Monday, October 10, 2016

കക്കയം (KAKKAYAM)

ചുറ്റും മഞ്ഞുമൂടിയ കുന്നുകൾ. അതിൽ നിറയെ ഇടതിങ്ങി വളരുന്ന ഹരിത സസ്യങ്ങൾ. കോടമഞ്ഞിനിടയിലൂടെ പാതി മറഞ്ഞ കണക്കെ കാണാവുന്ന ഡാമും അതിന്റെ റിസെർവോയറും. പ്രകൃതി യുടെ മാസ്മരിക സൗന്ദര്യവും, ചരിത്രത്തിന്റെ ചില നിഗൂഢതകളും സ്വന്തം വിരിമാറിലൊതുക്കി; ആധുനികതയിലേക്ക് കണ്ണും നട്ടിരിക്കുന്ന ആ സുന്ദര ഭൂമികയിലേക്കാണ് ഇന്നത്തെ യാത്ര!


കോഴിക്കോട് ജില്ലയിലെ സുന്ദരമായൊരു ടുറിസ്റ് ഡെസ്റ്റിനേഷനാണ് കക്കയം ഡാമും, അങ്ങോട്ടുള്ള വഴിയും, പരിസരവും. ഒരു വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിൽ അധികമൊന്നും വികസിച്ചിട്ടില്ലെങ്കിലും ദിനം പ്രതി ധാരാളം സഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നുണ്ടെന്നാണ് കണക്ക്.


9/10/16(Sunday)
സമയം പത്തു മണിയായിട്ടുണ്ട്. രണ്ട് മണിക്കൂർ യാത്രക്കൊടുവിൽ ഇപ്പോൾ ഞങ്ങൾ കക്കയം ബസ് സ്റ്റോപ്പിനടുത്തെത്തിയിരിക്കുന്നു. ഇവിടെ വനം വകുപ്പിന്റെ ഒരു ചെക്ക്പോസ്റ്റുണ്ട്. ഇവിടെനിന്നും എൻട്രി പാസ് എടുക്കണം.

പ്രാകൃതമായൊരു കമ്പിക്കൂട് - ടിക്കറ്റ് കൗണ്ടറാണ്. ഉദ്യോഗസ്ഥരായ രണ്ടു സ്ത്രീകൾ അകത്തുണ്ട്. ഒരാൾക്ക് 40 രൂപയാണു പ്രവേശന ഫീസ്. ടിക്കറ്റെടുത്ത ഞങ്ങൾ യാത്ര തുടരുകയാണ്.

അവിടൊരു സൈൻ ബോഡുണ്ട്. ഡാമിനടുത്തേക്ക് ഇനിയും പതിനാല് കിലോമീറ്റർ സഞ്ചരിക്കേണ്ടതുണ്ട്. വയനാടിനെ അനുസ്മരിപ്പിക്കുന്ന  മലയോര പാത. കുറച്ചു ദൂരം അതിലൂടെയാണ് ഞങ്ങൾക്ക് പോകേണ്ടത്. പാതയോരങ്ങളിൽ കൊക്കോ മരങ്ങളും റബറും കാണാം.

ഇനിയങ്ങോട്ട് ഇടുങ്ങിയതും പൊട്ടിപ്പൊളിഞ്ഞതുമായ പാതയാണ് - വീതികുറഞ്ഞ ചുരം പാത.


താഴ്‌വര വളരെ സുന്ദരമാണ്. അങ്ങകലെ ചില ജലാശയങ്ങൾ കാണുന്നുണ്ട്. പ്രതിഭാ ധനനായ ഒരു ചിത്രകാരന്റെ കരവിരുതുപോലെ പ്രകൃതിയൊരുക്കിയ വർണ്ണക്കൂട്ട്.

യാത്ര തുടരുകയാണ്. അല്പനേര യാത്രക്കൊടുവിൽ ഞങ്ങൾ ഡാമിനടുത്തെത്തിയിരിക്കുന്നു. സുന്ദരമായ പ്രദേശം. പാർക്കിങ് സ്ഥലങ്ങളിലെല്ലാം ധാരാളം വാഹനങ്ങൾ ഇപ്പോൾത്തന്നെ നിറഞ്ഞിരിക്കുന്നു. അപ്രകാരം തന്നെ ജനങ്ങളും.


വളരെ വിശാലമായതല്ലെങ്കിലും നയനാനന്തകരമായൊരു ജലാശയം. ചുറ്റിലുമായി പച്ചപ്പാർന്ന മലകൾ. തെളിഞ്ഞ ജലം. ഡാമിൽ പക്ഷെ വെളളം കുറവാണ്. ബോട്ട്  സ്റ്റേഷനിൽ സഞ്ചാരികളുടെ ബാഹുല്യം തന്നെ.



ഞങ്ങൾ മുന്നോട്ട് നടന്നു. ഡാമിന്റെ ഷട്ടറിനടുത്തേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഒരു വിദൂര വീക്ഷണമേ ഇവിടെ സാധിക്കുകയുള്ളു. എങ്കിലും നല്ല കാഴ്ച്ചകൾ തന്നെ.

നക്‌സൽ രാജനെക്കുറിച്ച് കേൾക്കാത്തവരായി അധികമാരുമുണ്ടാവില്ല. 1970 കളിലെ അടിതന്തിരാവസ്ഥാ കാലം. ഉത്തര കേരളത്തിൽ നക്സൽ പ്രസ്ഥാനം ശക്തിപ്രാപിച്ചു വരുന്ന സന്ദർഭം. അഭ്യസ്ത വിദ്യരായ വിദ്യാർത്ഥികളിൽ പലരും നക്സൽ ആശയങ്ങളിലേക്ക് ആകൃഷ്ടരായിരുന്ന കാലം. പ്രൊഫ ഈച്ചരവാര്യരുടെ മകനും എഞ്ചിനീറിങ് വിദ്യാർത്ഥിയുമായിരുന്ന രാജൻ, ഇത്തരം ക്യാമ്പുകളിലെ സജീവ സാന്നിധ്യമായിരുന്നെന്നും അല്ലെന്നും പറയപ്പെടുന്നു. അക്കാലത്തെ ഒരു മന്ത്രിയെ കളിയാക്കിക്കൊണ്ട് രാജൻ ഒരു നാടകം രചിക്കുകയോ സംവിധാനം ചെയ്യുകയോ ഉണ്ടായി എന്ന് പറയപ്പെടുന്നു. ഈ കാരണത്തിനാണത്രെ അദ്ദേഹം പൊലിസുകാരുടെ നോട്ടപ്പുള്ളിയായത്. അപ്രകാരം രാജനെ അന്നത്തെ പോലീസ് കൊന്നത് കക്കയം പൊലീസ് ക്യാമ്പിൽ വെച്ചായിരുന്നെന്ന് പറയപ്പെടുന്നു .

ദുരുഹതകൾ ഇന്നും അവസാനിച്ചിട്ടില്ലാത്ത ആ കൊലപാതകത്തിന്റെ തെളിവുകൾ തേച്ചു മായ്ച്ച് കളയുന്നതിന്റെ ഭാഗമയി അദ്ദേഹത്തിന്റെ ശരീരം പൊലീസ് ക്യാംപിനടുത്തുവെച്ച് കത്തിച്ചുവെന്നും, ഈ ഡാമിൽ കെട്ടിത്താഴ്ത്തിയെന്നും, ഇവിടെയുള്ള ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് എടുത്തെറിഞ്ഞതാണെന്നുമെല്ലാം പറഞ്ഞു കേൾക്കുന്നു.



 അഗാധമായ ഉരക്കുഴി വെള്ളച്ചാട്ടം കാണാനാണ് ഇനി ഞങ്ങൾ പോകുന്നത്. ഡാമിനടുത്തുനിന്നും ഏതാനും മീറ്ററുകൾ നടന്നാൽ വെള്ളച്ചാട്ടത്തിനടുത്തെത്താം. കല്ലുകൾ വിരിച്ച് സുഖമമാക്കിയ പാത. ഇതിലൂടെ നടക്കുമ്പോൾ പുല്ലിലൂടെ നടക്കാതിരിക്കുന്നതായിരിക്കും നല്ലത്. പുല്ലുകൾക്കിടയിൽ ധാരാളം അട്ടകൾ പതിയിരിക്കുന്നുണ്ടാകാം.


ഞങ്ങൾ വെള്ളച്ചാട്ടത്തിനടുത്തെത്തിയിരിക്കുന്നു. വലിയ പാറക്കല്ലുകൾ നിറഞ്ഞ കാട്ടരുവിയാണ്. നല്ല തണുപ്പുള്ള ജലം. ഒഴുകിയെത്തുന്ന വെളളം പാറക്കല്ലുകൾക്കിടയിലൂടെ സാവധാനം ഒഴുകിവന്ന് വലിയൊരു ഗർത്തത്തിലേക്ക് പതിക്കുകയാണ്, വലിയ രണ്ടു പാറകൾക്കിടയിലൂടെ. അവിടെ പാറകളിൽ സാഹസികമായി നിന്നുകൊണ്ട് നോക്കുമ്പോഴും വെളളം ചെന്നു പതിക്കുന്ന സ്ഥലം അങ്ങ് താഴെ കാണാമറയത്തുതന്നെ.

അവിടെനിന്നു നോക്കുമ്പോൾ ദൂരെ കാണുന്നതും നിത്യ ഹരിത വനങ്ങളുടെ ഹൃദ്യമായ പച്ചപ്പ്‌ തന്നെ. ചരിത്രത്തിന്റെ നിഗൂഢതയെ അയവിറക്കിക്കൊണ്ട് കുറേ നേരം അവിടങ്ങനെ നിന്നു.


സമയം വളരെ അധിക്രമിച്ചിരിക്കുന്നു. ഞങ്ങൾ തിരിച്ചുള്ള യാത്ര തുടങ്ങാൻ തയ്യാറെടുക്കുകയാണ്. നിശ്ചലമായ ജലാശയത്തിൽ വലിയ ഓളത്തിരകൾ തീർത്തുകൊണ്ട് സ്‌പീഡ്‌ ബോട്ടുകൾ ഇപ്പോഴും സർവീസ് നടത്തിക്കൊണ്ടിരിക്കുന്നുണ്ട്, നിറയെ സഞ്ചാരികളുമായി.



     style="display:block"
     data-ad-client="ca-pub-1280914156841455"
     data-ad-slot="5863921897"
     data-ad-format="auto">