Showing posts with label AGORA. Show all posts
Showing posts with label AGORA. Show all posts

Monday, January 18, 2016

അഗോറ അഥവ മൂന്നു ചങ്ങാതിമാർ ...!

(അഗോറ ഡയറിക്കുറിപ്പിൽനിന്ന് )


അഗോറയെ സംബന്ധിച്ചിടത്തോളം, ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങൾ മാനസിക പിരിമുറുക്കങ്ങളുടെ ദിനങ്ങളായിരുന്നു. അതിനുള്ള കാരണം ഒരു പക്ഷെ നിങ്ങൾക്കു തന്നെ അറിയുമായിരിക്കും; മറ്റൊന്നുമല്ല; അഗോറയിലെ ഒരു ദളത്തിനു ഈയിടെയായി ശാരീരികമായി ചില പ്രയാസങ്ങൾ സംഭവിച്ചിരിക്കുന്നു. ഒന്നെണീറ്റുനിൽക്കാൻ പോലുമാകാത്ത അവസ്ഥ!

അസുഖം കുറച്ചു നാളുകളായി ഉള്ളതുതന്നെയാണ്. പക്ഷെ ഈ അവസ്ഥയിലായത് ഈയിടെയാണെന്നു മാത്രം. കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നിന്റെ പാർശ്വഫലങ്ങളാണെന്ന തിരിച്ചറിവുണ്ടെങ്കിലും, മാറ്റിയെഴുതാൻ മറ്റൊരു മരുന്നില്ലെന്ന നിസ്സഹായ ഭാവമാണ് ആധുനിക വൈദ്യം കൈകാര്യം ചെയ്യുന്ന ഭിഷഗ്വാരന്മാർക്കെല്ലാം.

x  x  x  x  x


സദാ പ്രസന്നവദനനായ ചെറുപ്പക്കാരൻ. വിമർശനങ്ങളെ തമാശകൾകൊണ്ട് ചെറുത്തു തോൽപ്പിക്കുന്ന വ്യക്തിത്വം. ആരെയും വശീകരിക്കാൻ പോന്ന പുഞ്ചിരി.

യുവത്വത്തിന്റെ പ്രസരിപ്പിൽ യാത്രകൾക്ക് സമയം കണ്ടെത്തിയിരുന്ന വ്യക്തി. ആ നായക പാടവത്തിന്റെ കീഴിൽ യാത്രകൾ അഗോറക്കെന്നും ഒരു ഹരം തന്നെയായിരുന്നു. ആ യാത്രകൾ പലപ്പോഴായി ഇവിടെത്തന്നെ വിവരിച്ചിട്ടുമുണ്ട്. ഓർത്തിരിക്കാൻ, അങ്ങനെ എത്ത്രയെത്ര യാത്രകൾ! സുഖത്തിലും ദുഖത്തിലും ഒരുമിച്ചു നടന്നിരുന്ന കൂട്ടുകാരൻ.

ആ സുഹൃത്തിന് വന്ന വ്യാപത്ത്, ഞങ്ങളെ സംബന്ധിച്ചിടത്തോളം താങ്ങാനാകുന്ന ഒന്നല്ല. പക്ഷെ, തളർന്നിരിക്കാൻ സമയമില്ലെന്ന തിരിച്ചറിവാണു ഞങ്ങൾക്കിപ്പോൾ; തണലായ് മാറുകയാണു വേണ്ടതെന്ന കർത്തവ്യ ബോധമായ് പിന്നെ മനസു നിറയെ.

x  x  x  x  x

ഡിസ്പെൻസറിയെയും, പഞ്ചായത്തോഫീസിനെയും, വീടിനെയും ചുറ്റിപ്പറ്റിയുള്ള ദിനചര്യകളെല്ലാം പതിവുപോലെ കടന്നു പൊയ്ക്കൊണ്ടിരുന്ന കാലം. അന്നൊരു ശനിയാഴ്ച്ച; രാത്രി ടി.വിയുടെ മുന്നിൽ ചടഞ്ഞിരിക്കുമ്പോൾ, യാദൃശ്ചികമായാണ് ഗോപുവിന്റെ ഫോൺ കോൾ വന്നത്;
"റഷീദിനു തീരെ സുഖമില്ല; സ്നോ വിളിച്ചിരുന്നു"
"എന്തുപറ്റി ?" ;ഞാൻ ചോദിച്ചു.
"കൂടുതലൊന്നും അറിയില്ല; നാളെ അവിടെവരെയൊന്നു പോയാലോ?"
പിറ്റേന്നു രാവിലെ നേരത്തെതന്നെ ഞങ്ങൾ പുറപ്പെട്ടു.

x  x  x  x  x

വീട്ടിലെത്തിയപ്പോഴാണറിയുന്നത് അവൻ അടുത്തുള്ള പള്ളിയിൽ പോയിരിക്കുകയാണ്. ഉപ്പയുടെ ഖബറിനു മുന്നിൽ പ്രാർത്ഥിക്കേണ്ടതുണ്ട്. നിസ്കാരം കഴിഞ്ഞ് വരുന്നതുവരെ ഞങ്ങളവിടെ കാത്തിരുന്നു. കുറേ മാസങ്ങളിലെ സാലറി യുണ്ട് വാങ്ങാണെന്ന് അവൻ പറഞ്ഞിരുന്നു. ആ സമയമത്രയും വെറുതെ കളയണ്ടല്ലോ എന്നു കരുതി, കമ്പ്യൂട്ടറിൽ ഞങ്ങളാ പണിയിലേർപ്പെട്ടു.

അല്പനേരത്തിനുള്ളിൽത്തന്നെ അവനെത്തി. നടത്തത്തിനു ചെറിയൊരു പന്തിക്കേടുണ്ടോ എന്ന സംശയം അപ്പോഴേ തോന്നിയിരുന്നു.

"കൊറേ നേരായോ വന്നിട്ട്" ; അവൻ ചോദിച്ചു; "നമ്മളെയൊക്കെ കാണാൻ കൊറച്ച് കാത്തിരിക്കേണ്ടിവരും" ;അവൻ തുടർന്നു, എന്നിട്ടൊരു ചിരിയും. അങ്ങനെ സ്വതസിദ്ധമായ ശൈലിയിൽത്തന്നെ തുടങ്ങി.

പതിവ് ശൈലിയിൽത്തന്നെ കുറേ നേരം സംസാരിച്ചിരുന്നു. കുറച്ചു ദിവസങ്ങളായി തന്റെ കൈവിരലിന്റെ സ്വാധീനം കുറയുന്നപോലെ തോന്നുന്നതായി ഇടക്കെപ്പോഴൊക്കെയോ അവൻ പറയുന്നുണ്ടായിരുന്നു. അതൊക്കെയൊരു തോന്നലായിരിക്കുമെന്ന് ഞങ്ങൾ സമാധാനിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.

x  x  x  x  x

രണ്ടു മൂന്നു ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. റഷീദിനു തീരെ സുഖമില്ലെന്ന്, വീണ്ടും ഫോൺ കോൾ വന്നിരിക്കുന്നു. കൈകൾ അനക്കാൻ പറ്റുന്നില്ല. കാലുകളുടെയും ശക്തി കുറഞ്ഞിരിക്കുന്നു. എഴുന്നേറ്റു നിൽക്കാൻ പോലുമാകാത്ത അവസ്ഥ. പ്രാഥമിക കർമ്മങ്ങൾക്ക് പോലും പരസഹായം വേണമെന്ന അവസ്ഥയെത്തിയിരിക്കുന്നു.

കോഴിക്കോട് പി.വി.എസ് ഹോസ്പിറ്റലിൽ നല്ലൊരു ന്യൂറോളജിസ്റ്റുണ്ട്. അവന്റെ ഉമ്മയോടും, ജ്യേഷ്ഠന്മാരോടും ചോദിച്ചതിനു ശേഷം, അദ്ദേഹത്തെ ഒന്നു കാണിച്ച് അഭിപ്രായമറിയാമെന്ന നിഗമനത്തിലെത്തി.

അടുത്ത ദിവസം തന്നെ റഷീദിനെയും കൊണ്ട് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. സ്കാനിംഗ്, ലാബ് ടെസ്റ്റ്‌ മുതലായ പതിവ് കടമ്പകൾ ഒരുപാട് കടന്നു. അവനാകെ തളർന്ന പോലെയായിരിക്കുന്നു. പക്ഷെ വീൽചെയറിൽനിന്നും വലതുവശത്തേക്ക് ഊർന്നു വീഴുമ്പോഴും "ഞാനിപ്പോഴും യു.ഡി.എഫാ ഡാ....."എന്ന തമാശ, പതിഞ്ഞ ശബ്ദത്തിലാണെങ്കിലും പറയുന്നുണ്ടായിരുന്നു.

x  x  x  x  x

അവന്റെ ലീവുകൾ ശരിയാക്കുന്നതിനുള്ള നടപടികൾക്കായി, ഒന്നു രണ്ടു ദിവസങ്ങൾക്കുള്ളിൽത്തന്നെ ഞങ്ങൾ രണ്ടുപേരും ഡി.എം.ഒ ഓഫീസിൽ ചെന്നു. എച്.പി.എൽ കമ്മ്യൂട്ടു ചെയ്യാതെ എടുക്കുന്നതായിരിക്കും ഉചിതമെന്ന് തോന്നി. അങ്ങനെയെങ്കിൽ മാത്രമെ 'വേണമെങ്കിൽ' കൂടുതൽ ദിവസം എടുക്കുന്നതിനുള്ള ലീവുകൾ എക്കൗണ്ടിൽ ഉണ്ടാകുകയുള്ളൂ.

x  x  x  x  x

ആധുനിക വൈദ്യം അനുശാസിക്കുന്ന മരുന്നുകൾ തന്നെയായിരുന്നു, ഇത്രയും കാലം ഉപയോഗിച്ചിരുന്നത്. എന്നിട്ടും, ഇനിയുമൊരു സർജറിയല്ലാതെ മറ്റൊരു മാർഗമില്ലെന്നു കേട്ടപ്പോൾ തളർന്നുപോയി. ഇതിനിടയിലാണ് ആയുർവേദത്തിലേക്ക് ഒന്നു മാറിച്ചിന്തിക്കാനായി അഭിപ്രായമുയർന്നത്. ബ്രെയിൻ ട്യൂമർ ചികിത്സയിൽ കഴിവ് തെളിയിച്ച ഒരു ഭിഷഗ്വരൻ അടുത്തുതന്നെയുള്ളപ്പോൾ 'എവിടെക്കിട്ടും നല്ല ചികിത്സ' എന്ന് ചിന്തിക്കേണ്ട ആവശ്യകതയുമില്ല. പക്ഷെ ആധികാരികമായൊരു തീരുമാനമെടുക്കാൻ മാത്രം ഞങ്ങൾ ശക്തരല്ലല്ലൊ !

മനോജ് ഡോക്റ്ററുടെ പ്രാവീണ്യം, ഞങ്ങൾ വിവരിക്കാതെത്തന്നെ എല്ലാവർക്കും അറിയാവുന്നതുതന്നെയാണ്. ട്യൂമർ കേസുകൾ അനേകം കൈകാര്യം ചെയ്ത് വിജയിച്ച പ്രഗൽഭൻ. സർക്കാർ സർവീസിലും സ്വന്തമായൊരു വ്യക്തിത്വം കൊണ്ട് തിളങ്ങുന്ന പ്രതിഭാധനൻ. വിദേശ രാജ്യങ്ങളിൽ പോയി പേപ്പറുകൾ പ്രസന്റുചെയ്ത അപൂർവ വൈദ്യൻ. ഇന്റർനാഷണൽ ജേർണലുകളിൽ ലേഖനം പ്രസിധീകരിച്ച പ്രഗൽഭൻ.

അദ്ദേഹത്തെ അറിയാവുന്ന ബന്ധുക്കൾ, ഈ അഭിപ്രായത്തെ രണ്ടുകയ്യും നീട്ടിത്തന്നെയാണ്‌ സ്വീകരിച്ചത്.

x  x  x  x  x

ഒന്നു ചലിക്കണമെങ്കിൽ പോലും പരസഹായം ആവശ്യമുള്ള സ്ഥിതിയാണിപ്പോൾ. ഈ അവസ്ഥയിൽ അവനെ എങ്ങനെ കൊണ്ടുപോകും?; OP യുടെമുന്നിൽ അധികനേരം കാത്തിരിക്കാൻ അവനെക്കൊണ്ട് സാധിക്കുമോ?; ഇങ്ങനെയെല്ലാം ചിന്തിക്കുമ്പോഴാണ് ദൈവദൂതുപോലെ അദ്ദേഹത്തിന്റെ മറുപടി വന്നത്; "ഞാൻ അങ്ങോട്ട് വന്നു കണ്ടോളാം". ഡോക്റ്ററുടെ വലിയ മനസ്സിന്‌ എങ്ങനെ നന്ദി പറഞ്ഞാലും മതിവരില്ലെന്നു തോന്നിയ നിമിഷങ്ങൾ!

മനോജ് ഡോക്റ്ററുടെ സാധാരണ പരിശോധനാ സമയത്തിനു ശേഷം, അന്നുതന്നെ രാത്രി ഞങ്ങൾ അദ്ദേഹത്തെ റഷീദിന്റെ വീട്ടിലെത്തിച്ചു. വളരെനേരത്തെ വിശദമായ പരിശോധനക്കു ശേഷം തിരിച്ചും.

മനോജ് ഡോക്റ്ററെ കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്,  സംസാരിച്ചിട്ടുണ്ട് എന്നല്ലാതെ ഇത്രയടുത്ത് മനസ്സിലാക്കാനുള്ളൊരു അവസരം മുൻപുണ്ടായിട്ടില്ല. അനേകം ഗുണഗണങ്ങളുണ്ടെങ്കിലും അതിനൊത്ത ജാഡയൊന്നുമില്ലാത്ത ഒരു സാധാരണ മനുഷ്യൻ! ജനങ്ങൾ അദ്ദേഹത്തെ ഇഷ്ട്ടപ്പെടുന്നതിൽ അൽഭുതപ്പെടാനില്ലെന്നു തോന്നിയ സന്ദർഭങ്ങൾ!

അന്ന് തിരിച്ച് വീട്ടിലെത്തുമ്പോൾ രാത്രി പന്ത്രണ്ടു മണിയായിട്ടുണ്ടെങ്കിലും, എന്റെ വാമഭാഗം കതകിനടുത്തുതന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവൾക്കറിയേണ്ടിയിരുന്നതും റഷീദിന്റെ കാര്യങ്ങൾ തന്നെ.

x  x  x  x  x

ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. റഷീദിന്റെ കാര്യത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. ഒറ്റക്കെണീറ്റു നടക്കാവുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. സംസാരവും കുറേ മെച്ചപ്പെട്ടിട്ടുണ്ട്. മുന്നോട്ട് തൂങ്ങിയിരുന്ന ശിരസ്, നിവർത്തിപ്പിടിക്കാവുന്ന അവസ്ഥയെത്തിയിരിക്കുന്നു. സന്തോഷം തോന്നിക്കുന്ന കാഴ്ചച്ചകൾ തന്നെ!

x  x  x  x  x

ഇതിനിടയിൽ പരാമർശിക്കാൻ വിട്ടുപോയൊരു ഡോക്റ്റർ കൂടെയുണ്ട്; ഷാനവാസ് ഡോക്റ്റർ. റഷീദ് ലീവെടുത്തപ്പോൾ, ആ ചാർജ്‌ അദ്ദേഹത്തിനായിരുന്നു കിട്ടിയത്. വളരെ ഉൽസാഹത്തോടെത്തന്നെ അതേറ്റെടുക്കുകയും, അവന്റെ, ബാക്കിയുളള സാലറി വാങ്ങുന്നതിനുള്ള കാര്യങ്ങൾ യഥാ സമയം ചെയ്യുകയും ചെയ്ത അദ്ദേഹത്തെ, ഏതുരീതിയിൽ പ്രശംസിക്കണമെന്നറിയില്ല. എന്നിരിക്കിലും ആ നല്ല മനസ്സിനുമുന്നിൽ ഞങ്ങൾ ശിരസാ നമിക്കുന്നു.

x  x  x  x  x

റഷീദിനുവേണ്ടി പ്രയത്നിച്ച മനോജ് ഡോക്റ്ററോടും, ഷാനവാസ് ഡോക്റ്ററോടും, അവനുവേണ്ടി പ്രാർത്ഥിച്ച എല്ലാ നല്ലവരായ ജനങ്ങളോടും, ഇപ്പോൾ തൽക്കാലം ഞങ്ങൾ നന്ദി പറയട്ടെ; അധികം വൈകാതെ അവൻ തന്നെ നേരിട്ടു പറയുമെന്ന വിശ്വാസത്തോടെ; അങ്ങനെ സംഭവിക്കട്ടെ എന്ന പ്രാർത്ഥനയോടെ !!!!!!

സ്വന്തം
അഗോ (റ)

Tuesday, September 22, 2015

ഗോവ

( അഗോറ ഡയറിക്കുറിപ്പിൽനിന്നു )


ഭാരതത്തിന്റെ പടിഞ്ഞാറെ തീരത്തു സ്ഥിതിചെയ്യുന്ന ഗോവയുടെ സുന്ദരമായ കടൽത്തീരങ്ങൾ ലക്ഷ്യമാക്കിയാണ് ഇപ്രാവശ്യത്തെ യാത്ര തീരുമാനിക്കപ്പെട്ടിരിക്കുന്നത്. പതിവിൽനിന്നും വ്യത്യസ്തമായി, ട്രെയിനിലാണ് യാത്ര.

സുന്ദരമായ കൊങ്കണ്‍ പാതയിലൂടെ തുരങ്കങ്ങൾ താണ്ടിയുള്ള യാത്ര വളരെ രസകരമായൊരു അനുഭവമാണെന്നു കേട്ടിട്ടുണ്ട്. പക്ഷെ, ഞങ്ങളുടെ യാത്രയുടെ മുക്കാൽ ഭാഗവും രാത്രിയിലായിരുന്നതിനാൽ, ആ രസം പൂർണ്ണമായി ആസ്വതിക്കാനുള്ള ഭാഗ്യം ലഭിച്ചില്ല.

ഉച്ചക്കു മുൻപുതന്നെ ഗോവയിലെത്തി. യാത്രാ ക്ഷീണത്തിന്റെ ചടപ്പ് എല്ലാവരുടെയും മുഖത്ത്‌ ശേഷിക്കുന്നുണ്ട്. അവിടടുത്തുതന്നെ ഒരു ഹോട്ടലിൽ ഞങ്ങൾ റൂമെടുത്തു.

പകൽ ഗോവയിൽ കറങ്ങുന്നതിനായി വിവിധ ടൂർ പാക്കേജുകളുമായി ധാരാളം ടൂർ കമ്പനികളുണ്ട്. ഞങ്ങൾ അതിലൊന്നിൽ ബുക്ക് ചെയ്തു. അടുത്ത ദിവസം രാവിലെ യാത്ര തുടങ്ങും.

സുന്ദരമായ ധാരാളം കടൽത്തീരങ്ങളാൽ അനുഗ്രഹീതമാണ് ഗോവ. സ്വദേശികളും അതിലേറെ വിദേശികളും ദിനംപ്രതി വന്നുകൊണ്ടിരിക്കുന്ന മനോഹരമായൊരു ഡെസ്റ്റിനേഷനാണിത്.


ഗോവയിലെ പ്രധാന ബീചുകളിലൊന്നായ 'കോൾവാ ബീച്ച്' ലേക്ക് ഞങ്ങൾ താമസിക്കുന്ന ഹോട്ടെലിൽ നിന്നും 5-6 കിലോമീറ്ററുകൾ മാത്രമേ ദൂരമുള്ളൂ. മറ്റു സ്ഥലങ്ങളിലേക്കൊരു യാത്ര ഇന്നിനി സാധ്യമല്ല. ഞങ്ങൾ അവിടേക്ക് ബസ് കയറി.

വിശാലമായ ബീച്ച്. വിദേശീയരായ ധാരാളം ജനങ്ങൾ അവിടെയാകെ നിറഞ്ഞിരുക്കുന്നു.
മിക്കവരും അവരുടേതായ പാശ്ചാത്യ വസ്ത്രധാരണ രീതിയിൽത്തന്നെ. കടൽക്കരയിൽ, ഓലമേഞ്ഞുണ്ടാക്കിയ പന്തലുകളിലും  പുറത്തുമായി അവർ ഇഷ്ടംപോലെ ഉല്ലസിക്കുന്നു. ആദപസ്നാനം മതിയാക്കി ചിലർ ആഴീസ്നാനത്തിനൊരുങ്ങുകയാണ്. ഞങ്ങൾ നടത്തം തുടർന്നു .


ബീച്ചിന്റെ മറ്റൊരു ഭാഗത്തെത്തിയിരിക്കുന്നു. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി, പാരാ സെയിലിങ്ങ് പോലുള്ള നിരവധി വിനോദങ്ങൾ അവിടെ നടക്കുന്നുണ്ട്. സ്പീട് ബോട്ടിൽ കെട്ടിയ പാരച്യൂട്ടിൽ, ബോട്ടിന്റെ ഗതിക്കനുസരിച്ച്, കടലിനു മുകളിലൂടൊരു യാത്ര ആരാണിഷ്ട്ടപ്പെടാത്തത്?!  പ്രത്യേകം രൂപകല്പ്പന ചെയ്തിട്ടുള്ള ബെൽറ്റിൽ, പാരച്യൂട്ടിൽ തൂങ്ങിക്കിടന്നുള്ള യാത്ര, കാണാൻ തന്നെ നല്ലൊരു രസമാണ്.


അസ്തമയ സൂര്യനെ വേറൊരു പശ്ച്ചാത്തലത്തിൽ നോക്കിക്കണ്ടുകൊണ്ട് വളരെ നേരം അവിടെ ചെലവഴിച്ചു.


നേരം വല്ലാതെ ഇരുട്ടിയിരിക്കുന്നു. ഗോവൻ കടൽത്തീരങ്ങൾ അപ്പോഴും സജീവമാണെന്നിരിക്കിലും, ഞങ്ങൾ ഹോട്ടെലിലേക്കു തിരിച്ചു.

പിറ്റേന്നു രാവിലെ:
ടൂർ കമ്പനിയുടെ ചാർട്ട് ചെയ്യപ്പെട്ട യാത്ര ഇന്നാണ് . ഞങ്ങൾ നേരത്തേതന്നെ റെഡിയായി നിന്നു.

ഞങ്ങളെക്കൂടാതെ, രണ്ടോ മൂന്നോ കുടുംബങ്ങളും കുറച്ച് ഉത്തരേന്ത്യക്കാരുമുണ്ട് ബസിൽ. യാത്ര തുടങ്ങുകയാണ്. എട്ടുമണിയോടെ യാത്രയാരംഭിച്ചു.

1) ബസിലിക്ക ഓഫ് ബോം ജീസസ്.

ഗോവയുടെ ചരിത്രത്തിന്റെ പ്രധാന നാഴികക്കല്ലുകളിലൊന്നായ ബസിലിക്ക ഓഫ് ബോം ജീസസ് എന്ന ക്രിസ്തീയ ദേവാലയം കാണാനാണ് ഞങ്ങൾ ആദ്യം പോയത്. ഗോവയുടെ തലസ്ഥാനമായ പനജിയിൽനിന്നും ഏകദേശം 9 കിലോമീറ്റർ അകലെയായാണ് ഈ ദേവാലയം സ്ഥിതിചെയ്യുന്നത്.


പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ, വിശേഷ സിദ്ധികൾ ഉണ്ടായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന ഒരു കൃസ്തീയ പുരോഹിതൻ ഇവിടെ ജീവിച്ചിരുന്നു- സൈന്റ് ഫ്രാൻസിസ് ക്സേവ്യർ. മരണാനന്തരം അദ്ധേഹത്തിന്റെ ഭൌതിക ശരീരം ഈ ദേവാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു. വായു കടക്കാത്ത രീതിയിൽ ചില്ലുപേടകത്തിൽ സൂക്ഷിച്ചിരിക്കുന്ന ഈ ശരീരം, 10 വർഷങ്ങളിലൊരിക്കൽ വിശ്വാസികൾക്കുമുന്നിൽ പ്രദർശിപ്പിക്കുന്നു. പത്തോ പന്ത്രണ്ടോ ദിവസങ്ങൾ ന്നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിനു സാക്ഷികളാകാൻ ആയിരക്കണക്കിനു വിശ്വാസികളാണിവിടെയെത്തുന്നത്.

2) ശാന്ത ദുർഗ ടെമ്പിൾ


ഗോവയിലെ ഏറ്റവും പ്രധാന ക്ഷേത്രങ്ങളിലൊന്നാണിത്. പോർച്ചുഗീസ് അധിനിവേശ കാലത്ത് കാര്യമായ നാശനഷ്ടങ്ങൾക്കിരയായ ക്ഷേത്രം, പിന്നീട് സുവാരി പുഴയുടെ മറുകരയിലേക്ക് മാറ്റി പ്രതിഷ്ഠിക്കുകയായിരുന്നു. ജനങ്ങളുടെ ആഗ്രഹപ്രകാരം, നാടിന്റെ പുരോഗതിക്കായി, തന്റെ മന്ത്രിമാരിലൊരാളുടെ നിർദ്ധേശപ്രകാരം ഷാഹു മഹാരാജാവാണിത് പുതുക്കി പണിയിച്ചത്. ഇന്നിത് ഫോണ്ട ജില്ലയിലെ കാവലേം ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.


ഗോവയുടെ ഐശ്വര്യത്തിന്റെ കാവലാളായി കരുതപ്പെടുന്ന ദേവിയുടെ ഈ ക്ഷേത്രം, കാഴ്ചയിലും സുന്ദരമായൊരു നിർമ്മിതി തന്നെയാണ്. ഇൻഡോ-പോർച്ചുഗീസ് വാസ്തു ശില്പ ചാരുതയിൽ വിരിഞ്ഞ ഈ മന്ദിരത്തിന് മുന്നിൽ മനോഹരമായൊരു ദീപസ്തംബമുണ്ട്. വിശേഷ ദിവസങ്ങളിൽ ഈ സ്തംബം ദീപാലംക്രിതമായി ശോഭിക്കുന്നത് നയന മനോഹരമായൊരു കാഴ്ച്ച തന്നെയാണ്.

3) ലോട്ടോലിം വില്ലേജ്


അനേകം പ്രതിമകളും പുരാവസ്തുക്കളുമടങ്ങിയൊരു മ്യൂസിയം. പ്രാചീന ഗോവൻ സംസ്കാരത്തിന്റെ ഒരു പുന:സൃഷ്ടിയായി ഇതിനെ വേണമെങ്കിൽ പറയാം. ഗോവൻ സാമൂഹിക ജീവിതം, ജീവൻ തുടിക്കുന്ന ശിൽപ്പങ്ങളായി പുന:സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വഴി വാണിഭക്കാരും, പരമ്പരാഗത വേഷത്തിലുള്ള മുക്കുവരും, കർഷകരുമെല്ലാം നിശ്ചലരായി നോക്കി നിൽക്കുന്ന പോലെ! ഒരു സംസ്ക്രിതിയിലേക്കിറങ്ങിച്ചെന്ന പ്രതീതി. ഞങ്ങൾ വളരെ നേരം അവിടം  ചുറ്റിക്കണ്ടു.

4) ഡോണാ പോള ബീച്ച്


ഡോണ പോളയെ കുറിച്ച് ഒരുപാട് കഥകൾ പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും, സമാധാനത്തിന്റെയും സഹായത്തിന്റെയും പ്രതീകമായൊരു കഥ കേട്ടത് വശ്വസിക്കാനാണു ഞാനാഗ്രഹിക്കുന്നത്.

ശ്രീലങ്കയിലെ ജാഫ്നാ പട്ടണത്തിലെ വൈസ്രോയിയായിരുന്ന ഒരു പോർച്ചുഗീസ് ഉദ്യോഗസ്ഥന്റെ മകളായിരുന്നു ഡോണാ പോള. 1644 ൽ അവർ കുടുംബസമേതം ഇവിടേക്കു കുടിയേറി. ഇവിടത്തെ ജനങ്ങളുടെ സാമൂഹിക ഉന്നമനത്തിനായി അവർ വളരെയധികം പ്രയത്നിച്ചു. അതിനായി അനേകം ചാരിറ്റി പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ഇതിന്റെ നന്ദി സൂചകമായി, അവരുടെ മരണാനന്തരം ഇവിടുത്തെ ജനങ്ങൾ ഈ ഗ്രാമത്തെ ഡോണാ പോള എന്നു നാമകരണം ചെയ്തു.


ഒരു കഥ ഇപ്രകാരമാണ്, ഡോണ എന്ന സമ്പന്നയായൊരു പോർച്ചുഗീസ്‌ യുവതി, പോള എന്നൊരു ദരിദ്ര മുക്കുവ യുവാവിനെ പ്രണയിച്ചുവെന്നും, ഈ ബന്ധം വീട്ടുകാർ എതിർത്തതിനാൽ ഈ മുനമ്പിൽനിന്നും കടലിലേക്ക് ചാടി ആത്മഹത്യ ചെയ്തുവെന്നുമാണ് കഥ .

മറ്റൊരു കഥ ഇപ്രകാരമാണ് . അവർ വിവാഹിതരായെന്നും, കടലിൽ പോയ ഭർത്താവ്‌ തിരിച്ച് വന്നില്ലെന്നും, ഭർത്താവിനെ പ്രതീക്ഷിച്ച് വളരെക്കാലം അവിടെ നിന്ന അവർ ഒരു പാറയായി പരിണമിക്കുകയും ചെയ്തുവെന്ന് .

കഥകൾ എന്തുതന്നെയാകട്ടെ, ഡോണ പോള ബീച്ച് വളരെ സുന്ദരമായൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ തന്നെയാണ് . ഏതൊരു ടൂറിസ്റ്റ് പോയിന്റിലെയും പോലെ, പാതയുടെ ഇരുവശത്തും വഴിവാണിഭക്കാരുടെ നീണ്ട നിരതന്നെയാണ്. മനോഹരമായ പാത, ഞങ്ങൾ നടത്തം തുടർന്നു .


ഞങ്ങൾ മുകളിലെത്തിയിരിക്കുന്നു. കഥകളറിയാതെ വന്നിരുന്നെങ്കിൽ, പ്രതേകതകളൊന്നും ദർശിക്കാനാകാത്ത ഒരു സാധാരണ വ്യൂ പോയിന്റ്. പക്ഷെ, പാറക്കെട്ടുകളിൽ തല്ലിപ്പതഞ്ഞു നിർവീര്യമാകുന്ന കടൽത്തിരമാലകൾ സുന്ദരമായൊരു കാഴ്ച്ചതന്നെയാണ്. ഒന്നു രണ്ട് ബോളിവുഡ് സിനിമകൾക്ക് പശ്ചാത്തലമായതിനു ശേഷമത്രെ ഇവിടേക്കു ഇത്രയധികം സഞ്ചാരികൾ വന്നു തുടങ്ങിയത്.

യാത്ര അതിന്റെ അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു. വീണ്ടും കോൾവ്വാ ബീച്ച്. ഏകദേശം മുക്കാൽ മണിക്കൂർ നേരമാണു ഞങ്ങൾക്കവിടെ അനുവദിച്ചിരിക്കുന്നത്. ഈ യാത്രയിലെ അവസാനത്തെ ഡെസ്റ്റിനേഷനാണിത്. നേരത്തെ റൂമിൽ തിരിച്ചെത്തിയിട്ട് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാലും, ഞങ്ങളുടെ ട്രെയിൻ രാത്രിയിലായതിനാലും, തിരിച്ച് വേറെ ബസിൽ വന്നോളാമെന്നു, റൂർ കമ്പനിയോട് പറഞ്ഞിറങ്ങി.


ഇന്നലെ വേണ്ടുവോളം ആസ്വതിച്ച സ്ഥലം തന്നെയായതിനാൽ, മറ്റൊരു ദിക്കിലേക്കു നടന്നു. വൈകുന്നേരമായതിനാലാകണം, അവിടമെല്ലാം ജന സാഗരമായിരിക്കുന്നു. എല്ലായിടവും വിദേശീ സാന്നിദ്യംകൊണ്ട് സുന്ദരമാണ് .

അവിടൊരു ഭാഗത്ത് ചിലർ ബീച്ച് വോളിബോൾ കളിക്കുന്നുണ്ട്, ശേഷിക്കുന്ന സമയം അവിടെ ചെലവഴിക്കാമെന്നു തീരുമാനിച്ച് ഞങ്ങൾ അങ്ങോട്ട് നടന്നു.

സമയം ഒരുപാട് കഴിഞ്ഞിരിക്കുന്നു. വീട്ടിൽനിന്നും നൂറുകണക്കിന് കിലോമീറ്ററുകൾ അകലെ, ഗോവയുടെ കടൽത്തീരങ്ങളിൽ, അലസമായിരുന്ന് തിരകളെണ്ണുമ്പോഴും, പതിവൊന്നും തെറ്റിക്കാതെ, സൂര്യൻ, അസ്തമയത്തിന്റെ അരുണിമ ചിതറിക്കൊണ്ട്, പടിഞ്ഞാറെ ചക്രവാളത്തിലേക്ക് ഊളിയിട്ടിറങ്ങുന്നുണ്ടായിരുന്നു.

Wednesday, March 11, 2015

നെല്ലിയാമ്പതി-പറമ്പിക്കുളം യാത്ര ( ഭാഗം 2)



പറമ്പിക്കുളത്തേക്കുള്ള ആദ്യ ബസ് പൊള്ളാച്ചിയിൽ നിന്നും രാവിലെ 6 മണിക്കാണ്. നേരത്തെതന്നെ റൂം വെക്കേറ്റ് ചെയ്ത് ഞങ്ങൾ ബസ്‌ സ്റ്റാന്റിലേക്കു നടന്നു.

ബസ്സിന്റെ ബോർഡുകളെല്ലാം തമിഴിലാണെഴുതിയിരിക്കുന്നത്.  "തിരിയണോനു തിരിയും, അല്ലാത്തോൻ നട്ടം തിരിയും" - ന്നു പറഞ്ഞ പോലെ. കുറേ നേരം അവിടെ നിന്നുതിരിഞ്ഞു സമയം കളഞ്ഞു.

അവസാനം, ആരോടെങ്കിലും ചോദിക്കാമെന്ന തീരുമാനത്തിലെത്തി. പെട്ടെന്നാണവൻ-അജി-ആ ബസ്സിനു പുറകിൽ ഓട്ടം തുടങ്ങിയത്. "നിർത്തുങ്കോ.......ഞങ്ങൾ അഞ്ചു പേരിറുക്ക്....."; അവൻ നീട്ടി വിളിക്കുന്നുണ്ടായിരുന്നു. അതെ, പറമ്പിക്കുളത്തേക്കുള്ള ബസ്. അതിനു മുന്നിലായിരുന്നല്ലോ ഞങ്ങളിത്ത്രയും നേരം നിന്നു തിരിഞ്ഞത്. തമിഴറിയാത്തതിന്റെ വിഷമം അന്ന് ശരിക്കും അനുഭവിച്ചു.


പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ ആനമലയിൽ സ്ഥിതിചെയ്യുന്ന പറമ്പിക്കുളം വന്യമൃഗ സംരക്ഷണ കേന്ദ്രം ഒരു കടുവ പ്രൊജെക്റ്റാണു. പെർമിഷനെടുത്ത ഞങ്ങൾ കാട്ടിനുള്ളിലൂടെ നടത്തമാരംഭിച്ചു. കൂടെ ഗൈഡ് മുരളിയും.

മുരളി തദ്ദേശ വാസിയാണ് ,കാടിന്റെ മർമരങ്ങളറിയാവുന്ന കാടിന്റെ മുത്ത്. അയാളുടെ കൂടെയുള്ള നടത്തം വളരെ വിജ്ഞാനപ്രദമായൊരു  യാത്രയായിരുന്നു.

ഓരോ മൃഗത്തിന്റെയും സാമീപ്യവും, അപകടം വരാതിരിക്കുന്നതിനുള്ള മുൻ കരുതലും, ഇത്തരം സന്ദർഭങ്ങളെ അവർ തരണം ചെയ്യാറുള്ള വിദ്യകളും ഒരു കഥപോലെ വിവരിച്ചുകൊണ്ടാണയാൾ മുന്നിൽ നടക്കുന്നത്.


ഇടതൂർന്ന പൊന്തക്കാടുകളിലൂടെ, ഒരാൾക്ക്‌ മാത്രം നടന്നു നീങ്ങാവുന്ന കാട്ടു വഴികളിലൂടെ, കാട്ടു വള്ളികൾക്കിടയിലൂടെ, അയാൾ ഞങ്ങളെ നയിക്കുകയാണു. അയാളുടെ ലീഡർഷിപ്പിൽ, പുള്ളിമാനുകളും, മ്ലാവുകളും കയ്യെത്തും ദൂരത്ത് നിൽക്കുന്നത്, ഒരു വേറിട്ട അനുഭവം തന്നെയായിരുന്നു.

കുറേ നടന്നപ്പോൾ, ഉൾക്കാട്ടിൽ, വിശാലമായ മൈദാനം പോലൊരു സ്ഥലത്തെത്തി. ആനകളുടെ കാൽപ്പാടുകളും ആനപ്പിണ്ടങ്ങളും നിറഞ്ഞൊരു ചതുപ്പ് നിലം. രാത്രിയിൽ നിത്യേന ആനകളിറങ്ങുന്ന സ്ഥലമാണത്രേ അത്.

അവിടടുത്തൊരു നെല്ലിമരമുണ്ട്. മരം നിറയെ നെല്ലിക്കയും! മനുഷ്യനാൽ മലിനമാക്കപ്പെട്ടിട്ടില്ലാത്ത മണ്ണിലുണ്ടായതിനാലാകാം, നെല്ലിക്കക്ക് ഒരു വല്ലാത്ത സ്വാദ്.


അവിടൊരു മരത്തിൽ ഒരു ഏറുമാടം കണ്ടു. ഒരു കൗതുകത്തിനാണെങ്കിലും അതിൽ വലിഞ്ഞു കയറിയ ഞങ്ങൾ , കുറച്ചു ഫോട്ടോസെടുക്കാനും മറന്നില്ല. ചുറ്റുവട്ടത്തിന്റെ നല്ലൊരു ആകാശക്കാഴ്ച അവിടെനിന്നും കാണാമായിരുന്നു. ദൂരെ അവിടവിടെ അലഞ്ഞു നടക്കുന്ന കാട്ടുപോത്തുകൾ. ദൂരേക്ക്‌ കൈ ചൂണ്ടി, മുരളി, താഴെനിന്നു പറയുന്നുണ്ടായിരുന്നു, സ്വന്തം കുഞ്ഞിനെ ആക്രമിച്ച കടുവയെ കുറച്ചു ദിവസങ്ങൾക്കു മുൻപ്  ഒരു കാട്ടുപോത്ത് കുത്തിക്കൊന്നത് അവിടെവച്ചാണെന്നു.


മുരളിയുടെ പിന്നിൽ അനുസരണയോടെ വീണ്ടും നടക്കുകയാണ്. അങ്ങനെ അവസാനം കന്നിമാര തേക്കിനടുത്തെത്തി. ഇന്നു നിലവിലുള്ളതിൽ എറ്റവും വലിയ തേക്ക്. 40 മീറ്റർ ഉയരമുള്ള തേക്കിന് ഏകദേശം  7 മീറ്ററോളം ചുറ്റളവുണ്ട്. 1994-95 ൽ ഭാരത സർക്കാർ ഇതിനെ "മഹാവൃക്ഷ പുരസ്കാരം" നൽകി ആദരിക്കുകയുണ്ടായി.



അതിനടുത്തൊരു നീരരുവിയുണ്ട്. ഞങ്ങൾ അതിലൊന്നു മുഖം കഴുകി. അതുവരെ നടന്നതിന്റെ ക്ഷീണമെല്ലാം ക്ഷണനേരംകൊണ്ട് ഇല്ലാതായ പോലെ.

അവിടെ അരുവിയുടെ തീരത്ത് ഇളകിയ മണ്ണിൽ എന്തോ സൂക്ഷിച്ചു നോക്കുകയാണ് മുരളി. ഞങ്ങൾ അങ്ങോട്ടു ചെന്നു. കടുവയുടെ കാൽപ്പാടാണവിടെ കാണുന്നതെന്നു മുരളി പറഞ്ഞു. പുതിയ കാൽപ്പാടാണെന്നും, വെളളം കുടിച്ച് പോയിട്ട് അധികമായിട്ടുണ്ടാവില്ലെന്നും കൂടെ മുരളി കൂട്ടിച്ചേർത്തപ്പോൾ അറിയാതെ കണ്ണുകൾ ചുറ്റിലുമൊന്നു പരതി.

ട്രക്കിംഗിന്റെ ആവേശമെല്ലാം തീർന്നു. മനസിൽ ഭീതി കേറിത്തുടങ്ങിയിരിക്കുന്നു. ഇനി തിരിക്കാം. ഞങ്ങൾ ഏകസ്വരത്തിൽ മുരളിയോട് പറഞ്ഞു.

അധികം ദൂരെയല്ലാതൊരു പാറ ചൂണ്ടിക്കാട്ടി അതാണ് ആനപ്പാറയെന്ന് അയാൾ പറഞ്ഞു. ആനയുടെ മുഖത്തിന്റെ രൂപ സാദൃശ്യമുള്ളതിനാലാണ്  അതിനാ പേരെന്നും കൂട്ടിച്ചേർത്തു. ഞങ്ങൾ സൂക്ഷിച്ചു നോക്കി. ശരിതന്നെ. അതിനു മുകളിൽ കടുവകൾ വിശ്രമിക്കാരുണ്ടത്രെ...! ഇനിയൊന്നും കാണണ്ട, ഞങ്ങളെ വേഗം കാടിനു പുറത്തേക്ക് നയിക്കാൻ അയാളോട് പറഞ്ഞു.


ട്രക്കിംഗിന്റെ വേറിട്ടൊരനുഭവം ഞങ്ങൾക്കു പകർന്നു നൽകിയ പറമ്പിക്കുളം വന്യമൃഗ സംരക്ഷണ കേന്ദ്രത്തോട് നന്ദി പറഞ്ഞുകൊ ണ്ട് , ഇത്രയും നേരം ഞങ്ങളെ സുരക്ഷിതമായി കൊണ്ടുനടന്ന മുരളിക്ക് ഞങ്ങളാലാകുന്ന ചെറിയൊരു ടിപ്പ് നൽകുമ്പോൾ അയാളുടെ കണ്ണുകളിൽ ആനന്ദാശ്രുക്കളായിരുന്നു.


ഭാഗം 1 ( ഇവിടെ അമർത്തുക )

Tuesday, March 10, 2015

നെല്ലിയാമ്പതി-പറമ്പിക്കുളം യാത്ര(ഭാഗം 1)

(അഗോറ ഡയറിക്കുറിപ്പിൽനിന്നും )


അഗോറ യുടെ കാഞ്ഞിരപ്പുഴ യാത്രയുടെ വിവരണം "സ്പന്ദനം" കയ്യെഴുത്ത് മാഗസിനിൽ വായിച്ചപ്പോഴുണ്ടായ കൗതുകം കൊണ്ടാകാം, അടുത്ത യാത്രയെക്കുറിച്ച് പലരും ജിജ്ഞാസയോടെ ചോദിക്കാറുണ്ടായിരുന്നു.


കുറച്ചു നാളത്തെ മൗനത്തിനൊടുവിൽ ഞങ്ങളുടെ 'നെല്ലിയാമ്പതി-പറമ്പിക്കുളം' യാത്ര, അവർക്കിടയിൽ പ്രഖ്യാപിക്കപ്പെട്ടു. ഇത്തവണത്തെ യാത്രക്ക് ഗോപുവിന് വരാൻ പറ്റിയില്ലെങ്കിലും, സമാന ചിന്താഗതിക്കാരായ മൂന്നു പുതിയ ചെറുപ്പക്കാർ കൂടെയുണ്ടായിരുന്നു - ഷിജോയ് , ഫയാസ് , അജി.

യാത്രകൾക്കിടയിലെ തമാശകളും അബദ്ധങ്ങളും യാത്രകളെ കൂടുതൽ സുന്ദരമാക്കുമെന്നു കേട്ടിട്ടുണ്ട്. അങ്ങനെയുള്ള ഒരുപാട് അനുഭവങ്ങളും വാരിക്കൂട്ടിക്കൊണ്ടുതന്നെയാണു ഈ യാത്രയും അവസാനിച്ചത്

പാലക്കാടെത്തി. നെല്ലിയാമ്പതിയിലേക്കുള്ള വണ്ടി യന്വേഷിച്ചു നടക്കുകയാണ്. പലരോടും ചോദിച്ചു മനസിലാക്കിക്കൊണ്ടാണു യാത്ര. അടുത്തൊരു ബീവറേജ് ഷോപ്പുണ്ടെന്നും അതിനടുത്തുനിന്നും ട്രിപ്പൊപ്പിക്കുന്ന ജീപ്പ് കിട്ടുമെന്നും അറിഞ്ഞു. പിന്നീടുള്ള യാത്ര ബീവറേജ് ഷോപ്പന്വേഷിച്ചായി. പലരും പല ഭാവത്തോടെയാണ് ഞങ്ങളോട് പ്രതികരിച്ചത്. ചെറുപ്പക്കാരിങ്ങനെ വഴി തെറ്റരുതെന്ന ഉപദേശങ്ങൾ വരെ കിട്ടി.


പാവങ്ങളുടെ ഊട്ടി - എന്നറിയപ്പെടുന്ന നെല്ലിയാംപതി പാലക്കാട് ജില്ലയിലെ മനോഹരമായൊരു ഹിൽ സ്റ്റേഷനാണു. പാലക്കാട് ട്ടൗണിൽ നിന്നും 60 കി.മി. അകലെ, നെന്മാറക്കടുത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥലം, സമുദ്ര നിരപ്പിൽനിന്നും ഏകദേശം 467 മുതൽ 1572 മീറ്റർ വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വരുന്ന വഴിക്കാണു സുന്ദരമായ പോത്തുണ്ടി ഡാം.

പത്തോളം ഹെയർപിൻ വളവുകൾ താണ്ടി ജീപ്പ് നെല്ലിയാമ്പതിയിലെത്തിയിരിക്കുന്നു. ഞങ്ങൾ പുറത്തിറങ്ങി. ഒന്നു നിവർന്ന് കിട്ടിയതിന്റെ സന്തോഷത്തിലാണ് കാൽമുട്ടുകൾ.

 ചുറ്റുപാടുകളിലേക്കൊന്നു കൊണ്ണോടിച്ചു. തെയിലത്തലപ്പുകളിൽത്തട്ടി പ്രതിഫലിക്കുന്ന വർണ്ണാഭമായ രശ്മികൾ, സുന്ദരമായ പച്ചപ്പ് , ഉള്ളം കുളിർക്കുന്നൊരു ഇളം തണുപ്പ്.

അടുത്തൊരു തട്ടുകടയുണ്ട്. അവിടെനിന്നു ചൂടോടെ ഓരോ ചായ കുടിച്ച് നടത്തമാരംഭിച്ചു. തേയിലത്തോട്ടങ്ങൾക്കിടയിലൂടെ, ടാർ ചെയ്തു സുന്ദരമാക്കിയ റോഡിലൂടെ.


സീതാർഗുണ്ട് - പണ്ട് വനവാസ കാലത്ത് രാമനും,ലക്ഷ്മണനും, സീതയും ഇവിടെ വിശ്രമിച്ചെന്നു വിശ്വാസം.

4 കി.മി.നടത്തത്തിനൊടുവിൽ ഞങ്ങൾ ആ വ്യു പോയിന്റിലെത്തി. അവർണ്ണനീയമായൊരു വ്യു പോയിന്റ്. വാക്കുകൾക്കതീതമായി, കാഴ്ച്ചകൾകൊണ്ട് മാത്രം ഗ്രഹിക്കാവുന്ന സുന്ദര ദൃശ്യങ്ങൾ.


കുന്നിൻ ചരിവിലൂടെ നടക്കുകയാണു - ഒരു വശം അഗാധമായ താഴ് വരയാണെന്ന  സത്ത്യം മറക്കാതെത്തന്നെ !

പെട്ടെന്നാണു, തൊട്ടടുത്ത മരത്തിൽനിന്നും വലിയൊരു ചിറകടി ശബ്ദത്തോടെ, ഒരു വേഴാമ്പൽ പറന്നകന്നത്. ഇങ്ങനൊരു പക്ഷിയെ മൃഗശാലയിലല്ലാതെ ഇത്രയടുത്ത് കാണുന്നത് ഇതാദ്യമായാണ്. ഓർക്കാതെ കിട്ടിയ ദൃശ്യാനുഭൂതിക്കു ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു.


ചരിവിലൂടെ താഴേക്കു നടക്കുകയാണ്‌ . പെട്ടെന്നാണത് സംഭവിച്ചത്. അടി തെറ്റിയാൽ ആരും വീഴും. കല്ലിലും പുല്ലിലും ആസനംകൊണ്ടുമ്മവച്ച് ഞരങ്ങി നീങ്ങുന്ന ഷിജോയ്. ഭാഗ്യംകൊണ്ടാണ് ഒരു കുറ്റിച്ചെടിയിൽ അവന് പിടി കിട്ടിയത്. കയ്യോട് കൈചേർത്ത് ഒരു മനുഷ്യച്ചങ്ങല തീർത്ത് അവനെ വലിച്ചു കയറ്റുമ്പോൾ,     ഞെട്ടലും ആശ്വാസവും ചേർന്നൊരു വികാരമായിരുന്നു മനസിൽ. കുറ്റിച്ചെടികളുടെ മഹത്വത്തെ അന്നാണാദ്യം പ്രകീർത്തിച്ചത് .

വളരെ നേരം അവിടെ ചെലവഴിച്ചതിനു ശേഷം ഞങ്ങൽ തിരിച്ച് നടന്നു. അടുത്ത ദിവസം പറമ്പിക്കുളം വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്കാണു പോകുന്നത്. നേരിട്ടുള്ള ബസില്ല. അതുകൊണ്ട് തന്നെ പൊള്ളാച്ചിയെ ഒരു ഇടത്താവളമാക്കേണ്ടതുണ്ട്.


ഞങ്ങൾ നടത്തത്തിനു വേഗം കൂട്ടി. കാരണം,വൈകുന്നേരത്തെ ബസ് കിട്ടിയില്ലെങ്കിൽ രാത്രി നെല്ലിയാമ്പതിയിൽത്തന്നെ തങ്ങേണ്ടി വരും.

വൈകുന്നേരമായെങ്കിലും , രാവിലെ ചായ കുടിച്ച അതേ തട്ടുകടയിൽനിന്നും ഉച്ചഭക്ഷണം കഴിച്ച് , ഞങ്ങൾ ബസിനായി കാത്തിരുന്നു.


ഭാഗം 2 ( ഇവിടെ അമർത്തുക )

Monday, December 29, 2008

കാഞ്ഞിരപ്പുഴ - ഒരു ഓർമ്മ !


(അഗോറ ഡയറിക്കുറിപ്പിൽ നിന്നും) 

പഠിക്കുന്ന കാലത്ത്കാലത്ത്  അഗോറ  ക്കും ഒരു ബിസിനസ്സുണ്ടായിരുന്നു, കോഴിക്കോട് നിന്നും ബി.പി.അപ്പാരറ്റസും, സ്റ്റെതസ്കോപ്പും മറ്റും വാങ്ങി, ചെറിയ ലാഭത്തിൽ കോളേജിലെ ആവശ്യക്കാർക്കു വിൽക്കുക എന്നത്‌ . അതിൽനിന്നും കിട്ടുന്ന തുച്ചമായ സംഖ്യ കൊണ്ട് ചെറിയ ചെറിയ വണ്ടേ ട്രിപ്പുകൾ പോകുകയും പതിവായിരുന്നു.

അങ്ങനെയാണ് കാഞ്ഞിരപപുഴ ഡാം കാണുന്നതിനായൊരു യാത്ര പോയത്.

പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിനടുത്ത് സ്ഥിതിചെയ്യുന്ന ഈ ഡാം കാഴ്ചയിൽ വളരെ മനോഹരമായൊരു സ്ഥലം തന്നെയാണു. ചുറ്റും അംബര ചുംബികളായ മലകളുടെ താഴെ അവൾ ശാന്ത സ്വരൂപിയായി നിൽക്കുന്നത്‌ നയനാനന്തകരമായ ഒരു കാഴ്ച്ചയാണു  ഇവിടെയെത്തുന്നവർക്കു സമ്മാനിക്കുന്നത്.

തലേന്നു രാത്രി തന്നെ റഷീദ് ഹോസ്റ്റലിൽ  എത്തിയിരുന്നു. നാളെ രാവിലെത്തന്നെ പോകണം. റൂട്ടിനെക്കുരിച്ച് ഞങ്ങൾക്ക് വലിയ അറിവൊന്നുമില്ല, പോയി നോക്കുക തന്നെ.

ലൈൻ ബസ്സുകളിലുള്ള വിനോദയാത്ത്ര  ഇതാദ്യമായല്ല പോകുന്നതെങ്കിലും ഈ പോക്കിന് ഒരു വല്ലാത്ത സുഖമാണ് തോന്നുന്നത്.

പിറ്റേന്നു രാവിലെ, നേരത്തെ തന്നെ കോട്ടക്കൽ ബസ് സ്റ്റാന്റിലെത്തിയ ഞങ്ങൾക്ക് പക്ഷെ ഗോപുവിനെ കുറച്ചു നേരം അവിടെ കാക്കേണ്ടി വന്നു.

അധികം വൈകാതെ ഞങ്ങൾ മണ്ണാർകാട്ടെക്കും, അവിടെനിന്നു കാഞ്ഞിരപ്പുഴയിലെക്കും ബസ് കയറി.

11 മണിയോടെ അവിടെയെത്തിയ ഞങ്ങൾ, ആദ്യം അവിടമാകെ ഒന്നു ചുറ്റിക്കണ്ടു.
സന്ദർശകരായെത്തുന്നവർക്ക് മീൻ പിടിക്കുന്നതിനുള്ള അവസരം അവിടെ ഒരുക്കിയിട്ടുണ്ട്. പലരും ചൂണ്ടയും നീട്ടിപ്പിടിച്ച് കൊക്കിനെപ്പോലെ ഇരിക്കുന്നത് അവിടവിടെ കാണുന്നുണ്ടായിരുന്നു.

ഡാമിൽ വെള്ളം വളരെ കുറവാണ്. അവിടവിടെ ഉപദ്വീപുപോലെ കരഭാഗങ്ങൾ കാണുന്നുണ്ട്. ഞങ്ങൾ അങ്ങോട്ട്‌ നടന്നു. നല്ല കാലാവസ്ഥ, മനസ്സാഗ്രഹിച്ച അന്തരീക്ഷം!

ഇതിനിടയിൽ റഷീദാണു, ചുട്ട കോഴിയെക്കുറിച്ച് പറഞ്ഞത്. പിന്നെ തെല്ലും അമാന്തിച്ചില്ല, അടുത്തുള്ള ചിക്കൻ കടയിൽനിന്നും മുഴുത്തൊരു കോഴി കൊലചെയ്യപ്പെട്ടു.

നട്ടുച്ച നേരമായതിനാൽ, കന്നുകാലികൾ വെള്ളം കുടിക്കാനായി ഡാമിലേക്കിറങുന്നുണ്ട്. സ്ത്രീകൾ വസ്ത്രങ്ങളലക്കുന്നു, വീശിയടിക്കുന്ന മിത ശീതോഷ്ണമായ ഇളം കാറ്റ്.

മസാല കൂട്ടിവച്ച ചിക്കൻ, കോലിൽ കുത്തി വേവിക്കുകയാണ് . കത്തിക്കുന്നതിനുള്ള വിറക് അവിടെത്തന്നെ കിട്ടി. കയ്യിൽ കരുതിയിരുന്ന ബ്രെഡിനു കൂടെ ചുട്ടെടുത്ത കോഴിയിറച്ചിക്ക് ഇത്ത്രയധികം രുചിയുണ്ടാകുമെന്നു സ്വപ്നേപി കരുതിയതല്ല.

ഭക്ഷണാനന്തരം വിശ്രമം. അവിടെ നല്ല രീതിയിൽ പരിരക്ഷിച്ചു പോരുന്നൊരു പാർക്കുണ്ട് . സന്ദർശകർക്കായി അനേകം കൂടാരങ്ങൾ നിർമ്മിച്ചിരിക്കുന്നു. അതിലൊന്ന് കിടന്നതെ ഓർമ്മയുള്ളൂ, അറിയാതെ തന്നെ മയക്കത്തിലേക്ക് വീണു.

സമയം പോയതറിഞ്ഞില്ല. വൈകുന്നേരമായിരിക്കുന്നു. ഇനി മടക്കം, കാഞ്ഞിരപ്പുഴയുടെ സുന്തരമായ അന്തരീക്ഷതിനോടു വിട പറയുമ്പോൾ കുറച്ചുകൂടി നേരം  അവിടെത്തന്നെ നിൽക്കണമെന്ന മോഹമായിരുന്നു മനസിൽ.

Wednesday, December 24, 2008

അഗോറ




അഗോറ 
(അഗോറ ഡയറിക്കുറിപ്പിൽ നിന്നും) 


കോട്ടക്കലിൽ പഠിച്ചുകൊണ്ടിരിക്കുന്ന കാലം, എന്റെ ഏറ്റവും അടുത്ത സുഹൃത്തും സർവോപരി സന്തത സഹചാരിയുമായിരുന്നു  റഷീദ്. 

ഉപ്പയുടെ അസുഖവും, തുടർന്നുള്ള മരണവും അവനു സമ്മാനിച്ചത്, വേർപാടിന്റെ വലിയൊരു ദു:ഖത്തൊടൊപ്പം അറ്റന്റൻസ് ഷോർട്ടേജിന്റെ ഒരു കനത്ത പ്രഹരം  കൂടെയായിരുന്നു.

ഇനി ഒരു വഴിയെ മുന്നിലുള്ളൂ. ഒന്നുകിൽ ഒരു മെഡിക്കൽ സർട്ടിഫികറ്റ് ഹാജരാക്കണം, അല്ലെങ്കിൽ ജൂനിയർ ക്ലാസിൽ കുറച്ചുദിവസം ഇരിക്കണം!

സംഘർഷ ഭരിതമായ ആലോചനകൾക്കൊടുവിൽ അവൻ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രണ്ടാമത്തെ തീരുമാനത്തിലേക്ക് നീങ്ങി.

എല്ലാം ഒരു നിമിത്തം പോലെ!........ അങ്ങനെയാണ് ഗോപകുമാറിനെ പരിചയപ്പെടുന്നത്. പേരിനെ അന്വർത്ഥമാക്കും വിധം, ഇരുപത്തേഴു പെണ്‍കുട്ടികൾക്കിടയിലെ ഏക ആണ്‍തരി! അപ്രകാരം ഗോപു റഷീദിന്റെ സുഹൃത്തായി, അങ്ങനെ എന്റെയും.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ റഷീദ് ഞങ്ങളുടെ ക്ലാസിലെക്കുതന്നെ പ്രൊമോട്ടെടായെങ്കിലും, ഞങ്ങളുടെ സുഹൃത്ത് ബന്ധം അതുപോലെത്തന്നെ സംരക്ഷിക്കപ്പെട്ടു.

രണ്ടു ക്ലാസുകളിലാണെങ്കിലും, മിക്ക സമയങ്ങളിലും ഒരുമിച്ചു കാണാറുള്ള ഞങ്ങളെ, അവർ അഗോറ എന്നു വിളിച്ചു - ഞങ്ങളുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്തുവെച്ച്.


(നീഷ് കുമാർ, ഗോപകുമാർ, ഷീദ് )