Friday, March 31, 2017

പരിയാരത്തേക്കൊരു CME യാത്ര!

അതിരാവിലെ,  തിരക്കൊഴിഞ്ഞ നാഷണൽ ഹൈവേയിലൂടെ ആസ്വദിച്ച് വണ്ടിയോടിക്കുമ്പോൾ, മൂത്രമൊഴിക്കാൻ മുട്ടിയാലുണ്ടല്ലൊ........... സഹിക്കാൻ പറ്റില്ലെന്റെ സാറേ.......!!!

തെരക്കില്ലാത്ത സമയമായതിനാൽ നിർത്താനൊട്ടു തോന്നുന്നുമില്ല; നിർത്താതിരിക്കാനൊട്ടു പറ്റുന്നുമില്ല!

അങ്ങനെ, ആളൊഴിഞ്ഞൊരു കുറ്റിക്കാടിനടുത്ത്, മനസ്സില്ലാ മനസ്സോടെ അന്നെന്റെ വണ്ടിയുടെ ബ്രേക്കിൽ കാലമർന്നു. എന്തായാലും  ഇറങ്ങി, ഇനി ആസ്വദിച്ചു കൊണ്ട് തന്നെ ഒഴിക്കാമെന്ന് തീരുമാനിച്ചു.
കുറ്റിക്കാടുകൾ ചിലരുടെയൊക്കെ ആവാസ വ്യവസ്ഥയുടെ ഭാഗമാണെന്ന കാര്യം ഞാനോർത്തില്ല. ചില മൂളലുകൾ; മുരളലുകൾ!  ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു.  മുന്നിൽ.......... അതെ, നേരെ മുന്നിൽ.....!!തെരുവ് പട്ടികളാണ്. "വരണം വരണം മിസ്റ്റർ ഇന്ദുചൂഡൻ......" എന്ന ഭാവത്തിൽ പല്ലുകൾ കടിച്ച് ഞെരിച്ചുകൊണ്ട് അവരങ്ങനെ നിൽക്കുകയാണ്.  സ്വന്തം കിടപ്പറയിലേക്ക് മലിനജലം ഒഴുക്കിവിടാൻ തുനിയുന്ന  പമ്പ് ഓപ്പറേറ്ററോടുള്ള ദേഷ്യം, പൊക്കിളിന് ചുറ്റുമുള്ള കുത്തിവെപ്പിലേക്ക് വഴിമാറുന്നതിന് മുമ്പ് ഞാൻ പെട്ടെന്ന് തന്നെ വണ്ടിയിൽ കയറി. "പുലി പതുങ്ങുന്നത് പേടിച്ചിട്ടല്ല നായിന്റെ മക്കളെ......!" എന്ന് ഉറക്കെ ആക്രോശിച്ചുകൊണ്ട് തന്നെ.

പിന്നെയും വളരെ ദൂരം പിന്നിട്ടിരിക്കുന്നു. അവിടെ നല്ലൊരു സ്ഥലം കാണുന്നുണ്ട്. അടങ്ങാനാവാത്ത സന്തോഷത്തോടെ ഞാനവിടെ വണ്ടി നിർത്തി.

വിജനമായ സ്ഥലം, കൂട്ടിയിട്ടിരിക്കുന്ന ചപ്പുചവറുകൾ!  ഇതിലും നല്ലത് സ്വപ്നങ്ങളിൽ മാത്രം !! ഞാൻ സെയിം പ്രൊ സീജിയറുകൾ ആവർത്തിക്കാൻ തുടങ്ങി.

ഹാവൂ.... യൂറിനേഷൻ ഈസെ  ബീ... ഗ് പ്രോസസ്!!

അവിടൊരു ബോർഡുണ്ടായിരുന്നത് പിന്നീടാണ്  ശ്രദ്ധയിൽ പെട്ടത്:   "ഇവിടെ ചപ്പുചവറുകൾ നിക്ഷേപിക്കരുത്!"  ഇത് ഞാനെത്ര കണ്ടിരിക്കുന്നു, എനിക്ക് ചിരിയാണ് വന്നത്. എന്നാൽ ശേഷം ഭാഗം എന്നെ ഒന്ന് ഞെട്ടിപ്പിക്കുക തന്നെ ചെയ്തു ''ഈ ഭാഗം സി സി ക്യാമറ നിരീക്ഷണത്തിലാണ് " അതാ നിക്ക്ണു നേരെ മുന്നിൽ ക്യാമറ. റാംജിറാവു ആവശ്യപ്പെടാതെ തന്നെ എന്റെ യന്ത്രം ഓഫായി.   "ഈശ്വരാ ആ ക്യാമറ കേടായതാകണേ....!!! "

നേരം വെളുത്തു തുടങ്ങിയിരിക്കുന്നു. വണ്ടി കാത്തു നിൽക്കുന്ന തരുണികളെ പലയിടങ്ങളിലും കാണുന്നുണ്ട്. പല പല നിറങ്ങളിലുള്ള ചുരിദാറുകളുടെ പുതിയ പുതിയ  മോഡലുകൾ നോക്കിക്കണ്ടു കൊണ്ട് ഞാനെന്റെ യാത്ര തുടരുകയാണ്.

മാഹി എന്ന് കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീലാണ് മനസ്സിന്. ബിയറുകളുടെയും വോഡ്കകളുടെയും മാഹി. റമ്മുകളുടെയും വിസ്കി കളുടെയും മാഹി. അതറിയണമെങ്കിൽ ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തമ്മിൽ തിരിച്ചറിയുന്നതിനുള്ള സെൻസുണ്ടാകണം, നാവിന് സെൻസിറ്റിവിറ്റിയുണ്ടാകണം. ഒന്നുമില്ലെങ്കിൽ ടച്ചിംഗ്സിനെക്കുറിച്ചുള്ള സാമാന്യ ജ്ഞാനമെങ്കിലും ഉണ്ടാകണം. ഇതൊന്നും അറിയാത്തതുകൊണ്ട് ഞാനെന്റെ വണ്ടി  നിർത്താതെ വേഗത്തിലോടിക്കുകയാണ്. (രാവിലെ നേരത്തെയായതുകൊണ്ടാകാം, ഷോപ്പുകളൊന്നും തുറന്നിട്ടില്ല.)

പിന്നെയും ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു. ഞാൻ ഏകദേശം ലക്ഷ്യസ്ഥാനത്തെത്താറായിട്ടുണ്ട്. ഗൂഗിൾ മാപ്പിലെ ചേച്ചി വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നുണ്ട്;എന്റെ ഡസ്റ്റിനേഷനിലെത്താൻ ഇനി അര മണിക്കൂർ യാത്ര മതിയെന്ന്.  അവിടെ  ഒരു തട്ടുകടയുടെ മുന്നിൽ വണ്ടി നിർത്തി ഒരു ചായ ഓർഡർ ചെയ്തു.

പരിയാരത്തിന്റെ മണ്ണിൽ, രണ്ടാഴ്ച മുൻപ്, ഇതു പോലൊരു ആവശ്യത്തിന് ഒരു വരവ് വന്നതാണ്.  അന്ന് ഗോപുവും ഫയാസും കൂടെയുണ്ടായിരുന്നു. എന്നാൽ, ഇന്നീ യാത്രയിൽ  ഞാൻ തനിച്ചാണ്. അതിന്റേതായ ചെറിയൊരു ബോറിംഗ് ഒഴിച്ചാൽ, ഈ യാത്ര വളരെ രസാവഹം തന്നെയായിരുന്നു.