Monday, October 10, 2016

കക്കയം (KAKKAYAM)

ചുറ്റും മഞ്ഞുമൂടിയ കുന്നുകൾ. അതിൽ നിറയെ ഇടതിങ്ങി വളരുന്ന ഹരിത സസ്യങ്ങൾ. കോടമഞ്ഞിനിടയിലൂടെ പാതി മറഞ്ഞ കണക്കെ കാണാവുന്ന ഡാമും അതിന്റെ റിസെർവോയറും. പ്രകൃതി യുടെ മാസ്മരിക സൗന്ദര്യവും, ചരിത്രത്തിന്റെ ചില നിഗൂഢതകളും സ്വന്തം വിരിമാറിലൊതുക്കി; ആധുനികതയിലേക്ക് കണ്ണും നട്ടിരിക്കുന്ന ആ സുന്ദര ഭൂമികയിലേക്കാണ് ഇന്നത്തെ യാത്ര!


കോഴിക്കോട് ജില്ലയിലെ സുന്ദരമായൊരു ടുറിസ്റ് ഡെസ്റ്റിനേഷനാണ് കക്കയം ഡാമും, അങ്ങോട്ടുള്ള വഴിയും, പരിസരവും. ഒരു വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിൽ അധികമൊന്നും വികസിച്ചിട്ടില്ലെങ്കിലും ദിനം പ്രതി ധാരാളം സഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നുണ്ടെന്നാണ് കണക്ക്.


9/10/16(Sunday)
സമയം പത്തു മണിയായിട്ടുണ്ട്. രണ്ട് മണിക്കൂർ യാത്രക്കൊടുവിൽ ഇപ്പോൾ ഞങ്ങൾ കക്കയം ബസ് സ്റ്റോപ്പിനടുത്തെത്തിയിരിക്കുന്നു. ഇവിടെ വനം വകുപ്പിന്റെ ഒരു ചെക്ക്പോസ്റ്റുണ്ട്. ഇവിടെനിന്നും എൻട്രി പാസ് എടുക്കണം.

പ്രാകൃതമായൊരു കമ്പിക്കൂട് - ടിക്കറ്റ് കൗണ്ടറാണ്. ഉദ്യോഗസ്ഥരായ രണ്ടു സ്ത്രീകൾ അകത്തുണ്ട്. ഒരാൾക്ക് 40 രൂപയാണു പ്രവേശന ഫീസ്. ടിക്കറ്റെടുത്ത ഞങ്ങൾ യാത്ര തുടരുകയാണ്.

അവിടൊരു സൈൻ ബോഡുണ്ട്. ഡാമിനടുത്തേക്ക് ഇനിയും പതിനാല് കിലോമീറ്റർ സഞ്ചരിക്കേണ്ടതുണ്ട്. വയനാടിനെ അനുസ്മരിപ്പിക്കുന്ന  മലയോര പാത. കുറച്ചു ദൂരം അതിലൂടെയാണ് ഞങ്ങൾക്ക് പോകേണ്ടത്. പാതയോരങ്ങളിൽ കൊക്കോ മരങ്ങളും റബറും കാണാം.

ഇനിയങ്ങോട്ട് ഇടുങ്ങിയതും പൊട്ടിപ്പൊളിഞ്ഞതുമായ പാതയാണ് - വീതികുറഞ്ഞ ചുരം പാത.


താഴ്‌വര വളരെ സുന്ദരമാണ്. അങ്ങകലെ ചില ജലാശയങ്ങൾ കാണുന്നുണ്ട്. പ്രതിഭാ ധനനായ ഒരു ചിത്രകാരന്റെ കരവിരുതുപോലെ പ്രകൃതിയൊരുക്കിയ വർണ്ണക്കൂട്ട്.

യാത്ര തുടരുകയാണ്. അല്പനേര യാത്രക്കൊടുവിൽ ഞങ്ങൾ ഡാമിനടുത്തെത്തിയിരിക്കുന്നു. സുന്ദരമായ പ്രദേശം. പാർക്കിങ് സ്ഥലങ്ങളിലെല്ലാം ധാരാളം വാഹനങ്ങൾ ഇപ്പോൾത്തന്നെ നിറഞ്ഞിരിക്കുന്നു. അപ്രകാരം തന്നെ ജനങ്ങളും.


വളരെ വിശാലമായതല്ലെങ്കിലും നയനാനന്തകരമായൊരു ജലാശയം. ചുറ്റിലുമായി പച്ചപ്പാർന്ന മലകൾ. തെളിഞ്ഞ ജലം. ഡാമിൽ പക്ഷെ വെളളം കുറവാണ്. ബോട്ട്  സ്റ്റേഷനിൽ സഞ്ചാരികളുടെ ബാഹുല്യം തന്നെ.



ഞങ്ങൾ മുന്നോട്ട് നടന്നു. ഡാമിന്റെ ഷട്ടറിനടുത്തേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഒരു വിദൂര വീക്ഷണമേ ഇവിടെ സാധിക്കുകയുള്ളു. എങ്കിലും നല്ല കാഴ്ച്ചകൾ തന്നെ.

നക്‌സൽ രാജനെക്കുറിച്ച് കേൾക്കാത്തവരായി അധികമാരുമുണ്ടാവില്ല. 1970 കളിലെ അടിതന്തിരാവസ്ഥാ കാലം. ഉത്തര കേരളത്തിൽ നക്സൽ പ്രസ്ഥാനം ശക്തിപ്രാപിച്ചു വരുന്ന സന്ദർഭം. അഭ്യസ്ത വിദ്യരായ വിദ്യാർത്ഥികളിൽ പലരും നക്സൽ ആശയങ്ങളിലേക്ക് ആകൃഷ്ടരായിരുന്ന കാലം. പ്രൊഫ ഈച്ചരവാര്യരുടെ മകനും എഞ്ചിനീറിങ് വിദ്യാർത്ഥിയുമായിരുന്ന രാജൻ, ഇത്തരം ക്യാമ്പുകളിലെ സജീവ സാന്നിധ്യമായിരുന്നെന്നും അല്ലെന്നും പറയപ്പെടുന്നു. അക്കാലത്തെ ഒരു മന്ത്രിയെ കളിയാക്കിക്കൊണ്ട് രാജൻ ഒരു നാടകം രചിക്കുകയോ സംവിധാനം ചെയ്യുകയോ ഉണ്ടായി എന്ന് പറയപ്പെടുന്നു. ഈ കാരണത്തിനാണത്രെ അദ്ദേഹം പൊലിസുകാരുടെ നോട്ടപ്പുള്ളിയായത്. അപ്രകാരം രാജനെ അന്നത്തെ പോലീസ് കൊന്നത് കക്കയം പൊലീസ് ക്യാമ്പിൽ വെച്ചായിരുന്നെന്ന് പറയപ്പെടുന്നു .

ദുരുഹതകൾ ഇന്നും അവസാനിച്ചിട്ടില്ലാത്ത ആ കൊലപാതകത്തിന്റെ തെളിവുകൾ തേച്ചു മായ്ച്ച് കളയുന്നതിന്റെ ഭാഗമയി അദ്ദേഹത്തിന്റെ ശരീരം പൊലീസ് ക്യാംപിനടുത്തുവെച്ച് കത്തിച്ചുവെന്നും, ഈ ഡാമിൽ കെട്ടിത്താഴ്ത്തിയെന്നും, ഇവിടെയുള്ള ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് എടുത്തെറിഞ്ഞതാണെന്നുമെല്ലാം പറഞ്ഞു കേൾക്കുന്നു.



 അഗാധമായ ഉരക്കുഴി വെള്ളച്ചാട്ടം കാണാനാണ് ഇനി ഞങ്ങൾ പോകുന്നത്. ഡാമിനടുത്തുനിന്നും ഏതാനും മീറ്ററുകൾ നടന്നാൽ വെള്ളച്ചാട്ടത്തിനടുത്തെത്താം. കല്ലുകൾ വിരിച്ച് സുഖമമാക്കിയ പാത. ഇതിലൂടെ നടക്കുമ്പോൾ പുല്ലിലൂടെ നടക്കാതിരിക്കുന്നതായിരിക്കും നല്ലത്. പുല്ലുകൾക്കിടയിൽ ധാരാളം അട്ടകൾ പതിയിരിക്കുന്നുണ്ടാകാം.


ഞങ്ങൾ വെള്ളച്ചാട്ടത്തിനടുത്തെത്തിയിരിക്കുന്നു. വലിയ പാറക്കല്ലുകൾ നിറഞ്ഞ കാട്ടരുവിയാണ്. നല്ല തണുപ്പുള്ള ജലം. ഒഴുകിയെത്തുന്ന വെളളം പാറക്കല്ലുകൾക്കിടയിലൂടെ സാവധാനം ഒഴുകിവന്ന് വലിയൊരു ഗർത്തത്തിലേക്ക് പതിക്കുകയാണ്, വലിയ രണ്ടു പാറകൾക്കിടയിലൂടെ. അവിടെ പാറകളിൽ സാഹസികമായി നിന്നുകൊണ്ട് നോക്കുമ്പോഴും വെളളം ചെന്നു പതിക്കുന്ന സ്ഥലം അങ്ങ് താഴെ കാണാമറയത്തുതന്നെ.

അവിടെനിന്നു നോക്കുമ്പോൾ ദൂരെ കാണുന്നതും നിത്യ ഹരിത വനങ്ങളുടെ ഹൃദ്യമായ പച്ചപ്പ്‌ തന്നെ. ചരിത്രത്തിന്റെ നിഗൂഢതയെ അയവിറക്കിക്കൊണ്ട് കുറേ നേരം അവിടങ്ങനെ നിന്നു.


സമയം വളരെ അധിക്രമിച്ചിരിക്കുന്നു. ഞങ്ങൾ തിരിച്ചുള്ള യാത്ര തുടങ്ങാൻ തയ്യാറെടുക്കുകയാണ്. നിശ്ചലമായ ജലാശയത്തിൽ വലിയ ഓളത്തിരകൾ തീർത്തുകൊണ്ട് സ്‌പീഡ്‌ ബോട്ടുകൾ ഇപ്പോഴും സർവീസ് നടത്തിക്കൊണ്ടിരിക്കുന്നുണ്ട്, നിറയെ സഞ്ചാരികളുമായി.



     style="display:block"
     data-ad-client="ca-pub-1280914156841455"
     data-ad-slot="5863921897"
     data-ad-format="auto">

Monday, January 18, 2016

അഗോറ അഥവ മൂന്നു ചങ്ങാതിമാർ ...!

(അഗോറ ഡയറിക്കുറിപ്പിൽനിന്ന് )


അഗോറയെ സംബന്ധിച്ചിടത്തോളം, ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങൾ മാനസിക പിരിമുറുക്കങ്ങളുടെ ദിനങ്ങളായിരുന്നു. അതിനുള്ള കാരണം ഒരു പക്ഷെ നിങ്ങൾക്കു തന്നെ അറിയുമായിരിക്കും; മറ്റൊന്നുമല്ല; അഗോറയിലെ ഒരു ദളത്തിനു ഈയിടെയായി ശാരീരികമായി ചില പ്രയാസങ്ങൾ സംഭവിച്ചിരിക്കുന്നു. ഒന്നെണീറ്റുനിൽക്കാൻ പോലുമാകാത്ത അവസ്ഥ!

അസുഖം കുറച്ചു നാളുകളായി ഉള്ളതുതന്നെയാണ്. പക്ഷെ ഈ അവസ്ഥയിലായത് ഈയിടെയാണെന്നു മാത്രം. കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നിന്റെ പാർശ്വഫലങ്ങളാണെന്ന തിരിച്ചറിവുണ്ടെങ്കിലും, മാറ്റിയെഴുതാൻ മറ്റൊരു മരുന്നില്ലെന്ന നിസ്സഹായ ഭാവമാണ് ആധുനിക വൈദ്യം കൈകാര്യം ചെയ്യുന്ന ഭിഷഗ്വാരന്മാർക്കെല്ലാം.

x  x  x  x  x


സദാ പ്രസന്നവദനനായ ചെറുപ്പക്കാരൻ. വിമർശനങ്ങളെ തമാശകൾകൊണ്ട് ചെറുത്തു തോൽപ്പിക്കുന്ന വ്യക്തിത്വം. ആരെയും വശീകരിക്കാൻ പോന്ന പുഞ്ചിരി.

യുവത്വത്തിന്റെ പ്രസരിപ്പിൽ യാത്രകൾക്ക് സമയം കണ്ടെത്തിയിരുന്ന വ്യക്തി. ആ നായക പാടവത്തിന്റെ കീഴിൽ യാത്രകൾ അഗോറക്കെന്നും ഒരു ഹരം തന്നെയായിരുന്നു. ആ യാത്രകൾ പലപ്പോഴായി ഇവിടെത്തന്നെ വിവരിച്ചിട്ടുമുണ്ട്. ഓർത്തിരിക്കാൻ, അങ്ങനെ എത്ത്രയെത്ര യാത്രകൾ! സുഖത്തിലും ദുഖത്തിലും ഒരുമിച്ചു നടന്നിരുന്ന കൂട്ടുകാരൻ.

ആ സുഹൃത്തിന് വന്ന വ്യാപത്ത്, ഞങ്ങളെ സംബന്ധിച്ചിടത്തോളം താങ്ങാനാകുന്ന ഒന്നല്ല. പക്ഷെ, തളർന്നിരിക്കാൻ സമയമില്ലെന്ന തിരിച്ചറിവാണു ഞങ്ങൾക്കിപ്പോൾ; തണലായ് മാറുകയാണു വേണ്ടതെന്ന കർത്തവ്യ ബോധമായ് പിന്നെ മനസു നിറയെ.

x  x  x  x  x

ഡിസ്പെൻസറിയെയും, പഞ്ചായത്തോഫീസിനെയും, വീടിനെയും ചുറ്റിപ്പറ്റിയുള്ള ദിനചര്യകളെല്ലാം പതിവുപോലെ കടന്നു പൊയ്ക്കൊണ്ടിരുന്ന കാലം. അന്നൊരു ശനിയാഴ്ച്ച; രാത്രി ടി.വിയുടെ മുന്നിൽ ചടഞ്ഞിരിക്കുമ്പോൾ, യാദൃശ്ചികമായാണ് ഗോപുവിന്റെ ഫോൺ കോൾ വന്നത്;
"റഷീദിനു തീരെ സുഖമില്ല; സ്നോ വിളിച്ചിരുന്നു"
"എന്തുപറ്റി ?" ;ഞാൻ ചോദിച്ചു.
"കൂടുതലൊന്നും അറിയില്ല; നാളെ അവിടെവരെയൊന്നു പോയാലോ?"
പിറ്റേന്നു രാവിലെ നേരത്തെതന്നെ ഞങ്ങൾ പുറപ്പെട്ടു.

x  x  x  x  x

വീട്ടിലെത്തിയപ്പോഴാണറിയുന്നത് അവൻ അടുത്തുള്ള പള്ളിയിൽ പോയിരിക്കുകയാണ്. ഉപ്പയുടെ ഖബറിനു മുന്നിൽ പ്രാർത്ഥിക്കേണ്ടതുണ്ട്. നിസ്കാരം കഴിഞ്ഞ് വരുന്നതുവരെ ഞങ്ങളവിടെ കാത്തിരുന്നു. കുറേ മാസങ്ങളിലെ സാലറി യുണ്ട് വാങ്ങാണെന്ന് അവൻ പറഞ്ഞിരുന്നു. ആ സമയമത്രയും വെറുതെ കളയണ്ടല്ലോ എന്നു കരുതി, കമ്പ്യൂട്ടറിൽ ഞങ്ങളാ പണിയിലേർപ്പെട്ടു.

അല്പനേരത്തിനുള്ളിൽത്തന്നെ അവനെത്തി. നടത്തത്തിനു ചെറിയൊരു പന്തിക്കേടുണ്ടോ എന്ന സംശയം അപ്പോഴേ തോന്നിയിരുന്നു.

"കൊറേ നേരായോ വന്നിട്ട്" ; അവൻ ചോദിച്ചു; "നമ്മളെയൊക്കെ കാണാൻ കൊറച്ച് കാത്തിരിക്കേണ്ടിവരും" ;അവൻ തുടർന്നു, എന്നിട്ടൊരു ചിരിയും. അങ്ങനെ സ്വതസിദ്ധമായ ശൈലിയിൽത്തന്നെ തുടങ്ങി.

പതിവ് ശൈലിയിൽത്തന്നെ കുറേ നേരം സംസാരിച്ചിരുന്നു. കുറച്ചു ദിവസങ്ങളായി തന്റെ കൈവിരലിന്റെ സ്വാധീനം കുറയുന്നപോലെ തോന്നുന്നതായി ഇടക്കെപ്പോഴൊക്കെയോ അവൻ പറയുന്നുണ്ടായിരുന്നു. അതൊക്കെയൊരു തോന്നലായിരിക്കുമെന്ന് ഞങ്ങൾ സമാധാനിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.

x  x  x  x  x

രണ്ടു മൂന്നു ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. റഷീദിനു തീരെ സുഖമില്ലെന്ന്, വീണ്ടും ഫോൺ കോൾ വന്നിരിക്കുന്നു. കൈകൾ അനക്കാൻ പറ്റുന്നില്ല. കാലുകളുടെയും ശക്തി കുറഞ്ഞിരിക്കുന്നു. എഴുന്നേറ്റു നിൽക്കാൻ പോലുമാകാത്ത അവസ്ഥ. പ്രാഥമിക കർമ്മങ്ങൾക്ക് പോലും പരസഹായം വേണമെന്ന അവസ്ഥയെത്തിയിരിക്കുന്നു.

കോഴിക്കോട് പി.വി.എസ് ഹോസ്പിറ്റലിൽ നല്ലൊരു ന്യൂറോളജിസ്റ്റുണ്ട്. അവന്റെ ഉമ്മയോടും, ജ്യേഷ്ഠന്മാരോടും ചോദിച്ചതിനു ശേഷം, അദ്ദേഹത്തെ ഒന്നു കാണിച്ച് അഭിപ്രായമറിയാമെന്ന നിഗമനത്തിലെത്തി.

അടുത്ത ദിവസം തന്നെ റഷീദിനെയും കൊണ്ട് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. സ്കാനിംഗ്, ലാബ് ടെസ്റ്റ്‌ മുതലായ പതിവ് കടമ്പകൾ ഒരുപാട് കടന്നു. അവനാകെ തളർന്ന പോലെയായിരിക്കുന്നു. പക്ഷെ വീൽചെയറിൽനിന്നും വലതുവശത്തേക്ക് ഊർന്നു വീഴുമ്പോഴും "ഞാനിപ്പോഴും യു.ഡി.എഫാ ഡാ....."എന്ന തമാശ, പതിഞ്ഞ ശബ്ദത്തിലാണെങ്കിലും പറയുന്നുണ്ടായിരുന്നു.

x  x  x  x  x

അവന്റെ ലീവുകൾ ശരിയാക്കുന്നതിനുള്ള നടപടികൾക്കായി, ഒന്നു രണ്ടു ദിവസങ്ങൾക്കുള്ളിൽത്തന്നെ ഞങ്ങൾ രണ്ടുപേരും ഡി.എം.ഒ ഓഫീസിൽ ചെന്നു. എച്.പി.എൽ കമ്മ്യൂട്ടു ചെയ്യാതെ എടുക്കുന്നതായിരിക്കും ഉചിതമെന്ന് തോന്നി. അങ്ങനെയെങ്കിൽ മാത്രമെ 'വേണമെങ്കിൽ' കൂടുതൽ ദിവസം എടുക്കുന്നതിനുള്ള ലീവുകൾ എക്കൗണ്ടിൽ ഉണ്ടാകുകയുള്ളൂ.

x  x  x  x  x

ആധുനിക വൈദ്യം അനുശാസിക്കുന്ന മരുന്നുകൾ തന്നെയായിരുന്നു, ഇത്രയും കാലം ഉപയോഗിച്ചിരുന്നത്. എന്നിട്ടും, ഇനിയുമൊരു സർജറിയല്ലാതെ മറ്റൊരു മാർഗമില്ലെന്നു കേട്ടപ്പോൾ തളർന്നുപോയി. ഇതിനിടയിലാണ് ആയുർവേദത്തിലേക്ക് ഒന്നു മാറിച്ചിന്തിക്കാനായി അഭിപ്രായമുയർന്നത്. ബ്രെയിൻ ട്യൂമർ ചികിത്സയിൽ കഴിവ് തെളിയിച്ച ഒരു ഭിഷഗ്വരൻ അടുത്തുതന്നെയുള്ളപ്പോൾ 'എവിടെക്കിട്ടും നല്ല ചികിത്സ' എന്ന് ചിന്തിക്കേണ്ട ആവശ്യകതയുമില്ല. പക്ഷെ ആധികാരികമായൊരു തീരുമാനമെടുക്കാൻ മാത്രം ഞങ്ങൾ ശക്തരല്ലല്ലൊ !

മനോജ് ഡോക്റ്ററുടെ പ്രാവീണ്യം, ഞങ്ങൾ വിവരിക്കാതെത്തന്നെ എല്ലാവർക്കും അറിയാവുന്നതുതന്നെയാണ്. ട്യൂമർ കേസുകൾ അനേകം കൈകാര്യം ചെയ്ത് വിജയിച്ച പ്രഗൽഭൻ. സർക്കാർ സർവീസിലും സ്വന്തമായൊരു വ്യക്തിത്വം കൊണ്ട് തിളങ്ങുന്ന പ്രതിഭാധനൻ. വിദേശ രാജ്യങ്ങളിൽ പോയി പേപ്പറുകൾ പ്രസന്റുചെയ്ത അപൂർവ വൈദ്യൻ. ഇന്റർനാഷണൽ ജേർണലുകളിൽ ലേഖനം പ്രസിധീകരിച്ച പ്രഗൽഭൻ.

അദ്ദേഹത്തെ അറിയാവുന്ന ബന്ധുക്കൾ, ഈ അഭിപ്രായത്തെ രണ്ടുകയ്യും നീട്ടിത്തന്നെയാണ്‌ സ്വീകരിച്ചത്.

x  x  x  x  x

ഒന്നു ചലിക്കണമെങ്കിൽ പോലും പരസഹായം ആവശ്യമുള്ള സ്ഥിതിയാണിപ്പോൾ. ഈ അവസ്ഥയിൽ അവനെ എങ്ങനെ കൊണ്ടുപോകും?; OP യുടെമുന്നിൽ അധികനേരം കാത്തിരിക്കാൻ അവനെക്കൊണ്ട് സാധിക്കുമോ?; ഇങ്ങനെയെല്ലാം ചിന്തിക്കുമ്പോഴാണ് ദൈവദൂതുപോലെ അദ്ദേഹത്തിന്റെ മറുപടി വന്നത്; "ഞാൻ അങ്ങോട്ട് വന്നു കണ്ടോളാം". ഡോക്റ്ററുടെ വലിയ മനസ്സിന്‌ എങ്ങനെ നന്ദി പറഞ്ഞാലും മതിവരില്ലെന്നു തോന്നിയ നിമിഷങ്ങൾ!

മനോജ് ഡോക്റ്ററുടെ സാധാരണ പരിശോധനാ സമയത്തിനു ശേഷം, അന്നുതന്നെ രാത്രി ഞങ്ങൾ അദ്ദേഹത്തെ റഷീദിന്റെ വീട്ടിലെത്തിച്ചു. വളരെനേരത്തെ വിശദമായ പരിശോധനക്കു ശേഷം തിരിച്ചും.

മനോജ് ഡോക്റ്ററെ കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്,  സംസാരിച്ചിട്ടുണ്ട് എന്നല്ലാതെ ഇത്രയടുത്ത് മനസ്സിലാക്കാനുള്ളൊരു അവസരം മുൻപുണ്ടായിട്ടില്ല. അനേകം ഗുണഗണങ്ങളുണ്ടെങ്കിലും അതിനൊത്ത ജാഡയൊന്നുമില്ലാത്ത ഒരു സാധാരണ മനുഷ്യൻ! ജനങ്ങൾ അദ്ദേഹത്തെ ഇഷ്ട്ടപ്പെടുന്നതിൽ അൽഭുതപ്പെടാനില്ലെന്നു തോന്നിയ സന്ദർഭങ്ങൾ!

അന്ന് തിരിച്ച് വീട്ടിലെത്തുമ്പോൾ രാത്രി പന്ത്രണ്ടു മണിയായിട്ടുണ്ടെങ്കിലും, എന്റെ വാമഭാഗം കതകിനടുത്തുതന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവൾക്കറിയേണ്ടിയിരുന്നതും റഷീദിന്റെ കാര്യങ്ങൾ തന്നെ.

x  x  x  x  x

ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. റഷീദിന്റെ കാര്യത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. ഒറ്റക്കെണീറ്റു നടക്കാവുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. സംസാരവും കുറേ മെച്ചപ്പെട്ടിട്ടുണ്ട്. മുന്നോട്ട് തൂങ്ങിയിരുന്ന ശിരസ്, നിവർത്തിപ്പിടിക്കാവുന്ന അവസ്ഥയെത്തിയിരിക്കുന്നു. സന്തോഷം തോന്നിക്കുന്ന കാഴ്ചച്ചകൾ തന്നെ!

x  x  x  x  x

ഇതിനിടയിൽ പരാമർശിക്കാൻ വിട്ടുപോയൊരു ഡോക്റ്റർ കൂടെയുണ്ട്; ഷാനവാസ് ഡോക്റ്റർ. റഷീദ് ലീവെടുത്തപ്പോൾ, ആ ചാർജ്‌ അദ്ദേഹത്തിനായിരുന്നു കിട്ടിയത്. വളരെ ഉൽസാഹത്തോടെത്തന്നെ അതേറ്റെടുക്കുകയും, അവന്റെ, ബാക്കിയുളള സാലറി വാങ്ങുന്നതിനുള്ള കാര്യങ്ങൾ യഥാ സമയം ചെയ്യുകയും ചെയ്ത അദ്ദേഹത്തെ, ഏതുരീതിയിൽ പ്രശംസിക്കണമെന്നറിയില്ല. എന്നിരിക്കിലും ആ നല്ല മനസ്സിനുമുന്നിൽ ഞങ്ങൾ ശിരസാ നമിക്കുന്നു.

x  x  x  x  x

റഷീദിനുവേണ്ടി പ്രയത്നിച്ച മനോജ് ഡോക്റ്ററോടും, ഷാനവാസ് ഡോക്റ്ററോടും, അവനുവേണ്ടി പ്രാർത്ഥിച്ച എല്ലാ നല്ലവരായ ജനങ്ങളോടും, ഇപ്പോൾ തൽക്കാലം ഞങ്ങൾ നന്ദി പറയട്ടെ; അധികം വൈകാതെ അവൻ തന്നെ നേരിട്ടു പറയുമെന്ന വിശ്വാസത്തോടെ; അങ്ങനെ സംഭവിക്കട്ടെ എന്ന പ്രാർത്ഥനയോടെ !!!!!!

സ്വന്തം
അഗോ (റ)

Wednesday, January 6, 2016

വയനാടിന്റെ പച്ചപ്പിലൂടെ ....!

(മോയാർ-വയനാട് യാത്ര - ഭാഗം 2)


സമയം പന്ത്രണ്ടു മണി കഴിഞ്ഞിരിക്കുന്നു. ഞാൻ മോയാറിനോട് തൽക്കാലം വിടപറയുകയാണ്. അടുത്ത ലക്ഷ്യം, വയനാടിലേക്കുള്ള യാത്രാ വഴികളിലെ സുന്ദരമായ ദൃശ്യങ്ങളാണ്. തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള യാത്ര രസാവഹമായൊരു അനുഭവം തന്നെയായിരിക്കും. ഞാൻ യാത്ര തുടങ്ങുകയാണ്‌!


മോയാർ നദിക്കു കുറുകെയുള്ള പാലവുംകടന്ന് എന്റെ വണ്ടി കുതിക്കുകയാണ്. വിശാലമായ മൈദാനക്കാടുകളിലൂടെയുളള സുന്ദരമായ പാത. തദ്ദേശ വാസികളുടെ ആരാധനാ മൂർത്തികൾക്കായുള്ള ക്ഷേത്രങ്ങൾ, പാതയോരങ്ങളിൽ പലയിടങ്ങളിലും കാണുന്നുണ്ട്. കേരളീയ വാസ്തു വിദ്യയിൽനിന്നും വ്യത്യസ്ഥമായ നിർമ്മാണ വൈഭവം അടുത്തു കണ്ടറിയാനായി അവിടൊരു ക്ഷേത്രത്തിനരികിൽ വണ്ടി നിർത്തി.


സുന്ദരമായ ക്ഷേത്രം. ശാന്തമായ ചുറ്റുപാട്. ഒരു കുടപോലെ, ക്ഷേത്രത്തിനു മുകളിലേക്കു പന്തലിച്ചു നിൽക്കുന്നൊരു ആൽമര മുണ്ടവിടെ. അതുകൊണ്ട് തന്നെ നല്ല തണുപ്പുള്ള ക്ഷേത്രാന്തരീക്ഷം. അങ്കണവും പരിസരവും വളരെ വൃത്തിയായിത്തന്നെ സൂക്ഷിക്കുന്നുണ്ട്. ക്ഷേത്രച്ചുമരുകൾ കടും നിറത്തിലുള്ള ഛായം പൂശിയിരിക്കുന്നു. മേൽക്കൂരയിൽ, കൊത്തിവച്ചനിലയിൽ അനേകം ശിൽപ്പങ്ങൾ.


യാത്ര തുടരുകയാണ്. മേൽക്കൂരകളില്ലാത്ത പ്രതിഷ്ഠകൾ പലയിടങ്ങളിലും കാണുന്നുണ്ട്. അടുത്തു ചെല്ലുമ്പോളറിയാം, അവയെല്ലാം ആരാധനകൾ നടക്കുന്ന ദൈവത്തറകൾ തന്നെയാണെന്ന്.

കാട്ടു മൃഗങ്ങളെ പലയിടങ്ങളിലും കണ്ടുകൊണ്ടുള്ള യാത്ര!


ഈ പോകുന്ന വഴിയരികിലാണ്, തമിഴ്നാട് സർക്കാറിന്റെ അധീനതയിലുള്ള ടാൻ ടീയുടെ പാണ്ടിയാർ ടീ ഫാക്റ്ററി. അവിടെ ഞാൻ വണ്ടി നിർത്തി . പെർമിഷനെടുത്ത ശേഷം അകത്തുകടന്നു. അവിടമെല്ലാം വിശദമായി കണ്ടു മനസിലാക്കാൻ തന്നെ തീരുമാനിച്ചു. ചായപ്പൊടി നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ വിവരിച്ചുകൊണ്ട് സൂപ്പർവൈസർ ശ്രീനിവാസൻ മുന്നിൽ നടക്കുന്നുണ്ട്.

കുറച്ചധികംതന്നെ നേരം അവിടെ ചെലവഴിച്ചതിനു ശേഷം, വീണ്ടും യാത്ര തുടരുകയാണ്. ഗൂഡല്ലൂരിലേക്കും അവിടെനിന്നും വൈത്തിരിയിലേക്കും നയിക്കുന്ന യാത്ര!


തേയിലത്തലപ്പുകളിൽത്തട്ടി പ്രതിഫലിക്കുന്ന സൂര്യ കിരണങ്ങൾക്ക്, മനം മയക്കാൻപോന്ന സൗന്ദര്യമാണിവിടെയെല്ലാം. 


സുഖമമായ പാതയാണ്. ഡ്രൈവിംഗിന് പുതിയൊരു ആവേശം നൽകുന്ന വളവുകൾ. ഇനിയുളള കാഴ്ച്ചകൾ വർണ്ണനാതീതമാണ്. വാക്കുകൾക്കതീതമായി ദൃശ്യങ്ങൾകൊണ്ടു മാത്രം മനസിലാക്കാവുന്ന കാഴ്ച്ചകൾ!!


എവിടെനോക്കിയാലും, സുന്ദരമായ തേയിലച്ചെടികളുടെ വശ്യമായ പച്ചപ്പുമാത്രം! അവധി ദിവസങ്ങൾ ആഘോഷമാക്കാനിറങ്ങിയ യുവ മിഥുനങ്ങളെ, സല്ലാപ ഭാവത്തോടെ പളയിടങ്ങളിലും കാണുന്നുണ്ട്. അവരെയൊന്നും ശ്രദ്ധിക്കാതെ ഞാനെന്റെ യാത്ര തുടരുകയാണ്.

അനേകം കുടിയേറ്റങ്ങൾക്ക് ആധിത്യമരുളുകയും, അവരെ സംരക്ഷിക്കുകയും ചെയ്തൊരു ചരിത്ര ഭൂമിയുടെ, വർത്തമാനകാല പാതകളിലൂടെയാണ് ഞാനിപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്നോർക്കുമ്പോൾ, ഓർമ്മയിലെ ചരിത്രത്താളുകൾ പിന്നോട്ട് മറിയുന്നൊരു പ്രതീതിയായിരുന്നു മനസ്സിൽ!!


മോയാർ-വയനാട് യാത്ര - ഭാഗം 1 ഇവിടെ അമർത്തുക



Tuesday, January 5, 2016

മോയാറിന്റെ ഗ്രാമീണ കാഴ്ച്ചകളിലൂടെ ...!

(മോയാർ-വയനാട് യാത്ര - ഭാഗം 1)


പുലർച്ചെ അഞ്ചുമണിയായിട്ടേയുള്ളൂ, നേരം വെളുത്തിട്ടില്ല. നല്ല തണുപ്പുണ്ട്; മഞ്ഞും! ദേശീയ പാതയിൽ വാഹന ബാഹുല്യം തുടങ്ങിയിട്ടില്ല. ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് എന്റെ കാർ ചീറിപ്പായുകയാണ്.

ഗൂഡല്ലൂരിൽനിന്നും വയനാടിലെ വൈത്തിരിയിലേക്കുപോകുന്ന പാത, തേയിലത്തോട്ടങ്ങളാൽ അതീവ സുന്ദരമാണെന്നു കേട്ടിട്ടുണ്ട്. നയനാനന്ദകരമായ അനേകം ദൃശ്യ വിസ്മയങ്ങളാൽ അനുഗ്രഹീതമായ ആ പാതയിലൂടെ ഞാനിന്നൊരു ഏകദിനയാത്ര പോകുകയാണ്.

നാടുകാണി ചുരം പാതയിലെ, തമിഴ്നാട് ചെക്പോസ്റ്റ് കഴിഞ്ഞാൽ, ഇടതുവശത്തേക്ക് കാണുന്നതാണ് വൈത്തിരിയിലേക്കുള്ള പാത. ഞാനിപ്പോൾ അവിടെയെത്തിയിരിക്കുന്നു. നേരം ഏഴുമണിയായതേയുള്ളൂ. അതുകൊണ്ടുതന്നെ, മോയാർ സന്ദർശിച്ചതിനു ശേഷമാകാം ഇതിലൂടെയുള്ള യാത്രയെന്ന് മനസിലുറപ്പിച്ചു.

യാത്ര തുടരുകയാണ്. തെപ്പക്കാട് ട്രെക്കിംഗ് പോയിന്റിലെത്തിയിരിക്കുന്നു. ഗൂഡല്ലൂരിൽനിന്നും മുതുമല വരെയുളള പാത വളരെയധികം കുണ്ടും കുഴിയും നിറഞ്ഞ നിലയിലായിട്ടുണ്ട്. വലിയ വാഹനങ്ങൾക്ക്‌ തന്നെ കഷ്ട്ടപ്പെട്ടു പോകാവുന്ന പാതയിലൂടെയുള്ള ഡ്രൈവിംഗ് വളരെ ആയാസകരമായാണനുഭവപ്പെട്ടത്. കേവലം 17 കിലോമീറ്റർ ദൂരം പിന്നിടാൻ ഒന്നര മണിക്കൂറിലധികം സമയമാണ് ചെലവായത്.


ക്രിസ്തുമസ് അവധിയുടെ അവസാനമായതിനാലും, പുതുവൽസരപ്പിറവി ആസന്നമായതിനാലുമാകണം, ഇപ്പോൾ സഞ്ചാരികളുടെ ആധിക്യം തന്നെയുണ്ടിവിടെ.

വനം വകുപ്പിന്റെ വണ്ടിയിൽ, കാട്ടിനകത്തുകൂടെയുള്ള ട്രെക്കിംഗിന് ഒരാൾക്ക് 135 രൂപയാണ് ഇവിടെ ഈടാക്കുന്നത്. അല്ലെങ്കിൽ, പോകേണ്ട സ്ഥലങ്ങളുടെ ദൂരവും സമയവും കണക്കാക്കി, ഒരു ട്രിപ്പിന് 500 മുതൽ 1000 രൂപ വരെ ഈടാക്കുന്ന തുറന്ന ജീപ്പുകളും ഇവിടെ ലഭ്യമാണ്.


ഉരുക്കു പാലവും കടന്ന്, ആനയൂട്ടു നടക്കാറുള്ള സ്ഥലത്തെത്തി. സഫാരിയുടെ ടിക്കറ്റുണ്ടെങ്കിൽ മാത്രമെ അവിടേക്കുള്ള പ്രവേശനം അനുവദിക്കുന്നുള്ളൂ. ഇതൊരുതരം ബിസിനസ് തന്ത്രമാണെന്ന് മനസിലാക്കാൻ, ഉന്നത വിദ്യാഭ്യാസത്തിന്റെ ആവശ്യകതയൊന്നുമില്ലെന്ന് കരുതുന്ന ഞാൻ, തൽക്കാലം തിരിച്ചു നടക്കുകയാണ്.

അൽപനേരത്തെ ചിന്തക്കൊടുവിൽ, സ്വന്തം വണ്ടിയിൽത്തന്നെ മസിനഗുഡിയിലേക്ക് പോകാമെന്നു തീരുമാനിച്ചു. മസിനഗുഡിയിൽനിന്നും ഇടത്തോട്ടുള്ള പാത മോയാറിലേക്കുള്ളതാണ്.

വിനോദ സഞ്ചാരികളായ യാത്രക്കാരെ എല്ലായിടത്തും കാണുന്നുണ്ട്. പാതയോരത്തെ വിശ്രമ കേന്ദ്രങ്ങളിലും, ഭോജന ശാലകളിലും നല്ല ജനത്തിരക്കുണ്ട്. രാത്രി താമസത്തിനുള്ള ഹോട്ടലുകളും റിസോർട്ടുകളും ദിവസങ്ങൾക്കു മുൻപേ നിറഞ്ഞിരിക്കുന്നു.

മസിനഗുഡിയിലെത്തിയിരിക്കുന്നു. ചെറിയൊരു അങ്ങാടിപോലെ തോന്നിക്കുന്ന സ്ഥലം. അധികം ഉയരമില്ലാത്ത കെട്ടിടങ്ങൾ. പഴമ തോന്നിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ.

ഡിസംബർ മാസമായതിനാലാകാം നല്ല മഞ്ഞുണ്ട്. തണുപ്പിന്റെ ആലസ്യം വിട്ടുമാറിയിട്ടില്ലാത്ത ജനങ്ങൾ, പ്രഭാത സൂര്യന്റെ ഇളം വെയിൽ കാഞ്ഞുകൊണ്ട്, കമ്പിളിപ്പുതപ്പിനുള്ളിൽ പൊതിഞ്ഞ രൂപത്തിൽ അവിടവിടെ ചുരുണ്ടുകൂടിയിരിക്കുന്നുണ്ട്. സ്വർണ്ണാഭമായ രശ്മികൾ ചുറ്റുപാടുകൾക്ക് കൂടുതൽ ദൃശ്യ മികവേകുന്നുണ്ട്.

ഇവിടെനിന്നും ഇടതു വശത്തേക്കായി കാണുന്നതാണ് മോയാറിലേക്കുള്ള പാത. സാമാന്യം നല്ല റോഡുതന്നെ. ഇതിലൂടെയുള്ള യാത്രയിലും കാനന യാത്രയുടെ പ്രതീതി വിട്ടുമാറുന്നില്ല. തുറന്ന ജീപ്പിലുള്ള ട്രെക്കിംഗ് സംഗങ്ങൾ പലയിടങ്ങളിലും എന്നെക്കടന്നു പോകുന്നുണ്ട്.


അൽപ ദൂര യാത്രക്കൊടുവിൽ ഞാൻ മോയാർ ഡാമിനടുത്തെത്തി. സുന്ദരമായ ജലാശയം. സ്ഫടികാഭമായ ജലം. വശ്യ മനോഹരമായ പശ്ചാത്തലം. ജലസമ്പരണിയുടെ നടുവിലായി തുരുത്തുപോലെ ഒരു ഭാഗം കാണുന്നുണ്ട്; അതിനു നടുവിലായി പന്തലിച്ചു നിൽക്കുന്നൊരു മരവും. ചിലയിടങ്ങളിൽ കാണുന്ന, ഉണങ്ങിയ മരങ്ങളോടു കൂടിയ തുരുത്തുകളും പശ്ചാത്തലത്തിനു ദൃശ്യ മികവേകുന്നുണ്ട്.




ഡാമിന്റെ ജലസമ്പരണിയുടെ തീരത്തുള്ള തണൽ മരത്തിന്റെ ചുവട്ടിലായ് ഞാൻ നിൽക്കുകയാണ് . ജനസാന്ദ്രമല്ലാത്ത ഗ്രാമീണമായ ചുറ്റുപാട് . ഒടപ്പെട്ടു കാണുന്ന ദരിദ്രമായ വീടുകൾ. വിശാലമായ വെളിമ്പ്രദേശത്തിനു നടുവിലും, ഷീറ്റുകളും ഓടുകളും കൊണ്ട് നിർമ്മിതമായ 'കൂരകൾ'. അവയിൽ പലതും നിലം പൊത്താറായ അവസ്ഥയിലാണു കാണപ്പെടുന്നത്.




ഒരു വീടിനു മുന്നിലായി, പ്രായമായൊരു സ്ത്രീയെ കാണുന്നുണ്ട്. പ്രായത്തിന്റെ അവശതയും ദാരിദ്ര്യത്തിന്റെ പരാധീനതയും നിറഞ്ഞൊരു രൂപം. തമിഴ്നാടൻ ഉൾഗ്രാമ ജീവിതത്തിന്റെ നേർക്കാഴ്ച്ചകൾ ഇങ്ങനെയൊക്കെയാണ്. അതെല്ലാം നേരിൽക്കണ്ടുകൊണ്ടുള്ള യാത്ര, തീർത്തും സുന്ദരമായ അനുഭവങ്ങളാണ് എനിക്ക്‌ സമ്മാനിക്കുന്നത്‌.

നോക്കെത്താ ദൂരമത്രയും പരന്നുകിടക്കുന്ന കുറ്റിക്കാടുകളും പുൽത്തകിടികളും നിറഞ്ഞൊരു ഭൂപ്രദേശം. അവിടവിടെ ഒറ്റപ്പെട്ടു കാണപ്പെടുന്ന വലിയ തണൽമരങ്ങൾ. മഞ്ഞ പുഷ്പങ്ങളാൽ പുഞ്ചിരിക്കുന്ന കാട്ടുചെടികൾക്കും മനം മയക്കുന്നൊരു സൗന്ദര്യമാണിവിടെ.



തദ്ദേശീയരായ ഗ്രാമ വാസികളിൽ നല്ലൊരു ശതമാനവും കാലിവളർത്തലിൽ ഉപജീവന മാർഗം കാണുന്നവരാണ്.

പച്ചപ്പുല്ലുകളാൽ സമ്പന്നമായ വിശാലമായ പുൽത്തകിടികൾ നിറഞ്ഞ ഈ പ്രദേശം, കാലിവളർത്തലിന് വളരെ അനുയോജ്യമായൊരു ഭൂ പ്രദേശമാണെന്ന് എനിക്കും തോന്നി. അലഞ്ഞു നടക്കുന്ന കന്നുകാലിക്കൂട്ടങ്ങളെ പലയിടങ്ങളിലും കാണുന്നുണ്ട്. മേഞ്ഞു നടക്കുന്ന ചെമ്മരിയാടിൻ കൂട്ടങ്ങളും കുറവല്ല. അഞ്ചു സെന്റിലൊരു വീടെന്ന സംസ്കാരത്തിൽ ജീവിക്കുന്ന എനിക്ക്‌, ഈ കാഴ്ച്ചകൾ വളരെ വിസ്മയാവഹമായൊരു അനുഭവമാണ് പകർന്നു നൽകുന്നത്‌.

പ്രാകൃതമെങ്കിലും സുന്ദരമായൊരു ബസ് കാത്തിരിപ്പു കേന്ദ്രം, അല്പം ദൂരെയായി കാണുന്നുണ്ട്. ഞാൻ അതിനടുത്തേക്ക് നടക്കുകയാണ്. പഴയകാല സിനിമകളിൽ കാണാറുള്ള ഗ്രാമീണ ദൃശ്യങ്ങളെ അനുസ്മരിപ്പിക്കുന്ന കാഴ്ച്ച!


പുതിയ കാഴ്ച്ചകൾ തേടിയുള്ള ട്രെക്കിംഗ് സംഗങ്ങൾ, ഇടക്കിടെ വന്നുകൊണ്ടിരിക്കുന്നുണ്ട്. സമയം ഒരുപാട് വൈകിയിരിക്കുന്നു. ഞാൻ തിരിച്ചു പോകുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങുകയാണ്.


മോയാർ-വയനാട് യാത്ര - ഭാഗം 2 ഇവിടെ അമർത്തുക