Wednesday, January 28, 2015

വയനാടിൻറെ വശ്യ മനോഹാരിതയിലേക്കൊരു വിനോദ യാത്ര

ജീവിത തിരക്കുകളിൽ നിന്നും ഒരു മാറ്റമെന്ന നിലയിലാണ് അന്ന് ഒരു യാത്ര സംഘടിപ്പിക്കപെട്ടത് - വയനാടിൻറെ വശ്യ മനോഹാരിതയിലേക്കൊരു വിനോദ യാത്ര .


24.12.2014 -ബുധനാഴ്ച .

ഞങ്ങൾ യാത്ര പുറപെടുകയാണ് .

നാളെ ക്രിസ്തുമസാണ് .റോഡ്‌ ഒരു പക്ഷെ പലയിടത്തും ബ്ലോക്കാവാൻ സാധ്യതയുണ്ട് .അതിനാൽ കൂടുതൽ സ്ഥലങ്ങൾ ഇന്നു തന്നെ കവർ ചെയ്യണം .

രാവിലെ 6 മണിക്കു തന്നെ ഞങ്ങൾ യാത്രയാരംഭിച്ചു. അടിവാരം വരെയുള്ള യാത്ര വളരെ വിരസമായി അനുഭവപെട്ടുവെങ്കിലും അവിടുന്നങ്ങോട്ട് ചുരം കയറിയുള്ള യാത്ര വളരെ രസാവഹമായിരുന്നു.

അങ്ങകലെ വളരെ ഉയരമുള്ളൊരു കുന്നു കാണാം. ഞങ്ങൾ ജനലിലൂടെ പുറത്തേക്ക് നോക്കി. ആകാശം മുട്ടി നില്ക്കുന്ന കുന്ന് . അതിലൂടെ ഉറുമ്പരിക്കും പോലെ നീങ്ങുന്ന വണ്ടികൾ . അതിലൂടെയാണ് ഞങ്ങൾക്കും പോകാനുള്ളതെന്നോർത്തപ്പോൾ അറിയാതെ മനസ്സിലൊരു നെടുവീർപ്പുയർന്നു.

യാത്ര തുടരുകയാണ് , ഹെയർപിൻ വളവുകൾ ഓരോന്നായി കീഴടക്കിക്കൊണ്ട് ഒരു മുരൾച്ചയോടെ വണ്ടി മല കയറുകയാണ് . താഴേക്ക് നോക്കുമ്പോൾ, അഘാതമായ താഴ്‌വര ! പിന്നിട്ട വഴികൾ ഒരു നേർത്ത വരയായി മാറിയിരിക്കുന്നു .നല്ല തണുപ്പിൻറെ അകമ്പടിയോടെ ഇടക്കിടെ കടന്നു പോകുന്ന കോടമഞ്ഞ്‌ .

ഞങ്ങൾ ചുരത്തിന്റെ മുകളിലെ ഒരു വ്യു പോയിന്റിലെത്തി. ഒന്ന് റീഫ്രെഷാകം ! എല്ലാവരും വണ്ടിയിൽ നിന്നിറങ്ങി. നല്ല തണുത്ത കാറ്റ് ! സ്വർണാഭമായ ഇളം വെയിൽ! ഭാവനാ സമ്പന്നനായ ഒരു ഫോടോഗ്രാഫറിനു വേണ്ടി സെറ്റിട്ട പോലെ പ്രകൃതിയൊരുക്കിയ വർണ്ണക്കൂട്ട്! മതിമറന്നുള്ള കുറേ നിമിഷങ്ങൾ!...........കുറേ വണ്ടികൾ താഴെ നിന്ന് ചുരം കയറി വരുന്നത്, അരിച്ചു നീങ്ങുന്ന സോപ്പു പെട്ടികൾ പോലെ കാണുന്നുണ്ട്.



ഞങ്ങൾ യാത്ര തുടരുകയാണ്........! ഒൻപതു മണിയോടെ പൂക്കോട് തടാകത്തിനടുത്തെത്തി. നല്ല വിശപ്പുണ്ട് ! എന്തെങ്കിലും കഴിച്ചിട്ടാകാം ബാക്കി. വിശപ്പിൻറെ ആധിക്യം കൊണ്ടാകാം, കരുതിയിരുന്ന പുഴുങ്ങിയ കപ്പയും ചമ്മന്തിയും വളരെ സ്വാദുള്ളതായി അനുഭവപെട്ടു.

തടാകത്തിന്റെ ചുറ്റുമതിലിന് പുറത്തിരുന്ന് ഞങ്ങൾ പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ്. പെട്ടന്നാണ് ക്ഷണിക്കപെടാത്ത അതിഥികളായി കുറേ കുരങ്ങൻമാർ അവിടേക്കെത്തിയത്. അവർ മഞ്ഞു തുള്ളികൾ തെറിപ്പിച്ചുകൊണ്ട്ട് മരത്തിൽ നിന്നും മരത്തിലേക്ക് ചാടുകയാണ്. പിന്നെ താഴേക്ക്......ഇപ്പോൾ നിലത്തെത്തിയിരിക്കുന്നു! ഓടിക്കുമ്പോൾ - ഇവിടുന്നങ്ങോട്ട് , അവിടുന്നിങ്ങോട്ട് ........ഞങ്ങൾക്ക് ചുറ്റും അവരങ്ങനെ തിരുവാതിര കളിക്കുകയാണ്!

ടിക്കറ്റ് എടുത്ത ഞങ്ങൾ അകത്തു കയറി. ഏകദേശം 13 ഏക്കർ വിസ്ത്രതിയിൽ വ്യാപിച്ചു കിടക്കുന്ന ഈ ജലാശയത്തിന് 40 മീറ്ററോളം താഴ്ചയുണ്ട്. സന്ദർശകരായെത്തുന്നവർക്കായി ബോട്ടിങ്ങിനുള്ള അവസരം ഇവിടെ ഒരുക്കിയിട്ടുണ്ട്.തടാകത്തിലെ പ്രശാന്ത സുന്ദരമായ ജലനിരപ്പിൽ തുഴബോട്ടുകളും, പെടൽ ബോട്ടുകളും സന്ദർശകരെയും നോക്കി നിശ്ചലമായി നില്ക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനുള്ള പാർക്കാണ് മറ്റൊരു വശത്ത്.

ഇനി പോകുന്നത് കാരാപ്പുഴ ഡാം കാണുന്നതിനാണ്. 11 മണിയോടെ ഞങ്ങൾ അവിടെയെത്തി. പുതുതായി അറ്റകുറ്റ പണികൾ നടന്നുകൊണ്ടിരിക്കുന്ന ഒരു ടൂറിസ്റ്റ് പോയിന്റാണിത്. നല്ല വെയിലുണ്ട്. ഡാമിലെ വെള്ളത്തിലേക്കിറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. പൊരി വെയിലിനെ അവഗണിച്ചുകൊണ്ട് ചിലർ ഷട്ടർ വരെ എത്തി. റിസർവോയറിൽ അവിടവിടെ ദ്വീപുപോലെ കാണപ്പടുന്ന കര ഭാഗങ്ങളുണ്ട്. അവിടെ സ്വൈര്യ വിഹാരികളായി കാണപ്പടുന്ന കന്നുകാലിക്കൂട്ടം - വളരെ മനോഹരമായൊരു കാഴ്ച! കുറച്ചു നേരം അവിടെ ചിലവഴിച്ചതിനു ശേഷം ഞങ്ങൾ തിരിച്ചു നടന്നു.

ഇടക്കൽ ഗുഹയാണ് അടുത്ത ലക്ഷ്യം, ശേഷം കുറുവ ദ്വീപുകൂടെ കാണണം. ഞങ്ങൾ വേഗം വണ്ടിയിൽ കയറി.

ഇടക്കൽ ഗുഹ - "ചരിത്രാതീത കാലത്തിൻറെ തിരു ശേഷിപ്പുകളിലേക്കൊരു എത്തിനോട്ടം", ഇതിനെ അങ്ങനെ വേണമെങ്കിൽ വിശേഷിപ്പിക്കാം. അമ്പുകുത്തി മലയുടെ ഇത്രയും ഉയരത്തിൽ പണ്ട് ജനവാസം ഉണ്ടായിരുന്നു എന്നതിൻറെ ഒരു ഓർമപ്പടുത്തൽ. ഞങ്ങൾ മല കയറ്റം തുടങ്ങി. വനവാസ കാലത്ത് ശ്രീരാമൻ ഇതുവഴി വന്നെന്നും, ഈ മലയെ ലക്ഷ്യമാകി അമ്പെയ്തെന്നുമാണ് വിശ്വാസം. അങ്ങനെയാണ് ഈ മലക്ക് അമ്പുകുത്തിമല എന്ന് പേര് സിദ്ധിച്ചതെന്ന് പറയപെടുന്നു. ആ അമ്പിന്റെ പ്രഹരത്താൽ പാറ രണ്ടായി പിളർന്നുവെന്നും വിശ്വസിക്കപെടുന്നു. ഭൗമോപരിതലത്തിലെ ചലന പ്രതിഭാസങ്ങൾ കൊണ്ട് രൂപപെട്ടതെന്നു ചരിത്രകാരന്മാർ പറയുന്ന ഈ വിടവ് അങ്ങനെ ഉണ്ടായതാണെന്നാണ് വിശ്വാസം.

നല്ല വെയിലുണ്ട്. "ഉയരം കൂടും തോറും ചായക്കു സ്വാദു കൂടുമെന്നു" ലാലേട്ടൻ, എന്നാൽ "ഉയരം കൂടും തോറും അന്തരീക്ഷത്തിനു തണുപ്പു കൂടുമെന്ന" തിരിച്ചറിവുകൾ! ഞങ്ങൾ കയറ്റം തുടരുകയാണ്.പാറക്കെട്ടുകൾക്കിടയിലൂടെ നൂണ്ടും നുഴഞ്ഞും ഉള്ള കയറ്റം!

കുറെ കയറിയാൽ മുന്നിൽ കാണുന്ന പാറക്കെട്ടിൽ അല്പനെരമോന്നു ഇരിക്കാം. ഒന്ന് റീച്ചാർജായിക്കിട്ടാൻ വേറൊന്നും വേണ്ട. നല്ല തണുപ്പുള്ള പാറകൾ!

ഞങ്ങൾ ഒന്നാമത്തെ ടാർഗെറ്റിലെത്തി. ഗുഹയെന്നു പറയാനാവില്ല, പക്ഷെ ഗുഹ തന്നെ. എയർകണ്ടീഷൻ ചെയ്തപോലുള്ള തണുപ്പ്. നനവാർന്ന തറ. ഇറ്റിറ്റു വീഴുന്ന നീരുറവ. എല്ലാവരും സ്നാപ്സെടുക്കുന്ന തിരക്കിലാണ്.



അവിടെ നടുവിലായി, പരന്നൊരു പാറക്കഷ്ണമുണ്ട് - രണ്ടു പേർക്ക് സുഖമായി കിടന്നുറങ്ങാവുന്നത്. അതിലൊരിത്തിരി വിശ്രമിചിട്ടാകാം ബാക്കി. ഹാവൂ.......ആസനത്തിലൂടെ തുളച്ചു കയറുന്ന തണുപ്പ്!

ഇനിയാണ് ശരിക്കുള്ള കയറ്റം! പക്ഷെ വഴിയെല്ലാം ഉരുക്ക് പടികൾ കൊണ്ട് സുഖമമാക്കിയിരിക്കുന്നു.(വർഷങ്ങൾക്ക് മുൻപ് ഇതിലൂടെ കയറുമ്പോൾ ദുർഘടമായിരുന്നു ഈ പാത.) മുകളിലെ ഗുഹയുടെ മുന്നിലെത്തി. ആധുനികതയുടെ പടിക്കെട്ടിലൂടെ ഇനി ഒരിത്തിരി ഇറങ്ങണം.

ഇതാണ് പ്രധാന ഗുഹ.ഇവിടെയുളള പാറചുമരുകളിലാണ് ചരിത്രാതീത കാലത്തേക്ക് വെളിച്ചം വീശുന്ന ശിലാ ലിഖിതങ്ങൾ ഉള്ളത്. ചരിത്രാന്വേഷികളായ ശാസ്ത്ര കുതുകികൾ ഇത് വായിചെടുത്തതിനു ശേഷമാണ് ഇതൊരു ടൂറിസ്റ്റ് ഡസ്റ്റിനേഷനായി മാറിയത്. സീസണിൽ ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ ദിനം പ്രതി വന്നുപോകുന്നത്. "അനേകം പുലികളെ കൊന്ന ഒരു രാജാവ് ഇവിടെ ജീവിച്ചിരുന്നു "- എന്നാണത്രെ അതിലൊരു ചുവരെഴുത്തിൻറെ അർത്ഥം. കാലത്തപ്പഴക്കത്തിൻറെ പ്രഭാവം കൊണ്ടോ, സംരക്ഷണത്തിലെ അശാസ്ത്രീയത കൊണ്ടോ എന്നറിയില്ല - പലതും നാശത്തിൻറെ വക്കിലെത്തിയിരിക്കുന്നു.

മല കയറ്റം പകുതിയിൽ നിർത്തി എല്ലാവരും തിരിച്ചു നടക്കുമെന്നാണ് കരുതിയത്. പക്ഷെ ട്രെക്കിംഗിൻറെ ആവേശവും, അനുകൂലമായ കാലാവസ്ഥയും എല്ലാവരെയും മുകളിലെത്തിച്ചു. എല്ലാവരുടെയും മുഖത്ത് വിജയത്തിൻറെ പുഞ്ചിരി! പണ്ട് ഹിമാലയം കീഴടക്കിയവർ പോലും ഇത്രക്കങ്ങ് സന്തോഷിച്ചിട്ടുണ്ടാവില്ല!

സമയം 3 മണിയായിരിക്കുന്നു. എല്ലാവരുടെയും മുഖത്ത് നല്ല ക്ഷീണം കാണുന്നുണ്ട്. നല്ല വിശപ്പ്. കരുതിയിരുന്ന ഭക്ഷണപൊതിതന്നെയാണ് അടുത്ത ലക്ഷ്യം.

സമയകുറവ്കാരണം കുറുവയാത്രയെ ട്രിപ്പ്‌ഷീറ്റിൽ നിന്നും ഒഴിവാക്കേണ്ടിവന്നു.അവിടെനിന്നും ഞങ്ങൾ തിരുനെല്ലി ക്ഷേത്രം ലക്ഷ്യമാക്കി യാത്രയാരംഭിച്ചു. ഇന്ന് രാത്രി അവിടെയാണ് താമസം. കാട്ടിക്കുളം വനപാതയിലൂടെ ഒരു നീണ്ട കുതിപ്പിനൊടുവിൽ 6 മണിയോടെ ഞങ്ങൾ ക്ഷേത്രത്തിനടുത്തെത്തി. നല്ല തിരക്കുണ്ട്. പാർക്കിംഗ് ഏരിയയെല്ലാം വണ്ടികൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ദേവസ്വത്തിൻറെ ഗസ്റ്റ് ഹൗസിൽ ഡോർമിട്രി നേരത്തേതന്നെ ബുക്ക്‌ ചെയ്തിട്ടുണ്ട്. ഞങ്ങൾ ലഗേജുമായി റൂമിലേക്ക് നടന്നു.

മഞ്ഞു മൂടിയ ബ്രഹ്മഗിരി കുന്നുകളുടെ മടിത്തട്ടിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിൽ ഒന്ന് ദർശനം നടത്തണമെന്നത് വളരെ നാളായിട്ടുള്ള എൻറെ ആഗ്രഹമാണ്. വന്യ മൃഗങ്ങൾ സധൈര്യം വിഹരിക്കുന്ന കാനന ഭൂവിൽ ഇങ്ങനൊരു ക്ഷേത്രം ആശ്ചര്യജനകം തന്നെയാണ്. കല്ലുകൾ കൊണ്ട് നിർമ്മിച്ച ക്ഷേത്രത്തിൻറെ പല ഭാഗങ്ങളും തകർന്നുവീണ അവസ്തയിലാണെങ്കിലും, തീർത്തും നയനാനന്തകരമാണിതിൻറെ നിർമ്മിതി.

ഒരിക്കൽ ബ്രഹ്മദേവൻ ഇവിടൊരു നെല്ലി മരത്തിൽ ഭഗവാൻ വിഷ്ണുവിൻറെ ചൈതന്യം കാണാനിടവന്നുവെന്നും, ഭഗവാനെ ഇവിടെ കുടിയിരുത്തിയെന്നുമാണ് ഐതിഹ്യം!


ഇരുട്ടിന് കനം കൂടുന്നതിനനുസരിച്ച് തണുപ്പിന് ശക്തിയും കൂടിവരുന്നതായി തോന്നി- ഒരു തരം സുഖമുള്ള തണുപ്പ്! ഇളം കാറ്റിൻറെ തലോടലിനോപ്പം അമ്പലമണിയുടെ കിലുക്കം കൂടെയായപോൾ, അറിയാതെതന്നെ നിഃസ്വാർത്ഥനായി നിന്നുപോയി. വളരെ നേരത്തെ മതിമറന്നുള്ള പ്രാർത്ഥന! അറിയാതെ മനസ്സിൽ ആത്മീയത നിറയുന്ന പോലെ. ദർശനാനന്തരം പുറത്തേക്ക്. ഇന്നത്തെ രാത്രിഭക്ഷണം അമ്പലം വക.

നാളെ നേരത്തെ തന്നെ എഴുന്നേൽക്കേണ്ടതുണ്ട്. റൂമിലെത്തിയ ഞങ്ങൾ ഉറങ്ങാൻ കിടന്നു. ആർക്കും ഉറക്കം വരുന്നില്ല. അന്നത്തെ സംഭവങ്ങളും തമാശകളും അയവിറക്കിക്കൊണ്ട് അങ്ങനെയും കുറേ നേരം.

അടുത്ത ദിവസം. വളരെ നേരത്തേ തന്നെ കുളിചൊരുങ്ങിയ ഞങ്ങൾ നേരെ പാപനാശിനിയുടെ അടുത്തേക്ക് നടന്നു. നേർത്ത മഞ്ഞുണ്ട്, നല്ല തണുപ്പും! പഞ്ചതീർത്ഥത്തിനരികിലൂടെ പാപനാശിനിവരെയുള്ള യാത്ര! അവിടെ മുങ്ങിക്കുളിച്ചാൽ പാപങ്ങളെല്ലാം ഇല്ലാതാകുമെന്നതാണ് വിശ്വാസം.

പിതൃക്കളുടെ ആത്മാവിൻറെ നിത്യശാന്തിക്കായി ബലിതർപ്പണങ്ങൾ നടക്കുന്നതിവിടെയാണ്. നല്ല തിരക്കുണ്ട്. ഇവിടെ അരുവിയിൽ ചെറിയൊരു ബണ്ട് കെട്ടിയിട്ടുണ്ട്. ഈ വെള്ളത്തിലാണ് മുങ്ങേണ്ടത്.തണുപ്പിൻറെ ദ്യോതകമെന്നോണം ആവി പറക്കുന്ന ജലപ്പരപ്പ്.

ഇവിടടുത്തൊരു പ്രതിഷ്ഠയുണ്ട്. ഗുണ്ടികേശ്വര ( ശിവ) പ്രതിഷ്ഠ.ഒരു പാറമറയുടെ ഇരുട്ടിൽ സ്ഥിതിചെയ്യുന്ന പ്രതിഷ്ഠ. ഗുഹാമുഖം ഇരുമ്പഴികൾകൊണ്ട് അടച്ചിരിക്കുന്നു. കൗതുകകരമായൊരു കാഴ്ച നമുക്കിതിനു ചുറ്റും കാണാനാകും. ഒരു പ്രദേശം മുഴുവൻ, ചെറിയ കല്ലുകൾ ഒന്നിന് മുകളിൽ ഒന്നായി അവിടവിടെ അടുക്കി വച്ചിരിക്കുന്നു.ഇങ്ങനെ ചെയ്‌താൽ അധികം വൈകാതെ സ്വന്തമായൊരു വീട് സിദ്ധിക്കുമെന്നാണ് വിശ്വാസം.

തിരിച്ച് ക്ഷേത്രത്തിലേക്ക്. അമ്പലത്തിൻറെ ആവശ്യങ്ങൾകായി സഹ്യൻറെ മടിത്തട്ടിൽനിന്നും ശേഖരിക്കുന്ന ജലം ഒരു കൽപ്പാത്തിവഴിയാണ് ഇവിടേക്കെത്തിച്ചിരുന്നതെന്ന് കേട്ടിട്ടുണ്ട്. അതൊന്നു കാണണം. പി.വി.സി. പൈപ്പുകളും, കോണ്ക്രീറ്റ് ചാനലുകളുമൊന്നും കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തിലെ മനുഷ്യൻറെ നിർമ്മാണ വൈദഗ്ദ്യം കാണാതെ പോകുന്നതെങ്ങനെ? കൽത്തുണുകളിൽ താങ്ങി നിർത്തപെട്ട കല്പാത്തിയിലൂടെ ഒലിച്ചുവരുന്ന സ്ഫടികാഭമായ ജലകണങ്ങൾ തുഷാരബിന്ദു പോലെ മാർദ്ധവമുള്ളതായും, ഹിമകണം പോലെ തണുപ്പുള്ളതായും തോന്നി. ഈ പുണ്യഭൂമിയിൽ ഭഗവാനെ ഒരിക്കൽകൂടെ നമസ്കരിച്ചുകൊണ്ട്, മനസ്സ് നിറയെ പുണ്യവുമായി ഞങ്ങൾ യാത്ര തിരിക്കുകയാണ്.

8 മണിയോടെ ഞങ്ങൾ തിരുനെല്ലിയോട് യാത്ര പറഞ്ഞു. കാടിനുള്ളിലൂടെയുള്ള യാത്ര. വന്യമൃഗങ്ങളുടെ സ്വൈര്യവിഹാരകേന്ദ്രമാണിത്. ധാരാളം ആനകളെ കാണാറുള്ള പാത. ഞങ്ങൾ പ്രതീക്ഷയോടെ പുറത്തേക്കു നോക്കിയിരുന്നു. കാട്ടിനുള്ളിലെ ഓരോ അനക്കവും ഞങ്ങളിൽ പ്രതീക്ഷയുണർത്തി. എന്നാൽ അലഞ്ഞു നടക്കുന്ന ഏതാനും മാനുകളെയും, മയിലുകളെയും മാറ്റി നിർത്തിയാൽ നിർഭാഗ്യവശാൽ കാര്യമായൊന്നിനെയും കാണാൻ സാധിച്ചില്ല. എങ്കിലും യാത്ര വളരെ രസാവഹമായിരുന്നു.

ബാണാസുര സാഗർ ഡാം കാണുന്നതിനാണ് ഇനി യാത്ര. മണ്ണുകൊണ്ട് നിർമ്മിക്കപെട്ട, ഇന്ത്യയിലെ ഏറ്റവും വലിയ ഡാമാണിത് - ഏഷ്യയിലെ രണ്ടാമത്തേതും. കക്കയം ജലവൈദ്യുത പ്രോജെക്ടിലേക്ക് ജലം എത്തിക്കുന്നത് ഇവിടെനിന്നാണ്. കൂടാതെ കാർഷിക ആവശ്യങ്ങൾക്കും ഈ ജലാശയത്തെ ഉപയോഗപെടുത്തുണ്ട് . സഞ്ചാരികളായെത്തുന്നവർക്കായി ബോട്ടിംഗിനുള്ള അവസരം ഇവിടെ ലഭ്യമാണ്.



അടുത്തുതന്നെ ഒരു പാർക്കുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആടാൻ പാകത്തിന് വലിയ കുറേ ഊഞ്ഞാലുകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടിക്കാലത്തെ ഓർമ പുതുക്കിക്കൊണ്ട്, നോക്കി നിൽക്കുന്നവർക്ക് ഒരുപാട് ചിരിയവസരങ്ങൾ സമ്മാനിചുകൊണ്ട് പലരും ആടുന്നു. പണ്ട് ഊഞ്ഞാലു പൊട്ടി നിലത്തു വീണപോൾ പുറത്തെയും പിന്നെ പറയാൻ പറ്റാത്ത സ്ഥലങ്ങളിലെയും തൊലി പോയതിന്റെ ഒരു സുഖമുള്ള ഓർമയാണ് മനസ്സിൽ.


***************************




ചില കൂട്ടിച്ചേർക്കലുകൾ:

ബന്ധുവീടുകളിൽ എപ്പോ കല്യാണമുണ്ടായാലും ഒരു ടൂർ പ്ലാൻ ചെയ്യുകയെന്നത് പുട്ടിനിടയിൽ തേങ്ങയിടുന്നപോലെ ഞങ്ങൾ മറക്കാതെ ആവർത്തിക്കുന്ന ഒന്നായിരുന്നു. പക്ഷെ, ഒന്നും നടക്കാറില്ല എന്നതാണൊരു ദുഃഖ സത്യം.

അങ്ങനെയിരിക്കെ വയനാടെക്കൊരു യാത്ര തീരുമാനിക്കപ്പെട്ടു. ഇക്കാര്യം കേട്ടറിഞ്ഞ പലരും ; "ഉം....നടന്നതുതന്നെ....."എന്ന പരിഹാസ ഭാവത്തോടെയാണ് ഈ വാർത്തയെ എതിരേറ്റത്.

ഈ യാത്ര നടക്കുമെന്ന് പ്രോഗ്രാം ചെയ്യുന്ന സമയത്ത് എനിക്കും നല്ല ഉറപ്പുണ്ടായിരുന്നില്ല.

എന്നാൽ സമാന ചിന്താഗതിക്കാരായിക്കൊണ്ട് എല്ലാവരും ഒത്തൊരുമിചപ്പോൾ സംഗതി യാധാർത്യമായി.

കുറച്ചു ദിവസങ്ങൾക്കു മുൻപ് പളനിയാത്ര കഴിഞ്ഞു വന്ന ശ്രീകുമാറിനേയും, വീടു പണിക്കിടയിൽ ഞങ്ങളോടൊപ്പം കൂടിയ ശശിയേട്ടനെയും, സാമ്പത്തിക ഞെരുക്കത്തിനിടയിലും നമ്മോടൊപ്പം ചേർന്ന ബാബു, വേണു മുതലായവരെയും പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു. എല്ലാവർക്കും പ്രത്യേകം നന്ദി പറയട്ടെ.

തലേന്ന് രാത്രി.

കൊണ്ട് പോകാനുള്ള ഭക്ഷണമെല്ലാം തയ്യാറാക്കുന്ന തിരക്കിലാണ് എല്ലാവരും. ചോറും കപ്പയും ഒരു വീട്ടിൽ നിന്നാണെങ്കിൽ, സാമ്പാറും മറ്റും വേറൊരു വീട്ടിൽനിന്ന് ; എല്ലാവരും തിരക്കിട്ട പണിയിൽ തന്നെ.

ഈ തണുത്ത വെളുപ്പാങ്കാലത്ത് , സാധാരണ മൂടിപ്പുതച് നടയിൽ കയ്യും തിരുകി ചുരുണ്ട് കിടന്നുറങ്ങാറുള്ള എന്റെ 6 വയസ്സുള്ള മോളുപോലും കണ്ണും തുറന്നിരിക്കുന്ന കാഴ്ചയാണ് മുന്നിൽ.

ടൂർ :

വളരെ പുലർച്ചെ തന്നെ പുറപ്പെട്ടതിനാലാവാം , അടിവാരം എത്തുമ്പോഴേക്കും എല്ലാവരുടെയും ഉള്ളിൽ വിശപ്പിന്റെ തോന്യാസങ്ങൾ തുടങ്ങിയിരിക്കുന്നു. വയറ്റത്തടിച്ചുള്ള പാട്ടിന്റെ തൊട്ടടുത്താണ് പലരും.

പൂക്കോട് ലേയ്ക്ക് :
കുട്ടികൾക്ക്‌ കളിക്കുന്നതിനുള്ള സാധനങ്ങളാണവിടെ പലതും. അതിൽ കയറി മുതിർന്നവർ വാനര വിക്ക്രിയകൾ കാണിച്ചാൽ ചീത്ത കേൾക്കാതിരിക്കുമോ?....ഇല്ല!

കാരാപുഴ ഡാം:
നല്ല വെയിലുണ്ട്, അതുകൊണ്ട് തന്നെ ബാബുവും, ശശിയേട്ടനും, കൊച്ചുവും, ശ്രീയും കൂടെ മൊളൂസും മാത്രമേ ഷട്ടരുള്ള ഭാഗം വരെ പോയുള്ളൂ. അവിടെ ഷട്ടരിനു മുകളിൽ തൂങ്ങി കിടക്കുന്ന തെനീച്ചക്കൂടു കണ്ടപ്പോൾ മോളൂസിനൊരു കൌതുകം. ഒരു ഏറു കൊടുക്കാനായി നല്ലൊരു കല്ല് കയ്യിലെടുത്തു റെഡിയായി നിൽക്കുന്ന ആ ആറു വയസ്സുകാരിയെ തെല്ലൊരു നിശ്വാസത്തോടെയാണവർ പിടിച്ചുവച്ചത്.

ഇടക്കൽ :
എന്തെങ്കിലുമൊക്കെ കൊരിച്ചുകൊണ്ട് നടക്കുകയെന്നത് ഒരു രസവും, ശീലവുമാണു. പ്രത്യേകിച്ചും ഇങ്ങനെയുള്ള യാത്രകളിൽ. സ്നേഹ സമ്പന്നരായ ഭർത്താക്കന്മാർ അവരുടെ സഹ ധർമിണികൾക്കായി ഓരോന്ന് വാങ്ങി കൊടുക്കുന്നതിൽ മത്സര ബുദ്ധി കാണിക്കുന്നതായും തോന്നി. അങ്ങനെയാണു ലെസ്സിയുടെ കയ്യിൽ ഉപ്പിലിട്ട നാലഞ്ചു പൈനാപ്പിൾ കഷ്ണങ്ങൾ എത്തപ്പെട്ടത്. ഇതൊക്കെ വാങ്ങി തിന്നാൻ കയ്യിൽ അഞ്ചിന്റെ പൈസയില്ലാതെ വിഷമിച്ചിരിക്കുന്ന കുരങ്ങന്മാർക്ക് ഈ സ്നേഹ സമ്മാനത്തിന്റെ വിലയെക്കുരിച്ച് വല്ലതും അറിയുമോ? അന്നം കണ്ടപ്പോൾ ഉന്നം വച്ചു! അത്ര തന്നെ. ലെസ്സി, ഒരാർപ്പുവിളിയൊടെ ഒറ്റ ചാട്ടം, കുറച്ചു നേരത്തിനു ശേഷമാണ് അവൾക്കാ സത്ത്യം മനസ്സിലായത്. കൈകൾ ശൂന്യമായിരിക്കുന്നു

അങ്ങനെയിരിക്കെ കമ്പനിക്കും അടിച്ചു ഒരു ബംബർ. എല്ലാവരും ഉച്ച ഭക്ഷണത്തിന്റെ തിരക്കിലാണു. ചെറിയ ഒട്ടിയ വയരായതിനാലാകാം ഞാൻ പെട്ടെന്ന് മതിയാക്കി എണീറ്റു. കയ്യിലെ ഡിസ്പോസബിൾ പ്ലയ്റ്റ് എവിടെ കളയുമെന്നു തെരയുമ്പൊളാണു, താഴെ കണ്ടത്തിൽ നിറയെ ഒഴിവാക്കിയ ഇത്തരം പ്ലയ്റ്റുകൾ കണ്ടത്. പിന്നൊന്നും ആലോചിച്ചില്ല , ഒഴിഞ്ഞ പ്ലയ്റ്റ് നീട്ടി എറിഞ്ഞു. എന്റെ കാലക്കേട് , അല്ലാതെന്തു പറയാൻ. കണ്ടാൽ പറയില്ലെങ്കിലും, ആ സ്ഥലത്തിന്റെ 'ശരിക്കും മുതലാളി' അവിടെയുണ്ടായിരുന്നു. ഇതു കണ്ട അയാൾ പറഞ്ഞ കാര്യങ്ങൾ തല്ക്കാലം "ടൂ...." എന്ന സിനിമാ സംഭാഷണം കൊണ്ട് ഞാനിവിടെ പൂരിപ്പിക്കട്ടെ.