Showing posts with label AYYAPPAN. Show all posts
Showing posts with label AYYAPPAN. Show all posts

Tuesday, December 15, 2015

ദിവ്യ ദർശനം

(ശബരിമല ഭാഗം 6)

ശരണ വഴികളിലൂടെ:
അയ്യപ്പ ദർശനമെന്ന സുന്ദര സ്വപ്നം മനസിൽ പേറിക്കൊണ്ട് ഒരിക്കൽ കൂടെ മല കയറുകയാണ്. നേരം പുലർച്ചെ മൂന്നര കഴിഞ്ഞിരിക്കുന്നു. നെയ്യഭിഷേകത്തിന്റെ സമയമാകുമ്പോഴേക്കും സന്നിധാനത്തെത്തണമെന്ന ചിന്ത മാത്രമേ ഇപ്പോൾ മനസ്സിലുള്ളൂ.


ചെറിയൊരു മഴച്ചാറലുണ്ട്. സന്നിധാനം ലക്ഷ്യമാക്കി സ്വാമിമാരുടെ ഒഴുക്കുതന്നെയാണ്. ഇടതടവില്ലാത്ത ശരണ മന്ത്രങ്ങളോടെ മല കയറുന്ന ഭക്തരുടെ കൂടെ, യാന്ത്രികമായൊരു ഭാവത്തോടെ എന്റെ കാലുകളും പ്രവർത്തിക്കുകയാണെന്നു തോന്നി. അധികം വൈകാതെത്തന്നെ ഞാൻ സന്നിധാനത്തെത്തി.

സന്നിധാനം: 
അയ്യപ്പ സന്നിധിക്ക് മുന്നിലായി വളരെ നീളത്തിൽ വിശാലമായൊരു പന്തലുണ്ട്. ദർശനത്തിനെത്തുന്ന സ്വാമിമാർ ക്ഷമയോടെ കാത്തുനിൽക്കുന്ന വരികളാണവിടെ. വരികൾ കൈവരികെട്ടി വേർതിരിച്ചിരിക്കുന്നു.

അവിടം പിന്നിട്ട് കുറച്ചു പടികൾ കയറി ഞാനിപ്പോൾ സമതലമായൊരു സ്ഥലത്തെത്തിയിരിക്കുന്നു. നേരെ മുന്നിൽ കാണുന്നതാണ് സ്വർണ്ണ കവചിതമായ പുണ്യ "പതിനെട്ടാം പടി". തോക്കുകളുമായി, ജാഗരൂകരായ് നോക്കിനിൽക്കുന്ന പട്ടാളക്കാരെയും, കർമ്മ നിരതരായ പൊലീസുകാരെയും അവിടെക്കാണുന്നുണ്ട്. ഈ ഭാഗമെല്ലാം ഇപ്പോൾ അവരുടെ നിയന്ത്രണത്തിലാണ്.

പതിനെട്ടാം പടി വരെയുള്ള വഴി ലോഹ നിർമ്മിത കൈവരികളാൽ വേർതിരിച്ചിരിക്കുന്നു. അതിന്റെ ഇടതു വശത്ത് കാണുന്നത് പ്രസാദ കൗണ്ടറാണ്. അരവണയും, അപ്പവും, നെയ്യുമെല്ലാം ഇവിടെനിന്നും വിതരണം ചെയ്യുന്നു.

അവിടെ പ്രസാദ കൗണ്ടറിനു മുന്നിലായി ആളിക്കത്തുന്നൊരു തീക്കുണ്ഡം കാണുന്നുണ്ട്; ഹോമകുണ്ഡം അഥവാ കർപ്പൂരാഴി. അയ്യപ്പ ഭകതന്മാർ, ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന നെയ്തേങ്ങയിൽനിന്നും നെയ്യെടുത്ത ശേഷം, ഒരു കഷ്ണമെങ്കിലും ഇവിടെ അർപ്പിക്കുന്നു. അപ്രകാരം വളരെ ഉയരത്തിൽ ആളിക്കത്തുന്ന തീജ്വാല, സന്നിധാനത്തിന് ഒരു പ്രത്യേക ശോഭ തന്നെ പ്രധാനം ചെയ്യുന്നു. വന്യ മൃഗങ്ങളുടെ ആക്രമണത്തിൽനിന്നും രക്ഷ നേടാൻ വേണ്ടിയോ, കൊടും തണുപ്പിൽനിന്നും മുക്തി നേടാനായൊ പുരാതന സ്വാമിമാർ തുടങ്ങിവച്ച യുക്തി പിന്നീടൊരു ആചാരമായതുമാകാം.

മുന്നിൽക്കാണുന്ന പതിനെട്ടാം പടി കയറിയാൽ ദേവ സന്നിധിയെത്തി. കോട്ട തീർത്ത പോലെ ചുറ്റപ്പെട്ട ഉയരമുള്ള കുന്നുകൾക്ക് നടുവിൽ സുന്ദരമായൊരു ക്ഷേത്രം !

തലയിൽ ഇരുമുടിക്കെട്ടില്ലാത്തതിനാൽ പതിനെട്ടാം പടി വഴി കയറാൻ സാധിക്കില്ല. ദേവ സന്നിധിയിൽ ഇപ്പോൾത്തന്നെ നല്ല തിരക്കുണ്ട്. എങ്കിലും, ദേവസ്വത്തിന്റെ തിരിച്ചറിയൽ കാർഡുള്ളതിനാൽ, പെട്ടെന്നുതന്നെ അയ്യപ്പ ദർശനത്തിനുള്ള വഴിയൊത്തു.

പശ്ചിമ ഘട്ടത്തിന്റെ പച്ചപ്പും, കോടമഞ്ഞിന്റെ പുകമറയും, വൃശ്ചികത്തിന്റെ കൊടും തണുപ്പും ചേർന്നതാണ്‌ ശബരിമലയുടെ സൗന്ദര്യം. കറുപ്പുടുത്ത അയ്യപ്പന്മാരും, ശരണമന്ത്ര പൂരിതമായ അന്തരീക്ഷവും ഈ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്നു.

മഞ്ഞ ലോഹത്തിൻ പുതപ്പണിഞ്ഞു നിൽക്കുന്ന ക്ഷേത്രം! നേരം വെളുക്കുന്നതോടെ, പ്രഭാത സൂര്യന്റെ കിരണങ്ങളേറ്റ്, സ്വയം ശോഭിക്കുന്ന ശ്രീകോവിൽ കാണുമ്പോൾ, ആരും അറിയാതെ പറഞ്ഞുപോകും; 'വല്ലാത്തൊരു ആകർഷണംതന്നെ അതിനെന്ന്'!!


നെയ്യഭിഷേകം നടക്കുകയാണ്. അതുകൊണ്ട് തന്നെ, ഈ സമയത്ത് ക്ഷേത്രത്തിനുള്ളിൽ നല്ല തിരക്കുണ്ട്. അയ്യന് ചെയ്യുന്ന അഭിഷേകം കാണുന്നതുതന്നെ പുണ്യമായ് കണക്കാക്കുന്നു. ആ പുണ്യം ഇന്നെനിക്കും സിദ്ധിച്ചിരിക്കുന്നു!

തിരു നടയിലെത്തുമ്പോൾ, ഭക്തിയുടെ പാരമ്യതയിൽ, കരയുകയാണെന്നു തോന്നുമാറുച്ചത്തിലാണു ചിലർ സ്വാമിയെ വിളിക്കുന്നത്. അയ്യനുവേണ്ടി മാറ്റിവച്ച സമ്പാദ്യമത്രയും അവർ ഉന്മാദ ഭാവത്തോടെ അവിടെ സമർപ്പിച്ച് നടന്നു നീങ്ങുന്നു.

ശരണ മന്ത്രങ്ങളല്ലാതെ മറ്റൊന്നും തന്നെ കേൾക്കാനില്ല. അയ്യപ്പ ദർശനമല്ലാതെ മറ്റൊന്നും ചിന്തിക്കാനുമില്ല. ഭക്തിയുടെ നിറവിൽ, ഭ്രാന്തമായൊരു ഗമനം! അങ്ങനെ, മോക്ഷ പ്രാപ്തിയിലേക്കുള്ള കവാടത്തിനു മുന്നിലൂടെയുള്ള യാത്രയിൽ, മറ്റ് അയ്യപ്പ ഭക്തരുടെ കൂടെ, നിസ്വനായ് ഞാനും നീങ്ങുകയാണ് !!


20/11/15
(all photos in this article from internet)


ശബരിമല ഭാഗം 5 ഇവിടെ അമർത്തുക

Thursday, December 10, 2015

സ്വയം ശുദ്ധമാകും പമ്പ!!!

(ശബരിമല ഭാഗം 5)

ഇന്നലെ രാത്രി പമ്പ നിറഞ്ഞൊഴുകുകയായിരുന്നു. വെളളം നടപ്പന്തൽ വരെ കയറിയത് ഇന്നലെ ചർച്ചാ വിഷയം തന്നെയായിരുന്നു. മലകളിൽ മഴ കനത്തു പെയ്തതാകാം കാരണം. ത്രിവേണിയിൽ കാറുകൾ ഒഴുകിയത് മാധ്യമ വാർത്തകളിൽ പോലും സജീവമായതാണ്. ഞാൻ അവിടേക്ക് നടക്കുകയാണ്.


കഴിഞ്ഞ ദിവസം ഞാൻ നടന്ന വഴികൾ തന്നെയോ ഇതെന്നു സംശയിക്കാവുന്ന കാഴ്ച്ചകൾ; ഇന്നലത്തെ മഴയുടെ തോന്യാസങ്ങൾ! കൂടുതൽ ഭക്തരെത്തുന്നതിനു മുൻപേ, ചുറ്റുപാടിലെ മാലിന്യങ്ങളെ കഴുകിക്കളഞ്ഞ്, ഒരു പക്ഷെ പമ്പ സ്വയം ശുദ്ധമായതാകാം!!

കേടുപാടുകൾ സംഭവിച്ച നിലയിൽ കാറുകൾ പലതും അവിടെത്തന്നെ കിടക്കുന്നുണ്ട്. ചിലതിന്റെ നമ്പർ പ്ലെയ്റ്റും, ബമ്പറുമെല്ലാം പൊളിഞ്ഞിരിക്കുന്നു. എഞ്ചിനിൽ വെളളം കയറി കേടായവ വേറെ. എല്ലാം പുതിയതെന്നു തോന്നിപ്പിക്കുന്ന വാഹനങ്ങൾ.

മഴയിൽ കുതിർന്ന രാത്രിയിൽ ബാക്കിയുള്ളവരെല്ലാം മൂടിപ്പുതച്ച് കിടക്കുമ്പോഴും, ഫയർ ഫോഴ്സിന്റെയും പൊലീസിന്റെയും അവസരോചിതമായ ഇടപെടലില്ലായിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു. രാത്രി രണ്ടുമണിവരെയുള്ള നിതാന്ത പരിശ്രമം തീർത്തും പ്രശംസനീയം തന്നെ! ഒരുപാട് വണ്ടികൾ അവർ തള്ളിക്കയറ്റി, ചിലത് ട്രാക്റ്ററിൽ കെട്ടി വലിച്ചു, ഒന്നിനും സാധിക്കാതിരുന്ന വാഹനങ്ങളെ തൽ സ്ഥാനത്ത് വടത്തിൽ ബന്ധിച്ചു നിർത്തി.


അപ്രതീക്ഷിതമായുണ്ടായൊരു ദുരന്തത്തിന്റെ ശേഷിപ്പുകളെ അൽപ്പനേരം അവിടെക്കണ്ടതിനു ശേഷം ഞാൻ തിരിച്ചു നടന്നു.

കുളിക്കടവിനടുത്തുള്ള പാലത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടന്നറിഞ്ഞു. ഞാൻ അങ്ങോട്ടു നടക്കുകയാണ്.


അവിടെക്കണ്ട കാഴ്ച്ചകൾ എന്നെ ശരിക്കും ഞെട്ടിക്കുകതന്നെ ചെയ്തു. ഇന്നലെ കുളികഴിഞ്ഞ് ഞാൻ നടന്ന പാലം തന്നെയോ ഇതെന്നു സംശയിച്ചുപോയി. കൈവരികളെല്ലാം തകർന്നിരിക്കുന്നു. ചപ്പു ചവറുകൾ അടിഞ്ഞു കൂടിയിരിക്കുന്നു. വലിയൊരു മരം അതുപോലെത്തന്നെ ഒഴുകിവന്ന് പാലത്തിന്റെ കാലുകളിൽ തങ്ങി നിൽക്കുന്നത്‌ കാണുമ്പോൾ മനസിലാക്കാം ഇന്നലത്തെ ഒഴുക്കിന്റെ ശക്തി. എടുത്തെറിഞ്ഞ നിലയിൽ വലിയൊരു തടിക്കഷ്ണം പാലത്തിനു മുകളിൽ തടഞ്ഞു നിൽക്കുന്നുണ്ട്.

ഒരു താണ്ഡവം കഴിഞ്ഞതിന്റെ യാതൊരു ഭാവവുമില്ലാതെ പമ്പയിപ്പോൾ ശാന്തമായൊഴികുകയാണ്.


19/11/15


ശബരിമല ഭാഗം 4 ഇവിടെ അമർത്തുക

Wednesday, December 9, 2015

പമ്പയും ജഡായുവും പിതൃതർപ്പണ ക്രിയകളും

(ശബരിമല ഭാഗം 4)

ഇന്ന് പമ്പയിൽ അത്യാവശ്യത്തിനു ജനത്തിരക്കുണ്ട്. അതുകൊണ്ട് തന്നെ ഇന്നത്തെ കുളി മറുകരയിൽനിന്നാക്കാമെന്നു കരുതി. അവിടെയും മുട്ടോളം മാത്രമെ വെള്ളമുള്ളൂ. അവിടെ അല്പം ആഴമുള്ളൊരു സ്ഥലത്തിരുന്ന് ആസ്വതിച്ചൊന്നു കുളിച്ചു, വളരെ വിസ്തരിച്ചൊരു നീരാട്ട്!

കോടതിയുത്തരവുണ്ടെങ്കിലും, ചില സ്വാമിമാരെങ്കിലും ഉടുമുണ്ടഴിച്ച് പമ്പയിലൊഴുക്കിയിട്ടുണ്ട്. എങ്കിലും എണ്ണത്തിൽ കുറവുണ്ടെന്നതിൽ ആശ്വസിക്കാം.

താഴെ ഒരു പാലമുണ്ട്. ഇരുമ്പു പൈപ്പുകൾകൊണ്ട് കൈവരികെട്ടിയ പാലം. കുളികഴിഞ്ഞ ഞങ്ങൾ അതുവഴി റൂമിലേക്ക് നടക്കുകയാണ്.

മലകയറാൻ അശക്തരായ ഭക്തന്മാരെ കൊണ്ടുപോകാനുള്ള 'ഡോളികൾ' നിരത്തിവച്ചിരിക്കുന്നു. സുന്ദരമായൊരു കാഴ്ച്ചതന്നെയാണിത്. ഞാൻ വെറുതെ അന്വേഷിച്ചു. മൂവായിരത്തി നാന്നൂറു രൂപയാണു ദേവസ്വം അംഗീകരിച്ച തുക. അതിൽ ഇരുനൂറുരൂപ ദേവസ്വത്തിൽ അടക്കണം. എന്നാൽ ആളുടെ വണ്ണവും തൂക്കവും നോക്കി നാലായിരംവരെ അവർ വിലപേശിയുറപ്പിക്കുന്നു. ഇത്തരത്തിലുള്ള അഞ്ഞൂരിറിലധികം ഡോളികളുണ്ടിവിടെ; അതായത് രണ്ടായിരത്തിലധികം തൊഴിലാളികൾ!


ഒരു ദിവസം രണ്ടോ മൂന്നോ പ്രാവശ്യം അവരിങ്ങനെ മലകയറിയിറങ്ങുന്നുവെന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി. ഇതെങ്ങനെ സാധ്യമാകുന്നുവെന്നു ചോദിച്ചപ്പോൾ ഒറ്റ ഉത്തരമേ ഏതൊരാൾക്കും പറയാനുള്ളൂ; അയ്യന്റെ മായകൾ!!

വളരെ ദൂരം നീണ്ടു കിടക്കുന്ന നടപ്പന്തൽ. പമ്പാനദിക്ക് പാരലലായി അതങ്ങനെ നിലകൊളളുന്നു. പമ്പയിൽ വെള്ളമെന്നപോലെ നടപ്പന്തലിൽ സ്വാമിമാരുടെയും ഒഴുക്കുതന്നെയാണ്.

നടപ്പന്തലിൽനിന്നും ഗണപതി കോവിലിലേക്കുള്ള പടികൾ തുടങ്ങുന്നിടത്താണ് ഞാനിപ്പോൾ നിൽക്കുന്നത്. സ്വാമിമാരിടുന്ന കർപ്പൂരം, നിലക്കാതെ കത്തുന്നൊരു കർപ്പൂര ദീപമായ് അവിടെയുണ്ട്. ദീപത്തെ തൊഴുത് അവർ കയറ്റം തുടങ്ങുന്നു. പടികൾ തുടങ്ങുന്നിടത്ത് ചിലർ തേങ്ങയടിക്കുന്നുണ്ട്. ഇതൊരു ആചാരമല്ല, മുൻപേ പോയവന്റെ ചെയ്തികളുടെ ഒരു അനുകരണം മാത്രം.

ഇന്നിനി അധികം കറക്കമില്ല. ഡ്യൂട്ടി തുടങ്ങാൻ സമയമായിരിക്കുന്നു. ഞാൻ റൂമിലേക്കു നടക്കുകയാണ്.

***********************************


വൈകുന്നേരം:
ഇപ്പോൾ ഓ.പി. യിൽ തിരക്കൽപ്പം കുറവുണ്ട്. ഞാനൊന്ന് പുറത്തിറങ്ങാൻ തീരുമാനിച്ചു.

ബസിറങ്ങി വരുന്ന വഴിയിൽ, പമ്പക്കു കുറുകെയുള്ള പാലത്തിനടുത്തേക്കാണു ഞാനിപ്പോൾ പോകുന്നത്. ശബരിമലയിലേക്കെത്തുന്ന അയ്യപ്പ ഭകതന്മാർ പിതൃതർപ്പണം ചെയ്യുന്നൊരു സ്ഥലമുണ്ടവിടെ, അതൊന്നു കാണണം.

പണ്ട് സീതാന്വേഷണ സമയത്ത്, രാമ ലക്ഷ്മണന്മാർ ജഡായു എന്ന പക്ഷിശ്രേഷ്ടനെ കാണാനിടവന്നുവെന്നും, സീതയെ അപഹരിച്ചുകൊണ്ടുപോകുന്നേരം പുഷ്പകവിമാനം തടഞ്ഞ ജഡായുവിന്റെ ചിറകുകൾ രാവണൻ അരിഞ്ഞു വീഴ്ത്തിയെന്നും, അപ്രകാരം വീണുകിടക്കുന്ന മൃതപ്രായനായ ജഡായുവിനെ രാമ ലക്ഷ്മണന്മാർ കാണാനിടവന്നുവെന്നും, രാവണൻ പോയ വഴി ശ്രീരാമന് പറഞ്ഞു കൊടുത്ത ജഡായു മൃത്യുവിനു കീഴടങ്ങിയെന്നുമാണു പുരാണം. അപ്രകാരം തനിക്കു വേണ്ടി ഒരു മഹാ ത്യാഗത്തിനു തയ്യാറായ ജഡായുവിനായുള്ള തർപ്പണ ക്രിയകൾ, രാമ നിർദ്ദേശപ്രകാരം ലക്ഷ്മണൻ ഇവിടെയാണു ചെയ്തതെന്നും വിശ്വസിക്കപ്പെടുന്നു.


അതുകൊണ്ട് തന്നെ ഇവിടെ തർപ്പണം ചെയ്യുന്നത് പിതൃക്കൾക്ക് വിശേഷമാണെന്നും ജനങ്ങൾ വിശ്വസിക്കുന്നു. പരികർമ്മിയെന്ന നിലയിലുള്ള സ്വന്തം മേൽ വിലാസത്തെ വലിയ ഫ്ലെക്സ് ബോഡിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു വിഭാഗം ജനങ്ങളുടെ കാർമ്മികത്വത്തിൽ ധാരാളം അയ്യപ്പ ഭക്തന്മാർ ഇവിടെ തർപ്പണം ചെയ്യുന്നു.

ത്രിവേണി കാർപാർക്കിംഗ് ഇവിടെയാണ്. പമ്പാ ജലനിരപ്പിൽനിന്നും അധികം ഉയരത്തിലല്ലാതെ സമതലമായ് നിൽക്കുന്ന ഇവിടെ ഇപ്പോൾത്തന്നെ ധാരാളം കാറുകൾ നിർത്തിയിട്ടിട്ടുണ്ട്. മലയിലെവിടെയെങ്കിലും കുറച്ചുനേരം നിർത്താതെ മഴപെയ്താൽ, പെട്ടെന്നു വെള്ളം കയറുന്ന സ്ഥലം തന്നെയാണിത്.

അൽപ്പനേരം അവിടമെല്ലാം നോക്കിക്കണ്ട ശേഷം ഞാൻ തിരിച്ചു നടക്കുകയാണ്.


(17.11.15 ചൊവ്വ )


ശബരിമല ഭാഗം 5 ഇവിടെ അമർത്തുക

ശബരിമല ഭാഗം 3 ഇവിടെ അമർത്തുക

Saturday, December 5, 2015

സന്നിധാനത്തേക്ക്

(ഭാഗം 3)

നവംബർ 16 രാവിലെ:
ഞാൻ മല കയറുകയാണ്. ശരണ മന്ത്രങ്ങളോടെ അയ്യപ്പ ഭക്തന്മാർ കയറുന്ന പടികൾ തന്നെ. വൃശ്ചികം തുടങ്ങുന്നത് നാളെയാണ്. അതുകൊണ്ട് തന്നെ വഴികളെല്ലാം വിജനമായിത്തന്നെ കിടക്കുകയാണ്. സ്വാമിമാരെത്തിത്തുടങ്ങുന്നതേയുള്ളൂ.

പമ്പമുതൽ ഗണപതികോവിൽ വരെ നീളുന്ന പടികൾ! ഞാനിപ്പോൾ കോവിലിനു മുന്നിലാണ് നിൽക്കുന്നത്.


ഇന്നുമുതൽ ഡ്യൂട്ടി തുടങ്ങുകയാണ്‌. സ്റ്റോക്കു നോക്കലും ഇൻഡെന്റെടുക്കലും തകൃതിയായി നടക്കുകയാണ്‌. തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷ നൽകേണ്ടതുണ്ട്. അതിനായി ഞാൻ സന്നിധാനത്തേക്കു പോകുകയാണ്.

പമ്പാ ഗണപതി:
പമ്പാ ഗണപതിയെ തൊഴുതു വണങ്ങിയതിനു ശേഷമാണ് ഏതൊരു ഭക്തനും മലകയറ്റം തുടങ്ങുന്നത്. വിഘ്നേശ്വര സങ്കല്പം തന്നെയാകാം ഇതിനു കാരണം. പണ്ടു കാലത്ത് ഇവിടമെല്ലാം നിബിഡമായ വനം തന്നെയായിരുന്നു. കുറ്റിക്കാടുകളെ വെട്ടിത്തെളിച്ച് പാതയൊരുക്കി വേണമായിരുന്നു അയ്യപ്പ ഭക്തന്മാർക്ക് മുന്നോട്ട് ഗമിക്കാൻ. ഹിംസ്ര ജന്തുക്കൾ അടക്കിവാണിരുന്ന ഈ കാട്ടിലൂടെയുള്ള യാത്രയിൽ വിഘ്നങ്ങളില്ലാതിരിക്കാൻ വിഘ്നേശ്വര പ്രീതി നിർബന്ധമാണെന്ന് അവർക്ക്‌ തോന്നിക്കാണണം.

ഇവിടെനിന്നും ഇരുമുടിക്കെട്ട് നിറച്ച് മല ചവിട്ടുന്നവും ഉണ്ട്. ഗണപതിയെ കൂടാതെ ശ്രീരാമനും ഹനുമാനും ഇവിടെ ദൈവരൂപേണ പ്രതിഷ്ടിക്കപ്പെട്ടിട്ടുണ്ട്.

ഗണപതി കോവിലിനിരുവശവും ദേവസ്വത്തിന്റെ ഓഫീസാണ്. ദേവസ്വത്തിന്റെ പണമിടപാടുകൾ നിർവഹിക്കുന്ന ബാങ്കിന്റെ ശാഖയും അതിൽ പ്രവർത്തിക്കുന്നുണ്ട്.

അതിനടുത്തായി സ്വാമിമാർക്ക് വിരിവച്ച് കിടക്കുന്നതിനുള്ള ഒരു മണ്ഡപവുമുണ്ട്. ഞാൻ അതിനടുത്തേക്ക് നടന്നു. സ്വാമിമാർ നല്ല ഉറക്കത്തിലാണ്. അതിനടുത്ത് ഒരു ഇരുമ്പു കൂടിനുള്ളിൽ വലിയൊരു തേക്കുമരം ഞാൻ ശ്രദ്ധിച്ചിരുന്നു. കൊടിമരത്തിനുള്ള തേക്കാണതെന്നറിഞ്ഞു. നിലം തൊടാതെ മുറിച്ചു കൊണ്ടുവന്നതാണത്രെ. വിലങ്ങനെ വച്ച തടിക്കഷ്ണങ്ങൾക്കു മുകളിൽ അവനങ്ങനെ വിശ്രമിക്കുകയാണ്. ഒരു കൊടിമരമായി രൂപാന്തരപ്പെടുന്നതിനു മുൻപ്, ഇനിയും ഒരുപാട് പ്രക്രിയകളിലൂടെ കടന്നുപോകേണ്ടതായിട്ടുണ്ടതിന്.

സന്നിധാനത്തേക്ക്:
ഞാൻ യാത്ര തുടരുകയാണ്. അധികം വൈകാതെ വഴി രണ്ടായി തിരിയുന്നു. ഇടതു ഭാഗത്തുകൂടെയുള്ള വഴിയിലൂടെയാണു ഞാൻ മല കയറുന്നത്. അപ്പാച്ചിമേടും ശരംകുത്തിയുമെല്ലാം ഈ വഴിയിലാണ്. അതുകൊണ്ട് തന്നെ ആധികാരികമായി കരുതപ്പെടുന്ന വഴിയും ഇതുതന്നെ.


ട്രാക്റ്റർ പോകാനായി നിർമ്മിച്ച റോഡാണ് മറ്റേത്. മലമുകളിലേക്കുള്ള സാധനങ്ങൾ, പണ്ട് കഴുതപ്പുറത്താണ് കൊണ്ടുപോയിരുന്നതെങ്കിൽ, ഇന്നത് ട്രാക്റ്ററിലാണെന്നു മാത്രം.


വഴികളെല്ലാം കോണ്‍ക്രീറ്റ് ചെയ്ത് സുന്ദരമാക്കിയിരിക്കുന്നു. എങ്കിലും സാവധാനത്തിലാണു ഞാൻ മല കയറുന്നത്. പക്ഷെ, അല്പമാത്ര യാത്രയിൽത്തന്നെ കിതച്ചുപോയി. സുഗമമായ ഈ പാതയിലൂടെ കയറുമ്പോൾ ഇങ്ങനെയെങ്കിൽ, കല്ലും മുളളും നിറഞ്ഞൊരു പ്രാകൃത വഴിയിലൂടെ സ്വാമിമാർ പണ്ട് മല ചവിട്ടിയിരുന്നത് എങ്ങനെയെന്ന് അത്ഭുതത്തോടെ സ്മരിക്കാനേ എനിക്കായുള്ളൂ.

പക്ഷെ, ഈശ്വരൻ തന്നെയാണ് വലിയവൻ!! ഭൂമിയുടെ ഘടന സൂക്ഷ്മമായി നോക്കിക്കണ്ടാൽ, നാമറിയാതെത്തന്നെ പ്രകൃതീദേവിയെ തൊഴുതുപോകും. കുത്തനെയുള്ളൊരു കയറ്റം താണ്ടിയാൽ അൽപ്പദൂരമെങ്കിലും ചെറിയൊരു സമതലപാത തീർത്തതിനു ശേഷമാണ് അടുത്ത കുത്തനെയുള്ള കയറ്റം. അപ്രകാരം വിശ്രമിച്ചും കയറിയും ഉത്തുംഗ ശ്രുംഗത്തിലെത്തുന്നത് ദൈവീകമായൊരു ആവേശത്തിന്റെ ആകെത്തുകയാണെന്നുവേണം കരുതാൻ.

വിശ്രമിക്കുന്നതിനുള്ള കോണ്‍ക്രീറ്റ് ബെഞ്ചുകൾ വഴിയരികിൽ അവിടവിടെയായി നിർമ്മിച്ചു വെച്ചിട്ടുണ്ട്. കാലപ്പഴക്കം കൊണ്ട് പലതും പൊട്ടിപ്പൊളിഞ്ഞ് ഉപയോഗ ശൂന്യമായ നിലയിലാണ്. ഭീമാകാരമായ കാട്ടുമരങ്ങൾക്കു താഴെ, ഇന്നലെകളുടെ സ്മാരകങ്ങളായി അവയിൽ പലതും ഇന്നും നിലകൊള്ളുന്നു, ചുറ്റും കാടുമൂടിയ നിലയിൽ!

കുത്തനെയുള്ള വഴികളെല്ലാം കല്ലുപാകി സുന്ദരമാക്കിയിരിക്കുന്നു. പാതയുടെ വശങ്ങളിലും മധ്യത്തിലുമായി ലോഹനിർമ്മിത കൈവരികൾ സ്ഥാപിച്ചിരിക്കുന്നത് ഒരനുഗ്രഹമായി തോന്നി.

അപ്പാച്ചിമേട്:
വലിയ പടികളും, കല്ലുപാകിയ വഴികളും, കോണ്‍ക്രീറ്റ് ചെയ്ത പാതകളും പിന്നിട്ട് ഞാനിപ്പോൾ അപ്പാച്ചിമേടിലെത്തിയിരിക്കുന്നു. യാത്രയിൽ സ്വാമിമാർ വിശ്രമിക്കാറുള്ള സ്ഥലംതന്നെയാണിത്. ഇവിടെ കുറച്ചുനേരമെങ്കിലും വിശ്രമിക്കാതെ എനിക്കിനി വയ്യ.


മരങ്ങൾക്കിടയിലൂടെ നോക്കുമ്പോൾ ദൂരെ മഞ്ഞുമൂടിയ മലകൾ കാണുന്നുണ്ട്. അപ്പുറം കോടമൂടിയ താഴ് വരയാണ്. കോടമഞ്ഞിൻ ശകലങ്ങൾ ചിലപ്പോഴെങ്കിലും എന്നെത്തഴുകി കടന്നു പോകുന്നുണ്ട്. മനസ്സിനെ പുളകിതനാക്കുന്ന പശ്ചാത്തലം!

ഇവിടടുത്ത് താഴ്‌വരയിൽ രണ്ട് ഗർത്തങ്ങളുണ്ട്; അപ്പാച്ചിക്കുഴിയും ഇപ്പാച്ചിക്കുഴിയും. ഈ ഗർത്തങ്ങളിൽ ഭൂതങ്ങൾ നിവസിക്കുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. കന്നിസ്വാമികൾ ഇവിടെനിന്നും അരിയുണ്ടകൾ എറിയുന്നത്‌ ഒരു വഴിപാടാണ്. അയ്യപ്പന് ഇഷ്ടപ്പെട്ടൊരു വഴിപാടാണിതെന്നു വിശ്വസിക്കപ്പെടുന്നു. ഈ ഗർത്തത്തിൽ അയ്യപ്പന്റെ അനുചരനായ "കടുവരൻ" താമസിക്കുന്നുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.


ഈ കുഴികളിൽ കാട്ടുമൃഗങ്ങൾ ഒളിച്ചിരിക്കാറുണ്ടായിരുന്നെന്നും, അവയുടെ ആക്രമണത്തിൽനിന്നും രക്ഷനേടാനായി തുടങ്ങിയ ആചാരമാണിതെന്നും, യുക്തിവാദം.

അവിടടുത്തൊരു കടയുണ്ട്. സ്വാമിമാർ ഭക്ഷണം കഴിക്കുന്ന സ്ഥലം തന്നെ. മിനറൽ വാട്ടർ മുതൽ പെപ്സിയും കൊക്ക കോളയും വരെ അവിടെയുണ്ട്. പണ്ടൊക്കെ സ്വാമിമാരുടെ ഭക്ഷണത്തിനു വരെ ചിട്ടകളുണ്ടായിരുന്നു; സാത്വികമായ ആഹാരരീതി! ഇന്നതെല്ലാം മാറിയിരിക്കുന്നു. പലരും ഒരു വിനോദ യാത്രയുടെ ലാഘവത്തോടെയാണിന്നിവിടെയെത്തുന്നത്. കലികാല വൈഭവം....അല്ലാതെന്ത്!?

ശബരീ പീഠം: 
ഇനിയൊരു കയറ്റം കഴിഞ്ഞാൽ ശബരീപീഠമായി. വിശ്രമം മതിയാക്കി ഞാൻ നടത്തം തുടരുകയാണ്. ഭഗവാൻ ശ്രീരാമന്റെ കാലഘട്ടത്തിൽ "ശബരി" എന്ന തപസ്വിനി തപസ്സിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലമാണു ണ് ശബരീപീഠം. സീതയെത്തേടിയുള്ള അലച്ചിലിനിടയിൽ രാമ ലക്ഷ്മണന്മാർ ഇതുവഴി വന്നുവെന്നും, വിശന്നുവലഞ്ഞ അവർ ശബരിയിൽനിന്നും പഴങ്ങൾ സ്വീകരിച്ച് വിശപ്പകറ്റിയെന്നും വിശ്വസിക്കപ്പെടുന്നു.

ഭക്തജനങ്ങൾ ആചാരത്തിന്റെ ഭാഗമായി ഇവിടെ തേങ്ങയുടക്കുകയും കർപ്പൂരം കത്തിക്കുകയും ചെയ്യുന്നു.

ശരം കുത്തി:
മലയുടെ ഉന്നതിയിലെത്തിയിരിക്കുന്നു. ഇനി ചെറിയ ഇറക്കമാണ്. അൽപ്പംകൂടെ നടന്നാൽ ശരംകുത്തിയിലെത്താം. കന്നിസ്വാമിമാർ അവിടെ ആൽമരത്തിൽ പ്രതീകാത്മകമായ അമ്പ് കുത്തിവച്ചതിനു ശേഷമാണ് സന്നിധാനത്തേക്ക് ഗമിച്ചിരുന്നത്. ഞാൻ അവിടെയെത്തി. ഇന്നിവിടെ മരമില്ല. പകരം ചുറ്റുമതിൽ പോലൊരു നിർമ്മിതി മാത്രം. അതിന്റെ ചുമരിൽ പ്രത്യേകം തീർത്ത ഭാഗത്ത് ശരങ്ങൾ കുത്തിവെക്കുന്നു. അയ്യപ്പ പ്രീതിക്കായുള്ള വെടിവഴിപാട് ഇതിനടുത്തുനിന്നാണ് കഴിപ്പിക്കുന്നത്.

ഞാൻ മുന്നോട്ട് ഗമിക്കുകയാണ്. സ്വാമി അയ്യപ്പൻറോഡെത്തിയിരിക്കുന്നു. ട്രാക്റ്റർ വരുന്ന വഴിയാണ്. സമതലമായ വഴിയിലൂടെ അൽപ്പദൂരം കൂടെ നടന്നാൽ സന്നിധാനത്തെത്താം. എന്റെ നടത്തത്തിന് ആവേശം കൂടിയിരിക്കുന്നു.


ഒരുകാലത്ത് ഇവിടമെല്ലാം കൊടും കാടായിരുന്നുവെന്നതിന്റെ നേരിൽ കാണുന്ന തെളിവുകളെന്നോണം തലയുയർത്തിനിൽക്കുന്ന ഭീമാകാരമായ വൃക്ഷങ്ങൾ, വരുന്ന വഴിയിലെല്ലാം കാണുന്നുണ്ട്.

സന്നിധാനം: 
അങ്ങനെ ദീർഘമായൊരു സാഹസിക യാത്രക്കൊടുവിൽ ഞാൻ സന്നിധാനത്തിനടുത്തെത്തിയിരിക്കുന്നു! അധികം ദൂരെയല്ലാതെ അയ്യപ്പ സന്നിധി കാണുന്നുണ്ട്. മനസിൽ സന്തോഷം നിറഞ്ഞു തുളുമ്പുന്ന പോലെ. ഒരു നിമിഷമെങ്കിലും നിസ്വനായ് നോക്കി നിന്നുപോയ് ഞാനും!!


("തത്വമസി")