Saturday, December 16, 2017

KODAIKANAL

കൊഡൈക്കനാൽ യാത്ര -ഭാഗം 3

യാത്ര തുടരുകയാണ്.......
10) ഗ്രീൻവാലി വ്യൂ പോയിന്റ്.
പ്രകൃതിയൊരുക്കുന്ന വർണ്ണക്കൂട്ടുകളാൽ കണ്ണഞ്ജിപ്പിക്കുന്ന സുന്ദരമായ താഴ് വരകൾ കൊഡൈക്കനാലിന്റെ പ്രത്യേകതകൾ തന്നെയാണ്. അത്തരം ഒരു കാഴ്ചയാണ് ഗ്രീൻവാലി വ്യൂ പോയിന്റ് നമുക്ക് നൽകുന്നത്.
ഹരിതാഭമായ കുന്നിൻ ചരിവുകൾ മനം കുളിർപ്പിക്കുമെങ്കിലും, അയ്യായിരത്തോളം അടി താഴ്ച്ചയുള്ള കിടങ്ങുകളുടെ കാഴ്ച ഏവരുടെയും മനസ്സിൽ ഭയം നിറക്കാൻ മതിയായവതന്നെയാണ്.

ഇത്തരം ഗർത്തങ്ങൾ ഉള്ളതുകൊണ്ടാകാം, ഇത് സൂയിസൈഡ് പോയിന്റെന്നും അറിയപ്പെടുന്നത്. ഇന്ന് ഇവിടമെല്ലാം വേലികൾ കെട്ടി ഭദ്രമാക്കിയിട്ടുണ്ട്.

11) ഗോൾഫ് ക്ലബ്.
ഗ്രീൻവാലി വ്യൂ പോയിന്റിന്റെ തൊട്ടടുത്തു തന്നെയാണ് കൊഡൈക്കനാൽ ഗോൾഫ് ക്ലബിന്റെ ആസ്ഥാനം. മഞ്ഞുമൂടിയ അന്തരീക്ഷമാണ്. ഈ ഗോൾഫ് കോഴ്സ്, അനേകം സിനിമകൾക്ക് പശ്ചാത്തലമായിട്ടുള്ളതാണെന്ന് പറയപ്പെടുന്നു. നല്ലൊരു ലൊക്കേഷൻ തന്നെയാണിത്‌.

ഗോൾഫ് പ്രേമികളായ പന്ത്രണ്ട് ബ്രിട്ടീഷുകാരുടെ പ്രവർത്തനഫലമായി 1895 ൽ രൂപീകൃതമായ ഒരു ക്ലബാണിത്. ആദ്യകാലങ്ങളിൽ, മിഷനറി പ്രവർത്തകരും, ബ്രിട്ടീഷ്- അമേരിക്കൻ സിവിലിയൻമാരും മാത്രം  അംഗങ്ങളായുണ്ടായിരുന്ന ക്ലബിൽ, ഇന്ന് വിവിധ രാജ്യങ്ങളിൽ നിന്നായി അറുനൂറിലധികം മെമ്പർമാരുണ്ട്.

12) പാമ്പാർ ഫാൾസ് (ലിറിൽ ഫാൾസ്)
ഗ്രീൻവാലിയിൽ നിന്നും കുറിഞ്ഞി ആണ്ടവർ ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ ഒരു വെള്ളച്ചാട്ടമുണ്ട്; പാമ്പാർ ഫാൾസ്. പാമ്പാർ നദിയിലൂടെ ഒഴുകിയെത്തുന്ന ജലം, പല പടികളായ് താഴേക്ക് പതിക്കുന്ന പോലെ കാണപ്പെടുന്ന കാഴ്ച. വെള്ളം പതിക്കുന്നിടം കുളം പോലൊരു ജലാശയമാണ്. സഞ്ചാരികളായെത്തുന്നവർക്കും അവിടെയിറങ്ങി ഉല്ലസിക്കാം.
(This photo from internet)
ഗ്രാന്റ് കാസ്കേഡെന്നും ഇതറിയപ്പെടുന്നുണ്ട്. 1985 ൽ ലിറിൽ സോപ്പിന്റെ പരസ്യം ഇവിടെ ഷൂട്ട് ചെയ്തതിന് ശേഷം ലിറിൽ ഫാൾസെന്നും പേരുണ്ട്.

 ബസ് സ്റ്റാന്റിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഇതൊരു ട്രക്കിംഗ് പോയിന്റാണ്. കുത്തനെയുള്ള കയറ്റം കയറേണ്ടതുണ്ട്. സമയ പരിമിധി കാരണം ഞങ്ങൾ അവിടേക്ക് പോകുന്നില്ല.
13) കുറിഞ്ഞി ആണ്ടവർ ടെമ്പിൾ.
ലെയ്ക് ഏരിയയിൽ നിന്നും ഏകദേശം 3 കിലോമീറ്റർ മാത്രം ദൂരത്തായി, ശാന്തസുന്ദരമായൊരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. ഇതൊരു  ശ്രീ മുരുക ക്ഷേത്രമാണ്. കുറിഞ്ഞി എന്നാൽ കുന്ന് എന്നും ആണ്ടവരെന്നാൽ ഈശ്വരനെന്നും അർത്ഥം. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിച്ചെടികളുടെ സാമീപ്യമാണ് ഇതിനെ മഹത്താക്കുന്നത്.
1936ൽ ഒരു പാശ്ചാത്യ വനിതയാൽ നിർമ്മിതമായ ക്ഷേത്രമാണിത്. ഹിന്ദു ധർമ്മശാസ്ത്രത്തിൽ ആകൃഷ്ടയായ അവർ പിന്നീട് ലീലാവതി എന്ന പേര് സ്വീകരിച്ചുവെന്നും ചരിത്രം.
(This photo from internet)
കൊഡൈക്കനാലിൽ കാണാനായി ഒരുപാട് സ്ഥലങ്ങൾ ഇനിയും ബാക്കിയുണ്ട്. സമയ പരിമിതികാരണം ഈ യാത്ര ഇവിടെ അവസാനിപ്പിക്കുകയാണ്. ഇനി വീട്ടിലേക്ക്.

ചില കൂട്ടിച്ചേർക്കലുകൾ:
a) കൊഡൈക്കനാലിനെ കാണണമെങ്കിൽ വേനൽ കാലമാണ് നല്ലത്; അനുഭവിക്കാനാണെങ്കിൽ തണുപ്പ് കാലത്ത് തന്നെ വരണം.

b) ചിലവഴിക്കാൻ കൂടുതൽ ദിവസങ്ങ ളുണ്ടെങ്കിൽ - ഡോൾഫിൻനോസ്, എക്കോ പോയിന്റ് മുതലായ ട്രക്കിംഗ് പോയിന്റുകളും സന്ദർശിക്കാവുന്നതാണ്.

c) വരുന്ന വഴിയിൽ, പാതയോരത്തായി ഒരു വെള്ളച്ചാട്ടമുണ്ട്; സിൽവർ കാസ്കേഡ്. ലെയ്ക്കിൽ നിന്നും നിറഞ്ഞൊഴുകുന്ന ജലമാണ് ഇങ്ങനെയൊരു  ദൃശ്യം സമ്മാനിച്ചു കൊണ്ട് താഴേക്ക് ഗമിക്കുന്നത്.





Friday, December 15, 2017

KODAIKANAL

കൊഡൈക്കനാൽ - ഭാഗം  2


4.12.17 (തിങ്കൾ)
കൂടുതൽ സ്ഥലങ്ങളിലേക്കുള്ള യാത്ര ഇന്ന് വേണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. പോകേണ്ട സ്ഥലങ്ങളുടെ ഒരു ഏകദേശ ധാരണ മനസിലുറപ്പിച്ചു കൊണ്ട് തന്നെയാണ് ഉണർന്നെണീറ്റിരിക്കുന്നത്. ഇന്നലെ രാത്രി നല്ല തണുപ്പായിരുന്നു.  ഇപ്പോഴും കോഡമാറിയിട്ടില്ല.  മഞ്ഞുനീങ്ങിയാലേ ഇന്നത്തെ യാത്ര തുടങ്ങാൻ സാധിക്കുകയുള്ളു.

3) കോക്കേഴ്സ് വാക്ക്.
പ്രകൃതി രമണീയമായ താഴ്  വരക്കാഴ്ച്ചകൾ മനസിലേക്കാവാഹിച്ചു കൊണ്ട് മന്ദഗമനം നടത്താവുന്ന സുന്ദരമായൊരു പാതയാണിത്.  മനോഹരമായ കുന്നിൻചരിവും, അവിടെ കാണുന്ന പാറക്കെട്ടുകളും, അവക്കിടയിലെ അഗാധമായ ഗർത്തങ്ങളും ഈ നടത്തത്തിന് ഒരു ഭീകരത നൽകുന്നതായി തോന്നിപ്പോകുന്നു. ഏകദേശം ഒരു കിലോമീറ്റർ അങ്ങനെ നടക്കാം.
ഇവിടെ നിന്ന് നോക്കുമ്പോൾ, ദൂരെ ഡോൾഫിൻ നോസും, പാമ്പാർ വാലിയും കാണാമെന്ന് പറയുന്നുണ്ട്. ഇവിടെയൊരു ടെലസ്കോപ്പ് ഹൗസുണ്ട്.
ആളൊന്നിന് ആറ് രൂപയാണ് ടിക്കറ്റ് നിരക്ക്. അതിലൂടെ നോക്കുമ്പോൾ പെരിയകുളത്തിന്റെയും, മധുര പട്ടണത്തിന്റെയും വിദൂര ദൃശ്യം കാണാനാകുമെന്നും അറിയാൻ സാധിച്ചു. പക്ഷെ കാലാവസ്ഥ പ്രതികൂലമായതിനാൽ, ആ കാഴ്ചകൾ കണ്ടാസ്വതിക്കാൻ ഞങ്ങൾക്കായില്ല. ഇക്കാഴ്ചകൾ കാണുന്നതിനായി സീസണിൽ പോലും ഉച്ചയോടെ വരുന്നതാണ് നല്ലതെന്നും അറിയാൻ സാധിച്ചു.

4) അവർ ലേഡി ലാ സാലെത്ത് ചർച്ച്.
കൊഡൈക്കനാലിൽ  ധാരാളം കൃസ്ത്യൻ പള്ളികളുണ്ട്. അതിലൊന്നാണ് സാലെത് മാതാ ചർച്ച്.
ഇതിന് നൂറ്റി അൻപത് വർഷത്തെ പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. 1866 ൽ നിർമ്മിതമായ ദേവാലയം.

നിർമ്മാണ വൈഭവത്തേക്കാൾ, അത് നിലകൊള്ളുന്ന പശ്ചാത്തലമാണ് ശ്രദ്ധേയമെന്ന് തോന്നി. ഭംഗിയായി പരിപാലിക്കപ്പെടുന്ന ചുറ്റുവട്ടം.

5) അപ്പർ ലേക്ക് വ്യു.
അടുത്ത ലക്ഷ്യത്തിലേക്കുള്ള യാത്രക്കിടയിലെ ഒരു കാഴ്ച മാത്രമാണിത്. ഇവിടെ നിന്ന് നോക്കുമ്പോൾ, കൊഡൈ ലെയ്ക്കിന്റെ ഒരു ആകാശവീക്ഷണം സാധ്യമാണ്.
തടാകത്തെ പശ്ചാത്തലമാക്കിക്കൊണ്ട് വേണമെങ്കിൽ കുറച്ച് ഫോട്ടോസെടുക്കാം.

6) മോയിർ പോയിന്റ്.
ബേരിജാം ലെയ്ക്കിനെ ബന്ധിപ്പിച്ചു കൊണ്ട്, ഏകദേശം നാൽപ്പത് മൈൽ നീളമുള്ളൊരു പാത നിർമ്മിക്കുന്നതിന് നേതൃത്വം വഹിച്ച പശ്ചാത്യ എഞ്ചിനീയറായിരുന്നു സർ തോമസ് മോയിർ. അദ്ദേഹത്തിന്റെ ഓർമ്മക്കായ് നിർമ്മിച്ചൊരു വ്യൂ പോയിന്റ്. കുന്നിൻ ചരിവിനെ നോക്കിക്കാണാം എന്നതിൽക്കവിഞ്ഞ് മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
7) പൈൻ ഫോറസ്റ്റ്.
മനോഹരമായൊരു പ്രദേശം തന്നെയാണിത്. നോക്കെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന കോൺ  ഇനത്തിൽപ്പെട്ട പൈൻ മരക്കാട്. അടിക്കാടുകളില്ലാത്ത ഈ വനാന്തരങ്ങൾ നല്ലൊരു കാഴ്ച തന്നെയാണ്.
അവിടവിടെയായി ചിലർ നിന്ന് ഫോട്ടോകളെടുക്കുന്നുണ്ട്. നിരപ്പായ മരച്ചുവട്ടിലൂടെ ചിലർ ചുറ്റി നടക്കുന്നുണ്ട്. വീണു കിടക്കുന്ന മരത്തിലിരുന്ന് ചിലർ കുശലം പറഞ്ഞ് ചിരിക്കുന്നു.
നാരുകൾപോലെയുള്ള ഇലകൾ നിലത്ത് വീണ് കിടക്കുന്നുണ്ട്. അതിന് മുകളിലൂടെയുള്ള നടത്തം ഒരു പ്രത്യേക അനുഭവം തന്നെയാണ്. നനഞ്ഞ ചകിരിക്കൂനയുടെ മുകളിലൂടെ നടക്കുന്ന പോലെ. അനേകം സിനിമകൾക്ക് പശ്ചാത്തലമായൊരു പ്ലാന്റേഷനുള്ളിലൂടെയാണ് ഞാനിപ്പോൾ സഞ്ചരിക്കുന്നത് എന്നോർക്കുമ്പോൾത്തന്നെ വല്ലാത്തൊരു സന്തോഷമാണ് മനസിന്.

8) പില്ലർ റോക്ക് വ്യൂ പോയിന്റ്.
അഗാധമായ കൊക്കയിൽ നിന്നും ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന വലിയ തൂണുകൾ പോലെ, രണ്ട് പാറകൾ, അങ്ങ് ദൂരെയായ് കാണുന്നുണ്ട്. അതിശയം ജനിപ്പിക്കുന്ന കാഴ്ച തന്നെ. പാറകളിൽ കുടുങ്ങിയെന്ന പോലെ, പല തട്ടുകളായ് നിൽക്കുന്ന മേഘപാളികൾ. വലിയ പാറക്കെട്ടിന് മുകളിലായി, കഷണ്ടിക്ക് മുകളിലെ അൽപ്പ കേശം പോലെ കാണപ്പെടുന്ന പച്ചപ്പ്. ചുറ്റും വിശാലമായ താഴ് വരക്കാഴ്ചകൾ തന്നെ.

9) ഡെവിൾസ് കിച്ചൻ അഥവ ഗുണകേവ്.
ഇതൊരു അപകടമേഖലയാണ്. സാഹസികരായ അനേകം സഞ്ചാരികൾക്ക് ജീവനാശം സംഭവിച്ച ഒരു ദുരന്തഭൂമി കൂടിയാണിത്.
ട്രക്കിംഗ് ഇഷ്ടപ്പെട്ടിരുന്ന സാഹസികരായ സഞ്ചാരികൾ മാത്രം ഒരു കാലത്ത് വന്നിരുന്ന സ്ഥലമായിരുന്നു ഇവിടം. പില്ലർ റോക്കിന്റെ ഇടയിലുള്ള വലിയ കിടങ്ങുകളും, ഗുഹകളും തന്നെയാണ് ഇതിന്റെ പ്രധാന ആകർഷണം. അതിലേക്കുള്ള സാഹസികതയാണ് പലരെയും മരണത്തിലേക്ക് നയിച്ചത്. കാഴ്ചയിൽ ചെറുതെന്ന് തോന്നിക്കുന്നതും, എന്നാൽ സദാസമയവും മഞ്ഞുമൂടിക്കിടക്കുന്നതിനാൽ ആഴം കൃത്യമായറിയാത്തതുമായ കിടങ്ങുകളിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു പലരും.
കിടങ്ങുകൾക്കിടയിലൂടെ ഇടക്കിടക്ക്, അടുക്കളയിൽ നിന്നും  പുകയെന്നപോലെ, ഉയർന്നു വരാറുള്ള കോഡമഞ്ഞു കണ്ടിട്ടാകാം; വീണാൽ തിരിച്ച് കിട്ടാത്ത ഇതിനെ ഡെവിൾസ് കിച്ചൻ എന്ന് വിളിക്കാൻ തുടങ്ങിയത്.

നല്ലൊരു  വ്യൂ പോയിന്റുണ്ടിവിടെ. പ്രഗൽഭനായൊരു ശിൽപ്പി, കരിമ്പാറയിൽ കണക്ക് തെറ്റാതെ അഗാധതയിലേക്ക് ചെത്തിയെടുത്ത പോലെ, കുത്തനെയുള്ള കൊക്കയോട് കൂടിയ കാഴ്ചസ്ഥലം.
1991 ൽ, കമലഹാസൻ നായകനായ ഗുണ എന്ന സിനിമയിൽ ഇവിടവും, ഇവിടത്തെ ഗുഹകളും പശ്ചാത്തലങ്ങളായിരുന്നു. അതിന് ശേഷമത്രെ ഈ പ്രദേശത്തെക്കുറിച്ച് കൂടുതൽ പേരറിഞ്ഞതും, ഇവിടേക്ക് ജനപ്രവാഹം കൂടിയതും. ഈ സിനിമക്ക് ശേഷമാണ് ഇതിന് ഗുണകേവ് എന്ന് പേര് വന്നതെന്നും പറയപ്പെടുന്നു. കൊഡൈക്കനാലിന്റെ ടൂറിസ്റ്റ്റ്റ് ഭൂപടത്തിൽ ഇന്നിതിന് ഒഴിച്ച് കൂടാനാകാത്ത ഇടം തന്നെയാണുള്ളത്.

സഞ്ചാരികൾ കൂടിയതോടെ, അപകട സാധ്യത മുന്നിൽ കണ്ടുകൊണ്ട്, ഇന്നിവിടെ സുരക്ഷാ വേലികൾ പണിതിട്ടുണ്ട്. കിടങ്ങുകൾക്ക് മുകളിൽ ഉരുക്ക് നെറ്റുകൾ സ്ഥാപിച്ചിരിക്കുന്നു. പല ഭാഗങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചിട്ടുമുണ്ട്.
ഇതെല്ലാം മറികടന്നു കൊണ്ട്, അപകടകരമായ രീതിയിൽ സെൽഫികളെടുക്കുന്ന പലരെയും ഇവിടെ കാണാറുണ്ടെന്ന് ചിലർ സാക്ഷ്യപ്പെടുത്തുന്നു.

അപായസൂചനകൾ ഉൾക്കൊണ്ടു കൊണ്ട്, ഒരിക്കലെങ്കിലും എല്ലാവരും ഇവിടം സന്ദർശിക്കണമെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്.


(കൊഡൈ കാഴ്ചകൾ അവസാനിക്കുന്നില്ല... തുടരും..... ദയവായി പിൻതുടരുക)


ഭാഗം 3 ഇവിടെ അമർത്തുക.


ഭാഗം 1 ഇവിടെ അമർത്തുക.

Tuesday, December 12, 2017

KODAIKANAL

കൊഡൈക്കനാൽ യാത്ര -ഭാഗം 1

സമുദ്രനിരപ്പിൽ നിന്നും ഏഴായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നൊരു സുഖവാസകേന്ദ്രം. കോഡമഞ്ഞുമൂടിയ ആന്തരീക്ഷം. മനം കുളിർക്കുന്ന തണുപ്പുള്ള കാലാവസ്ഥ. എന്റെ നാട്ടിൽ നിന്നും വെറും ഇരുനൂറ്റി അൻപത് കിലോമീറ്റർ മാത്രം അകലെ ഇങ്ങനെയൊരു സ്ഥലമുള്ളത് കാണാൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് പറയുമ്പോൾ, എനിക്കെന്നും ഒരു കുറച്ചിൽ തന്നെയായിരുന്നു തോന്നിയിരുന്നത്. അതെ;കൊഡൈക്കനാൽ. ദക്ഷിണേന്ത്യയിലെ പ്രധാന സുഖവാസകേന്ദ്രങ്ങളിലൊന്നായ കൊഡൈക്കനാലിലേക്കാണ് ഇപ്രാവശ്യത്തെയാത്ര തീരുമാനിക്കപ്പെട്ടിരിക്കുന്നത്.

2.12.17 (ശനി)
വഴികളിലെ വസന്തം:
കേരള അതിർത്തി കടക്കുന്നതോടെ, വിശാലമായ കൃഷിയിടങ്ങൾക്ക് നടുവിലൂടെയുള്ള, വളവില്ലാത്ത പാതയാണ് മുന്നിൽ. നോക്കെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന കൃഷിത്തോട്ടം. പച്ചക്കറികളും, കമ്പവും, മാവും, പപ്പായയുമെല്ലാം വ്യാവസായികാടിസ്ഥാനത്തിൽത്തന്നെ കൃഷി ചെയ്യുന്ന പാടങ്ങൾ. എന്നെ സംബന്ധിച്ചിടത്തോളം ഇതെല്ലാം അനുഭൂതി ദായക ദൃശ്യങ്ങൾ തന്നെ.
കുറേ ദൂരം സഞ്ചരിച്ചിരിക്കുന്നു എന്നത് കൊണ്ട് മാത്രമല്ല, ഒരു വിശേഷ ദൃശ്യം കണ്ടതുകൊണ്ട് കൂടിയാണ് അവിടെ വഴിയരികിൽ വണ്ടി നിർത്തിയത്. കൂറ്റനൊരു കാറ്റാടിയന്ത്രം. യാന്ത്രി കോർജത്തെ വൈദ്യതോർജമാക്കി മാറ്റുന്നതിനുള്ള മനുഷ്യന്റെ കണ്ടുപിടുത്തം. കൃഷിയിടങ്ങളിൽ അവിടവിടെയായി പല വലിപ്പത്തിലുള്ള കറ്റാടി യന്ത്രങ്ങൾ വേറെയും കാണുന്നുണ്ട്.
കാറ്റിന്റെ ശക്തിക്കനുസരിച്ച് കറങ്ങിക്കൊണ്ടിരിക്കുന്ന, വലിയ ലീഫുകളോട് കൂടിയ കൂറ്റൻ യന്ത്രങ്ങൾ. മക്കളെ സംബന്ധിച്ചിടത്തോളം, ഇതെല്ലാം പുസ്തകത്തിന് പുറത്തുള്ള പുതിയ അറിവുകൾ തന്നെയായിരിക്കും.

പളനി:
വൈകുന്നേരത്തോടെ ഞങ്ങൾ പളനിയിലെത്തി. ഇന്ന് രാത്രി ഇവിടെയാണ് താമസം. ആണ്ടവ ദർശനം പുണ്യം!

3.12.17 ( ഞായർ )
കൊഡൈക്കനാലിലേക്ക് :
അടുത്ത ദിവസം. രാവിലെ പത്തു മണിയോടെത്തന്നെ ഞങ്ങൾ കൊഡൈക്കനാലിലേക്ക് പുറപ്പെടുകയാണ്. നല്ല റോഡ്. പാതയിലേക്ക് തണൽ വിരിക്കുന്ന പുളിമരങ്ങൾ. ഇലകളെ മറക്കുന്ന രീതിയിൽ മരത്തെ പൊതിഞ്ഞിരിക്കുന്ന ഫലങ്ങൾ. വായിൽ വെള്ളമൂറാൻ ഇതിൽപ്പരം എന്തു വേണം!

ചേരികൾപോലെ തോന്നിക്കുന്ന ധാരാളം ചെറ്റക്കുടിലുകൾ പാതയോരത്ത് കാണുന്നുണ്ട്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ താമസിക്കുന്ന പ്രദേശവാസികൾ. അലഞ്ഞു നടക്കുന്ന നായ്ക്കൾ. ഇക്കണ്ട  കാഴ്ചകളെയെല്ലാം പിന്നിലാക്കിക്കൊണ്ട് ഞങ്ങളുടെ വണ്ടി ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്.
മഞ്ഞുകാലമായതിനാലാകാം, ഉച്ചയാകാറായിട്ടും, ചുരത്തിലിപ്പോഴും നല്ല കോഡ പരക്കുന്നുണ്ട്. അതുകൊണ്ട്തന്നെ യാത്ര വളരെ സാവധാനത്തിലായത് തികച്ചും  സ്വാഭാവികം മാത്രം. ഇത്രയും കട്ടിയുള്ള കോഡമഞ്ഞിലൂടെ ഞാൻ ആദ്യമായാണ് വണ്ടിയോടിക്കുന്നത്. എന്റെ യാത്രാനുഭവങ്ങളിലേക്ക് കൂട്ടിച്ചേർക്കാൻ പുതിയൊരു വിശേഷം കൂടി!

കൊഡൈക്കനാൽ:
നഗരത്തിൽ നിന്നും ആറ് കിലോ മീറ്റർ മാറി, ശാന്തമായൊരു കുന്നിൻചരിവിലാണ് മുറിയെടുത്തിരിക്കുന്നത്. താഴ് വരയിലേക്ക് കണ്ണും നട്ടിരിക്കാവുന്ന നല്ലൊരു ലൊക്കേഷൻ. ഓഫ് - സീസണായതിനാൽ മുറി വാടകയും കുറവാണ്.

കാഴ്ചകളിലേക്ക്.
ഇപ്പോൾത്തന്നെ മൂന്നു മണിയായിട്ടുണ്ട്. ഭക്ഷണാനന്തരം, ഞങ്ങൾ വേഗം തന്നെ പുറത്തിറങ്ങിയിരിക്കുകയാണ്.

I) കൊഡൈക്കനാൽ തടാകം.
ഏകദേശം അഞ്ചു കിലോമീറ്റർ ചുറ്റളവിൽ പരന്നു കിടക്കുന്നൊരു തടാകം. അതിനെ ചുറ്റിക്കൊണ്ട് ഒരു റോഡുണ്ട്. അതിലൂടെയുള്ള സൈക്ലിംഗ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ ഒരു ഇഷ്ട വിനോദം തന്നെയാണ്. അതിനാവശ്യമായ സൈക്കിളുകൾ അവിടെ വാടകക്ക് കിട്ടും. അപ്രകാരം സഞ്ചരിക്കുന്ന കമിതാക്കളെയും, സഹോദരങ്ങളെയും, യുവമിഥുനങ്ങളെയും, സുഹൃത്തുക്കളെയുമെല്ലാം കാണാം. കുതിരപ്പുറത്തൊരു സവാരി ആഗ്രഹിക്കുന്നുവെങ്കിൽ അതുമാകാം.
കേരളത്തിലെ ഏതോ വിദ്യാലയത്തിലെ കുട്ടികളാണെന്ന് തോന്നുന്നു, തടാകത്തിലൂടെ ആർത്തുല്ലസിച്ചു കൊണ്ട് ബോട്ടിംഗ് നടത്തുന്നുണ്ട്. വെള്ളത്തിന് മുകളിൽ വിശ്രമിക്കുകയാണെന്ന് തോന്നും പോലെ നിശ്ചലമായ്നിൽക്കുന്ന കോഡക്കുള്ളിലൂടെ, കൊഡൈ തടാകത്തിന്റെ ജലപ്പരപ്പിലൂടെ ഒരു യാത്ര ഞങ്ങളും ആസ്വതിക്കുകയാണ്.

2) ബ്രയന്റ് പാർക്ക്
തടാകത്തിന്റെ ഓരത്തായി ഒരു പാർക്കുണ്ട്, വൃത്തിയായി പരിപാലിക്കുന്ന ചെറിയൊരു ഉദ്യാനം. ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡന്റെ ഏഴയലത്തെത്തുകയില്ലെങ്കിലും, ധാരാളം സഞ്ചാരികൾ വന്നുല്ലസിക്കുന്നൊരു ഉദ്യാനം തന്നെയാണിത്.
സമയം അഞ്ചു മണി കഴിഞ്ഞിട്ടേ ഉള്ളു. ഇവിടെയും കോഡയുടെ മറവീണു കൊണ്ടിരിക്കുകയാണ്. മുന്നിലെ ദൃശ്യങ്ങൾക്ക് വ്യക്തത കുറഞ്ഞിരിക്കുന്നു തണുപ്പിന് ശക്തി കൂടി വരുന്നുണ്ട്. അതു കൊണ്ട് തന്നെ ഇന്നത്തെ യാത്ര ഇവിടെ അവസാനിപ്പിക്കുകയാണ്. ഇനി റൂമിലേക്ക്.


കൊഡൈക്കനാലിന്റെ കൂടുതൽ കാഴ്ചകൾ നാളെയാണ് (തുടരും.........)

കൊഡൈ യാത്രഭാഗം 2 ഇവിടെ അമർത്തുക


(Kodaikanal is a beautiful hill station in Dindigal district of Tamilnadu state. Its having so many accommodation facilities there including hotels,kottages,villas etc.)

Saturday, April 29, 2017

GOLDEN TEMPLE OF BYLAKUPPE

(കൊടക് യാത്ര -ഭാഗം 2)

16/04/2017(Sunday)
ഞങ്ങൾ മഡികേരിയോട് തൽക്കാലം യാത്ര പറയുകയാണ്. അടുത്ത ലക്ഷ്യം കുശാൽനഗറാണ്. ഇന്ന് രാത്രി താമസിക്കുന്നതിനുള്ള മുറി മുൻകൂട്ടി ബുക്കു ചെയ്തിരിക്കുന്നത് അവിടെയുള്ള 'കൊടക് പ്ലാസ' എന്ന ഹോട്ടലിലാണ്. ഗോൾഡൻ ടെമ്പിളും നൈസർഗദ്ധാമ യുമെല്ലാം അവിടെ നിന്നും അധികം ദൂരത്തിലല്ല എന്ന ഒറ്റ കാരണത്താലാണ് താമസത്തിനായി കുശാൽനഗർ തെരഞ്ഞെടുത്തിരിക്കുന്നത്.
മഡികേരി -മൈസൂർ ദേശീയപാതയിലൂടെയാണ് ഞങ്ങളിപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഏകദേശം മുപ്പത് കിലോമീറ്റർ യാത്രയുണ്ട്.

ഓറഞ്ച് തോട്ടങ്ങളുടെ നാടാണ് കൊടകെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ, ഈ യാത്രയിലെവിടെയെങ്കിലും നല്ല ഓഞ്ച് ഷോപ്പുകൾ കാണുകയാണെങ്കിൽ, വണ്ടി നിർത്തി വാങ്ങണമെന്ന് നേരത്തെ തന്നെ മനസിലുറപ്പിച്ചിരുന്നതാണ്. അങ്ങനെ അവിടൊരു ഷോപ്പിനു മുന്നിൽ വണ്ടി നിർത്തി.

പച്ച കലർന്ന  ഓറഞ്ച് നിറത്തോട് കൂടിയ നാരങ്ങകൾ. കട്ടിയുള്ള തൊലിയും കൂടുതൽ കാലം കേട് കൂടാതെ നിൽക്കാനുള്ള കഴിവും കൂർഗിലെ ഓറഞ്ചിന്റെ പ്രത്യേകതയാണെന്ന് ഞാൻ വായിച്ചിട്ടുണ്ട്. നാട്ടിലെ  അതേ വില തന്നെയാണ്. രുചിച്ചു നോക്കുന്നതിനായി അതിലൊന്ന് ഞങ്ങൾക്ക് കിട്ടി. അധികം വലിപ്പമില്ലെങ്കിലും നല്ല മധുരമുള്ള ഓറഞ്ചുകൾ തന്നെയാണ്. അതിൽ കുറച്ച് തൂക്കിയെടുക്കാനായി പറഞ്ഞു.
വരുന്ന വഴികളിലൊന്നും ഒറ്റ ഓറഞ്ച് തോട്ടം പോലും കണ്ടിട്ടില്ല. തോൽപ്പെട്ടിയിലൂടെ സഞ്ചരിച്ചപ്പോൾ കാട്ടിനുള്ളിൽ മൃഗങ്ങളെ തെരഞ്ഞിരുന്ന അതേ സൂക്ഷ്മതയോടെ അവിടം മുതൽ തന്നെ ഓറഞ്ച് തോട്ടങ്ങൾ തെരഞ്ഞുകൊണ്ടിരിക്കുകയാണ് ഞങ്ങൾ.

പിന്നീടാണറിഞ്ഞത്, കൊടകിലിപ്പോൾ ഓറഞ്ച് തോട്ടങ്ങൾ കുറവാണെന്ന്.1960 കളിൽ ഏകദേശം 24000 ഹെക്ടർ സ്ഥലത്ത് ഓറഞ്ച് തോട്ടങ്ങളുണ്ടായിരുന്നു. ഇന്നത് 2000 ഹെക്ടറിൽ താഴെ മാത്രമേ ഉള്ളൂ എന്നാണറിയാൻ കഴിഞ്ഞത്. ഇവിടത്തെ തോട്ടങ്ങൾക്ക് വ്യാപകമായി അസുഖം പിടിപെടുകയും, കൃഷി ആദായകരമല്ലാതാകുകയും ചെയ്തതോടൊ കാപ്പിത്തോട്ടത്തിനിടയിലെ രണ്ടാം വിളമാത്രമായി അത് മാറുകയാണുണ്ടായത്.
നാലര മണിയോടെത്തന്നെ ഞങ്ങൾ കുശാൽനഗറിലെത്തി. ഞാൻ ബുക്ക് ചെയ്ത ഹോട്ടൽ, ഹൈവേയുടെ  ഓരത്തു തന്നെയാണ്.അതുകൊണ്ട് തന്നെ റൂം കണ്ടെത്താൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. കയ്യിലുള്ള പ്രിൻറൗട്ട് കാണിച്ച് വേഗം തന്നെ ചെക്കിൻ ചെയ്തു.

നല്ല  വൃത്തിയുള്ള മുറികൾ തന്നെയാണ്. ചെറുതായൊരു വിശ്രമത്തിനു ശേഷം ഞങ്ങളുടെ പ്രധാന ലക്ഷ്യത്തിലേക്ക് യാത്ര തുടർന്നു.

നാംഡ്രോളിംഗ് മൊണാസ്റ്ററി:
കുശാൽനഗറിൽ നിന്നും കേവലം ആറ് കിലോമീറ്റർ യാത്രയിൽ തന്നെ ബൈലകൂപ്പിലെത്താം. അവിടെ നാംഡ്രോളിംഗ് മൊണാസ്റ്ററിയിലാണ് ഗോൾഡൻ ടെമ്പിൾ സ്ഥിതി ചെയ്യുന്നത്.
അഞ്ചു മണിയോടെത്തന്നെ ഞങ്ങൾ അവിടെയെത്തി. ആദ്യം കാണുന്ന പ്രവേശന കവാടം കടന്ന് ഉള്ളിൽ പ്രവേശിച്ചാൽ വിശാലമായൊരു മുറ്റമാണ്. മുറ്റത്ത് അവിടവിടെയായി സഞ്ചാരികളായെത്തിയവരെ കാണുന്നുണ്ട്. നല്ലൊരു ശതമാനവും മലയാളികൾ തന്നെ.

മുറ്റത്തിന്റെ അവസാനത്ത് മറ്റൊരു കവാടമുണ്ട്. ആ കവാടം കടന്നാൽ, ഇനിയങ്ങോട്ട് ക്ഷേത്ര സമുച്ചയങ്ങളുടെ ലോകമാണ്.
ഞങ്ങൾ, കവാടം കടക്കുകയാണ്. ഭംഗിയായി പരിപാലിക്കുന്ന പൂന്തോട്ടം. അതിന് നടുവിലൂടെ വൃത്തിയുള്ളൊരു നടവഴി. ആ വഴി അവസാനിക്കുന്നത് ഒരു ക്ഷേത്ര കെട്ടിടത്തിന്റെ പടികളിലാണ് - സാങ്ഡോഗ് പാൽരി ടെമ്പിൾ. ടിബറ്റൻ ശൈലിയിലുള്ള വലിയൊരു കെട്ടിടം. ചുമരുകളിലും തൂണുകളിലുമെല്ലാം അത്തരത്തിലുള്ള ചിത്രപ്പണികൾ തന്നെ. ചുറ്റിലും കാണുന്ന കെട്ടിടങ്ങളും അതേ വാസ്തു ശൈലിയെ അനുഗമിക്കുന്നവ തന്നെ. ചൈനയിലോ നേപ്പാളിലോ മറ്റൊ എത്തിയപോലെ!
Zangdog Palri Temple-Namdroling monastery
ഇങ്ങനെയൊരു ലോകം ഇവിടെ ഉണ്ടായതെങ്ങനെയെന്ന് എന്റെ മകൾ ഇടക്കിടെ അതിശയപൂർവ്വം ചോദിക്കുന്നുണ്ട്. എനിക്കറിയാവുന്ന ചരിത്രം ഞാനവൾക്ക്  പറഞ്ഞു കൊടുത്തു.
Zangdog Palri Temple-Namdroling monastery
1913 ൽ ചൈനയിൽ നിന്നും വേർപെട്ട ഒരു സ്വതന്ത്ര രാജ്യമായി നിലകൊള്ളുകയായിരുന്നു ടിബറ്റ്. അവിടത്തെ ആത്മീയ നേതാവുകൂടെയായിരുന്ന ദലൈലാമയായിരുന്നു അതിന്റെ ഭരണകാര്യങ്ങൾ നിർവ്വഹിച്ചിരുന്നത്. എന്നാൽ 1950കളോടെ സ്ഥിതിഗതികൾ മാറി. ചൈനയുടെ 'പീപ്പിൾസ് ലിബറേഷൻ ആർമി' ടിബറ്റിനെ ആക്രമിച്ചു.  ഇത്രയും പറഞ്ഞത് ടിബറ്റിലെ അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ.
Zangdog Palri Temple-Namdroling monastery
അന്നത്തെ മൈസൂർ ജില്ലയുടെ അധീനതയിൽ വരുന്ന പ്രദേശങ്ങളായിരുന്നു ഇതെല്ലാം. ചൈനയുടെ ആക്രമണത്തെ തുടർന്ന്, ദലൈലാമയുടെ അഭ്യർത്ഥന പ്രകാരം ഇവിടെ ഏകദേശം മൂവായിരത്തോളം ഏക്കർ സ്ഥലം, ടിബറ്റൻ അഭയാർത്ഥികൾക്കായി അനുവദിക്കപ്പെട്ടു. അങ്ങനെ 1961 ൽ ലഗ്സും സാൻഡ്യൂപ്ലിങ്ങിനാൽ ഇവിടൊരു അഭയാർത്ഥി ക്യാമ്പ് രൂപീകരിക്കപ്പെട്ടു. മുളകൾ കൊണ്ട് നിർമ്മിക്കപ്പെട്ട ക്ഷേത്രമായിരുന്നു ആദ്യ കാലങ്ങളിൽ ഇവിടെയുണ്ടായിരുന്നത്.  ഇന്നിവിടെ എഴുപതിനായിരത്തിലധികം അഭയാർത്ഥികളുണ്ടെന്നാണ് സ്ഥിരീകരിച്ചിട്ടില്ലാത്ത ഏകദേശ കണക്ക്. പതിനായിരത്തോളം ബുദ്ധസന്യാസിമാരും.
Tara temple-Namdroling monastery
സാങ്ഡോഗ് പാൽരി ടെമ്പിളിന്റെ വലതു വശത്തായി കാണുന്നത് താരടെമ്പിളാണ്. ക്ഷേത്രാങ്കണങ്ങളെല്ലാം ടൈലുകൾ പാകിസുന്ദരമാക്കിയിരിക്കുന്നു.

Padmasambhava Buddhist vihara-Namdroling
ഇനി ഇടത്തോട്ട് തിരിയാം. ഉരുക്കു തൂണിൽ തൂങ്ങി നിൽക്കുന്ന വലിയൊരു കുടമണിയുണ്ടവിടെ. അതിനു പിന്നിലായി വലിയൊരു ക്ഷേത്രവും. അതാണ് പത്മസംഭവ ബുദ്ധിസ്റ്റ് വിഹാര അഥവ ഗോൾഡൻ ടെമ്പിൾ. ഞാൻ കുടമണിയുടെ അടുത്തേക്ക് നടന്നു. ഇവിടെ നിന്ന് നോക്കുമ്പോൾ ക്ഷേത്രത്തിന്റെ വ്യക്തമായൊരു വീക്ഷണം സാധ്യമാകുന്നുണ്ട്. ശ്രീ ബുദ്ധന്റെ സ്വർണ്ണ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത് ഇതിനകത്താണ്. വളരെ വലിയൊരു കെട്ടിടം തന്നെ. മുന്നിൽ, സുന്ദരമായൊരു ഉദ്യാനവും!
Inside the Golden temple
ക്ഷേത്രത്തിനകത്തേക്ക് കയറുകയാണ്. വിശാലമായൊരു ഹാൾ. വളരെ ഉയരമുള്ള മേൽക്കൂരയാണ്. തറ ഗ്രാനൈറ്റ് പാളികൾ കൊണ്ട് സുന്ദരമാക്കിയിരിക്കുന്നു. നല്ല തണുപ്പുള്ള അന്തരീക്ഷം. നേരെ മുന്നിലായി മൂന്ന് സ്വർണ്ണ പ്രതിഷ്ഠകൾ കാണുന്നുണ്ട്. ശാന്ത രൂപിയായ ശ്രീബുദ്ധൻ, മധ്യഭാഗത്തായി ധ്യാന നിമഗ്നനായി പത്മാസനത്തിലിരിക്കുന്നു. ചെമ്പു കൊണ്ട് നിർമ്മിതമാണെങ്കിലും, പൂർണ്ണമായും സ്വർണ്ണം കൊണ്ട് പൊതിഞ്ഞിരിക്കുന്ന ബുദ്ധ പ്രതിഷ്ഠക്ക് മാത്രം അതിന്റെ ബെയ്സ്മെന്റിൽ നിന്നും 60 അടി ഉയരമുണ്ട്. മറ്റ് രണ്ട് സ്വർണ്ണ പ്രതിഷ്ഠകൾക്കും 58 അടി വീതവും ഉയരമുണ്ട്. അവയെ ഒന്നുകൂടെ മാറ്റ് കൂട്ടാൻ പോന്ന പശ്ചാത്തലവും.

നിശബ്ദമായ ആ അകത്തളത്തിൽ എത്ര നേരം ഇരുന്നുവെന്ന് ഓർമ്മയില്ല. നോക്കുമ്പോൾ, ചുറ്റിലുമുള്ളവരെല്ലാം യോഗാസനത്തിന്റെ മൂഡിൽ തന്നെയാണ്.

ഞങ്ങൾ പുറത്തിറങ്ങി. വൃത്തിയും ഭംഗിയുമായി സംരക്ഷിക്കുന്ന പരിസരം. നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു. അപ്പോളും ജോലിയിൽ വ്യാപൃതരായിത്തന്നെയിരിക്കുന്ന തനതു വേഷധാരികളായ സ്ഥലവാസികളെ അവിടവിടെ കാണുന്നുണ്ട്. ഇത്രയധികം സഞ്ചാരികൾ വന്നു പോകുന്നുണ്ടെങ്കിലും, ഇവിടമെല്ലാം വൃത്തിയായി നിൽക്കുന്നതിന്റെ കാരണം ഇപ്പോളാണെനിക്ക് മനസ്സിലായത്.
നേരം വല്ലാതെ ഇരുട്ടിയിരിക്കുന്നു. ഇനി റൂമിലേക്ക് തിരിക്കുകയാണ്.ഇന്നത്തെയാത്ര വളരെ വിജ്ഞാനപ്രദമായൊരു യാത്രയായിരുന്നു എന്നതിൽ തെല്ലും സംശയമില്ല. സ്വന്തമായുണ്ടായിരുന്നതെല്ലാം ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറത്ത്, പരിത്യജിച്ചു കൊണ്ട് പലായനം ചെയ്യേണ്ടി വന്ന ഒരു ജനസമൂഹത്തിന്റെ ഭൂതകാല ചരിത്രമാണ് ഇവിടെ ഓർമ്മിപ്പിക്കപ്പെടുന്നത്. സ്വന്തം വിശ്വസങ്ങളെയും അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും മുറുക്കെപ്പിടിച്ച ആ ജനസമൂഹത്തെ തന്നിലേക്ക് ആവാഹിച്ച, ഭാരതമെന്ന മഹാരാജ്യത്തിന്റെ സാഹോദര്യ ഭാവമാണിവിടെ പ്രകീർത്തിക്കപ്പെടുന്നത്. ഈ ചരിത്ര ഭൂമിയിലൂടെ അൽപ്പനേരം നടക്കാൻ കഴിഞ്ഞതുതന്നെ മഹാഭാഗ്യമെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞാൻ പറയുന്നത്, നിങ്ങളും ഒരിക്കലെങ്കിലും ഇവിടം സന്ദർശിക്കണം; കുടുംബസമേതംതന്നെ !!





കൊടക് യാത്ര ഭാഗം 1 ഇവിടെ അമർത്തുക

Wednesday, April 26, 2017

MADIKERI

(കൊടക് യാത്ര- ഭാഗം  1)

കൊടക് എന്ന് കേൾക്കുമ്പോൾ തന്നെ സുഖമുള്ളൊരു കുളിരാണ് മനസ്സിൽ. മരം കോച്ചുന്ന തണുപ്പും, നേർത്തു പെയ്യുന്ന മഞ്ഞും, കോടയിലൂടെ പ്രയാസപ്പെട്ട് ഊർന്നിറങ്ങുന്ന സൂര്യകിരണങ്ങളും! പ്രകൃതിയുടെ മാസ്മരികതയിൽ ഉല്ലസിച്ച് നിൽക്കുന്ന പച്ചപ്പും! അങ്ങനെയങ്ങനെ.......!!
Kodagu(Coorg)
ദക്ഷിണ കർണാടകത്തിലെ തണുപ്പുള്ളൊരു സുഖവാസ കേന്ദ്രമാണ്  കൊടക്. കൊടക് ജില്ലയുടെ ഭരണ സിരാ കേന്ദ്രമായ മഡികേ രിയുടെ വശ്യമനോഹാരിതയിലേക്ക് ഞാൻ കുടുംബ സമേതം ഒരു യാത്ര പോകുകയാണ്.

16/4/17 ( ഞായർ )
ഇന്നലത്തെ  ദീർഘമായ യാത്രയുടെ ക്ഷീണമെല്ലാം, മഡികേരിയിലെ ഹിൽ ടൗൺ ഹോട്ടലിൽ ഇറക്കി വെച്ച്, രാവിലെ നേരത്തെ തന്നെ ഉണർന്നെണീറ്റിരിക്കുകയാണ്. ഇന്ന് ഇവിടമാകെയൊന്ന് കറങ്ങണം. നടക്കാവുന്ന ദൂരത്തായി  കുറച്ച് ടൂറിസ്റ്റ് പോയിൻറുകളുണ്ട്. അതുകൊണ്ട് തന്നെയാണ് താമസത്തിനായി ഈ ഹോട്ടൽ തന്നെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇവിടെ റൂം റെന്റ് കുറവാണെന്നതും, കുടുംബത്തോടൊപ്പമുള്ള താമസം സെയ്ഫാണെന്നതും മററു കാരണങ്ങൾ തന്നെ.
ഓംകാരേശ്വര ക്ഷേത്രം:
പുരാതനമായൊരു ശിവക്ഷേത്രമാണ്. ഞാൻ താമസിക്കുന്ന ഹോട്ടലിൽ നിന്നും ഏകദേശം 700 മീറ്റർ മാത്രം സഞ്ചരിച്ചാൽ അവിടെയെത്താം. ഇന്നത്തെ യാത്രയിൽ ആദ്യം അവിടം സന്ദർശിക്കാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
സാമാന്യം വലിപ്പമുള്ള ക്ഷേത്രം തന്നെ. ക്ഷേത്രത്തിനകത്തെത്താൻ കുറച്ചധികം പടവുകൾ കയറേണ്ടതുണ്ട്. വളരെ ശാന്തമായ അന്തരീക്ഷം. പശ്ചാത്തലത്തിന് മികവേകാനെന്നോണം തണുത്ത ഇളം കാറ്റടിക്കുന്നുണ്ട്.
ക്ഷേത്രത്തിന് മുന്നിലായി, ധാരാളം മൽസ്യങ്ങളുള്ള വലിയൊരു കുളമുണ്ട്. കുളത്തിന് നടുവിലായി ചെറിയൊരു മണ്ഡപവും, അതിലേക്ക് നയിക്കുന്നൊരു പാതയുമുണ്ട്. പാതയുടെ കവാടം താഴിട്ട് പൂട്ടിയിരിക്കുകയാണ്. ഞങ്ങൾ കുളത്തിന് ചുറ്റുമുള്ള വഴിയിലൂടെ കുളത്തിനെ ഒന്ന് വലം വച്ചു.
പതിനെട്ടാം നൂറ്റാണ്ടിൽ കൊടക് ഭരിച്ചിരുന്ന ലിംഗ രാജേന്ദ്ര രണ്ടാമനാണ്, ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഇതിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഒരു സംഭവ കഥയുണ്ട്. സ്വന്തം രാഷട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി, അന്നത്തെ രാജാവായിരുന്ന ലിംഗ രാജേന്ദ്ര രണ്ടാമൻ ഒരു ബ്രാഹ്മണ വധം നടത്തുകയുണ്ടായി. അതിനു ശേഷം അദ്ദേഹം ചില ദുസ്വപ്നങ്ങൾ കാണാൻ തുടങ്ങി. ബ്രഹ്മരക്ഷസിൽ നിന്നും രക്ഷ നേടുന്നതിനുള്ള ഉപായമായി ഇവിടെയൊരു ശിവാരാധനാലയം  പണി കഴിപ്പിക്കണമെന്ന ഉപദേശമുണ്ടായി. അതിനാവശ്യമായ ശിവലിംഗം, പുണ്യസ്ഥലമായ കാശിയിൽ നിന്നാണ് കൊണ്ടുവന്നത്.
ശാന്തവും സുന്ദരവുമായ അന്തരീക്ഷം തന്നെ. വിശ്വാസികളും സഞ്ചാരികളുമായി ധാരാളം ജനങ്ങൾ ദിനംപ്രതി ഇവിടം സന്ദർശിക്കുന്നുണ്ട്.

രാജാസ് സീറ്റ് മണ്ഡപം:
മഡികേരി ഫോർട്ടിലേക്ക് ഇവിടെ നിന്നും അധികം ദൂരമില്ല. 1814 ൽ ലിംഗ രാജേന്ദ്ര രണ്ടാമൻ രാജാവാണിത് പണി കഴിപ്പിച്ചത്. പൂർണ്ണ വലിപ്പമുള്ളതും ജീവൻ തുടിക്കുന്നതുമായ ആനകളുടെ രണ്ട് പ്രതിമകൾ അവിടെയുണ്ട്. പല കാലഘട്ടങ്ങളിലായി പുതുക്കിപ്പണിയലുകൾ നടന്നിട്ടുള്ള കോട്ടയും, അതിനുള്ളിലെ കൊട്ടാരവും കാണേണ്ട കാഴ്ചകൾ തന്നെയാണെന്ന് കേട്ടിട്ടുണ്ട്. നിർഭാഗ്യമെന്ന് പറയട്ടെ, കോട്ടയിലേക്കുള്ള പ്രവേശനം നിരോധിച്ചു കൊണ്ടുള്ള ബോർഡ് കണ്ടപ്പോൾ തീർത്തും നിരശരായിപ്പോയി.

ഓംകാരേശ്വര ക്ഷേത്രത്തിൽ നിന്നും രാജാസ്  സീറ്റിലേക്ക് ഏകദേശം എഴുനൂറ് മീറ്റർ ദൂരം മാത്രമേയുള്ളു.  ഇനി ഞങ്ങൾ അങ്ങോട്ടാണ് പോകുന്നത്.
സുന്ദരമായൊരു  ഉദ്യാനമാണ് രാജാസ് സീറ്റ്. വളരെ നല്ല രീതിയിൽത്തന്നെ പരിപാലിക്കപ്പെടുന്ന നല്ലൊരു ഉദ്യാനം.  പല കാലഘട്ടങ്ങളിലായി കൊടക് ഭരിച്ചിരുന്ന രാജാക്കന്മാരെല്ലാം, അവരുടെ ഒഴിവ് സമയങ്ങളിൽ ഉല്ലസിക്കുന്നതിനായി എത്തിയിരുന്ന സ്ഥലമാണിത്.  ഇന്നിവിടം സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
വെട്ടിയൊതുക്കി സുന്ദരമായി നിർത്തിയിരിക്കുന്ന പുൽത്തകിടിയും, ചെടികളും. രാത്രിയിൽ ഇവിടെ മ്യൂസിക് ഫൗണ്ടനു ചുറ്റും സഞ്ചാരികളുടെ തെരക്കു തന്നെയായിരിക്കും.
അവിടെ ഒരറ്റത്ത് ഒരു വ്യൂ പോയിൻറുണ്ട്. അത് സുന്ദരമായൊരു കാഴ്ച തന്നെയാണ്. ഞങ്ങൾ അങ്ങോട്ട് നടക്കുകയാണ്. ഒരു കാലത്ത്, രാജാവിനും പരിവാരങ്ങൾക്കും മാത്രം പ്രാപ്യമായിരുന്ന ഭൂമിയിലൂടെയാണ് ഞാനിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്നോർത്തപ്പോൾ, അഭിമാനവും അതിലേറെ സന്തോഷവുമാണ് എനിക്കിപ്പോൾ തോന്നുന്നത്.

ഗദ്ധിഗെ അഥവ രാജാസ് ടോംബ്:
മഡികേരിയുടെ നഗരമധ്യത്തിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ ദൂരത്തായി മഹാദേവ് പേട്ട് എന്നൊരു സ്ഥലമുണ്ട്. അവിടെയാണ് രാജാസ് ടോംബ് സ്ഥിതി ചെയ്യുന്നത്.
അടുത്ത യാത്ര അങ്ങോട്ടാണ്.  ഇടുങ്ങിയ പാതയാണ്. ഊട്ടിയിലെ ഇടറോഡുകളെ അനുസ്മരിപ്പിക്കുന്ന പാത. പാതയോരത്തെ വീടുകളുടെ മുറ്റത്തെല്ലാം കടും നിറത്തിലുള്ള പൂക്കളോട് കൂടിയ ചെടികൾ കാണുന്നുണ്ട്.
ഞങ്ങൾ  ലക്ഷ്യത്തിലെത്തിയിരിക്കുന്നു. മധ്യഭാഗത്ത് വലിയ ഡോം ആകൃതിയും, നാല് മൂലകളിൽ മിനാരങ്ങളുമായി മുഹമ്മദീയ ശൈലിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ശവകുടീരങ്ങൾ. അതുകൊണ്ട് തന്നെ ഇവിടം ചരിത്രന്വേഷികളായ വിദ്യാർത്ഥികളുടെ ഇഷ്ട സ്ഥലം തന്നെയാണ്. കാരണം ഈ ശൈലിയിലുള്ള ടോംബുകളെല്ലാം, മുസ്ലിം രാജാക്കന്മാരുടേതായാണ് സാധാരണ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഇവിടെ സങ്കൽപ്പങ്ങൾ മാറ്റി എഴുതപ്പെട്ടിരിക്കുകയാണ്.
മിനാരങ്ങളുടെ ചുവട്ടിലായ്  നന്ദി പ്രതിമകൾ കാണുന്നുണ്ട്. ഭാരതീയ ക്ഷേത്ര നിർമ്മാണ രീതിയിലെ പല കൊത്തുപണികളും ഇവിടെ കാണാം. ക്ഷേത്ര പാലകരെ അനുസ്മരിപ്പിക്കുന്നു ശിൽപങ്ങൾ.  ശവകുടീരത്തിനുള്ളിൽ ശിവലിംഗവും തൂക്കുവിളക്കും കാണുന്നുണ്ട്.
പ്രധാനമായും മൂന്ന് ശവകുടീരങ്ങളാണ് ഇവിടെയുള്ളത്.  അതിൽ നടുവിലായി സ്ഥിതി ചെയ്യുന്നതും, വലുതുമായ കുടീരം വീര രാജേന്ദ്ര രാജാവിന്റെയും, അദ്ദേഹത്തിന്റെ പത്നി മഹാദേവിയമ്മയുടേതുമാണ്.

അതിന്റെ വലതു വശത്ത് കാണുന്നത് അദ്ദേഹത്തിന്റെ സഹോദരൻ ലിംഗ രാജേന്ദ്ര രാജാവിന്റെ ശവകുടീരമാണ്. ഇടത് വശത്ത് കാണുന്നത് വീര രാജേന്ദ്ര രാജാവിന്റെ ഗുരുവായിരുന്ന രുദ്രപ്പയുടേതുമാണ്.
ഭംഗിയായി ഒരുക്കി നിർത്തിയിരിക്കുന്ന ഉദ്യാനമാണ് ചുറ്റും.
ഉദ്യാനത്തിന്റെ ഒരു ഭാഗത്തായി രണ്ട് കുടീരങ്ങൾ വേറെയുമുണ്ട്. ടിപ്പു സുൽത്താനുമായുണ്ടായ യുദ്ധത്തിൽ വീരമൃത്യു വരിച്ച ബിദ്ധന ബൊപ്പുവിന്റെയും, അദ്ദേഹത്തിന്റെ മകൻ ബിദ്ധന സോമയ്യയുടെയും ശവകുടീരങ്ങളാണത്.
കുറേ നേരം അവിടെ ചെലവഴിച്ചതിന് ശേഷം ഞങ്ങൾ തിരിച്ച് നടക്കുകയാണ്. ടോംബ് കാണുന്നതിനുള്ള യാത്രാ സംഘങ്ങൾ ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നുണ്ട്.

അബ്ബി  ഫാൾസ്:
രാജാസ് ടോംബിൽ നിന്നും വടക്കുപടിഞ്ഞാറ് ദിശയിലേക്കായി ഏകദേശം ആറ് കിലോമീറ്റർ യാത്ര ചെയ്താൽ സുന്ദരമായൊരു വെള്ളച്ചാട്ടത്തിനടുത്തെത്താം - അബ്ബി ഫാൾസ്
വേനൽക്കാലമായതിനാൽ നദിയിലിപ്പോൾ വെള്ളം കുറവാണെന്നറിഞ്ഞു. അങ്ങനെയെങ്കിൽ വെള്ളച്ചാട്ടത്തിന് ശക്തിയും കുറവായിരിക്കും. എങ്കിലും, ഇതുവരെ വന്നതല്ലെ; അവിടം കൂടെ കണ്ടിട്ടാകാം മടക്കമെന്ന് തീരുമാനിച്ചു.

അൽപ്പനേരത്തെ യാത്രയിൽത്തന്നെ ഞങ്ങൾ വെള്ളച്ചാട്ടത്തിനടുത്തുള്ള കാർ പാർക്കിംഗ് പോയിന്റിലെത്തി. പാർക്കിംഗ് ഗ്രൗണ്ടിൽ നല്ല തെരക്കുണ്ട്. കൂടുതലും മലയാളികൾ തന്നെ.

ഹോട്ടലിൽ നിന്നും പുറപ്പെട്ടിട്ട് കുറച്ചധികം നേരമായിരിക്കുന്നു. കുട്ടികൾ, വിശപ്പിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. എന്തെങ്കിലും കഴിച്ചിട്ടാകാം ഇനി ബാക്കി. കാറിന്റെ ഡിക്കിയിൽ നിന്നും സ്റ്റൗവും സാധനങ്ങളും പുറത്തെടുത്തു. കുട്ടികൾക്ക് പൊടിയരിക്കഞ്ഞിയും, മുതിർന്നവർക്ക് നൂഡിൽസും. അതൊരു വേറിട്ട അനുഭവം തന്നെയായിരുന്നു.

മാധ്യമങ്ങളിലൂടെ നമുക്കെല്ലാം സുപരിചിതമായൊരു പേര് തന്നെയാണ് കാവേരി.  പശ്ചിമഘട്ടത്തിലെ ഗിരിശൃംഗങ്ങളിൽ നിന്നും സ്വരൂപിച്ചെടുക്കുന്ന  സ്ഫടികാഭമായ ശുദ്ധജലവുമായി കിഴക്കോട്ടൊഴുകുന്ന കാവേരി (കാവേരിയുടെ പോഷകനദി) അതിന്റെ ആദ്യ പാദയാത്രയിൽ തീർക്കുന്ന ചില വിസ്മയങ്ങളിൽ ഒന്നു മാത്രമാണ് അബ്ബിഫാൾസ്.

ബ്രിട്ടീഷ് ഭരണകാലത്ത് ഇത് ജെസിഫാൾസ് എന്നാണറിയപ്പെട്ടിരുന്നത്. അന്നിവിടമെല്ലാം വനമായിരുന്നു. കാലാന്തരത്തിൽ ഒരു സ്വകാര്യ വ്യക്തി ഈ പ്രദേശം കണ്ടെത്തുകയും, അത് ഗവൺമെന്റിൽ നിന്നും വിലക്ക് വാങ്ങുകയും അവിടമെല്ലാം കാപ്പിയും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും കൃഷി ചെയ്യാനാരംഭിക്കുകയും ചെയ്തു. വിശാലമായ ആ പ്ലാന്റേഷന്റെ നടുവിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. തോട്ടത്തിലൂടെയുള്ള നടവഴിയുടെ ഇരുവശവും ഉരുക്കു കൊണ്ടുള്ള വേലി നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

കുത്തനെയുള്ള ഇറക്കമാണ്. സഞ്ചാരികളുടെ ഒഴുക്കു തന്നെയാണ്. സ്ഥൂല രൂപരായ സ്ത്രീകളുമുണ്ട് കൂടെ. ചിലരെല്ലാം വളരെ പ്രയാസപ്പെട്ടാണ് മുന്നോട്ട് ഗമിക്കുന്നത്.  ഉറച്ചിട്ടില്ലാത്ത മണ്ണിലൂടെ ഇരുന്നും ഞരങ്ങിയും അവരങ്ങനെ യാത്രയെ ആഘോഷമാക്കുകയാണെന്ന് തോന്നിപ്പോയി.
വെള്ളച്ചാട്ടത്തിനടുത്തെത്തിയിരിക്കുന്നു. വിശാലമായതും ഉയരമുള്ളതുമായൊരു പാറക്കെട്ട് കാണുന്നുണ്ട് മുന്നിൽ. അതിലൂടെ പരന്നൊഴുകാൻ ശ്രമിക്കുന്നൊരു കാട്ടരുവിയും. വേനൽച്ചൂടു കൊണ്ട് പുഴ മെലിഞ്ഞതിനാലാകാം, വെള്ളച്ചാട്ടത്തിന് ശക്തി പോര. ഇതിന്റെ  പൂർണ്ണമായ സൗന്ദര്യം ആസ്വതിക്കണമെന്നുണ്ടെങ്കിൽ മൺസൂൺ കാലമാണ് നല്ലത്. അക്കാലത്ത് ഇവിടമെല്ലാം കോടമഞ്ഞു നിറഞ്ഞ പോലെ ബാഷ്പ പൂരിതമായിരിക്കും.

സമയം ഒരുപാട് വൈകിയിരിക്കുന്നു. ഇന്ന് രാത്രി കുശാൽനഗറിലാണ് റൂം ബുക്ക് ചെയ്തിരിക്കുന്നത്. അവിടത്തെ ടിബറ്റൻ സെറ്റിൽമെൻറും ഗോൾഡൻ ടെമ്പിളും ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചകൾ തന്നെയാണെന്ന് കേട്ടിട്ടുണ്ട്. അവിടമൊന്ന് സന്ദർശിക്കണം. അതുകൊണ്ടിനി കുശാൽനഗറിലേക്ക്......!!


കൊടക് യാത്രഭാഗം 2 ഇവിടെ അമർത്തുക




Some added points:
Madikeri is a hill station town in Karnataka state. It is the headquarters of the district of Kodagu (Coorg). It is a popular tourist destination.

When you plan a Coorg trip; shal I recoment you a tour chart.

Day-1
1) Bhagamandala- on the way to Thalakauveri. Bhagamandala is situated on the river Kaveri, in its upstream stretches. At this place, the Kaveri is joined by two tributaries, the Kannike and the mythical Sujyoti river.

A short distance from the triveni sangama, there is a famous temple known as Sri Bhagandeshwara temple

Mt.Thavoor is a towering peak overlooking Bhagamandala,and Mt.Koppatti, which may be considered its twin peak is nearby and both these serve as fantastic trekking routes for anyone wishing to savour the mesmerising beauty of the Shola forest range.

2) Talacavery- The origin of river Kaveri. Now it is a popular tourist destination.

Talakaveri is about 8 km away from Bhagamandala and 48 km from Madikeri.

3) Raja's seat- After visiting the above places, reach here by evening. It is a garden used by Kings of Kodagu. In night music fountains will be there. The rest of the time in this day, you can spend here till night.

Day-2
1) Omkareshwara temple (walkable distance from Madikeri town)
2) Madikeri fort and palace.( Very near to Omkareshwara temple)
3) Raja's Tomb.(about 1.5 kms from the fort.
4) Abbey falls.( about 6 kms from the Tomb)

Then go to Kushal nagar.



So many other tourist places are there near to Madikeri. I sujjested the major points to cover within a short period.