപനം മാറുകയാണെങ്കിൽ ഒരു പക്ഷെ അന്യ ദേശീയരായ ടൂറിസ്റ്റുകളെ വരെ ധാരാളമായി ഇങ്ങോട്ട് ആകർഷിക്കാനാകുമന്നാണു എന്റെ അഭിപ്രായം.



നാം വയനാട് ജില്ലയിലൂടെ കടന്നു പോകുമ്പോൾ, എന്റെ ശ്രദ്ധയിൽ പെട്ടൊരു കാര്യം, എല്ലാ ടൂറിസ്റ്റ്‌ സ്പോട്ടുകളിലേക്കും എത്തിപ്പറ്റുന്നതിനുള്ള സൂചകങ്ങൾ പലയിടത്തും കാണാനാകും. ഇത്തരം സൂചക ഫലകങ്ങൾ അവിടവിടെ സ്ഥാപിച്ച് ഇങ്ങൊട്ട് കൂടുത്തൽ ജനങ്ങളെ ആകര്ഷിക്കാവുന്നതാണ് . അങ്ങനെ ടൂറിസത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക വഴി അനേകം പേർക്ക് തൊഴിലവസരം സൃഷ്ടിക്കാൻ സാധിക്കും.



സമീപ ഭാവിയിൽ തന്നെ ഇത് യാധാർത്ഥ്യമാകട്ടെ എന്ന് ആശിച്ചുകൊണ്ട് നിർത്തട്ടെ.