Friday, October 11, 2019

മേമാടിന്റെ മനോഹാരിതയിലൂടെ.

മലപ്പുറം ജില്ലയിൽ, മഞ്ചേരിക്കടുത്തുള്ള ഒരു പ്രദേശമാണ് മേമാട്. ഇവിടെ സുന്ദരമായ ഒരു കുന്നുണ്ട്. പ്രൈവറ്റ് പ്രോപർട്ടിയാണ്.

കുറച്ച് കയറാനുണ്ട്. എങ്കിലും, മുകളിലെത്തിയാൽ അപാര കാഴ്ചകൾ തന്നെയാണ്. വിശാലമായ കുന്നുകളും, പച്ചപ്പും, ഇളം വെയിൽ തട്ടി തിളങ്ങുന്ന കോഡമഞ്ഞും....

ഞായറാഴ്ചകളിലും മറ്റ് ഒഴിവ് ദിവസങ്ങളിലും, പ്രാദേശീയരായ ധാരാളം ജനങ്ങൾ ഇവിടെ വരാറുണ്ട്. വളരെ ഉയരമുള്ളൊരു കുന്നായതിനാൽതന്നെ, എപ്പോഴും വീശിയടിക്കുന്ന ഇളം തെന്നലേറ്റ്, സായന്ദനങ്ങൾ ഇവിടെ ചെലവഴിക്കാൻ നല്ല രസമാണ്.




ശ്രദ്ധിക്കുക:
ഒരുമിച്ചുള്ള മദ്യപാനം നടക്കാറുള്ളതിന്റെ സൂചനകളായ, ഒഴിഞ്ഞ മദ്യക്കുപ്പികളും, അച്ചാർ കവറുകളും മറ്റും, ധാരാളം ഞാനവിടെ കാണുകയുണ്ടായി.

ഉപദേശം:
ഒരു പക്ഷെ, കുഴപ്പമൊന്നും ഉണ്ടാകുകയില്ലായിരിക്കാം. എങ്കിലും, പെൺകുട്ടികൾ തനിച്ച് പോകുമ്പോൾ ശ്രദ്ധിക്കണം.

ഇതിന്റെ വീഡിയോ യൂട്യൂബിൽ കാണുന്നതിന് ഇവിടെ അമർത്തുക

Thursday, September 19, 2019

മാങ്കാവ്-നെടിയിരുപ്പിന്റെ ഊട്ടി.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, മൂച്ചിക്കുണ്ട് കോളനിക്കടുത്തുളള ഒരു പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രമാണ് മാങ്കാവ്. ഒഴിവ് ദിവസങ്ങളിൽ, തദ്ദേശീയരായ ധാരാളം സഞ്ചാരികൾ വരാറുണ്ടിവിടെ.
പ്രത്യേകത:
ഈ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ ഭാഗമാണ്, മൂച്ചിക്കുണ്ട് കോളനിയുടെ ഭാഗമായ ഈ കുന്നിൻ പുറം.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, ഇവിടെനിന്ന് നോക്കിയാൽ കാണാവുന്ന ദൂരത്താണ്. അവിടെയിറങ്ങുന്നതിനായി, വളരെ താഴ്ന്നു പറക്കുന്ന വിമാനത്തിന്റെ കാഴ്ച, ഇവിടെ നിന്ന് കാണുമ്പോൾ വളരെ സുന്ദരമാണ്. രണ്ട് മലമടക്കുകൾക്കിടയിലൂടെ, നമ്മുടെ കണ്ണുകൾക്ക് പാരലലായി ഒഴുകി നീങ്ങുന്ന വിമാനക്കാഴ്ച്ച, ഇവിടത്തെ പ്രത്യേകതയാണ്.
സദാസമയവും, നമ്മെത്തഴുകിക്കടന്നുപോകുന്ന ഇളം തെന്നൽ. കാഴ്ചകളെ തെല്ലൊന്ന് മറച്ചുകൊണ്ടാണെങ്കിലും, മനസിനെ കുളിരണിയിച്ചുകൊണ്ട്, കടന്നുപോകുന്ന  കോഡമഞ്ഞ്. ശാന്തവും, സുന്ദരവുമായ ഈ
വിജനതയിൽ, അസ്തമയ സൂര്യന്റെ അരുണ ശോഭ മനസിലേക്കാവാഹിക്കാനായി, പടിഞ്ഞാറേ ചക്രവാളത്തിലേക്ക് കണ്ണും നട്ടിരിക്കാൻ നല്ല രസമാണ്.

എങ്ങനെ എത്തിച്ചേരാം:
കൊണ്ടോട്ടി
മുസ്ലിയാരങ്ങാടി
അരിമ്പ്ര റോഡ
മൂച്ചിക്കുണ്ട് റോഡ്



ഇതിന്റെ വീഡിയോ യൂട്യൂബിൽ കാണുന്നതിന് ഇവിടെ അമർത്തുക

ഭാഗം 1
ഭാഗം 2

Saturday, June 22, 2019

ശിറുവാണിയുടെ പച്ചപ്പിലേക്കൊരു യാത്ര പോയാലോ...!!

ശിറുവാണി

കോയമ്പത്തൂർ പട്ടണത്തിൽ വസിക്കുന്ന ജനത, കുടിവെള്ളത്തിനായ് ആശ്രയിക്കുന്നൊരു ഡാമുണ്ട് കേരളത്തിൽ....അതെ, ശിറുവാണി ഡാം. പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനടുത്ത് കാഞ്ഞിരപ്പുഴ റോഡിലൂടെ ഏകദേശം 30 കിലോമീറ്റർ സഞ്ചരിച്ചാൽ അവിടെയെത്താം.

നീലഗിരി ബയോസ്ഫിയറിന്റെ ഭാഗങ്ങൾ തന്നെയാണിത്. നിത്യഹരിത മരങ്ങളാണ് നിറയെ. അതുകൊണ്ട് തന്നെ, സദാസമയവും പച്ചപ്പണിഞ്ഞ് നിൽക്കുന്ന സസ്യലതാതികൾ നിറഞ്ഞ കുന്നുകൾ തന്നെയാണിവിടെയുള്ളത്. അഗളി ഫോറസ്റ്റ് റെയ്ഞ്ചിന്റെ ഭാഗമായ ശിറുവാണികുന്നുകളുടെ മനോഹാരിത, കാണേണ്ട കാഴ്ച തന്നെയാണ്.

കാഞ്ഞിരപ്പുഴ ഡാമിന്റെ പരിസരം കഴിയുന്നതോടെ, ചുരം പാത തുടങ്ങുകയായി. ഇടുങ്ങിയ പാതയാണ്. യാത്രക്ക് ഹരം പകരുന്ന മനോഹരമായ മലയോര കാഴ്ചകൾ. സുന്ദരമായ താഴ് വരകൾ. നിത്യഹരിത വനങ്ങളാണ്. സൈലന്റ്‌വാലിയിൽ നിന്നും ഏകദേശം 20 കിലോമീറ്റർ മാത്രമേ ഇങ്ങോട്ട് ഏരിയൽ ഡിസ്റ്റൻസ് ഉള്ളൂ എന്ന് പറയുമ്പോൾത്തന്നെ ഇവിടത്തെ പ്രകൃതി മനോഹാരിതയെക്കുറിച്ച് കൂടുതൽ വിവരിക്കേണ്ടി വരുമെന്ന് തോന്നുന്നില്ല.

സുന്ദരമായ ചുരം പാത. ഹരിതാഭമായ പുൽനാമ്പുകളാൽ പുഞ്ചിരിക്കുന്ന പാറക്കെട്ടുകൾ. അതിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം, പാറക്കെട്ടുകൾക്ക് വശ്യമായൊരു നനവ് സമ്മാനിക്കുന്ന പോലെ. നമ്മുടെ നാട്ടിൽ, പാടവും പറമ്പുമെല്ലാം ഉണങ്ങി വരണ്ടിരിക്കുന്നൊരു കാലത്താണ് ഞാനിങ്ങോട്ട് വന്നിരിക്കുന്നതെന്നോർക്കണം.


പോകുന്നവഴിയിൽ നല്ലൊരു വ്യൂ പോയിന്റുണ്ട്. നല്ല കാഴ്ചകൾ തന്നെയാണ്. ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന കുന്നുകൾ. കുന്നിൻ തലപ്പിൽ കുടുങ്ങിയെന്ന പോലെ നിൽക്കുന്ന മേഘങ്ങൾ.  പശ്ചാത്തലത്തിന് മികവേകാനെന്നോണം, തഴുകിക്കടന്നുപോകുന്ന തണുത്ത കാറ്റ്.

യാത്ര തുടരാം. അൽപ്പം കൂടെ ചെന്നാൽ ഒരു ചെക്പോസ്റ്റിലെത്താം. ഇവിടെനിന്നും ടിക്കറ്റെടുക്കണം. വാഹന പെർമിറ്റിന് 800 രൂപ, ഗൈഡിന്റെ 400 രൂപ, ആളൊന്നിന് 35 രൂപ വീതവും. ഇതൽപ്പം കൂടിയ നിരക്ക് തന്നെയാണ്. ഒരുപക്ഷേ സഞ്ചാരികളുടെ തെരക്ക് കുറക്കാനുള്ള മാർഗമായിരിക്കാം. കാരണം, ശിറുവാണി ഡാം ഒരു കുടിവെള്ള പ്രൊജക്ടിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ, കൂടുതൽ സഞ്ചാരികളെത്തിയാൽ, ഡാമിലെ ജലം മലിനമാകാനിടയായാൽ ഡാമിന്റെ ഉദ്ദേശം നടക്കുകയില്ലല്ലോ.

ഇവിടെനിന്നും 5 കിലോമീറ്റർ സഞ്ചരിച്ചാൽ സിങ്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെത്താം. പണമടച്ചതിന്റെ രസീത് ഇവിടെക്കാണിക്കുന്നതോടെ, ഗൈഡ് നമ്മുടെ കൂടെപ്പോരും. ഇനി 4 കിലോമീറ്റർ കൂടെ പോകേണ്ടതുണ്ട് ഡാമിനടുത്തേക്ക്.


1963 ൽ നിർമ്മാമാരംഭിച്ച ഡാം 1984 ഓടെ പണിപൂർത്തിയായി. ഇതിന്റെ ഔദ്യോഗിക ഉൽഘാടനം നടന്നിട്ടില്ലെന്നാണറിഞ്ഞത്. 57 മീറ്റർ ഉയരവും, 225 മീറ്റർ നീളവുമുള്ള ഡാമിന്റെ റിസർവോയറിന്, 2.5 ലക്ഷം ഘന മീറ്റർ ജലം സമ്പരിക്കുന്നതിനുള്ള ശേഷിയുണ്ട്.

150 വർഷങ്ങൾക്ക് മുൻപ്, ബ്രിട്ടീഷുകാർ നിർമ്മിച്ച പട്ടിയാർ ബംഗ്ലാവ് ഇതിനടുത്താണ്. അതിന്റെ വിശേഷങ്ങൾ അടുത്ത ബ്ലോഗിൽ വിവരിക്കാം. വായിക്കണമെന്നഭ്യർത്ഥിച്ചുകൊണ്ട് നിർത്തുന്നു, നന്ദി!

Thursday, May 30, 2019

ഊട്ടിയിലെ തേയില ഫാക്ടറി


ഊട്ടിയിൽ പോകുന്നവർ തീർച്ചയായും അവിടത്തെ ടീ-ഫാക്ടറി സന്ദർശിക്കാൻ മറക്കാറില്ല. നുള്ളിയെടുക്കപ്പെട്ട തേയില, ചായപ്പൊടിയാകുന്നതുവരെയുള്ള വിവിധ ഘട്ടങ്ങൾ കാണാനും മനസിലാക്കാനുമുള്ള ഒരവസരമാണ് നമുക്കവിടെ ലഭിക്കുന്നത്. അതിനാലായിരിക്കും, ഊട്ടി സന്ദർശിക്കുന്നവർ ഒരിക്കലെങ്കിലും ഇവിടം കാണാതെ മടങ്ങാറില്ല.

ഊട്ടി ടൗണിൽ നിന്നും, ദോഡാബെട്ട റോഡിൽ, ഏകദേശം 6 കിലോമീറ്റർ സഞ്ചരിച്ചാൽ അവിടെയെത്താം.

അകത്ത് കയറാൻ, പ്രവേശന ഫീസുണ്ട്. മുതിർന്നവർക്ക് 10 രൂപയും, കുട്ടികൾക്ക് 3 രുപയും. അതിൽ വിഷമിക്കേണ്ടതില്ല. കാഴ്ചകളെല്ലാം കണ്ട് പുറത്തിറങ്ങുമ്പോൾ നല്ല കിടിലനൊരു ചായ തീർത്തും സൗജന്യമായി അവിടെക്കിട്ടും.

പ്രവേശന ടിക്കറ്റെടുത്ത്, അകത്തു കയറിയാൽ ആദ്യം കാണുന്നത് ഡ്രയറും, അതിനുമുകളിലൂടെ തേയിലയുമായി നീങ്ങുന്ന കൺവോയറുകളുമാണ്.

തേയിലത്തോട്ടങ്ങളിൽനിന്നും പറിച്ചെടുത്ത ഇലകൾ, ഈ ഡ്രയറിൽ ഇട്ട് അടിയിലൂടെ, ശക്തിയേറിയ ഫാനുകളുടെ സഹായത്താൽ ചുടുകാറ്റ് പ്രവഹിപ്പിക്കുന്നു. ഏകദേശം 12 മണിക്കൂർ കഴിയുന്നതോടെ, ഇലകളിലെ ഈർപ്പം ഏതാണ്ട് 30 ശതമാനവും വറ്റുന്നു. ഈ ഇലകൾ പിന്നീട് "ഓർത്തോഡോക്സ് റോളറിൽ" അരച്ച് പേസ്റ്റാക്കുന്നു. ഇതിനെ ഓക്സിഡേഷന് വിധേയമാക്കുകയും, 100 ഡിഗ്രിയിൽ ചൂടാക്കുകയും ചെയ്യുന്നു. അതോടെ അതിന് ബ്രൗൺനിറം കൈവരുന്നു. ഇങ്ങനെയുണ്ടാക്കുന്ന ചായപ്പൊടിയാണ് ബ്ലാക്ക് ടി എന്നറിയപ്പെടുന്നത്.

ഇനിയിതിലെ തരിയുടെ വലിപ്പമനുസരിച്ച് പല ഗ്രേഡുകളായ് വേർതിരിക്കുന്നു.

ഇത് ഇവിടെനിന്നും വിലക്ക് വാങ്ങാവുന്നതാണ്. അതിനായി സജീകരിച്ചിരിക്കുന്ന കൗണ്ടറുകൾ ഇവിടെയുണ്ട്.

ഇതിന്റെ വീഡിയോ കാണണമെങ്കിൽ ഇവിടെ അമർത്തുക

ഇതിനടുത്തുതന്നെയാണ് ചോക്ലേറ്റ് ഫാക്ടറി. അതും കണ്ട് മനസിലാക്കിക്കൊണ്ട് നടക്കുമ്പോൾ, കൊതിതോന്നുന്നുവെങ്കിൽ, അവിടെനിന്നും ചോക്ലേറ്റ് വിലക്ക് വാങ്ങാം.

ഫാക്ടറിയിൽനിന്നും പുറത്തിറങ്ങിയാൽ കാണുന്നത്, കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതിഭംഗിയാണ്.

Monday, March 25, 2019

Santhitheera Park, Riverside Walk View Project, A.P.Anil kumar

ശാന്തി തീരം, മലപ്പുറം ജില്ല.

മലപ്പുറം ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സിവിൽ സ്റ്റേഷന്റെ അടുത്തായി  ഒരു ചെറിയ പാർക്കുണ്ട് -"ശാന്തി തീരം".

2011 സെപ്റ്റംബർ ഒന്നാം തീയതി, അന്നത്തെ ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന ശ്രീ എ.പി.അനിൽകുമാറാണ് ഇത് ഉൽഘാടനം ചെയ്തത്.
മലപ്പുറത്തിന്റെ മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്ന പ്രധാന നദികളിലൊന്നായ കടലുണ്ടിപ്പുഴയുടെ, ചരിഞ്ഞു കിടക്കുന്ന തീരം മനോഹരമായി ലാന്റ് സ്കേപ്പിംഗ് ചെയ്തിരിക്കുന്നു.

ആദ്യകാലങ്ങളിൽ ഇവിടേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരുന്നു. എന്നാൽ ഇന്നിവിടെ പ്രവേശിക്കുന്നതിന് 10 രൂപ പ്രവേശനഫീസ് നൽകേണ്ടതുണ്ട്. കാർ പാർക്കിംഗിന് 20 രൂപയും.

തീരത്തിന്റെ ചരിവിനെ ചില സ്ഥലങ്ങളിൽ നിരപ്പാക്കി മാറ്റിയിരിക്കുന്നു. സന്ദർശകർക്ക്, കാഴ്ചകളാസ്വതിച്ചുകൊണ്ട് വിശ്രമിക്കാവുന്ന ടെറസ് പ്ലാറ്റ്ഫോം.
അവിടെയെല്ലാം ചെറിയ തണൽമരങ്ങൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്. അതിനു താഴെയായി ഇരിപ്പിടങ്ങളും. ഇവിടെയീ ബെഞ്ചുകളിൽ, ദൂരേക്ക് നോക്കിക്കൊണ്ടിരിക്കാൻ നല്ല രസമാണ്.
ഓരോതട്ടിൽനിന്നും അടുത്ത തട്ടിലേക്ക് പോകുന്നതിനായി വീതിയേറിയ പടികൾ നിർമ്മിച്ചിട്ടുണ്ട്. വഴിയോരങ്ങളിൽ, ഭംഗിയുള്ള പൂച്ചെടികൾകൊണ്ട് സുന്ദരമാക്കിയിരിക്കുന്നു.

നിർമ്മിതമായ കാലത്ത്, ബോട്ടിംഗും മറ്റുമായി ഇവിടെ നിരവധി ആക്ടിവിറ്റികൾ ഉണ്ടായിരുന്നു. എന്നാൽ, ഇന്നിതൊരു വരണ്ടുണങ്ങിയ പ്രദേശം പോലെയാണ് കാണപ്പെടുന്നത്. പരിപാലനത്തിന്റെ പോരായ്മ തന്നെയാണ് കാരണമെന്നാണ് എനിക്ക് തോന്നുന്നത്.
ഒന്നു മനസുവെച്ചാൽ, കൂടുതൽ സുന്ദരമാക്കാനും, അങ്ങനെ കൂടുതൽ പേരെ ഇങ്ങോട്ടാകർഷിക്കാനും ഈ സൗകര്യങ്ങൾ തന്നെ ധാരാളമാണെന്നാണ് എന്റെ അഭിപ്രായം. ഇതെല്ലാമൊന്ന് മിനുക്കിയെടുക്കണമെന്ന് മാത്രം.

ഇനിയെങ്കിലും അധികാരികളുടെ ശ്രദ്ധ ഇവിടേക്കും പതിക്കട്ടെയെന്നും, അധികം വൈകാതെ തന്നെ ശാന്തി തീരത്തിന് പഴയ പ്രതാപം വീണ്ടെടുക്കാൻ സാധിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു.


ഇതിന്റെ വീഡിയോ യൂട്യൂബിൽ കാണാനായി ഇവിടെ അമർത്തുക

Sunday, February 17, 2019

INTERNATIONAL AYUSH CONCLAVE


1st International Ayush conclave of Kerala is scheduled from Februray 15th to 19th 2019 at Kanakakkunnu , Trivandrum Kerala. This four-day event is the first ever event which is specifically organised by the Government of Kerala for the ultimate showcase of the growth and scientific development of AYUSH systems of medicines in Kerala. It will enhance the grass root presence of AYUSH systems in this region. It also aims to create awareness about different public health activities in AYUSH systems of medicines with an objective of including AYUSH as a mainstream public health option and to establish Kerala as a global hub of Health and Wellness tourism. It is one of the 1st conference & exhibition on AYUSH systems of medicines organised by Department of Ayush, Govt. of Kerala. National Ayush Mission (NAM) Kerala will the execution agency on behalf of Government.
The International Seminar will be focusing on Public health interventions of AYUSH Systems of Medicines in different organisations across the globe. The main objective of this event is to improve the Quality, Safety and Efficacy standards for AYUSH medicines in their areas of Practice, Research, Education and Industry. Well known Ayurvedic, Siddha, Unani, Homeopathy, Naturopathy, Yoga and other Traditional Medicine academics will center on the theme that ISM is an evidence based discipline with scientific data and facts and reveal new scopes and developments in this field of AYUSH system of medicine. More than 2000 Delegates are expected to participate from different parts of the World.

Monday, February 4, 2019

FERRY SERVICE IN BEYPORE- CLEOPATRA


ക്ലിയോപാട്ര ഫെറി സർവീസ്- ബേപ്പൂർ


( Please click here for YouTube video)

വളരെ നാളുകളായി സോഷ്യൽമീഡിയകളിലൂടെ പ്രചരിച്ചുകൊണ്ടിരുന്ന അഭ്യൂഹങ്ങളായിരുന്നു, ബേപ്പൂരിലെ ഫെറി സർവീസ്. അത്തരം അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ട് 2019 ജനുവരി 26 ന് ബഹുമാനപ്പെട്ട ഗതാഗത മന്ത്രി ശ്രീ. എ. കെ. ശശീന്ദ്രൻ ക്ലിയോപാട്ര എന്ന ആഢംബര നൗക ഉൽഘാടനം ചെയ്യുകയുണ്ടായി. ആ ഫെറിയിലൊന്നു യാത്രചെയ്യുന്നതിനായി വന്നിരിക്കുകയാണ് ഞാൻ.

ഞാനിപ്പോൾ നിൽക്കുന്നത് ബേപ്പൂരിലെ ഫെറി മറീനയുടെ മുന്നിലാണ്. വാംസൻ ഷിപ്പിംഗ് സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ, ക്ലിയോപാട്ര സീ ക്രൂയിസിംഗ് ഫെറിയിൽ അറബിക്കടലിലൂടെ നടത്തുന്ന യാത്രയുടെ വിശേഷങ്ങളാണ് ഞാനിവിടെ വിവരിക്കാൻ പോകുന്നത്.

ടിക്കറ്റെടുത്ത് അകത്ത് കയറിയിരിക്കുന്നു. വൃത്തിയുള്ളതും വിശാലവുമായ ഉൾഭാഗം. മൂന്നു നിരകളിലായി, ക്രമീകരിച്ചിരിക്കുന്ന ഇരിപ്പിടങ്ങൾ. ജനാലക്കടുത്തുള്ളവ ഡബിൾ സീറ്റുകളാണ്

യാത്ര തുടങ്ങുകയാണ്. ഫെറി സാവധാനം പുറകോട്ടെടുക്കുകയാണ്. മറീനയിൽ നിന്നും പുറത്ത് കടന്നതോടെ ഫെറിയുടെ പിന്നിലുള്ള എൻജിനുകൾ പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു. നല്ല ശക്തിയുള്ള യന്ത്രങ്ങൾതന്നെ. ജലോപരിതലത്തിൽ പാൽപ്പത സൃഷ്ടിച്ചുകൊണ്ട് അവൻ കുതിക്കാൻ തുടങ്ങിയിരിക്കുകയാണ്.

ഒരുവശത്ത് ബേപ്പൂരിന്റെയും, മറുവശത്ത് ചാലിയത്തിന്റെയും പുലിമുട്ടുകളാണ്. അവക്കിടയിലൂടെയുള്ള കപ്പൽപാതയിലൂടെ വളരെ പെട്ടെന്നുതന്നെ പുറം കടലിലെത്തിയിരിക്കുന്നു. ലക്ഷ്വറി ഫെറിയായതിനാലാകാം, കുത്തിക്കുലുക്കമൊന്നും അനുഭവപ്പെടുന്നില്ല.

ചായയും, സോഫ്റ്റ് ഡ്രിങ്കുകളും ഇതിനകത്തുള്ള കൗണ്ടറിൽനിന്നും പണം കൊടുത്ത് വാങ്ങാവുന്നതാണ്. ഭംഗിയായി അലങ്കരിച്ചിരിക്കുന്ന കൗണ്ടർ. ജീവനക്കാരെ ല്ലാം സൗഹൃദഭാവമുള്ളവർ തന്നെ. അവരിൽ രണ്ടുപേർ എന്റെനാട്ടുകാരാണെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. വിശാഖും, അമനും. കോളജ് വിദ്യാർത്ഥികളാണ്. പാർട്ട് ടൈം ജോലിക്ക് വന്നിരിക്കുകയാണ്. വിദ്യാഭ്യാസം സ്വയംപര്യാപ്തമാക്കാൻ ശ്രമിക്കുന്ന പുതുതലമുറയിലെ ചുണക്കുട്ടികളെകുറിച്ചോർക്കുമ്പോൾ അഭിമാനം തോന്നുന്നു.

ബേപ്പൂരിൽനിന്നാരംഭിച്ച് കോഴിക്കോട് ബീച്ചിനടുത്തുള്ള പുറംകടലിലൂടെ ഒന്ന് കറങ്ങി ഇവിടെത്തന്നെ അവസാനിക്കുന്നു. ഒന്നരമണിക്കൂർ നീണ്ട യാത്രയാണ്.

ടിക്കറ്റ് നിരക്ക്:
നോൺ എ സി.
മുതിർന്നവർ-300 രൂപ
കുട്ടികൾ-200 രൂപ

എ.സി. ലോഞ്ച്-450 രൂപ



യാത്രയുടെ വീഡിയോ യൂട്യൂബിൽ കാണാനായി ഇവിടെ അമർത്തുക

Tuesday, January 29, 2019

Weekend journey to Beypore

ബേപ്പൂരിലേക്കൊരു വാരാന്ത്യ യാത്ര.



കൊണ്ടോട്ടിക്കാർക്ക് വാരാന്ത്യ യാത്ര പോകാവുന്ന നല്ലൊരു ഡസ്റ്റിനേഷനാണ് ബേപ്പൂർ. ചാലിയാർ നദി അറബിക്കടലിൽ ചേരുന്ന മനോഹരമായൊരു അഴിമുഖമാണിത്. ഒരു തീരം ബേപ്പൂരും, മറുതീരം ചാലിയവുമാണ്. ഇവക്കിടയിൽ യാത്രാസൗകര്യത്തിനായ് ജംഘാർ സർവീസുണ്ട്.

ഇവിടത്തെ തീരവും, കടലിലേക്ക് നീണ്ടുകിടക്കുന്ന നടപ്പാതയും(പുലിമൂട്) സഞ്ചാരികളുടെ ഇഷ്ട സ്ഥലങ്ങൾ തന്നെയാണ്.

1) ബേപ്പൂർ പോർട്ട്.
കേരളത്തിലെ പ്രശസ്തമായ അഴിമുഖങ്ങളിലൊന്നാണിത്. ഇവിടെ നിന്നും യാത്രാകപ്പലുകളും ചരക്കുകപ്പലുകളും സർവ്വീസ് നടത്തുന്നുണ്ട്. ഇവിടെനിന്നും ലക്ഷദ്വീപിലേക്ക് കപ്പൽസർവ്വീസുണ്ട്.

നങ്കൂരമിട്ട കപ്പലിന്റെ ഉൾവശം നടന്ന് കാണാൻ, സഞ്ചാരികൾക്ക് അവസരമുണ്ടാകാറുണ്ടിവിടെ.

2) ജങ്കാർ
ബേപ്പൂരിനേയും,ചാലിയത്തേയും ബന്ധിപ്പിച്ചുകൊണ്ട് ചാലിയാറിനുകുറുകെ ജങ്കാറുകൾ സർവ്വീസ് നടത്തുന്നുണ്ട്. ഇതിലൊരു യാത്രയും സഞ്ചാരികളുടെ ഇഷ്ട വിനോദം തന്നെയാണ്.

3) പുലിമൂട്
നദിക്ക് സമാന്തരമായി കടലിലേക്ക് നീട്ടി നിർമ്മിച്ചിരിക്കുന്ന നടപ്പാതയാണിത്. ഇതിലൂടെ വളരെ ദൂരം കടലിലേക്ക് നടന്ന് പോകാവുന്നതാണ്. ഇങ്ങനെ നടക്കുന്നവരായി ധാരാളം സഞ്ചാരികളെ ഇവിടെക്കാണാം.

4) ബീച്ച്
ചപ്പുചവറുകൾ അടിഞ്ഞ് കൂടിക്കിടക്കുന്ന വൃത്തിഹീനമായൊരു കടൽത്തീരമാണിത്. ശ്രമിച്ചാൽ സുന്ദരമാക്കി പരിപാലിക്കാവുന്ന തീരം തന്നെയാണിതൊക്കെ.

5)മൽസ്യമാർക്കറ്റ്
ചാലിയം തീരത്തും,ബേപ്പൂർ തീരത്തും മൽസ്യമാർക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെള്ള ജനതയുടെ പ്രധാന വരുമാന മാർഗം തന്നെയാണ് മൽസ്യബന്ധനം

6) ഉരു നിർമ്മാണം
സഹസ്രാബ്ദങ്ങൾക്ക് മുൻപുമുതൽ തന്നെ, ഒരു നിർമ്മാണത്തീന് പേര്കേട്ട സ്ഥലമാണിത്. ആവശ്യാനുസരണം, അറേബ്യൻ രാജ്യങ്ങളിലേക്കും മറ്റും, ഇവിടെനിന്നും ഉരുക്കളുണ്ടാക്കികൊടുക്കുന്നത്, ഇന്നും തുടർന്ന് പോരുന്നുണ്ട്.

7) സൂര്യാസ്തമയം

പുലിമൂട്ടിലൂടെ സഞ്ചരിച്ച്, കടലിനുള്ളിലെന്നവണ്ണം നിന്നുകൊണ്ട് സൂര്യാസ്തമയം കാണാനായി ധാരാളം പേർക്ക് ഇവിടെയെത്താറുണ്ട്.

Saturday, January 5, 2019

Nelliyampathy/ Pothundi dam/ orange and Vegetable farm/ Seethargundu

പ്രളയാനന്തര നെല്ലിയാമ്പതിയിലേക്ക് ഒരു കുടുംബയാത്ര




പ്രളയാനന്തര നെല്ലിയാമ്പതിയെ അടുത്ത് കാണുന്നത് ഇതാദ്യമായാണ്. ഇരുപതിലധികം ഉരുൾ പൊട്ടലുകൾകൊണ്ട് ഭീകരമായിരുന്നു ഈ പ്രദേശം. ചുരത്തിന്റെ പല ഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ടായതിന്റെ ബാക്കി ഭാഗങ്ങൾ ഈ യാത്രയിൽ ഞങ്ങൾക്ക് കാണാനാകുന്നുണ്ട്.

പാത പൂർണ്ണമായും ഒലിച്ചുപോയ സ്ഥലത്താണ് ഇപ്പോൾ നമ്മളെത്തിയിരിക്കുന്നത്. വെള്ളത്തിന്റെ കുത്തൊഴുക്കിൽ മലയുടെ ഒരു ഭാഗം മുഴുവനായ് ഒലിച്ചുപോയിരിക്കുന്നു. ദൃശ്യമാധ്യമങ്ങളിലൂടെ അന്ന് നാം കണ്ട കാഴ്ചകൾ തന്നെയാണിതെല്ലാം. മണ്ണ് നിറച്ച ചാക്കുകെട്ടുകൾകൊണ്ട് താൽക്കാലികമായി നിർമ്മിച്ച പാതയിലൂടെയാണിപ്പോൾ വണ്ടികൾ കടന്നു പോകുന്നത്. ഭീകരമായ കാഴ്ചകൾ തന്നെ.



കുറെ അകലെയായൊരു കുന്ന് കാണുന്നുണ്ട്. ആകാശം മുട്ടെ തലയുയർത്തി നിൽക്കുന്ന സുന്ദരമായൊരു കുന്ന്. അവിടെയുള്ള റോഡരികിലെ വ്യൂ പോയിന്റിൽ വണ്ടി നിർത്തി. നല്ല കാഴ്ചകൾ. സുഖമുള്ളൊരു തെന്നൽ തഴുകിപ്പോകുന്നുണ്ട്. തണുപ്പ് തോന്നിത്തുടങ്ങുന്നുണ്ട്.

അൽപ്പനേരം അവിടെ ചെലവഴിച്ചശേഷം, യാത്ര തുടരുകയാണ്. നെല്ലിയാമ്പതിയിലെ ഗവ: ഓറഞ്ച് ആന്റ് വെജിറ്റബിൾ ഫാമിലെത്തിയിരിക്കുന്നു. പ്രവേശനം സൗജന്യമാണ്. ഏകദേശം 850 ഏക്കറോളം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വലിയൊരു ഫാമാണിത്. 1943 കൊച്ചി രാജാവിനാൽ തുടക്കം കുറിച്ച ഈ ഫാം ഇന്ന് കേരളം ഗവൺമെന്റിന്റെ അധീനതയിലാണ്. 400 ലധികം ഇനം റോസാച്ചെടികളും, 70 ലധികം ഇനം ചെമ്പരത്തിച്ചെടികളും ഇവിടെയുണ്ടെന്നാണറിഞ്ഞത്.

ഇവിടെയുൽപ്പാദിപ്പിക്കുന്ന പഴങ്ങളിൽ നിന്നും നിരവധി മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്നുണ്ട്. അതിനായി 1963 ൽ ഇവിടെയൊരു പ്ലാന്റ് സ്ഥാപിക്കുകയുണ്ടായി.

ഇവിടെയുൽപ്പാദിപ്പിക്കുന്ന തൈകളും, വിത്തുകളും മറ്റും ആവശ്യക്കാർക്ക് ഇവിടത്തെ ഔട്ട്‌ലെറ്റിൽ നിന്നും വാങ്ങാവുന്നതാണ്.

കുറേനേരം അവിടെചെലവഴിച്ചശേഷം നെല്ലിയാമ്പതി വ്യൂ പോയിന്റ് കാണുന്നതിനായ് യാത്ര തുടരുകയാണ്.

വീണുകിട്ടിയ സൗഭാഗ്യം പോലെ, വഴിവക്കിലെ കാപ്പിത്തോട്ടത്തിൽ ഒരു മ്ലാവിനെ കാണാൻ സാധിച്ചു. അലസരായിരുന്ന സഹയാത്രികൻ അതോടെ ഉഷാറായി. വാഹനത്തിന്റെ ജനാലയിലൂടെ അവൻ അകത്തേക്ക് തലയിടാൻ ശ്രമിക്കുകയാണ്. മനുഷ്യനോട് ഇണങ്ങിയതിന്റെ ലക്ഷണങ്ങൾ അവന്റെ പെരുമാറ്റം കണ്ടാലറിയാം. ഒരുപാട് ഫോട്ടോകളെടുത്തു. മതിയാവോളം കണ്ടുനിന്നു.

നെല്ലിയാമ്പതി വ്യൂ പോയിന്റിലെത്തിയിരിക്കുന്നു. അതിശയിപ്പിക്കുന്ന കാഴ്ചകൾ തന്നെ. അഗാധമായ ഗർത്തം തന്നെയാണ്. മഞ്ഞുമൂടിയപോലെ തോന്നിക്കുന്ന അന്തരീക്ഷം. അതുകൊണ്ടുതന്നെ, താഴെയുള്ള ദൃശ്യങ്ങളുടെ വ്യക്തത കുറവാണ്. എങ്കിലും, കൃഷിപ്പാടങ്ങളും, ഗ്രീൻഹൗസുകളും അവ്യക്തമായെങ്കിലും കാണുന്നുണ്ട്. ദൂരെ കാണുന്നത് കൊല്ലങ്കോട് ടൗണാണ്.

വാക്കുകൾക്കതീതമായ കാഴ്ചകൾ കൊണ്ട് വിവരിക്കേണ്ട ദൃശ്യങ്ങൾ തന്നെയാണ്.

ഇനി പോത്തുണ്ടി ഡാമാണ്ലക്ഷ്യം. ചുരമിറങ്ങി. ആറുമണി വരെ മാത്രമേ ഡാമിന്റെ പരിസരത്ത് സഞ്ചാരികളെ അനുവദിക്കുകയുള്ളു. പ്രവേശന ഫീസ് ഒരാൾക്ക് 10 രൂപയാണ്.

സുന്ദരമായ ഡാം. വലിയ ഓളങ്ങളില്ലാത്ത ജലപ്പരപ്പ്. ചുറ്റിലുമായ് വലിയ കുന്നുകൾ. കഴിഞ്ഞ പ്രളയകാലത്ത്, ആ കുന്നുകളിൽ പലയിടങ്ങളിലായ് ഏകദേശം ഇരുപത്തെട്ടോളം ഉരുൾപ്പൊട്ടലുകളാണുണ്ടായത്. അതിന്റെയെല്ലാം മുറിപ്പാടുകളെന്നോണം, മണ്ണിടിഞ്ഞ ഭാഗങ്ങൾ കാണുന്നുണ്ട്.


സമയം ആറുമണിയാകാറായിരിക്കുന്നു. ഇനി തിരിച്ചിറങ്ങാനുള്ള സമയമായിരിക്കുന്നു. അതുകൊണ്ട്തന്നെ വളരെ വേഗം ഷട്ടർ വരെ പോയി തിരിച്ച് പോരുകയാണ്.

ഈ യാത്രയുടെ വീഡിയോ, യൂട്യൂബിൽ കാണുന്നതിനായി ഇവിടെ അമർത്തുക.
Please click this link for video in YouTube.