Tuesday, December 6, 2022

അക്വാറിയത്തിലെ കടൽ ജീവികൾ

വൈവിധ്യമാർന്ന അനേകം ജന്തുജാലങ്ങളുടെ വലിയൊരു കലവറയാണ് സമുദ്രം. ചെറുതും വലുതുമായ ധാരാളം ജീവ ജാലങ്ങൾ അതിൽപ്പെടുന്നു. കടലിൻ്റെ അടിത്തട്ടിൽ കാണപ്പെടുന്ന മത്സ്യങ്ങളെയും മറ്റ് ജീവജാലങ്ങളെയും അതിൻ്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നേരിൽ കാണണമെങ്കിൽ അതിനടിത്തട്ടിലേക്കൊന്ന് ഊളിയിട്ടിറങ്ങുക തന്നെ വേണ്ടി വരും, അല്ലെ?


എന്നാൽ, അത്തരമൊരു ഭീമൻ അക്വാറിയം നിർമ്മിക്കപ്പെടുകയാണെങ്കിലോ? കഷ്ടപ്പെടാതെത്തന്നെ നമുക്കത് ആസ്വദിക്കാനാകും. നമുക്കിതുവരെ അപരിചിതമായിരുന്ന പല ജലജീവികളെയും നമുക്കവിടെ കാണാനായേക്കും. കുട്ടികൾക്കും മുതിർന്നവർക്കും, വിശേഷിച്ച് വിദ്യാർത്ഥികൾക്ക് അതൊരു വിജ്ഞാന സ്രോതസ് തന്നെയായിരിക്കും. അങ്ങനെയെങ്കിൽ അതൊരു നല്ല കാര്യം തന്നെയായിരിക്കും, അല്ലെ?


മറൈൻ വേൾഡ് പബ്ലിക് അക്വാറിയം:

ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് അക്വാറിയമാണ് "മറൈൻ വേൾഡ് പബ്ലിക് അക്വാറിയം". ഇത് സ്ഥിതി ചെയ്യുന്നത് കേരളത്തിലാണെന്നറിയുമ്പോൾ തീർച്ചയായും നമുക്ക് അഭിമാനിക്കാം. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും കേവലം പത്ത് കിലോമീറ്റർ മാത്രം അകലെയായ്, തൃശൂർ ജില്ലയിലെത്തന്നെ ചാവക്കാട് എന്ന സ്ഥലത്തെ "പഞ്ചവടി" ബീച്ചിനടുത്താണ് ഈ അക്വാറിയം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. 2007 ൽ നിർമ്മിതമായ ഇവിടേക്കിപ്പോൾ, വിശേഷിച്ചും ഒഴിവ് ദിവസങ്ങളിൽ ജനപ്രവാഹം തന്നെ പതിവാണ്.

മലപ്പുറത്തു നിന്നും രണ്ട് മണിക്കൂർ യാത്രയിൽ എത്താവുന്ന സ്ഥലം തന്നെയാണെന്നിരിക്കിലും, ഇതുവരെ പോകാൻ സാധിച്ചിട്ടില്ലെന്ന് പറയാൻ തെല്ലൊരു നാണം തന്നെയുണ്ട്. അങ്ങനെ ഇന്ന് ഞാൻ അവിടേക്കൊരു യാത്ര പോകുകയാണ്. സാമാന്യം മഴ പെയ്യുന്നുണ്ട്. അതു കൊണ്ട് തന്നെ സാവധാനത്തിലാണ് ഡ്രൈവിംഗ്. ദേശീയപാത, വീതി കൂട്ടുന്നതിൻ്റെ പണികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഭാരതപ്പുഴയിൽ വെള്ളം അധികം ഉയർന്നിട്ടില്ല. കുറ്റിപ്പുറം പാലത്തിന് മുകളിലൂടെ കടന്ന് പോകുമ്പോൾ, പുതിയ പാലം നിർമ്മിക്കുന്നതിനുള്ള പണികൾ തകൃതിയായ് നടക്കുന്നത് കാണാം. ഉച്ചയോടെ ഞങ്ങൾ മറൈൻ വേൾഡിനടുത്തെത്തി.

രാവിലെ 11:30 മുതൽ വൈകുന്നേരം 6:30 മണിവരെയാണിവിടത്തെ സന്ദർശന സമയം. ഒഴിവ് ദിവസങ്ങളിൽ 11 മണി മുതൽ 7 മണി വരെ തുറന്ന് പ്രവർത്തിക്കാറുണ്ട്. പത്ത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് 350 രൂപയാണ് പ്രവേശന ഫീസ്. അറുപത് വയസ് മുതൽ പ്രായമുള്ള മുതിർന്ന പൗരൻമാർക്ക് 300 രൂപയും, മൂന്ന് വയസ് മുതൽ പത്ത് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് 250 രൂപയുമാണ് പ്രവേശന നിരക്ക്.

ടിക്കറ്റെടുത്ത് അകത്ത് കയറുമ്പോൾ, ആദ്യമെത്തുന്നത് വലിയൊരു ഹാളിലേക്കാണ്. അവിടൊരു ജലകന്യക, ഒരു കടൽപ്പക്ഷിയെ കയ്യിലെടുത്ത് സല്ലപിക്കുന്ന മനോഹരമായൊരു ശിൽപ്പം കാണാം. കടൽ പക്ഷിയുടെ പരിഭവങ്ങളും പരാതികളും ക്ഷമയോടെ കേൾക്കുകയാണോ എന്നറിയില്ല, പ്രസന്ന ഭാവത്തോടെ അവളാ പാറപ്പുറത്തിരിക്കുന്നത് എന്തൊരു പെർഫെക്ഷനോടെയാണെന്നോ ശിൽപി നിർമ്മിച്ചിരിക്കുന്നത്!


ഇവിടത്തെ പ്രധാന ആകർഷണം "ഫിഷ് സ്പ" തന്നെയാണ്. പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന ഇരിപ്പടങ്ങളിലിരുന്ന് വെള്ളത്തിലേക്ക് കാല് മുക്കുമ്പോൾ, അനേകം ചെറു മൽസ്യങ്ങൾ വന്ന് കാലിൽ പൊതിയുന്നത് ഒരു പ്രത്യേക ഫീൽ തന്നെയാണ്. ഒരുതരം ഇക്കിളിപ്പെടുത്തൽ പോലെ. ഇങ്ങനെ ചെയ്യുമ്പോൾ കാലിലെ നാഡീവ്യൂഹങ്ങൾ ഉത്തേജിതമാകുന്നുവെന്നും, കാലിലേക്കുള്ള രക്തചംക്രമണം കൂടുന്നുവെന്നും, കാലിലെ നിർജീവ തൊലികൾ ഇവ തിന്ന് കാൽപ്പാദം സുന്ദരമാക്കുന്നുവെന്നുമെല്ലാം പറയപ്പെടുന്നുണ്ട്. എന്തൊക്കെയായാലും, അവാച്യമായൊരു അനുഭൂതി തന്നെയാണ് ഫിഷ് സ്പ ഏതൊരാളിലും സമ്മാനിക്കുന്നതെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

ഹാളിൻ്റെ ചുമരുകളോടനുബന്ധിച്ച്, ചുറ്റിലുമായ് ചെറിയ ചെറിയ അക്വാറിയങ്ങൾ കുറേയെണ്ണം ഉണ്ടാക്കി വെച്ചിട്ടുണ്ട്. ചെറു നീരുറവകളും, അവ തീർക്കുന്ന വെളളക്കെട്ടിൽ ചരിച്ചു കൊണ്ടിരിക്കുന്ന പലതരത്തിലുള്ള മൽസ്യങ്ങളെയും സജ്ജീകരിച്ചിട്ടുണ്ട്. കുറേ നേരം അവിടെ ചെലവഴിച്ച ശേഷം, ഇനി അടുത്ത ഹാളിലേക്ക് കയറുകയാണ്.



അടുത്തത് സാമാന്യം വലിയൊരു ഹാൾ തന്നെയാണ്. നല്ല പ്രകാശ സംവിധാനത്തോട് കൂടിയൊരു ഹാൾ. ചുമരുകളിൽ, ചിത്രപ്പണികളാലൊരു 'അൻ്റാർക്ടിക് പശ്ചാത്തലം' സൃഷ്ടിച്ചിരിക്കുന്നു. അവിടവിടെയായ് പ്രതിഷ്ഠിച്ചിരിക്കുന്ന പെൻക്വിൻ ശിൽപ്പങ്ങൾ, പശ്ചാത്തലത്തിൻ്റെ പെർഫെക്ഷൻ കൂട്ടുന്നതായി തോന്നി. അതിനടുത്തിരുന്ന് പലരും ഫോട്ടോകളെടുക്കുന്നുണ്ട്.

അടുത്ത ഹാളിലേക്ക് കയറുകയാണ്. വായ തുറന്ന് നിൽക്കുന്നൊരു സ്രാവിൻ്റെ വായിലൂടെ കടന്ന് പോകുന്ന രീതിയിലാണിവിടെ കവാടമൊരുക്കിയിരിക്കുന്നത്. അതൊരു വെറൈറ്റിയായി എനിക്ക് തോന്നി. ഇവിടെയുമുണ്ട് പല തരത്തിലുള്ള മീനുകൾ. കടലിലേക്കൂളിയിട്ടിറങ്ങിയാൽ പോലും കാണാൻ സാധിക്കാത്തത്ര കടൽ ജീവികളെയാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്.




അടുത്ത ഹാളിലേക്ക് കയറുകയാണ്. "ആർട്ടിഫിഷ്യൽ റെയിൻഫോറസ്റ്റിൻ്റെ" ഒരു മാതൃക നിർമ്മിച്ചു വെച്ചിരിക്കുന്നു. ഇടതിങ്ങി നിൽക്കുന്ന മരങ്ങളും, അവക്കിടയിൽ അലഞ്ഞ് നടന്ന് പുല്ല് തിന്നുന്ന മാനുകളുമെല്ലാം ശില്പങ്ങളായ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പശ്ചാത്തലത്തിൽ കേൾക്കുന്ന കിളിനാദങ്ങളും, നദിയുടെ കളകളാരവവും കൂടെയാകുമ്പോൾ, നാമൊരു ഉൾവനത്തിലെത്തിയ പ്രതീതിയാണ് തോന്നുക. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മൽസ്യമായ 'അരാപൈമയെ' നമുക്കിവിടെ ഈ വെള്ളക്കെട്ടിൽ കാണാം.


ഇനിയൽപ്പം താഴേക്കിറങ്ങാം. കടലിൻ്റെ അടിത്തട്ടിൽ മാത്രം കാണപ്പെടുന്ന ധാരാളം ജീവികളെ ഇവിടെക്കാണാം. പല നിറത്തിലുള്ള വരകളും ചിത്രപ്പണികളും കൊണ്ട് കാണികളിൽ വിസ്മയം തീർക്കുന്ന പലതരം മീനുകൾ. നിയതമായൊരു ആകൃതിയില്ലാത്ത, പായൽ പിടിച്ചൊരു ശിലാശകലം പോലെ ഒരു ജീവിയെ കണ്ടു. "സ്റ്റോൺ ഫിഷ്" എന്ന ഒരു തരം മത്സ്യം തന്നെയാണ്. ലോകത്തിലെ ഏറ്റവും വിഷം കൂടിയ മത്സ്യമാണിതെന്നാണ് പറയപ്പെടുന്നത്. ഇതിൻ്റെ ശരീരത്തിൽ കാണപ്പെടുന്ന ചെറിയ മുള്ളുകൾ പോലുള്ള ഭാഗങ്ങളിലാണ് വിഷം ശേഖരിക്കപ്പെട്ടിരിക്കുന്നത്. സാധാരണഗതിയിൽ ഇവ മനുഷ്യനെ ആക്രമിക്കാറില്ല. എന്നാൽ, അറിയാതെയാണെങ്കിലും അതിനെ ചവിട്ടാനിടയായാൽ, കാലിലേക്ക് തുളച്ച് കയറുന്ന വിഷമുള്ളുകളിലൂടെ വിഷം അകത്തേക്ക് ഇൻജക്റ്റ് ചെയ്യപ്പെടുന്നു. എത്ര അമർത്തിച്ചവിട്ടുന്നുവോ, അത്രയും വിഷം അകത്ത് കടക്കുന്നു. അതു കൊണ്ട് തന്നെ, പല സ്കൂബ ഡൈവേഴ്സിനും അബദ്ധത്തിലാണെങ്കിലും ഇതിൻ്റെ വിഷമേൽക്കാറുണ്ട്.

സമുദ്രാടിത്തട്ടിലെ ചെറിയ പൊത്തുകളിൽ കാണപ്പെടുന്ന ലോബ്സ്റ്ററുകളെപ്പോലുള്ള ജീവികളെയും നമുക്കിവിടെ കാണാൻ സാധിക്കും. പുള്ളികളുള്ളതും ഇല്ലാത്തതുമായി വിവിധ തരം തിരണ്ടി മൽസ്യങ്ങളെ കാണാം. ജീവനോടെ ഇത്രയധികം തിരണ്ടികളെ അടുത്ത് കാണാനുള്ളൊരവസരം മറ്റെവിടെക്കിട്ടുമെന്ന് ചിന്തിച്ചുപോയി. ശുദ്ധജല തിരണ്ടികളെന്നും കടൽ ജല തിരണ്ടികളെന്നും രണ്ട് തരം തിരണ്ടികളുണ്ടെന്ന കാര്യം എനിക്കിവിടെനിന്നു കിട്ടിയ പുതിയൊരറിവാണ്. എന്തായാലും, അടിത്തട്ടിനോട് പറ്റിച്ചേർന്ന് അവയങ്ങനെ ഒഴുകി നീങ്ങുന്നത് കാണാൻ തന്നെ നല്ലൊരു ചേലാണ്.


മൽസ്യങ്ങളെ കണ്ട് കണ്ട് നടക്കുന്നതിനിടയിൽ, വിശേഷപ്പെട്ടൊരു ആകൃതിയുമായി ഒരു ജീവിയെ കാണാനിടയായി. ഓന്തിനെപ്പോലെ തോന്നിക്കുന്നൊരു ജീവി; "ആൽബിനോ മെക്സിക്കൻ സാലമാൻഡർ" (ആക്സോലോട്ട്ൽ). നടക്കാൻ കഴിവുള്ള മൽസ്യമെന്ന് വേണമെങ്കിൽ പറയാം. അതുകൊണ്ട്തന്നെ ഇതിന് മെക്സിക്കൻ വാക്കിംഗ് ഫിഷ് എന്നൊരു പേരും കൂടെയുണ്ട്. എന്നാൽ ഇതൊരു മൽസ്യമല്ല എന്നതാണ് സത്യം. ഇവയുടെ പല അവയവങ്ങളും ഖണ്ഡിക്കപ്പെടുകയാണെങ്കിൽ, അധികം വൈകാതെത്തന്നെ പുതിയത് മുളച്ച് വരുമെന്ന കാര്യം തെല്ലൊരൽഭുതത്തോടെയാണ് കേട്ടുനിന്നത്.

അടുത്ത ഹാളിൻ്റെ നടുവിലായി, വൃത്താകൃതിയിൽ വലിയൊരു അക്വാറിയമുണ്ട്. അതിൽ നീന്തിക്കളിക്കുന്ന മത്സ്യങ്ങൾ തന്നെയാണ് ഈ ഹാളിലെ പ്രധാന ആകർഷണം. "ലയൺഫിഷു"കളാണ്. ദേഹമാസകലം വശ്യമായ ചിത്രപ്പണികളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. ഒരു ചിത്രശലഭത്തിൻ്റെ ചിറകുകൾ പോലെയോ, സിംഹത്തിൻ്റെ സട പോലെയോ തോന്നിക്കുന്ന വിടർന്ന ചിറകുകൾ (തുഴകൾ). കാഴ്ചയിൽ വളരെ ഓമനത്വം തോന്നുമെങ്കിലും, അതിൻ്റെ ശരീരത്തിൽ കാണുന്നതെല്ലാം വിഷമുള്ള മുള്ളുകൾ തന്നെയാണ്.




എത്ര കണ്ടാലും മതിവരാത്തത്ര ജീവികൾ. സമയം പോകുന്നതറിയില്ല. ഇനിയാണ് മറൈൻ വേൾഡിലെ പ്രധാന ആകർഷണത്തിലേക്കെത്തുന്നത്; "അണ്ടർ വാട്ടർ ടണൽ". വലിയൊരു ടാങ്കിനടിയിലൂടെ ചില്ലുകൊണ്ടൊരു തുരങ്കം തീർത്തിരിക്കുന്നു. അതിന് മുകളിലൂടെ മീനുകൾ ഒഴുകി നീങ്ങുന്നു. അതൊരു കാണേണ്ട കാഴ്ച തന്നെയാണ്! ആറടിയോളം വരുന്ന മീനുകൾ വരെ നമ്മുടെ വശങ്ങളിലൂടെയും, തലക്ക് മുകളിലൂടെയും നീന്തി നടക്കുന്നത് കാണുമ്പോൾ, സ്വപ്നം കാണുകയല്ലെന്ന തിരിച്ചറിവിലെത്താൻ കുറച്ചധികം സമയമെടുക്കുമെന്നതാണ് സത്യം. കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിക്കുന്ന കാഴ്ചകൾ! എത്ര നേരം അവിടെയങ്ങനെ നോക്കി നിന്നു എന്നോർമ്മയില്ല. ഞാൻ മാത്രമല്ല, എല്ലാവരും അങ്ങനെ തന്നെയാണ്. കടലിൻ്റെ അടിത്തട്ടിലിരുന്ന്, ഈ പ്രപഞ്ച വിസ്മയങ്ങളെ കൗതുകത്തോടെ ഉറ്റുനോക്കുന്ന നിഷ്കളങ്ക ബാല്യത്തിൻ്റെ അൽഭുതമാണ് ഏതൊരാളുടെയും മുഖത്ത് കാണാൻ സാധിക്കുന്നത്.

ഞങ്ങൾ പുറത്തിറങ്ങി. കാഴ്ചകളവസാനിക്കുന്നില്ല. മുറ്റത്തായ് വലിയൊരു തിമിംഗല ശില്പം നിർമ്മിച്ച് വച്ചിട്ടുണ്ട്. അതിനടുത്ത് നിന്ന് പലരും ചിത്രങ്ങൾ പകർത്തുന്നുണ്ട്. സഞ്ചാരികൾക്ക് വേണമെങ്കിൽ മത്സ്യങ്ങൾക്ക് തീറ്റ കൊടുക്കാം. അതിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത് ഇതിനടുത്താണ്. തീറ്റ ഇവിടെക്കിട്ടും. അതിന് പ്രത്യേക ചാർജൊന്നും ഈടാക്കുന്നില്ല.



ഇത് കൂടാതെ, കുട്ടികൾക്ക് കളിക്കുന്നതിനുള്ള പാർക്കും, ഭോജന ശാലയും, സുവനീർ ഷോപ്പുമെല്ലാം ഈ കോമ്പൗണ്ടിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്. ബേഡ്സ് പാർക്കിനകത്ത് കയറിയാൽ, പലതരത്തിലുള്ള പക്ഷികളെ കാണാൻ സാധിക്കും. അവയുടെ കൂടെ നിന്ന് ഫോട്ടോകളെടുക്കുന്നതും സഞ്ചാരികൾക്ക് കൗതുകം തന്നെ. ലൈവ് ഫിഷ് കാച്ചിംഗിനുള്ള അവസരവും ഇവിടെയുണ്ട്. അത് ചെറിയ കുട്ടികൾക്കാണെന്ന് മാത്രം. കൂടാതെ 16D തീയേറ്റർ, ബമ്പർ കാർ മുതലായ വിനോദോപാദികളും ഇവിടെ നമുക്കാസ്വദിക്കാൻ സാധിക്കും. എന്നിട്ടും സമയം ബാക്കിയാണെങ്കിൽ, നടക്കാവുന്ന ദൂരത്തിലാണ് "പഞ്ചവടി ബീച്ച്" എന്ന കാര്യവും ഓർമപ്പെടുത്തുന്നു.

Tour Date: 25/06/2022 (Saterday)

Wednesday, October 5, 2022

കോടമഞ്ഞ് തീർക്കുന്ന നെല്ലിയാമ്പതിക്കാഴ്ചകൾ.

16/7/2022 (ശനി)


നെല്ലിയാമ്പതിയിലേക്ക് ഇപ്പോളൊരു യാത്ര പ്ലാൻ ചെയ്യുമ്പോൾ, പലരുടെയും മനസ്സിലുയർന്ന സംശയമായിരുന്നു മഴ. മഴ പെയ്താൽ പിന്നെ നെല്ലിയാമ്പതിയിൽ എന്ത് കാഴ്ച കാണാനാ? ഈ ചോദ്യത്തിന് ഞങ്ങളുടെ ടൂർ കോ-ഓർഡിനേറ്റർ ഡോ: സിന്ധുലിന് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ; നമ്മൾ പോകുന്നത് നെല്ലിയാമ്പതി കാണുന്നതിനല്ല മറിച്ച് നെല്ലിയാമ്പതിയെ അനുഭവിക്കുന്നതിനാണ്. കോടമഞ്ഞും, തണുപ്പും, ചാറ്റൽ മഴയുമായി അർമാദിക്കുന്ന അവളുടെ മറ്റൊരു ഭാവത്തിലേക്കാണ്. മഴക്കാലത്തെ നെല്ലിയാമ്പതിയെ അറിയുന്നതിനും, അനുഭവിക്കുന്നതിനുമുള്ള ഒരവസരമായി അങ്ങനെയൊരു യാത്ര ആസൂത്രണം ചെയ്യപ്പെട്ടു.

ഭാരതീയ ചികിത്സ വകുപ്പിന് കീഴിൽ, മലപ്പുറം ജില്ലയിൽ ജോലി ചെയ്യുന്ന മെഡിക്കൽ ഓഫീസർമാരിൽ പതിനഞ്ച് പേരും, അവരിൽ ചിലരുടെ മക്കളും സഹധർമ്മിണിയുമെല്ലാമായിക്കൊണ്ട് പതിനെട്ട് പേരടങ്ങുന്നൊരു സംഘമാണ് യാത്ര പോകുന്നത്.

കൂടുതൽ പേരും, മലപ്പുറത്തു നിന്ന് കയറാമെന്നായിരുന്നു ഗ്രൂപ്പിൽ അറിയിച്ചിരുന്നത്. അതനുസരിച്ച് മലപ്പുറം കെ.എസ്.ആർ.ട്ടി.സി. ബസ് സ്റ്റാൻ്റിനടുത്തെത്താനാണ് നിർദേശം. ഞങ്ങളുടെ സാരഥി രതീഷ് (മണി) ട്രാവല്ലറുമായി അവിടെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. രാവിലെ എട്ടര മണിക്ക് പുറപ്പെടണമെന്നായിരുന്നു ഉദ്ദേശിച്ചിരുന്നത്, എന്നാൽ അര മണിക്കൂർ വൈകിയത് തികച്ചും സ്വാഭാവികമെന്നേ പറയാനുള്ളൂ. ഇനി പെരിന്തൽമണ്ണയിൽ നിന്നും കുറച്ചു പേർ കൂടെ കയറാനുണ്ട്.


എല്ലാവരും കയറിയതോടെ, 'പാവങ്ങളുടെ ഊട്ടി' എന്നറിയപ്പെടുന്ന നെല്ലിയാമ്പതിയുടെ വശ്യതയിലേക്കുള്ള ദീർഘയാത്രയുടെ മൂഡിലേക്ക് ഏവരുടെയും മനസ്സ് എത്തിക്കഴിഞ്ഞിരിക്കുന്നു. സുന്ദരമായ പാലക്കാടൻ കുന്നുകളും, കരിമ്പനകൾ അതിരിട്ട് നിൽക്കുന്ന നെൽപ്പാടങ്ങളും പിന്നിട്ട് ട്രാവല്ലർ നീങ്ങുകയാണ്. മഴ ഞങ്ങളെ പിൻതുടരുകയാണെന്ന് തോന്നുന്നു. അതുകൊണ്ട്തന്നെ സാവധാനത്തിലാണ് യാത്ര.

ഭാരതപ്പുഴയിൽ ജലനിരപ്പുയർന്നിട്ടുണ്ട്. നിലമ്പൂരിലും മറ്റ് മലയോര പ്രദേശങ്ങളിലും മഴക്കെടുതികൾ സംഭവിച്ചുകൊണ്ടിരിക്കുന്നതിൻ്റെ വാർത്തകൾ വാട്സ്ആപ്പിൽ വന്നുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട്തന്നെ നെല്ലിയാമ്പതിയിലെ സ്ഥിതി എന്തായിരിക്കുമെന്ന ആശങ്കയും ഇല്ലാതില്ല. ചുരത്തിൽ മണ്ണിടിച്ചിലോ മരം വീഴ്ചയോ ഉണ്ടായാൽ യാത്ര ദുഷ്കരമാകും. നെല്ലിയാമ്പതിയിലേക്ക് ഈയൊരു പാത മാത്രമേ ഉള്ളൂ എന്നാണറിഞ്ഞത്. അങ്ങനെയെങ്കിൽ, എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ പിന്നെ, തടസ്സങ്ങൾ മാറുന്നതു വരെ കാത്തിരിക്കുകയല്ലാതെ വേറെ മാർഗമുണ്ടാകുമെന്നും തോന്നുന്നില്ല.

ഒരു മണിയോടെ ഞങ്ങൾ പോത്തുണ്ടി ഡാമിനടുത്തെത്തി. ഭാരതത്തിലെ ആദ്യകാല ഡാമുകളിലൊന്നാണിത്. അതിനോടനുബന്ധിച്ച് നല്ലൊരു ഗാർഡനുണ്ട്. ഇരുപത് രൂപ പ്രവേശന ഫീസ് നൽകി അകത്ത് കടക്കുന്ന ഏതൊരാൾക്കും, വേണ്ടുവോളം ആസ്വദിക്കുന്നതിനുള്ള വക അവിടെയുണ്ട്. ഇതൊരു എർത്തേൺ ഡാമാണ്. കാഴ്ചകളാസ്വദിക്കാവുന്ന നല്ലൊരു ഡാം. ചെറിയൊരു ചാറ്റൽ മഴയുണ്ട്. അതുകൊണ്ട് ഇപ്പോൾ തൽക്കാലം ഇവിടെയിറങ്ങുന്നില്ല.

പോത്തുണ്ടി ഡാമിനടുത്ത് തന്നെയാണ് ചെക്പോസ്റ്റ്. വണ്ടി നമ്പറും യാത്രക്കാരുടെ എണ്ണവും ഇവിടെക്കൊടുക്കണം. ചുരം കയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്, ഡ്യൂട്ടിയിലുള്ള ഓഫീസർ ഓർമ്മപ്പെടുത്തുന്നുണ്ടായിരുന്നു. പോകുന്ന വഴിയിൽ, മലവെള്ളം കാരണം പുതിയതായി രൂപപ്പെട്ട ധാരാളം വെള്ളച്ചാട്ടങ്ങളുണ്ടെന്നും, അതിലൊന്നും ഇറങ്ങരുതെന്നും, സാഹസികമായ ഡെൽഫികളെടുക്കലൊന്നും പാടില്ലെന്നുമൊക്കെയുള്ള സ്നേഹപൂർണ്ണമായ ശാസനകൾ അതിൽപ്പെടും.


ചെക് പോസ്റ്റ് കഴിഞ്ഞ് അൽപ്പം യാത്ര ചെയ്തപ്പോൾ തന്നെ, ഡാം റിസർവോയറിൻ്റെ സുന്ദരമായ കാഴ്ചകളാസ്വദിക്കാവുന്ന ഒരു വ്യൂ പോയിൻ്റിലെത്തി. നെല്ലിയാമ്പതി മലനിരകൾ അതിരിട്ട് നിൽക്കുന്ന ജലാശയം. കുന്നിൻ തലപ്പത്ത് തടഞ്ഞു നിർത്തപ്പെട്ട നിലയിൽ കോടമഞ്ഞ്. തെളിഞ്ഞ ജലം. ഇളം തെന്നലിനൊത്ത് താളം തുള്ളുന്ന കുഞ്ഞോളങ്ങൾ. ജലപ്പരപ്പിൽ മീൻ തേടിയലയുന്ന നീർക്കാക്കകൾ. വശ്യമായൊരു കാഴ്ചകൾ തന്നെ.

മഴക്ക് മുൻപേ കൂടണയേണ്ടതുണ്ട്. യാത്ര തുടരുകയാണ്. ഇടുങ്ങിയ ചുരം പാതയാണ്. റോഡിൻ്റെ ഒരു ഭാഗം കുന്നിൻ മുകളിലേക്കുള്ള തുടർച്ച തന്നെയാണെങ്കിൽ, മറുഭാഗം വശ്യമായ താഴ് വര തന്നെയാണ്. അൽപം കയറിയതോടെ, മഞ്ഞിനിടയിലൂടെ ഡാം റിസർവോയർ അവ്യക്തമായെങ്കിലും കാണാനാകുന്നുണ്ട്.



ചുരം പാതയിലെ പ്രധാന വ്യൂ പോയിൻറുകളിലൊന്നിലെത്തി. താഴ് വരയിലേക്ക് നീട്ടിയുണ്ടാക്കിയ, മേൽകൂരയോട് കൂടിയ ചെറിയൊരു പ്ലാറ്റ്ഫോം. ഇവിടെ നിന്നാൽ താഴ് വാരക്കാഴ്ചകൾ വളരെ നന്നായി കാണാനാകും. അങ്ങകലെ വലിയൊരു കുന്നുണ്ട്. പായൽ പിടിച്ച പാറക്കെട്ടുകളും പച്ചപ്പുമെല്ലാമായിക്കൊണ്ട് ഭംഗിയുള്ളൊരു കുന്ന്. ഇതിലൂടെ പോകുന്ന സഞ്ചാരികളുടെ ഇഷ്ട സ്ഥലം തന്നെയാണിത്. നല്ലൊരു ഫോട്ടോ പോയിൻ്റ്. നിർഭാഗ്യമെന്ന് പറയട്ടെ, ഇന്നീ ഭാഗങ്ങളിലെല്ലാം കോട മൂടിക്കിടക്കുകയാണ്. പക്ഷെ, പ്രകൃതീദേവി അനുഗ്രഹിക്കുന്ന പോലെ, ഇടക്കിടെ മാറിത്തരുന്ന കോടമഞ്ഞിനിടയിലൂടെ കാഴ്ചകൾ കാണാനാകുന്നുണ്ട്. പ്ലാറ്റ്ഫോമിന് താഴെ അഗാധമായ മലയിടുക്കാണ്. ഇടതിങ്ങി വളരുന്ന സസ്യങ്ങൾ.

ഈ വ്യൂ പോയിൻറിലിങ്ങനെ നിസ്വനായ്, വിദൂരതയിലേക്ക് കണ്ണുംനട്ട് നിൽക്കാൻ എന്ത് രസമാണെന്നോ! പശ്ചാത്തലത്തിന് മികവേകാനെന്നോണം, അവിടിരുന്നൊരാൾ പുല്ലാങ്കുഴൽ വായിക്കുന്നുണ്ട്. ഈ തണുപ്പത്ത്, ഇങ്ങനെയൊരു സംഗീതത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു കട്ടൻ ചായ കിട്ടിയിരുന്നെങ്കിലെന്ന് ആശിച്ചു പോയി. എന്നാൽ ഇവിടെങ്ങും ഒരു തട്ടുകട പോലും കാണാനില്ല.

രണ്ട് മണിയോടെ ഞങ്ങൾ നെല്ലിയാമ്പതിയിലെത്തി. നല്ല തണുപ്പുണ്ട്. അടുത്തുള്ള കാഴ്ചകളെപ്പോലും മറയ്ക്കുന്ന രീതിയിൽ, ഇടക്കിടെ മൂടിവരുന്ന കോടമഞ്ഞ്. നെല്ലിയാമ്പതിയിലെ പ്രശസ്തമായ ഓറഞ്ച് ആൻ്റ് വെജിറ്റബിൾ ഫാം ഇവിടെയാണ്. മഞ്ഞ് മൂടിക്കിടക്കുകയായതിനാൽ കാഴ്ചകളൊന്നും വ്യക്തമല്ല. റോഡിനിരുവശത്തും വരിവരിയായ് നിർത്തിയിട്ടിരിക്കുന്ന ഫോർവീൽ ഡ്രൈവ് ജീപ്പുകൾ. അതിലേക്ക് ആളെക്കയറ്റുന്നതിനായ് സഞ്ചാരികളെ കാത്തിരിക്കുന്ന ജനങ്ങളെയും കാണാം. അപ്രകാരം അൻപതിലധികം ജീപ്പുകൾ ഇവിടെ സർവ്വീസ് നടത്തുന്നുണ്ടെന്നാണറിഞ്ഞത്. ഓഫ് സീസണായതിനാൽത്തന്നെ ഇപ്പോൾ ഓട്ടം കുറവാണ്. അതുകൊണ്ട്തന്നെ, വരുന്നവരെ സ്വന്തം വണ്ടിയിൽ കയറ്റാൻ ഓരോരുത്തരും മൽസരിക്കുകയാണ്.

ഞങ്ങൾ താമസിക്കുന്ന സ്ഥലത്തേക്ക് ഇവിടെ നിന്നും ഏകദേശം ആറ് കിലോമീറ്റർ ദൂരമുണ്ട്. അതിൽ പകുതിയോളം ഓഫ്റോഡാണ്. അതു കൊണ്ട് തന്നെ ഇവിടെ നിന്നും മൂന്ന് ജീപ്പുകളിലായാണ് ഇനിയുള്ള യാത്ര. വിജനമായ തേയിലത്തോട്ടങ്ങൾക്കിടയിലൂടെയും, കാട് പോലെ തോന്നിക്കുന്ന പ്രദേശങ്ങളിലൂടെയും, ചെറു കാട്ടരുവികളെ മുറിച്ച് കടന്നു കൊണ്ടും, ഒരു യോദ്ധാവിനെപ്പോലെ അവൻ പായുകയാണ്

ഞങ്ങൾ താമസസ്ഥലത്തെത്തി. ശാന്തമായൊരു സ്ഥലം. സാമാന്യം നല്ലൊരു റിസോർട്ട്. ചെറിയൊരു ഇൻഫിനിറ്റി പൂൾ. വൃത്തിയുള്ള റൂമുകൾ. ഭക്ഷണം വേണമെങ്കിൽ ഇവിടെക്കിട്ടും. അങ്ങനെ, സന്ദർശകരെ വരവേൽക്കാൻ തയ്യാറായി, ഈ കാട്ടിനുള്ളിൽ അവൾ ഒരുങ്ങി നിൽക്കുകയാണെന്ന് തോന്നിപ്പോയി.


ഇതിനടുത്തൊരു വ്യൂ പോയിൻ്റുണ്ട്. ചിത്രങ്ങൾ പകർത്താൻ പറ്റിയ നല്ലൊരു സ്ഥലം. മരക്കഷ്ണങ്ങൾ കുത്തിനാട്ടിയപോലെ കുറേ ഇരിപ്പടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അവിടെ നിന്നുളള കാഴ്ചകൾ അവാച്യമെന്നേ പറയേണ്ടു. എങ്ങനെ ക്യാമറ പിടിച്ച് ചിത്രങ്ങളെടുത്താലും ഭംഗിക്കൊട്ടും കുറവുണ്ടാകില്ലെന്ന് തോന്നിപ്പോകുന്നു.

ഞങ്ങളുടെ ടൂർ കോ-ഓർഡിനേറ്ററിന് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി വളരെ ഇഷ്ടമാണ്. അതറിഞ്ഞുകൊണ്ടാണോ എന്നറിയില്ല, മലബാൾ ഗ്രേ ഹോൺബിൽസ് ഇനത്തിൽപ്പെട്ട വേഴാമ്പലുകൾ ഞങ്ങൾക്ക് ദർശനമേകാനെന്നോണം അവിടെ നിൽക്കുന്നുണ്ടായിരുന്നു. വേഴാമ്പലുകളുടെ ചിത്രങ്ങളെടുക്കാൻ, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർ വരുന്ന സ്ഥലമാണ് നെല്ലിയാമ്പതി എന്നാണറിയാൻ സാധിച്ചത്. ഇതേ ആവശ്യത്തിനായ് അദ്ദേഹം നെല്ലിയാമ്പതിയുടെ പല ഭാഗങ്ങളിലും പലവട്ടം മുൻപും വന്നിട്ടുണ്ട്.

ഒന്ന് ഫ്രഷായതിന് ശേഷം ഞങ്ങളൊന്ന് കറങ്ങാനിറങ്ങുകയാണ്. താമസിക്കുന്ന റിസോർട്ടിനടുത്തുകൂടെ ചെറിയൊരു കാട്ടരുവി ഒഴുകുന്നുണ്ട്. വരുന്ന വഴിയിൽ, ഉണങ്ങിവീണു കിടക്കുന്ന മരത്തിലായൊരു ആൺമയിലിനെ കണ്ടിരുന്നു. ഞങ്ങൾ അവിടേക്ക് നടക്കുകയാണ്. മയിൽ, ദൂരേക്ക് മറഞ്ഞിട്ടുണ്ട്. നല്ലൊരു കാട്ടരുവി. തെളിഞ്ഞ ജലം. ഒന്നിറങ്ങി കുളിക്കാൻ തോന്നിപ്പോകുന്നു. പക്ഷെ പുല്ലിൽ നിറയെ അട്ടകളുണ്ട്; ചെറിയ നൂലട്ടകൾ. അവയെ, കയ്യിലുള്ള സാനിറ്റൈസർ സ്പ്രേ ചെയ്ത് തുരത്തിക്കൊണ്ട് കുറച്ച് ദൂരം കൂടെ മുന്നോട്ട് നടന്നു.

_____

(17/7/22)

ആകെ മൂടിയ കോടമഞ്ഞിലേക്കാണ് അടുത്ത പ്രഭാതം ഞങ്ങളെ ആനയിച്ചത്. അതൊരു അനുഭവം തന്നെയായിരുന്നു. കണ്ണിൽ കുത്തിയാലറിയാത്ത കോട. ഇന്നലെ കണ്ട വ്യൂ പോയിൻ്റെല്ലാം മഞ്ഞിൽ പുതഞ്ഞ സുഷുപ്തിയിലാണ്. പക്ഷെ, സാവധാനത്തിലാണെങ്കിലും അത് നീങ്ങുന്നുണ്ട്. കാഴ്ചകൾ വ്യക്തമാകുന്നുണ്ട്.

ഇഡലിയും, സാമ്പാറും, പൂരിയും, ബജിയും, ചായയുമെല്ലാമായിക്കൊണ്ട് പ്രഭാത ഭക്ഷണം സൗജന്യമാണ്. വേണ്ടുവോളം ഫോട്ടോകളെടുത്തു. റീൽസിനാവശ്യമായ വീഡിയോകളും. പത്തു മണിയോടെ ഞങ്ങൾ വന്യ ഹോളിഡേ റിസോർട്ടിനോട് യാത്ര പറഞ്ഞു. കോടമഞ്ഞിനിടയിലൂടെ ഫോഗ് ലാമ്പ് തെളിയിച്ചു കൊണ്ട് ഞങ്ങൾ കയറിയ ജീപ്പുകൾ നെല്ലിയാമ്പതിയുടെ പ്രധാന കവലയിലേക്ക് കുതിക്കുകയാണ്.

ഇന്നത്തെ കാലാവസ്ഥ വളരെ മോശമാണ്. ആകെ മൂടിക്കെട്ടിയ അന്തരീക്ഷം. ജീപ്പിലൊരു ഓഫ്റോഡ് സഫാരി ഇവിടത്തെ പ്രധാന ആകർഷണം തന്നെയാണ്. ആ യാത്രയും, പോകുന്ന വഴികളിലെ വ്യൂ പോയിൻ്റുകളിൽ നിന്നുള്ള കാഴ്ചകളും വളരെ വിശേഷപ്പെട്ടതാണെന്ന് കേട്ടിട്ടുണ്ട്. മലയണ്ണാനുകളെയും, സിംഹവാലൻ കുരങ്ങുകളെയും, കാട്ടുപോത്തുകളെയും, ഭാഗ്യമുണ്ടെങ്കിൽ വരയാടുകളെയും ആ യാത്രയിൽ കാണാനായേക്കുമെന്നും കേട്ടിട്ടുണ്ട്. പക്ഷെ ഈ കാലാവസ്ഥയിൽ, അങ്ങനെയൊരു യാത്രയിൽ എന്ത് കാണാനാണ്? ഞങ്ങളുടെ ചിന്തകൾ ആ വഴിക്കാണ് സഞ്ചരിച്ചത്. അതു കൊണ്ട് തന്നെയാണ് അങ്ങനെയൊരു യാത്ര ഇപ്പോൾ വേണ്ടെന്ന തീരുമാനത്തിലെത്തിയത്. ഓഫ്റോഡ് സഫാരി ഒഴിവാക്കിക്കൊണ്ട്, സീതാർഗുണ്ട് വ്യൂ പോയിൻ്റിലേക്ക് പോകാൻ ഞങ്ങൾ തീരുമാനിച്ചു.

പോബ്സ് ഗ്രൂപ്പിൻ്റെ കീഴിലുള്ള സീതാർഗുണ്ട് എസ്റ്റേറ്റിൻ്റെ വലിയൊരു കവാടവും കടന്ന് യാത്ര തുടരുകയാണ്. നൂറിലധികം വർഷങ്ങളായി പോബ്സ് ഗ്രൂപ്പിൻ്റെ അധീനതയിലുള്ള സ്ഥലങ്ങളാണ്.1988 ലാണ് പോബ്സ് ഗ്രൂപ്പ് ഈ പ്ലാൻ്റേഷൻ എസ്റ്റേറ്റ് വാങ്ങുന്നത്. അവരുടെ ആദ്യത്തെ പ്ലാൻ്റേഷൻ എസ്റ്റേറ്റ് തന്നെയാണിത്. അവരിവിടെ ധാരാളം മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നാണറിഞ്ഞത്. തേയിലത്തോട്ടങ്ങൾ മാത്രമല്ല, കാപ്പി ഏലം മുതലായവയും ഇവിടെ കൃഷി ചെയ്ത് പരിപാലിക്കുന്നുണ്ട്.




പോകുന്ന വഴിയിലെല്ലാം കോടമഞ്ഞ് തന്നെയായിരുന്നു. മരങ്ങളും കുറ്റിച്ചെടികളും, മങ്ങിയ നിഴൽ രൂപങ്ങളായാണ് കാണപ്പെട്ടിരുന്നത്. എന്നാൽ വ്യൂ പോയിൻ്റിലെത്തിയപ്പോൾ പ്രകൃതി ഞങ്ങളോട് കനിവ് കാട്ടി. നല്ല തെളിഞ്ഞ കാലാവസ്ഥ. താഴ് വര നന്നായി തെളിഞ്ഞ് കാണാം. പാലക്കാട് നഗരത്തിൻ്റെ ഭാഗങ്ങളും അനുബന്ധ പ്രദേശങ്ങളുമാണ് മുന്നിൽ കാണുന്നത്. വനവാസകാലത്ത് ശ്രീരാമനും, ലക്ഷ്മണനും, സീതയും കുറച്ച് കാലം ഇവിടെ താമസിച്ചിരുന്നുവെന്നതാണ് ഐതിഹ്യം.


ഇപ്പോൾ സഞ്ചാരികൾ പൊതുവെ കുറവാണ്. പല ഭാഗങ്ങളിലേക്കുമുള്ള യാത്രകളെ പരിമിതപ്പെടുത്തിക്കൊണ്ട്, മുളകളാൽ ബാരിക്കേഡുകൾ തീർത്തു വെച്ചിട്ടുണ്ട്. സീതാർഗുണ്ട് വെള്ളച്ചാട്ടം അവിടെയാണ്. അവിടേക്കിപ്പോൾ പ്രവേശനം അനുവദിക്കുന്നില്ല. നെല്ലിയാമ്പതിയുടെ ഐക്കണായി കരുതാവുന്ന നെല്ലിമരത്തിന് മുന്നിൽ നിന്നു കൊണ്ട് കുറേ സെൽഫികളെടുത്തു. താഴ് വരയെ ഫ്രെയിമിലാക്കിക്കൊണ്ട് കുറേ ഫോട്ടോകളെടുത്തു. ഇവിടെയിപ്പോൾ ഞങ്ങൾ മാത്രം! സന്തോഷം തോന്നുന്ന നിമിഷങ്ങൾ തന്നെ.

പാർക്കിംഗ് ഗ്രൗണ്ടിനടുത്ത് ചെറിയൊരു ഷോപ്പുണ്ട്. ഇവിടെയുൽപ്പാദിപ്പിക്കുന്ന തേയിലപ്പൊടിയും കാപ്പിപ്പൊടിയും മറ്റും ഈ ഷോപ്പിൽ നിന്നും വില കൊടുത്ത് വാങ്ങാം. ഐസ് ക്രീമും ചൂടുള്ള ചായയും ഇവിടെക്കിട്ടും. ചൂട് ചായയും തണുത്ത ക്ലൈമറ്റും തമ്മിൽ എന്തോ ബന്ധമുണ്ടെന്ന് തോന്നിപ്പോകുന്നു. എല്ലാവരും ഓരോ ചായ ഓർഡർ ചെയ്തു.

മഞ്ഞ് കാരണം കൂടുതൽ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധിച്ചില്ലെങ്കിലും, വന്ന സ്ഥലങ്ങളെ കൂടുതൽ അനുഭവിക്കാവുന്ന വിധത്തിലൊരു യാത്ര തന്നെയായിരുന്നു ഇത്. ഒരേ ഡിപ്പാർട്ട്മെൻ്റിനു കീഴിൽ ജോലി ചെയ്യുന്നവരാണെങ്കിലും, സംസാരിക്കുന്നതിനും, അടുത്തറിയുന്നതിനും, കൂടുതൽ അടുത്ത് പെരുമാറുന്നതിനുമുള്ള ഒരു വേദി കൂടെയായ് ഈ യാത്ര മാറി എന്ന് വേണം കരുതാൻ. എല്ലാവരും ഹാപ്പിയാണ്.

നെല്ലിയാമ്പതിയിലെ കാഴ്ചകൾ അവസാനിക്കുന്നില്ല. കേശവൻ പറയും, ടീ ഫാക്ടറിയും, കാരാപ്പാറ തൂക്കുപാലവും, കാരാപ്പാറ വെള്ളച്ചാട്ടവും കാണേണ്ട കാഴ്ചകൾ തന്നെയാണ്. ഗ്രീൻലാൻ്റ് റിസോർട്ടിനോടനുബന്ധിച്ചുള്ള ഫാം കാണാനുണ്ട്. ഓഫ്റോഡ് സഫാരി മികച്ചൊരു അനുഭവം തന്നെയായിരിക്കും. എല്ലാ കാഴ്ചകളും കാണാൻ നിൽക്കുന്നില്ല. രണ്ട് ദിവസങ്ങളിലായ് നല്ല അനുഭവങ്ങൾ സമ്മാനിച്ച നെല്ലിയാമ്പതിയോടും, അപകടങ്ങളൊന്നും വരുത്താതെ കാത്ത പ്രകൃതിയോടും നന്ദി പറഞ്ഞു കൊണ്ട്, ഞങ്ങൾ മടക്കയാത്ര തുടങ്ങുകയാണ്.

See video in YouTube by clicking here

https://youtu.be/elCj3ttq2SM

Sunday, March 20, 2022

അട്ടപ്പാടിയുടെ, അധികമാരും കണ്ടിട്ടില്ലാത്ത സ്ഥലങ്ങളിലൂടെ...(Vechapathy, Nallasinga etc)

അട്ടപ്പാടി; ഒരു ഓർമ്മ: Part 3


ഞങ്ങളുടെ താമസസ്ഥലമായ Troba farm Stay യോട് വിട പറയുകയാണ്. വിഷ മുക്തമായ തക്കാളികൾ കുറച്ച് ഞങ്ങളും വാങ്ങിയിട്ടുണ്ട്. ഓപ്പൺ എയർ ടേബിളിനടുത്തിരുന്ന് കഴിച്ച കപ്പയും ചായയുമാണ് ഇന്നത്തെ ഊർജം.


നല്ലശിങ്ക:

കാറ്റാടി യന്ത്രങ്ങൾ ധാരാളമായി സ്ഥാപിക്കപ്പെട്ടിട്ടുള്ള സ്ഥലമാണിതെന്ന് പറയുമ്പോൾത്തന്നെ മനസിലാക്കാം, നല്ല കാറ്റടിക്കുന്ന സ്ഥലമാണെന്ന്. കാറ്റാടി യന്ത്രങ്ങളുടെ സുഗമമായ പ്രവർത്തനത്തിന്, തുടർച്ചയായ കാറ്റ് ആവശ്യമാണ്.


അയ്യപ്പനും കോശിയും എന്ന സിനിമയിൽ, പൊലീസ് സ്റ്റേഷന് സെറ്റിട്ടിരുന്നത് നല്ലശിങ്കയിലായിരുന്നു. സ്റ്റേഷൻ്റെ സെറ്റ് അവർ അഴിച്ച് കൊണ്ട് പോയെങ്കിലും, സ്റ്റേഷൻ കോമ്പൗണ്ട് അവിടെത്തന്നെയുണ്ട്. ഇത് കാണാൻ കൂടെയാണ് ഇന്ന് ടൂറിസ്റ്റുകൾ ഇവിടേക്ക് വരുന്നത്.

കേരളത്തിൻ്റെ അതിർത്തിയായ, ആനക്കട്ടിയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് കുറച്ച് സഞ്ചരിക്കേണ്ടതുണ്ട്, നല്ലശിങ്കയിലേക്ക്‌. തട്ട് തട്ടായ് ഒരുക്കി വെച്ചിരിക്കുന്ന കൃഷിസ്ഥലങ്ങൾ. പുൽത്തകിടിയിലെല്ലാം മേഞ്ഞ് നടക്കുന്ന കന്നുകാലികളും ആട്ടിൻപറ്റവും.

കാറ്റാടി യന്ത്രങ്ങൾക്ക് ചുവട്ടിൽ വിശാലമായ പുൽത്തകിടിയാണ്. ഇവിടെ നിന്ന് നോക്കുമ്പോളാണ് അതിൻ്റെ ഭീമാകാരത്വം ശരിക്കും മനസിലാകുന്നത്. ആകാശം മുട്ടെയെന്ന് തോന്നിക്കുന്ന യന്ത്രങ്ങൾ. ഒന്നോ രണ്ടോ അല്ല, നോക്കെത്താ ദൂരത്തോളം അവയങ്ങനെ നിരനിരയായ് തലയുയർത്തി നിൽക്കുന്നു. സ്വകാര്യ വ്യക്തികളുടെയോ കമ്പനികളുടെയോ അധീനതയിലുള്ള യന്ത്രങ്ങളാണ്.

ട്രക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് ആ കുന്നിൻ മുകളിൽ വരെ കയറാം. കാറ്റാടി യന്ത്രങ്ങൾ സ്ഥാപിക്കാനായി വെട്ടിയൊരുക്കിയ വഴികളാണ്. സാഹസികരായ ബൈക്കേഴ്സ്, അവിടേക്ക്, സംഘം ചേർന്ന് യാത്ര ചെയ്യാറുണ്ടെന്ന് കേട്ടു. ദുർഘടം പിടിച്ച ഓഫ് റോഡാണത്.


വെച്ചപ്പതി:

അട്ടപ്പാടിയുടെ ഭൂപ്രകൃതി ആസ്വദിക്കുന്നതിനായി ഏറ്റവും യോജിച്ച സ്ഥലമാണിതെന്ന് തോന്നിപ്പോകുന്നു. പോകുന്ന വഴികളിലെല്ലാം വീടുകൾ കുറവാണ്. എന്നാൽ, ഊരുകളോടടുക്കുമ്പോൾ, കോളനികൾ പോലെ തോന്നിക്കുന്ന രീതിയിൽ അടുത്തടുത്തായി നിലകൊള്ളുന്ന വീടുകളാണ്.


അവിടെ, ഒഴിഞ്ഞൊരു ഗ്രൗണ്ടുണ്ട്. അതിൻ്റെ ഒരു ഭാഗം ചേർന്ന് വിശാലമായി പന്തലിച്ചു നിൽക്കുന്നൊരു ആൽമരമുണ്ട്. മൊട്ടക്കുന്നിലെ പുൽത്തകിടിക്ക് നടുവിൽ ഒറ്റപ്പെട്ട് തലയുയർത്തി നിൽക്കുന്ന മരത്തിന് ഒരു പ്രത്യേക ആകർഷകത്വം ഉള്ള പോലെ തോന്നി. ഫോട്ടോയിൽ കാണുമ്പോൾ കൂടുതൽ സുന്ദരമാണ്. അതിനടുത്തേക്ക് നടന്നു.

ഊര് ക്ഷേത്രം തന്നെയാണ്. ദൈവ സങ്കൽപ്പത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന കല്ലുകൾ. ശൂലങ്ങൾ, പട്ടുകൾ. പൂജകൾ നടക്കാറുള്ളതിനെ ദ്യോദിപ്പിക്കുന്ന രീതിയിൽ, പ്രതിഷ്ഠയിൽ ചാർത്തിയ മഞ്ഞളിൻ്റെയും കുങ്കുമത്തിൻ്റെ ശിഷ്ടങ്ങൾ.

വിശാലമായ സമതല ഭൂമിയാണ്. അത് കഴിഞ്ഞാൽ വനഭൂമിയും. ദൂരെ, പൊരിവെയിലത്ത് മേഞ്ഞ് നടക്കുന്ന ആടുകളെ കാണാം. അവയെ പാലിക്കുന്ന ഇടയൻമാരെയും. അഴിച്ചുവിട്ട രീതിയിൽ സ്വൈര്യ വിഹാരം നടത്തുന്ന കന്നുകാലികളെയും കാണാം. അവിടവിടെയായ് ഉയർന്ന് നിൽക്കുന്ന വലിയ പാറകൾക്കും ഒരു പ്രത്യേക സൗന്ദര്യമുണ്ടെന്ന് തോന്നി. അതിന് മുകളിൽ കയറി നോക്കുമ്പോൾ പുൽത്തകിടികളുടെയും, മൈതാനക്കാടുകളുടെയും ഒരു വിഗഹ വീക്ഷണം സാധ്യമാകുന്നുണ്ട്.


മാരണട്ടി വെള്ളച്ചാട്ടം:

അട്ടപ്പാടിയിലെ ഒരു ട്രൈബൽ ഊരിൻ്റെ പേരാണ് മാരണട്ടി. ശിരുവാണി പുഴ ഇവിടെ ചിറ്റൂർ പുഴയെന്നറിയപ്പെടുന്നു. ഈ പുഴയിൽ കാണാവുന്ന വെള്ളച്ചാട്ടമാണ് മാരണട്ടി വെള്ളച്ചാട്ടം.


ചെറിയ രീതിയിൽ ഒരു ഓഫ് റോഡ് യാത്രയാണ് അവിടേക്കുള്ളത്. ചിറ്റൂരിൽ നിന്നും ഫോർവീൽ ഡ്രൈവുള്ള ജീപ്പ് വിളിക്കണം. ബൈക്കുകളാണെങ്കിൽ കുഴപ്പമുണ്ടാകുമെന്ന് തോന്നുന്നില്ല.

തട്ട് തട്ടുകളായ് തീർക്കപ്പെട്ടിട്ടുള്ള വെള്ളച്ചാട്ടം. വലിയ വലിയ പാറക്കെട്ടുകൾക്കിടയിലൂടെയും മുകളിലൂടെയും വെള്ളം ഒഴുകുന്നു. ട്രക്കിംഗിന് പറ്റിയ സ്ഥലമാണ്. തുഷാരഗിരി വെളളച്ചാട്ടം കണ്ടവർക്ക് ഇതൊരു അൽഭുതമായൊന്നും തോന്നണമെന്നില്ല. മൂർച്ചയുള്ള പരുക്കൻ കല്ലുകളാണ്. അതിലൂടെയുള്ള നടത്തം ദുർഘടം തന്നെയാണ്.

കുറച്ച് മുകളിലായൊരിടത്ത് കുറച്ച് ചെറുപ്പക്കാർ കുളിക്കുന്നുണ്ട്. അതിനും മുകളിൽ ഒരു വെള്ളച്ചാട്ടമുണ്ട്. ഒഴുകി വരുന്ന വെള്ളം, വലിയൊരു പാറയിലൂടെ തല്ലിപ്പതഞ്ഞൊഴുകി മറ്റൊരു പാറയിടുക്കിലേക്ക് വീഴുന്നു. അവിടെ നിന്നും മറ്റൊരു പാറക്കടിയിലൂടെ, താഴെ കുളിക്കുന്ന ചെറുപ്പക്കാരുടെ ശരീരത്തിലേക്കും പതിക്കുന്നു. നല്ല മിസ്റ്റടിക്കുന്നുണ്ട്.


കുറേ നേരം അവിടെ ചെലവഴിച്ച ശേഷം തിരിച്ച് നടക്കുകയാണ്. ഇനി പുതിയ കാഴ്ചകളിലേക്കൊന്നും പോകാനുദ്ദേശിക്കുന്നില്ല. ഇന്ന് വീട്ടിലേക്ക് തിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങൾ, അട്ടപ്പാടി ഞങ്ങൾക്ക് തന്നത്, ഒരു പാട് നല്ല അനുഭവങ്ങൾ തന്നെയായിരുന്നു. പുത്തൻ പുതിയ കാഴ്ചകൾ തന്നെയായിരുന്നു. ഇനിയൊരിക്കൽ കൂടെ വരാൻ സാധിക്കട്ടെയെന്ന പ്രത്യാശയോടെ അട്ടപ്പാടിയോട് തൽക്കാലം വിട പറയുകയാണ്. നന്ദി.

അട്ടപ്പാടിയിലെ ഫാം ഹൗസിൽ ഒരു രാത്രി

അട്ടപ്പാടി; ഒരു ഓർമ്മ: Part 2



നരസി മുക്കിലെ കാഴ്ചകളെല്ലാം ആസ്വദിച്ചതിന് ശേഷം ഞങ്ങൾ ഞങ്ങളുടെ താമസസ്ഥലത്തേക്ക് പോകുകയാണ്. 'പുലിയപ്പതി' എന്ന സ്ഥലത്തെ ഒരു ട്രൈബൽ കോളനിക്കടുത്താണ് താമസം ബുക്ക് ചെയ്തിരിക്കുന്നത്.

വിശാലമായ പ്രദേശത്തിന് നടുവിൽ ഒറ്റപ്പെട്ടൊരു ഫാം ഹൗസ്. റോഡരികിൽ തന്നെയാണ്. വരുന്ന വഴിയിൽ, കുറച്ചകലെയായി ഒരു ട്രൈബൽ കോളനിയുണ്ട്. അത് മാറ്റി നിർത്തിയാൽ തീർത്തും വിജനമായൊരു സ്ഥലത്ത് തന്നെയാണ് ഇന്നത്തെ താമസം. എത്ര ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയാലും ആർക്കും ശല്യമാവില്ല.

രണ്ട് മുറികളും, ഹാളും, കിച്ചണും, ടോയ്ലറ്റുമെല്ലാം ഉണ്ട്. മുകൾ ഭാഗം ആസ്ബസ്റ്റോസ് ഷീറ്റുകൾ മേഞ്ഞിരിക്കുന്നു. അധികം ഉയരമില്ലാത്ത കെട്ടിടം. ടൈൽ പാകിയ തറ. മുറ്റത്ത് തണൽ മരച്ചോട്ടിൽ ഒരു ഔട്ട് ഡോർ ഡൈനിംഗ് സെറ്റപ്പ് ഉണ്ടാക്കി വെച്ചിട്ടുണ്ട്. പ്രകൃതിയെ ആസ്വദിച്ചു കൊണ്ട് ഇവിടെയിരുന്ന ഭക്ഷണം കഴിക്കുന്നത് ഒരു പ്രത്യേക അനുഭവം തന്നെയായിരിക്കും. അതിനടുത്തായി, ഗ്രില്ലിംഗിനുള്ള സെറ്റപ്പുണ്ട്. ചിക്കനും, ചാർക്കോളുമെല്ലാം നമ്മൾ കൊണ്ട് വരണം. പാചകം ചെയ്യുന്നതിനുള്ള ഗ്രില്ലും മറ്റ് സജീകരണങ്ങളും ഇവിടെയുണ്ട്.

മൂന്ന് മണിയോടെയാണ് ഞങ്ങൾ ഇവിടെയെത്തിയത്. ചുറ്റും മലകളായതിനാലാകാം, ആകെ നിഴൽ വീണിരിക്കുന്നു. നല്ല കാലാവസ്ഥ.

തക്കാളി, കൃഷി ചെയ്യുന്നൊരു തോട്ടം ഇതിനടുത്തുണ്ട്. അതിനടുത്തൊരു പുൽതകിടിയും. ഈ സായന്തനം വേറിട്ട രീതിയിൽ ആസ്വദിക്കുന്നതിനായി ഞങ്ങൾ അവിടേക്ക് നടന്നു.


വിളവെടുപ്പിന് പാകമായ തക്കാളിപ്പഴങ്ങൾ. പഴുത്ത കായ്കൾ ഒരിടത്ത് കൂട്ടിയിട്ടിരിക്കുന്നു. വളരെയധികം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന കൃഷിത്തോട്ടമാണ്. നനക്കൽ ഇപ്പോൾ കഴിഞ്ഞതേയുള്ളു. ദൂരെ മലഞ്ചെരുവിൽ കാളക്കൂറ്റൻമാർ ദ്വന്ദ്വയുദ്ധം ചെയ്യുന്നു. ആനയിറങ്ങുന്ന സ്ഥലങ്ങളാണ്. ചുറ്റും ഇലക്ട്രിക് ഫെൻസിംഗ് ചെയ്തിതിട്ടുണ്ട്.

കൊണ്ടു വന്നിട്ടുള്ള ചിക്കൻ, മസാല പുരട്ടി ഫ്രിഡ്ജിൽ വെച്ചിട്ടുണ്ട്. ഗ്രിൽ ചെയ്യാൻ ഇനി കുറച്ച് നേരം  കഴിയണം. ഈ സമയം വെറുതെ കളയണ്ടല്ലൊ എന്ന് കരുതി, വണ്ടിയെടുത്ത് ഒന്ന് ചുറ്റാനിറങ്ങി. വിജനമായ റോഡ്. റോഡിനിരുവശവും വിശാലമായ നെല്ലിമരത്തോട്ടങ്ങളാണ്. അതിൻ്റെ ശിഖരങ്ങൾ നിറയെ, വലിയ വലിയ ഉണ്ടനെല്ലിക്കകൾ കായ്ച് നിൽക്കുന്നു. അവിടവിടെയായി കൂവളമരങ്ങളും കാഞ്ഞിരമരങ്ങളും കാണാം. കുറച്ച് കൂടെ പോയതോടെ, ദേശവാസികളുടെ ഊര് ക്ഷേത്രങ്ങൾ കാണാറായി. വലിയ ആൽമരവും അതിന് താഴെയായ് ദൈവ സങ്കൽപ്പങ്ങളെ പ്രതിനിധീകരിക്കുന്ന കൽ പ്രദിഷ്ഠകളും കാണാം. അതിനടുത്തായി കുത്തി നാട്ടിയ ശൂലങ്ങൾ.

സന്ധ്യയാകാറായെന്നും, വീടണയാറായെന്നും ഓർമ്മിപ്പിക്കുന്ന മട്ടിൽ, ആടുകളെയും തെളിച്ച് തിരികെ വീട്ടിലേക്ക് പോകുന്ന ഇടയന്മാർ. അവരെ സഹായിക്കാനെന്നോണം അനുഗമിക്കുന്ന ശ്വാന കിങ്കരന്മാർ. ആടുകളെ അനുസരണയോടെ നടത്തുന്നത് ഈ ശ്വാനന്മാരാണെന്ന് തോന്നിപ്പോകും. അന്നന്നത്തെ അന്നമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാതെ ചെയ്യുന്ന നിസ്വാർത്ഥ സേവനം. അസ്തമനത്തിന് തയ്യാറായ് നിൽക്കുന്ന സൂര്യനാണ് പശ്ചാത്തലത്തിൽ. കാൽപ്പനിക ഭാവത്തോടെ ആസ്വദിക്കാവുന്ന കാഴ്ചകൾ തന്നെ.


-----------

24.12.2020

പിറ്റേന്ന് രാവിലെ. നല്ല തണുപ്പുണ്ട്. ചെറിയൊരു മൂടൽമഞ്ഞും. ഫാം ഹൗസിനടുത്തുള്ള ചെറിയ ഷെഡിൽ, ഫാം കീപ്പറും ഭാര്യയും താമസിക്കുന്നുണ്ട്. അയാൾ പശുവിനെ കറക്കുകയാണ്. ഞാൻ അങ്ങോട്ട് ചെന്നു. നല്ല പശുക്കൾ. പച്ചപ്പുല്ലുകൾ യഥേഷ്ടം തിന്ന് നടക്കുന്നതു കൊണ്ടാകാം, പാലിന് നല്ല കട്ടിയുണ്ട്. കുറച്ച് പാൽ ഇന്നലെ അയാൾ ഞങ്ങൾക്ക് തന്നിരുന്നു.


താമസസ്ഥലത്തു നിന്നും കുറച്ച് നടന്നാൽ അവിടെ ഒരു ട്രൈബൽ കോളനിയുണ്ട്. ഈ കൊച്ചു തണുപ്പത്ത് ഇതിലൂടെയിങ്ങനെ നടക്കുകയെന്നത് ബഹുരസം തന്നെയാണ്. വൈദ്യുത വേലിയിൽ നിന്ന് ചെറിയ പൊട്ടിപ്പെരിയൽ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. മഞ്ഞ് തുള്ളികൾ ഇറ്റുമ്പോളുണ്ടാകുന്ന ഇലക്ട്രിക് സ്പാർക്കിംഗിൻ്റെ ശബ്ദമാണ്.


വലതു വശത്തായി, ആസ്ബസ്റ്റോസ് മേഞ്ഞ ചെറിയൊരു ഷെഡുണ്ട്. വീട് തന്നെയാണ്. ശിവ എന്ന സ്ത്രീയും പേരക്കുട്ടിയുമാണ് അവിടെ താമസിക്കുന്നത്. വെൻ്റിലേഷൻ വളരെ കുറവാണെന്ന് തോന്നിക്കുന്ന ജനലുകളും വാതിലും. പരിമിതമായ അടിസ്ഥാന സൗകര്യങ്ങൾ. വയറിംഗ് ചെയ്തിട്ടുണ്ടെങ്കിലും കറൻ്റ് കണക്ഷൻ കിട്ടിയിട്ടില്ല. ഇതിനടുത്തൊരു വെള്ളക്കെട്ടുണ്ട്. അവിടേക്ക് വെള്ളം കുടിക്കാനായി ആനകൾ വരാറുണ്ടെന്നാണറിഞ്ഞത്. അതു കൊണ്ട് തന്നെ, ശിവയും പേരക്കുട്ടിയും രാത്രി ഇവിടെ താമസിക്കാറില്ല. അകലെയുള്ള കോളനിയിൽ ഇവരുടെ ബന്ധുവിൻ്റെ വീടുണ്ട്. രാത്രി അവിടെയാണ് താമസം.


നടന്ന് നടന്ന് കോളനിക്ക് മുന്നിലെത്തി. അടുത്തടുത്തായി നിർമ്മിക്കപ്പെട്ടിരിക്കുന്ന ചെറു വീടുകൾ. നായ്ക്കളും അങ്കക്കോഴികളും ആടുകളുമെല്ലാം കുടുംബത്തിൻ്റെ ഭാഗങ്ങൾ തന്നെയാണെന്ന് തോന്നും. അവിടൊരാൾ, കന്നുകാലികളെ പൂട്ടി നിലം ഉഴുതു കൊണ്ടിരിക്കുകയാണ്.  ചില പ്രത്യേക ശബ്ദങ്ങൾ കൊണ്ട് അയാൾ അവയുമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. നല്ല അനുസരണയുള്ള കന്നുകൾ. അൽപ്പം മുമ്പ് ഞങ്ങളെ കടന്ന് പോയ വ്യക്തിയും അയാളുടെ കാലികളുമാണ്.

ഒന്നോ രണ്ടോ ദിവസങ്ങൾ ഇവിടെ ചെലവഴിക്കാൻ, ടൂറിസ്റ്റുകളായി വരുന്ന നമുക്ക് ഇവിടത്തെ താമസം, മനം കുളിർപ്പിക്കുന്ന അനുഭവങ്ങൾ തന്നെയായിരിക്കും. എന്നാൽ ഇവിടെ സ്ഥിരതാമസക്കാരായ ശിവയെപ്പോലുള്ളവർക്ക്, ഇവിടത്തെ ജീവിതം വലിയ ദുരിതങ്ങൾ നിറഞ്ഞത് തന്നെയാണ്. ആനകളോടും, പന്നികളോടും മറ്റ് കാട്ടു മൃഗങ്ങളോടും മല്ലിട്ട് ഓരോ ദിവസങ്ങൾ തള്ളി നീക്കുകയാണെന്ന് വേണം കരുതാൻ.

പ്രഭാത ഭക്ഷണത്തിന് ശേഷം ഞങ്ങൾ ഈ ഫാം ഹൗസിനോട് വിട പറയുകയാണ്. ഇന്നിനി അട്ടപ്പാടിയുടെ കുറേ സ്ഥലങ്ങൾ കാണണം. അധികം യാത്രികർ സഞ്ചരിച്ചിട്ടില്ലാത്ത സ്ഥലങ്ങൾ തേടിയുള്ള യാത്രയാണ്. നല്ലശിങ്കയിലെ കാറ്റാടി യന്ത്രങ്ങളും പൊലീസ് സ്റ്റേഷനു വേണ്ടി നിർമ്മിച്ച സെറ്റും കാണണം. വെച്ചപ്പതിയുടെ വശ്യതയും മാരണട്ടി വെള്ളച്ചാട്ടത്തിൻ്റെ സൗന്ദര്യവും കാണാനുണ്ട്. അതിൻ്റെയെല്ലാം വിശേഷങ്ങളാണ് ഇനി പറയാൻ പോകുന്നത്.


(തുടരും....)

Attapadi part 3 press here

നരസി മുക്കിൻ്റെ ടോപ്പിലേക്ക്; അട്ടപ്പാടി

അട്ടപ്പാടി; ഒരു ഓർമ്മ: Part1


നാട് മുഴുവൻ കോവിഡ് ഭീതിയിലാണ്. എന്നിരിക്കിലും, മൂന്നാറും വയനാടും, അറിയാവുന്ന മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം നല്ല തെരക്ക് തന്നെയാണെന്നാണറിഞ്ഞത്.

അതു കൊണ്ട് തന്നെ, ഇപ്രാവശ്യ യാത്ര എവിടേക്കാക്കും എന്നതിനെക്കുറിച്ച് അലോചിച്ചു കൊണ്ടിരിക്കുമ്പോളാണ്, "അയ്യപ്പനും കോശിയും" എന്ന സിനിമയിലെ ചില രംഗങ്ങൾ മനസിലേക്ക് കയറി വന്നത്. ആ സിനിമ കണ്ടതു മുതൽ, അട്ടപ്പാടി കാണണമെന്നും ആഗ്രഹം തുടങ്ങിയിരുന്നു. വിനോദ സഞ്ചാരത്തിനായി അധികം ജനങ്ങൾ തെരഞ്ഞെടുക്കാത്ത സ്ഥലമാണ് അട്ടപ്പാടി എന്നതും ഒരു ഫാക്ടർ തന്നെ. അതു കൊണ്ട് തന്നെ കൊറോണയെ പേടിക്കാതെ പോയി വരാൻ അട്ടപ്പാടി തന്നെയാണ് നല്ലതെന്ന് തോന്നി.

പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. "ഡസ്റ്റിനേഷൻ ഫിക്സഡ്."


നഗരങ്ങളിലോ, പട്ടണങ്ങളിലോ ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം, അട്ടപ്പാടി, വർഷങ്ങളുടെ പുറകിലാണെന്ന് തോന്നിയേക്കാം. അവരെ കുറ്റപ്പെടുത്താനാവില്ല. തെരക്കില്ലാത്ത, ശബ്ദകോലാഹലങ്ങളില്ലാത്ത, വലിയ വലിയ കെട്ടിട സമുച്ചയങ്ങളില്ലാത്ത സ്ഥലം. എന്നാൽ ശാന്തവും, വിശാലവും, സുന്ദരവുമായ പ്രകൃതിയുടെ പച്ചപ്പ്. നിഷ്കളങ്കരായ തദ്ദേശവാസികളുടെ ജീവിത സാഹചര്യങ്ങൾ. ഇവയെല്ലാം കണ്ടും ആസ്വദിച്ചും കൊണ്ടുള്ള യാത്ര ഒരു പ്രത്യേക അനുഭവം തന്നെയായിരിക്കും.


യാത്ര: (23/12/2020)

കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ, (പാലക്കാട് ഭാഗത്തേക്ക് പോകുമ്പോൾ) മണ്ണാർകാട് നിന്നും ഇടത്തോട്ടുള്ള റോഡിലൂടെയാണ് നമുക്ക് പോകേണ്ടത്. മണ്ണാർകാട് ബസ് സ്റ്റാൻ്റിൽ നിന്നും അൽപം കൂടെ മുന്നോട്ട് പോകുമ്പോൾ ഇടത് വശത്തേക്ക് കാണുന്ന റോഡാണ് അട്ടപ്പാടിയിലേക്കുള്ളത്. അട്ടപ്പാടി വഴി കോയമ്പത്തൂരിലേക്കുള്ള റോഡാണത്. ബസ്സ്റ്റാൻ്റെത്തുന്നതിന് മുമ്പ്, ഇടത്തോട്ട് കാണുന്ന ബൈപാസിലൂടെയും ഈ റോഡിലേക്കെത്താം. ടൗണിലെ തെരക്കൊഴിവാക്കി യാത്ര ചെയ്യാൻ ഈ വഴി നല്ലതായിരിക്കും.

അൽപദൂരയാത്രയിൽത്തനെ ഞങ്ങൾ ചുരത്തിലെ ഒരു വ്യൂ പോയിൻ്റിലെത്തി. നല്ല കാഴ്ചകൾ. ഇളം തെന്നൽ. ചെറിയ മഞ്ഞ് പെയ്യുന്നുണ്ട്. സുഖകരമായ കാലാവസ്ഥ.

ചുരവും പിന്നിട്ട് വീണ്ടും കുറേ ദൂരം. ഞങ്ങൾ ഗൂളിക്കടവ് എത്തിയിരിക്കുന്നു. ചെറിയൊരു ടൗൺ. അഗളി PWD റെസ്റ്റ് ഹൗസ് ഇവിടെ അടുത്താണ്. ചുരുങ്ങിയ ചെലവിൽ താമസിക്കുന്നതിന് ഏതൊരാൾക്കും PWD റെസ്റ്റ് ഹൗസ് തെരഞ്ഞെടുക്കാം. ഒരു റൂമിന് 400 രൂപ മാത്രമേ ദിവസ വാടകയുള്ളു. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് അനൗദ്യോഗിക യാത്രയിൽ പകുതി വാടക നൽകിയാൽ മതി.


നരസി മുക്ക്:

അട്ടപ്പാടിയിലെ സുന്ദരമായൊരു വ്യൂ പോയിൻ്റാണിത്. അട്ടപ്പാടിയുടെ ഭൂരിഭാഗം പ്രദേശങ്ങളെയും കാണത്തക്ക രീതിയിൽ ഒരു 360 ഡിഗ്രി വ്യൂ നമുക്കിവിടെ ആസ്വദിക്കാം.


ഗൂളിക്കടവിൽ നിന്നും കോയമ്പത്തൂർ റോഡിൽ കുറച്ച് ദൂരം പിന്നിടുമ്പോൾ ഇടത്തോട്ട് ഒരു ചെറിയ റോഡ് കാണാം. അതിലൂടെയാണ് നരസി മുക്കിലേക്ക് പോകേണ്ടത്. ഈ റോഡിൻ്റെ തുടക്കത്തിൽത്തന്നെ വലത് വശത്താണ് നേരത്തെ പറഞ്ഞ PWD റെസ്റ്റ് ഹൗസ് .

ചുരം പോലെ തോന്നിക്കുന്ന ഇടുങ്ങിയ റോഡുകൾ പിന്നിട്ട് ഞങ്ങൾ നരസി മുക്കിലെത്തിയിരിക്കുന്നു. മുന്നിൽ കാണുന്നത് വലിയൊരു കുന്നാണ്. ഒരു മൊട്ടക്കുന്ന്. കഷണ്ടിയിലെ രോമങ്ങൾ പോലെ അവിടവിടെയായി ചില ചെറു മരങ്ങൾ കാണുന്നുണ്ട്. അധികം കുത്തനെയല്ലാത്ത പാത. കയറാൻ വലിയ ബുദ്ധിമുട്ടൊന്നും തോന്നുകയില്ല. കാലാവസ്ഥ, തീർത്തും ഞങ്ങൾക്ക് അനുകൂലമാണെന്ന് തോന്നി. വെയിലില്ല. മാത്രമല്ല, തണുത്ത ഇളം കാറ്റടിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെയാകാം, ആർക്കും തന്നെ ഉന്മേഷക്കുറവൊന്നുമില്ല.


അയ്യപ്പനും കോശിയും സിനിമയിൽ, അയ്യപ്പൻ നായരുടെ ഭാര്യയെ, പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന രംഗങ്ങൾ ചിത്രീകരിച്ചത് ഇവിടെയാണ്. തൊട്ടിലും, തൊട്ടിൽ കെട്ടിയ മരവും, സിനിമയിലഭിനയിച്ചതിൻ്റെ അഹങ്കാരത്തിൽ തലയുയർത്തി നിൽക്കുകയാണെന്ന് തോന്നി. അവരുടെ വീടിൻ്റെ സെറ്റാണെന്ന് തോന്നുന്നു, അടുത്ത് തകർന്ന് കിടക്കുന്നുണ്ട്. അതിനടുത്ത് നിന്ന് ഒന്ന് രണ്ട് ഫോട്ടോസെടുത്തു.

ഇനിയാണ് കയറ്റം. പക്ഷെ അധികം കുത്തനെയല്ല. ഇനിയുള്ള ഭൂമി, വനംവകുപ്പിൻ്റേതാണെന്ന് ഓർമ്മിപ്പിക്കുന്ന വലിയൊരു ബോർഡ് കാണുന്നുണ്ട്. അതു കൊണ്ട് തന്നെ, ഇവിടെ വരെ വന്ന് കാഴ്ചകളാസ്വദിച്ച് തിരിച്ച് പോകുന്നതാണ് നല്ലത്.

കുന്നിൻചരിവിൽ നല്ല പച്ചപ്പുണ്ട്. അതിൽ മേഞ്ഞ് നടന്ന് തിന്നുന്ന കന്നുകാലിക്കൂട്ടങ്ങൾ. മനസ് നിറക്കുന്ന കാഴ്ചകൾ തന്നെ!

പല സ്ഥലങ്ങളിലായി ഫോറസ്റ്റിൻ്റെ ജണ്ടകൾ - അതിരുകൾ സൂചിപ്പിക്കുന്ന കൽ നിർമ്മിതികൾ - കാണാം.


ഇവിടെ നിന്നുള്ള കാഴ്ചകൾ അവാച്യമെന്നെ പറയേണ്ടു. വളരെ ദൂരെയായൊരു ചർച്ച് കാണുന്നുണ്ട്. അവിടെയാണ് ഗൂളിക്കടവ് ടൗൺ. അവിടെ നിന്നും ഇങ്ങോട്ടുള്ള പാതയാണ് ആ തിരിഞ്ഞും വളഞ്ഞും കാണപ്പെടുന്നത്. അതിലൂടെയാണ് നമ്മളിപ്പോൾ ഡ്രൈവ് ചെയ്ത് വന്നത്. വിശാലമായ താഴ് വര. അതിനപ്പുറത്തും വലിയകുന്നുകൾ തന്നെ. ഇവിടെയിങ്ങനെ കാറ്റു കൊണ്ടിരിക്കാൻ വളരെ രസമാണെന്ന് തോന്നി. സമയം പോകുന്നതറിയില്ല.

ഇന്നിനി കൂടുതൽ കറക്കമില്ല. നേരെ റൂമിലേക്ക് പോകുകയാണ്. പുലിയപ്പതി എന്ന സ്ഥലത്ത് ഒരു ഫാം ഹൗസാണ് ബുക്ക് ചെയ്തിരിക്കുന്നത്. വളരെ വിശാലമായൊരു വനമേഖലയിൽ ഒറ്റപ്പെട്ടൊരു താമസം. "പൊളിക്കും". അത് തികച്ചും വേറിട്ടൊരനുഭവം തന്നെയായിരിക്കും. ഇനി അതിൻ്റെ വിശേഷങ്ങൾ പറയാം.....


(തുടരും...)

Attapadi part 2 press here

Attapadi part 3 press here

Thursday, March 17, 2022

തുഷാരഗിരി

 9.1.2022

വിൻറ് ഫ്ലവർ റിസോർട്ടിനോട് യാത്ര പറയുകയാണ്. ഇനി തുഷാരഗിരിയിലേക്കാണ്.


കോഴിക്കോട് ജില്ലയിലെ പ്രശസ്തമായൊരു ടൂറിസ്റ്റ് ഡസ്റ്റിനേഷനാണ് തുഷാരഗിരി. ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളെത്തുന്ന സ്ഥലം.


ഫോട്ടോ ഷൂട്ടിന് പറ്റിയ ധാരാളം സ്ഥലങ്ങൾ അവിടെയുണ്ട്. പലയിടങ്ങളിലും ഇരിപ്പിടങ്ങൾ സജ്ജമാക്കി വെച്ചിട്ടുണ്ട്. അതിലിരുന്ന് കൊണ്ട് വെള്ളചാട്ടം കാണുകയെന്നത് സുന്ദരമായൊരു അനുഭവം തന്നെയാണ്. വാട്ടർ ഫാളിനെ പശ്ചാത്തലമാക്കി ഫോട്ടോകളെടുക്കാവുന്ന ഇരിപ്പിടങ്ങളുമുണ്ട്. അവിടെ നിന്ന് നോക്കുമ്പോൾ, അഗാധമായ താഴ് വരയുടെ പച്ചപ്പാണ് മുന്നിൽ.

ചെറിയൊരു തൂക്കുപാലം കടന്ന് വേണം വെള്ളച്ചാട്ടത്തിനടുത്തെത്താൻ. പാലം കഴിഞ്ഞ് ഇടത് വശത്തേക്ക് നടന്നാൽ താന്നിമുത്തശ്ശിയുടെ അടുത്തെത്താം.


ആരാണ് താന്നിമുത്തശ്ശി ? അതൊരു മരമാണ്. 


അകം പൊള്ളയായ വലിയൊരു താന്നിമരം. മരത്തിനുള്ളിൽ കയറി നിന്ന് മുകളിലേക്ക് നോക്കുമ്പോൾ, അമ്പിളിമാമനെപ്പോലെ ആകാശം കാണാം. അങ്ങ്, തലയറ്റം വരെ പൊള്ളയായ മരം.


തൂക്കുപാലത്തിൻ്റെ വലതു വശത്താണ് വാട്ടർ ഫാൾ. ഞങ്ങൾ അങ്ങോട്ട് ചെന്നു. ധാരാളം ജനങ്ങൾ വന്നിട്ടുണ്ട്.


വെള്ളച്ചാട്ടത്തിന് ശക്തി കുറവാണ്. നല്ല തണുത്ത ജലം. അതിൽ കുട്ടികൾ നീന്തിക്കളിക്കുന്നുണ്ട്. തെളിഞ്ഞ വെള്ളം.


ഇത്രയും കാലം അടച്ചു കൂട്ടപ്പെട്ടിരുന്നതിനാലാകാം, ലോക് ഡൗണിന് അൽപ്പം ഇളവ് ലഭിച്ചപ്പോളേ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം നല്ല തെരക്ക് തന്നെയാണ്.


വയനാട് വിൻ്റ് ഫ്ലവർ റിസോർട്ടിൽ


8.1.2022

അങ്ങനെ ലോക്ഡൗണിന് ചെറിയൊരു ഇളവ് കിട്ടിയപ്പോൾ ഒന്ന് വയനാട് കയറി. ഇത്തവണ ഒരു റിസോർട്ടിൻ്റെ അനുഭവങ്ങളാണ് ആസ്വദിക്കാനുദ്ദേശിച്ചിരിക്കുന്നത്. വിൻറ് ഫ്ലവർ റിസോർട്ട്.


വയനാട്ടിലിപ്പോൾ സഞ്ചാരികളുടെ തിരക്ക് തുടങ്ങിയിരിക്കുന്നു. പൂക്കോട് ലെയ്ക്കിനടുത്തൊന്നും നിന്ന് തിരിയാൻ സ്ഥലമില്ലെന്ന് വേണമെങ്കിൽ പറയാം. അത്രക്കുണ്ട് സഞ്ചാരികൾ. റോഡ് സൈഡിലുള്ള തേയിലത്തോട്ടങ്ങളിലും അങ്ങനെ തന്നെയാണ്. അതു കൊണ്ട് തന്നെ, അധികം കറങ്ങാൻ നിന്നില്ല. നേരെ റിസോർട്ടിലേക്ക്.

ചൂണ്ടലിൽ നിന്നും അധികം ദൂരത്തല്ലാതെ, വൈത്തിരി താലൂക്കിലെ അന്നപൂർണ്ണ എസ്‌റ്റേറ്റിലുള്ള സുന്ദരമായൊരു റിസോർട്ടാണ് വിൻ്റ് ഫ്ലവർ.

വയനാടിൻ്റെ ഗ്രാമ കാഴ്ചകൾ കണ്ടു കൊണ്ട്, തേയിലത്തോട്ടങ്ങൾക്കിടയിലൂടെയാണ് യാത്ര. ഒരു വശത്ത് വിശാലമായ പുൽമൈതാനം കാണാം. അതിനടുത്തു കൂടെ വളരെ ശാന്തമായൊഴുകുന്ന ചെറിയൊരു അരുവി. കളി കഴിഞ്ഞ കുട്ടികളാണെന്ന് തോന്നുന്നു, അവിടെ അരുവിയിൽ കൈകാൽ കഴുകുന്നു. ചിലർ തോർത്ത് വിരിച്ച് മീൻപിടിക്കുകയാണെന്ന് തോന്നുന്നു. കുറച്ചകലെയായി, വെടിവട്ടവുമായിരുന്ന് തുണിയലക്കുന്ന സ്ത്രീകളെ കാണുന്നുണ്ട്.

ഒരു വലിയ കുന്നിൻ്റെ മുകളിലാണ് റിസോർട്ട്. ഹെയർ പിൻ വളവുകൾ പോലെ ചില കയറ്റങ്ങൾ കയറി വേണം അതിനടുത്തെത്താൻ.

മറ്റൊരു ലോകം തന്നെയാണെന്ന് പറയാം. റിച്ചെന്ന് തോന്നിക്കുന്ന ആമ്പിയൻസ്. വിശാലമായ റിസപ്ഷൻ. വെൽകം ഡ്രിങ്കിൻ്റെ അകമ്പടിയോടെ ഞങ്ങളവിടെ ഉപവിഷ്ടരായി. വാക്സിനേഷൻ സർട്ടിഫിക്കറ്റുകളെല്ലാം വെരിഫൈ ചെയ്തു കൊണ്ടിരിക്കുകയാണ്. അൽപ നേരം അവിടെ വിശ്രമിച്ചതിന് ശേഷം റൂമിലേക്ക് നടന്നു.


ഞങ്ങൾക്കനുവദിച്ച റൂമിനടുത്ത് തന്നെയാണ് സ്വിമ്മിംഗ് പൂൾ. വളരെ വലിയ പൂള് തന്നെയാണ്. കുട്ടികൾക്ക് സന്തോഷമായി, ഞങ്ങൾക്കും.


ഉച്ചകഴിഞ്ഞ സമയമായതുകൊണ്ടാകാം, വെള്ളത്തിന് അധിയായ തണുപ്പൊന്നുമില്ല. അതു കൊണ്ട്തന്നെ പൂളിൽ വളരെ നേരം ഉല്ലസിച്ചു. ശരിക്കു പറഞ്ഞാൽ ആറാടുകയായിരുന്നു അല്ലെങ്കിൽ അർമാദിക്കുകയായിരുന്നു എന്ന് വേണം പറയാൻ.

ഉച്ചഭക്ഷണം ഇവിടെ ഹോട്ടലിൽ തന്നെയാണ് ഏർപ്പാടാക്കിയിരിക്കുന്നത്. ഉച്ചഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും എക്സ്ട്രാ പേ ചെയ്യണം.


ടേബിൾ ടെന്നിസ് ,ബില്ല്യാഡ്സ് മുതലായ ഇൻഡോർ, ആക്ടിവിറ്റികൾ കുറേയുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനുള്ള പാർക് കുറച്ചകലെയാണ്. അവിടെ, അധികം സാധനങ്ങളൊന്നുമില്ല. എങ്കിലും ചെറിയ കുഞ്ഞുങ്ങൾക്ക് ഇഷ്ടപ്പെടും.

കുടുംബത്തോടൊപ്പം, ചെറുകിട ഹോട്ടലുകളിൽ പല സായന്തനങ്ങളും ചെലവഴിച്ചിട്ടുണ്ടെങ്കിലും, നല്ലൊരു സ്റ്റാർ റിസോർട്ടിൽ ഇതാദ്യമായാണ്. അതിൻ്റേതായ ത്രില്ലുണ്ട് മനസ്സിൽ.


നേരം ഇരുട്ടിയിരിക്കുന്നു. ഭംഗിയായി ഒരുക്കിയ നടപ്പാതയുടെ വശങ്ങളിലെ ബൾബുകളെല്ലാം പ്രകാശിച്ചു തുടങ്ങിയിരിക്കുന്നു. ഞങ്ങൾ അവിടെയാകെയൊന്ന് ചുറ്റിനടന്നു. വളരെ ഉയരത്തിൽ വളരുന്ന മരങ്ങളാണ്. അവക്കിടയിലെ ഇടവിള പോലെ കായ്ച് നിൽക്കുന്ന കാപ്പിച്ചെടികൾ.


വളരെ ശാന്തമായൊരു പശ്ചാത്തലത്തിൽ തന്നെയാണ് റൂമുകൾ ഉണ്ടാക്കി വെച്ചിരിക്കുന്നത്. അപ്പുറം തേയിലത്തോട്ടങ്ങൾ വിരിയിട്ട കുന്നിൻ ചരിവാണ്. അതിനിടയിൽ തലയുയർത്തി നിൽക്കുന്ന സിൽവർറോക്ക് മരങ്ങൾ.


രാത്രി ഭക്ഷണത്തിന് സമയമായിരിക്കുന്നു. ബഫറ്റ് (ബുഫെ) രീതിയിലുള്ള ഡിന്നറാണ്. ക്യാമ്പ്ഫയറും അറേഞ്ച് ചെയ്യുന്നുണ്ട്. ഭക്ഷണ വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായൊരു അത്താഴം തന്നെയാണ്. പൊറോട്ടയും, ചപ്പാത്തിയും, വെള്ളപ്പവുമെല്ലാം ലൈവായിത്തന്നെയാണ് ചുട്ട് നൽകുന്നത്. ബ്രഡും, ഫ്രൈഡ് റൈസുമെല്ലാം ആവശ്യത്തിനെടുത്ത് കഴിക്കാം. ഒരു കോമ്പിനേഷനായി ചിലപ്പോൾ തോന്നാത്ത ഓംലറ്റ് പോലും, എല്ലാ പ്ലേറ്റിൻ്റെ കൂടെയും പോകുന്നുണ്ട്. ആവി പറക്കുന്ന ചിക്കൻ സൂപ്പിൻ്റെ പിന്നിലായിക്കൊണ്ട്, ഇവയെല്ലാം കഴിച്ച് തീർക്കുകയെന്നത് ഒരു ടാസ്ക് തന്നെയാണെന്ന് തോന്നി.


അപ്പോളും, ഹാളിൻ്റെ ഒരു ഭാഗത്തിരുന്ന് ആ കലാകാരൻ തൻ്റെ വയലിനിലൂടെ പശ്ചാത്തലത്തിന് മികവ് പകർന്ന് കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

------------

9.1.2022

നേരം പുലരുകയാണ്. പുറത്ത് നല്ല മഞ്ഞുണ്ട്. അതിനൊത്ത തണുപ്പും.


രാവിലെ വണ്ടിയെടുത്ത് ഒന്ന് കറങ്ങാനിറങ്ങി. തേയിലത്തലപ്പുകളിൽ നിന്നും മഞ്ഞു തുള്ളികൾ ഇറ്റിക്കൊണ്ടിരിക്കുന്നുണ്ട്. മൂടൽമഞ്ഞിനെ വകഞ്ഞ് മാറ്റിക്കൊണ്ട്, ഹെഡ് ലൈറ്റ് തെളിയിച്ച്, നമ്മുടെ വണ്ടി വരുന്നത് കാണാൻ തന്നെ ഒരു രസമാണ്. നിശബ്ദതയിൽ തെളിഞ്ഞ് കേൾക്കുന്ന കുരുവികളുടെ ശബ്ദം പോലും, സംഗീതം പോലെ അനുഭവപ്പെടുന്നു.


കവലയിൽ സൊറ പറഞ്ഞിരിക്കുന്ന ദേശവാസികളുടെ ദൃശ്യങ്ങൾ, ഓർമ്മകളെ ദൂതകാലങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന പോലെ തോന്നി. വീടാണോ, കടയാണോ എന്നറിയില്ല, ആ കെട്ടിടത്തിന് മുന്നിലും ജനങ്ങൾ കോറിപ്പിടിച്ച് നിൽക്കുന്നത് കാണുന്നുണ്ട്.

ഒരു കറക്കത്തിന് ശേഷം തിരിച്ച് റൂമിലെത്തിയപ്പോളാണറിഞ്ഞത്, ചായപ്പൊടിയും പാൽപ്പൊടിയും മറ്റും കുരങ്ങന്മാർ മോഷ്ടിച്ചിരിക്കുന്നു. ജനലിൻ്റെ, തുറന്ന് കിടന്ന ഭാഗത്തൂടെ അവർ കൂട്ടമായെത്തി നടത്തിയ മോഷണമാണ്. ഭാഗ്യത്തിന് മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല. കറങ്ങാൻ പോയപ്പോൾ വാങ്ങിയ പഞ്ചസാരയും ചായപ്പൊടിയും ഉപയോഗിച്ച് തൽകാലം ചായയുണ്ടാക്കി കുടിച്ചു. കെറ്റിലും വെള്ളവും റൂമിലുണ്ടായിരുന്നത് ഉപയോഗപ്പെട്ടു.

ബ്രേക്ക് ഫാസ്റ്റ്, കോംപ്ലിമെൻ്ററിയാണ്. വിഭവസമൃദ്ധമായ പ്രാതലിന് ശേഷം ഒരിക്കൽ കൂടെ സ്വിമ്മിംഗ് പൂളിനടുത്തേക്ക് നടന്നു.

ഇപ്പോൾ വെള്ളത്തിന് നല്ല തണുപ്പുണ്ട്. രാത്രി ക്ലോറിനേറ്റ് ചെയ്തതു കൊണ്ടാകാം, ചെറിയൊരു ചുവ തോന്നുന്നുണ്ട്.

കൂടുതൽ ആക്ടിവിറ്റികളിലൊന്നും പങ്കെടുത്തില്ലെങ്കിലും, ഫുൾ ടൈം എൻഗേജ്ഡായ ഒരു പ്രതീതിയാണ് മനസിന്. 


സമയം പതിനൊന്ന് മണിയായിരിക്കുന്നു. തിരിച്ച് പോക്കിൻ്റെ ആരംഭം കുറിക്കുകയാണ്. എല്ലാവരും കുറേയധികം ഫോട്ടോകളെടുക്കുന്ന തിരക്കിലാണ്. വേറിട്ടൊരനുഭവത്തെ വേണ്ടുവോളം മനസിൽ സൂക്ഷിക്കാനാവശ്യമായ ഫ്രെയിമുകൾ, ക്യാമറയോടൊപ്പം ഓരോരുത്തരും തൻ്റെ മനസിലേക്കും ആവാഹിക്കുകയാണ്. ഇനി തിരിച്ച് പോക്കിൻ്റെ നിമിഷങ്ങളാണ്.

ഞങ്ങൾ വിൻറ് ഫ്ലവർ റിസോർട്ടിനോട് വിട പറയുകയാണ്. ഇനി നേരെ തുഷാരഗിരി വെള്ളച്ചാട്ടം കാണാനാണ് പോകുന്നത്. അതിൻ്റെ വിശേഷങ്ങൾ ഇനി കാണാം.....


തുഷാരഗിരി: ഇവിടെ അമർത്തുക.