Wednesday, October 24, 2018

രാമേശ്വരം

രാമേശ്വരം യാത്ര-ഭാഗം 1


രാമേശ്വരക്ഷേത്രം:
ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണത്. തമിഴ്നാട്ടിലെ പാമ്പൻ ദ്വീപിൽ, രാമനാഥപുരം ജില്ലയിലാണത് സ്ഥിതി ചെയ്യുന്നത്. ഞങ്ങളുടെ  ഇപ്രാവശ്യത്തെ യാത്ര അവിടേക്കാണ്.

This photo is from internet-bcos photogrphy prohibited inside tmpl
പ്രാദേശികമായി നാലമ്പലങ്ങൾ ഒരുപാടുണ്ടെങ്കിലും, ശ്രീ ആദി ശങ്കരനാൽ പറയപ്പെട്ട നാലമ്പലങ്ങളിൽ ദക്ഷിണ ഭാഗത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണത്. (മറ്റുള്ളവ: വടക്ക് - ബദ്രിനാഥ്, പടിഞ്ഞാറ് - ദ്വാരക, കിഴക്ക് - പുരി ജഗന്നാഥ ക്ഷേത്രം എന്നിവയാണ്.)
On the way to Rameswaram by OppoA3s
ട്രെയിനിലാണ് യാത്ര. ബോർഡർ കടന്നതോടെ, തമിഴ്നാടിന്റെ സുന്ദരമായ വിജനതയാണ് കാഴ്ച. കുറേകൂടെ കഴിയുമ്പോൾ കൃഷിയിടങ്ങളുടെ വശ്യമായ പച്ചപ്പ് കാണാം. കാവേരി നദിയിലെ ജലം, വളരെ സൂക്ഷ്മതയോടെ കനാൽ വഴി അവശ്യ സ്ഥലങ്ങളിലെത്തിക്കുന്നു. നല്ല നനവുള്ള ഭൂമി. നെല്ലും ചോളവും മറ്റും ഭൂമിക്കൊരു പ്രത്യേക പച്ചപ്പ് നൽകുന്ന പോലെ!

20.09.2018  (വ്യാഴം)
ഞങ്ങൾ രാമനാഥസ്വാമി ക്ഷേത്രത്തിന്റെ മുന്നിലെത്തിയിരിക്കുന്നു. വലിയ ക്ഷേത്രവും, ക്ഷേത്രഗോപുരവും തന്നെയാണ്. നാല് നടകളിലും വലിയ ഗോപുരങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

കിഴക്കെ ഗോപുരം തന്നെയാണ് വലുത്. അതിലൂടെ ഞങ്ങൾ അകത്ത് കടന്നിരിക്കുകയാണ്. വലതു വശത്ത് ആദ്യം കാണുന്നത് ഹനുമാൻ മന്ദിരമാണ്. നേരെ നടക്കുമ്പോൾ, കല്ലിൽ തീർത്ത നിർമ്മിതികൾ തന്നെയാണ് ചുറ്റും. വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, കരിങ്കൽ പാളികൾ പാകിയ ഉത്തരം ചിത്രപ്പണികളിൽ സുന്ദരമാക്കിയിരിക്കുന്നു. മനസിലേക്ക് പകർത്തുന്നതോടൊപ്പം, ക്യാമറയിലേക്കും കൂടെ പകർത്താൻ തോന്നുന്ന കാഴ്ചകൾ. പക്ഷെ കാമറയും മൊബൈൽ ഫോണും നിരോധിച്ചിരിക്കുന്നത് കുറച്ചെങ്കിലും വിഷമം തോന്നിപ്പിക്കാതിരുന്നില്ല.

പ്രധാന ശ്രീകോവിലിനരികിലെത്തിയിരിക്കുന്നു. അതിന് മുന്നിലായി, ഭീമാകാരമായൊരു നന്ദികേശ പ്രതിമയുണ്ട്. ഇനി ശ്രീകോവിൽ. പണം കൊടുത്തുള്ളതും അല്ലാത്തതുമായി ഇവിടെ രണ്ട് തരം വരികളുണ്ട്. വലിയ തെരക്കില്ലാത്തതു കൊണ്ട് മാത്രമല്ല, മനസാക്ഷിക്ക്  യോജിക്കാനാകാത്തതു കൊണ്ട് കൂടിയാണ് സാധാരണക്കാരുടെ വരിയിൽ നിന്ന് തൊഴാനായ് ഞങ്ങളും തീരുമാനിച്ചത്.

ചെറുതും വലുതുമായി ധാരാളം ഉപദേവ പ്രതിഷ്ഠകളുണ്ടിവിടെ. ഒരു ദിവസം മുഴുവൻ നടന്നു തൊഴാനുള്ളത്ര കോവിലുകൾ. അതിലൂടെ നിസ്വനായ് നടക്കുകയാണ് ഞാൻ.
This phpto is from internet
സമയം വളരെ കഴിഞ്ഞിരിക്കുന്നു. ഏറ്റവും പുറമെയുള്ള ഇടനാഴിയിലാണിപ്പോൾ നിൽക്കുന്നത്. ലോകത്തിലെത്തന്നെ ഏറ്റവും വലിയ ക്ഷേത്ര ഇടനാഴിയിലൂടെയാണ് ഞങ്ങളിപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നോർക്കുമ്പോൾ, മനസിൽ വല്ലാെത്തൊരു അതിശയഭാവം നിറയുന്നപോലെ!

കൊത്തുപണികൾകൊണ്ട് പൂരിതമായ ആയിരം കൽത്തൂണുകളോട് കൂടിയ ബൃഹത്തായൊരു നിർമ്മിതി. ശരിക്കും പറഞ്ഞാൻ,1212 തൂണുകൾ. വളരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന കരിങ്കൽ മേൽക്കൂര. കുറ്റമറ്റ പ്രകാശ വിതരണ സംവിധാനം. അതിശയിപ്പിക്കുന്ന എഞ്ചിനീയറിംഗ് വിസ്മയം. ഇതെല്ലാം നോക്കിക്കണ്ടുകൊണ്ട് ഇതിലെയിങ്ങനെ നടക്കുന്നത് തന്നെ സുകൃതമെന്നേ കരുതേണ്ടൂ.

അൽപ്പം വിശ്വാസങ്ങൾകൂടി:
രാവണ വധത്തിനു ശേഷം ഇവിടെ തിരിച്ചെത്തിയ ഭഗവാന് ശ്രീരാമൻ, ശിവ ഭക്തനായിരുന്ന രാവണനിഗ്രഹത്തിനായുളള ഒരു പ്രായശ്ചിത്തമെന്നോണം, ഇവിടെയൊരു ശിവപ്രതിഷ്ഠയൊരുക്കി പൂജിക്കാൻ തീരുമാനിച്ചു. ഇതിനുള്ള ശിവലിംഗത്തിനായി ഹനുമാന് സ്വാമിയെ കൈലാസത്തിലേക്കയച്ചു. മുഹൂർത്ത സമയം തീരാറായിട്ടും ഹനുമാന് തിരിച്ചെത്താതിരുന്നതിനാൽ, ഇവിടെയുണ്ടായിരുന്ന മണൽ വാരിക്കൂട്ടി സീതാദേവി ഒരു ശിവലിംഗം നിർമ്മിച്ചു. ശ്രീരാമൻ അതിവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ സമയത്താണ് ഹനുമാന് വിശിഷ്ടമായ വിശ്വലിംഗവുമായി എത്തിയത്. കലിപൂണ്ട ഹനുമാൻ തന്റെവാലുകൊണ്ട് മണൽ ശിവലിംഗം പിഴുതെറിയാൻ ശ്രമിച്ചു. പക്ഷേ, എത്ര ശ്രമിച്ചിട്ടും പ്രതിഷ്ഠയിൽ ഒരനക്കം പോലും ഉണ്ടാക്കാൻ ഹനുമാൻ സ്വാമിക്കായില്ല. തന്റെ പ്രിയ ഭക്തന്റെ സഞോഷത്തിനായിക്കൊണ്ട്, അപ്രകാരം വിശ്വലിംഗം കൂടെ ശ്രീരാമനാൽ ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടു.

അൽപ്പം ചരിത്രം:
ആദ്യകാലങ്ങളിൽ ചെറിയൊരു അമ്പലമായിരുന്നു ഇത്. പിന്നീട് പന്ത്രണ്ടാം നൂറ്റാണ്ടിലാണ് പാണ്ട്യസാമ്രാജ്യകാലത്ത് ഇതിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ നടക്കുകയുണ്ടായത്. ജയവീര ചിങ്കയ്യരയ്യരുടെ നേതൃത്വത്തിൽ ശ്രീകോവിലിന്റെ പുനരുദ്ധാരണം നടക്കുകയുണ്ടായി.

പതിനേഴാം നൂറ്റാണ്ടിൽ, സേതുപതി ദളവയുടെ കാലത്ത് കിഴക്കേ ഗോപുരത്തിന്റെ പല പുനരുദ്ധാരണ പ്രവൃത്തികളും നടക്കുകയുണ്ടായി.

പതിനെട്ടാം നൂറ്റാണ്ടിൽ, മുത്തുരാമലിംഗ സേതുപതിയുടെ കാലത്താണ് ലോകപ്രസിദ്ധമായ മൂന്നാമത്തെ ഇടനാഴി പണികഴിപ്പിച്ചത്.

21.10.2018(വെള്ളി)
അമ്പലത്തിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയായാണ് റൂമെടുത്തിരിക്കുന്നത്. ദർശനവും, തീർത്ഥസ്നാനവും തന്നെയാണ് ഇന്നത്തെ പ്രധാന ലക്ഷ്യം.

ക്ഷേത്രത്തിന്റെ കിഴക്കേനടക്കഭിമുഖമായ കടൽഭാഗം അഗ്നിതീർത്ഥമെന്നാണറിയപ്പെടുന്നത്. അഗ്നിശുദ്ധിക്കു ശേഷം സീതാദേവി ഇവിടെ സ്നാനം ചെയ്തുവെന്നാണ് വിശ്വാസം. അതുകൊണ്ട്തന്നെ ഈ കടൽത്തീരത്ത് മുങ്ങിക്കുളിക്കുന്നത് പുണ്യമായ് കണക്കാക്കുന്നു. പിതൃക്കൾക്കായി ബലിതർപ്പണങ്ങൾ ചെയ്യുന്നതും ഇവിടെത്തന്നെ.

അഗ്നിതീർത്ഥത്തിൽ കുളിച്ചതിന് ശേഷം ക്ഷേത്രത്തിേലേക്ക് നടക്കാം. അവിടെ ക്ഷേത്രമതിൽെക്കെട്ടിനകത്ത് 22 തീർത്ഥങ്ങൾ വേറെയുണ്ട്. 25 രൂപയുടെ റസീപ്റ്റ് വാങ്ങി വരിയിൽ നിൽക്കുകയാണ് ഇനി വേണ്ടത്.
This photo from internet
വരിയിൽ നിൽക്കാൻ താൽപ്പര്യമില്ലെങ്കിൽ, ഒരാൾക്ക് ഇത്രരൂപ എന്ന കണക്കിൽ നിങ്ങളെ നയിക്കാൻ പുറത്ത് ആൾക്കാർ കാത്തുനിൽക്കുന്നുണ്ടാകും. സംഖ്യ നിങ്ങൾക്ക് വിലപേശിയുറപ്പിക്കാം. അതൊരു നല്ല സമ്പ്രദായമായി എനിക്ക് തോന്നുന്നില്ല.

ഓരോ കിണറ്റിലെെ വെള്ളത്തിനും ഓരോ രുചിയാെണെന്ന് കേട്ടിട്ടുണ്ട്. വ്യക്തമായി മനസിലാക്കാൻ സാധിച്ചില്ലെങ്കിലും, ചില കൂപജലത്തിന് ഉപ്പുരസമില്ലെന്ന സത്യം എന്റെ രസനേന്ദ്രിയങ്ങൾക്ക് അനുഭവിച്ചറിയാൻ സാധിച്ചു.
from internet
രാമേശ്വരം ക്ഷേത്രത്തിൽ ദർശനം നടത്തണമെന്നത് വളരെ നാളുകളായിട്ടുളള ആഗ്രഹം തന്നെയായിരുന്നു. ഇന്നത് സാധിച്ചിരിക്കുന്നു. അവർണ്ണനീയമായ കൊത്തുപണികൾ നിറഞ്ഞ, അതിശയിപ്പിക്കുന്ന കരിങ്കൽത്തൂണുകളോട് കൂടിയ, അതി ബൃഹത്തായൊരു ഇടനാഴിയിലൂടെ, ഒരു ആത്മ നിർവൃതിയോടെ ഞാനിപ്പോൾ നടക്കുകയാണ് !!