Wednesday, April 26, 2017

MADIKERI

(കൊടക് യാത്ര- ഭാഗം  1)

കൊടക് എന്ന് കേൾക്കുമ്പോൾ തന്നെ സുഖമുള്ളൊരു കുളിരാണ് മനസ്സിൽ. മരം കോച്ചുന്ന തണുപ്പും, നേർത്തു പെയ്യുന്ന മഞ്ഞും, കോടയിലൂടെ പ്രയാസപ്പെട്ട് ഊർന്നിറങ്ങുന്ന സൂര്യകിരണങ്ങളും! പ്രകൃതിയുടെ മാസ്മരികതയിൽ ഉല്ലസിച്ച് നിൽക്കുന്ന പച്ചപ്പും! അങ്ങനെയങ്ങനെ.......!!
Kodagu(Coorg)
ദക്ഷിണ കർണാടകത്തിലെ തണുപ്പുള്ളൊരു സുഖവാസ കേന്ദ്രമാണ്  കൊടക്. കൊടക് ജില്ലയുടെ ഭരണ സിരാ കേന്ദ്രമായ മഡികേ രിയുടെ വശ്യമനോഹാരിതയിലേക്ക് ഞാൻ കുടുംബ സമേതം ഒരു യാത്ര പോകുകയാണ്.

16/4/17 ( ഞായർ )
ഇന്നലത്തെ  ദീർഘമായ യാത്രയുടെ ക്ഷീണമെല്ലാം, മഡികേരിയിലെ ഹിൽ ടൗൺ ഹോട്ടലിൽ ഇറക്കി വെച്ച്, രാവിലെ നേരത്തെ തന്നെ ഉണർന്നെണീറ്റിരിക്കുകയാണ്. ഇന്ന് ഇവിടമാകെയൊന്ന് കറങ്ങണം. നടക്കാവുന്ന ദൂരത്തായി  കുറച്ച് ടൂറിസ്റ്റ് പോയിൻറുകളുണ്ട്. അതുകൊണ്ട് തന്നെയാണ് താമസത്തിനായി ഈ ഹോട്ടൽ തന്നെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇവിടെ റൂം റെന്റ് കുറവാണെന്നതും, കുടുംബത്തോടൊപ്പമുള്ള താമസം സെയ്ഫാണെന്നതും മററു കാരണങ്ങൾ തന്നെ.
ഓംകാരേശ്വര ക്ഷേത്രം:
പുരാതനമായൊരു ശിവക്ഷേത്രമാണ്. ഞാൻ താമസിക്കുന്ന ഹോട്ടലിൽ നിന്നും ഏകദേശം 700 മീറ്റർ മാത്രം സഞ്ചരിച്ചാൽ അവിടെയെത്താം. ഇന്നത്തെ യാത്രയിൽ ആദ്യം അവിടം സന്ദർശിക്കാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
സാമാന്യം വലിപ്പമുള്ള ക്ഷേത്രം തന്നെ. ക്ഷേത്രത്തിനകത്തെത്താൻ കുറച്ചധികം പടവുകൾ കയറേണ്ടതുണ്ട്. വളരെ ശാന്തമായ അന്തരീക്ഷം. പശ്ചാത്തലത്തിന് മികവേകാനെന്നോണം തണുത്ത ഇളം കാറ്റടിക്കുന്നുണ്ട്.
ക്ഷേത്രത്തിന് മുന്നിലായി, ധാരാളം മൽസ്യങ്ങളുള്ള വലിയൊരു കുളമുണ്ട്. കുളത്തിന് നടുവിലായി ചെറിയൊരു മണ്ഡപവും, അതിലേക്ക് നയിക്കുന്നൊരു പാതയുമുണ്ട്. പാതയുടെ കവാടം താഴിട്ട് പൂട്ടിയിരിക്കുകയാണ്. ഞങ്ങൾ കുളത്തിന് ചുറ്റുമുള്ള വഴിയിലൂടെ കുളത്തിനെ ഒന്ന് വലം വച്ചു.
പതിനെട്ടാം നൂറ്റാണ്ടിൽ കൊടക് ഭരിച്ചിരുന്ന ലിംഗ രാജേന്ദ്ര രണ്ടാമനാണ്, ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഇതിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഒരു സംഭവ കഥയുണ്ട്. സ്വന്തം രാഷട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി, അന്നത്തെ രാജാവായിരുന്ന ലിംഗ രാജേന്ദ്ര രണ്ടാമൻ ഒരു ബ്രാഹ്മണ വധം നടത്തുകയുണ്ടായി. അതിനു ശേഷം അദ്ദേഹം ചില ദുസ്വപ്നങ്ങൾ കാണാൻ തുടങ്ങി. ബ്രഹ്മരക്ഷസിൽ നിന്നും രക്ഷ നേടുന്നതിനുള്ള ഉപായമായി ഇവിടെയൊരു ശിവാരാധനാലയം  പണി കഴിപ്പിക്കണമെന്ന ഉപദേശമുണ്ടായി. അതിനാവശ്യമായ ശിവലിംഗം, പുണ്യസ്ഥലമായ കാശിയിൽ നിന്നാണ് കൊണ്ടുവന്നത്.
ശാന്തവും സുന്ദരവുമായ അന്തരീക്ഷം തന്നെ. വിശ്വാസികളും സഞ്ചാരികളുമായി ധാരാളം ജനങ്ങൾ ദിനംപ്രതി ഇവിടം സന്ദർശിക്കുന്നുണ്ട്.

രാജാസ് സീറ്റ് മണ്ഡപം:
മഡികേരി ഫോർട്ടിലേക്ക് ഇവിടെ നിന്നും അധികം ദൂരമില്ല. 1814 ൽ ലിംഗ രാജേന്ദ്ര രണ്ടാമൻ രാജാവാണിത് പണി കഴിപ്പിച്ചത്. പൂർണ്ണ വലിപ്പമുള്ളതും ജീവൻ തുടിക്കുന്നതുമായ ആനകളുടെ രണ്ട് പ്രതിമകൾ അവിടെയുണ്ട്. പല കാലഘട്ടങ്ങളിലായി പുതുക്കിപ്പണിയലുകൾ നടന്നിട്ടുള്ള കോട്ടയും, അതിനുള്ളിലെ കൊട്ടാരവും കാണേണ്ട കാഴ്ചകൾ തന്നെയാണെന്ന് കേട്ടിട്ടുണ്ട്. നിർഭാഗ്യമെന്ന് പറയട്ടെ, കോട്ടയിലേക്കുള്ള പ്രവേശനം നിരോധിച്ചു കൊണ്ടുള്ള ബോർഡ് കണ്ടപ്പോൾ തീർത്തും നിരശരായിപ്പോയി.

ഓംകാരേശ്വര ക്ഷേത്രത്തിൽ നിന്നും രാജാസ്  സീറ്റിലേക്ക് ഏകദേശം എഴുനൂറ് മീറ്റർ ദൂരം മാത്രമേയുള്ളു.  ഇനി ഞങ്ങൾ അങ്ങോട്ടാണ് പോകുന്നത്.
സുന്ദരമായൊരു  ഉദ്യാനമാണ് രാജാസ് സീറ്റ്. വളരെ നല്ല രീതിയിൽത്തന്നെ പരിപാലിക്കപ്പെടുന്ന നല്ലൊരു ഉദ്യാനം.  പല കാലഘട്ടങ്ങളിലായി കൊടക് ഭരിച്ചിരുന്ന രാജാക്കന്മാരെല്ലാം, അവരുടെ ഒഴിവ് സമയങ്ങളിൽ ഉല്ലസിക്കുന്നതിനായി എത്തിയിരുന്ന സ്ഥലമാണിത്.  ഇന്നിവിടം സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
വെട്ടിയൊതുക്കി സുന്ദരമായി നിർത്തിയിരിക്കുന്ന പുൽത്തകിടിയും, ചെടികളും. രാത്രിയിൽ ഇവിടെ മ്യൂസിക് ഫൗണ്ടനു ചുറ്റും സഞ്ചാരികളുടെ തെരക്കു തന്നെയായിരിക്കും.
അവിടെ ഒരറ്റത്ത് ഒരു വ്യൂ പോയിൻറുണ്ട്. അത് സുന്ദരമായൊരു കാഴ്ച തന്നെയാണ്. ഞങ്ങൾ അങ്ങോട്ട് നടക്കുകയാണ്. ഒരു കാലത്ത്, രാജാവിനും പരിവാരങ്ങൾക്കും മാത്രം പ്രാപ്യമായിരുന്ന ഭൂമിയിലൂടെയാണ് ഞാനിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്നോർത്തപ്പോൾ, അഭിമാനവും അതിലേറെ സന്തോഷവുമാണ് എനിക്കിപ്പോൾ തോന്നുന്നത്.

ഗദ്ധിഗെ അഥവ രാജാസ് ടോംബ്:
മഡികേരിയുടെ നഗരമധ്യത്തിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ ദൂരത്തായി മഹാദേവ് പേട്ട് എന്നൊരു സ്ഥലമുണ്ട്. അവിടെയാണ് രാജാസ് ടോംബ് സ്ഥിതി ചെയ്യുന്നത്.
അടുത്ത യാത്ര അങ്ങോട്ടാണ്.  ഇടുങ്ങിയ പാതയാണ്. ഊട്ടിയിലെ ഇടറോഡുകളെ അനുസ്മരിപ്പിക്കുന്ന പാത. പാതയോരത്തെ വീടുകളുടെ മുറ്റത്തെല്ലാം കടും നിറത്തിലുള്ള പൂക്കളോട് കൂടിയ ചെടികൾ കാണുന്നുണ്ട്.
ഞങ്ങൾ  ലക്ഷ്യത്തിലെത്തിയിരിക്കുന്നു. മധ്യഭാഗത്ത് വലിയ ഡോം ആകൃതിയും, നാല് മൂലകളിൽ മിനാരങ്ങളുമായി മുഹമ്മദീയ ശൈലിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ശവകുടീരങ്ങൾ. അതുകൊണ്ട് തന്നെ ഇവിടം ചരിത്രന്വേഷികളായ വിദ്യാർത്ഥികളുടെ ഇഷ്ട സ്ഥലം തന്നെയാണ്. കാരണം ഈ ശൈലിയിലുള്ള ടോംബുകളെല്ലാം, മുസ്ലിം രാജാക്കന്മാരുടേതായാണ് സാധാരണ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഇവിടെ സങ്കൽപ്പങ്ങൾ മാറ്റി എഴുതപ്പെട്ടിരിക്കുകയാണ്.
മിനാരങ്ങളുടെ ചുവട്ടിലായ്  നന്ദി പ്രതിമകൾ കാണുന്നുണ്ട്. ഭാരതീയ ക്ഷേത്ര നിർമ്മാണ രീതിയിലെ പല കൊത്തുപണികളും ഇവിടെ കാണാം. ക്ഷേത്ര പാലകരെ അനുസ്മരിപ്പിക്കുന്നു ശിൽപങ്ങൾ.  ശവകുടീരത്തിനുള്ളിൽ ശിവലിംഗവും തൂക്കുവിളക്കും കാണുന്നുണ്ട്.
പ്രധാനമായും മൂന്ന് ശവകുടീരങ്ങളാണ് ഇവിടെയുള്ളത്.  അതിൽ നടുവിലായി സ്ഥിതി ചെയ്യുന്നതും, വലുതുമായ കുടീരം വീര രാജേന്ദ്ര രാജാവിന്റെയും, അദ്ദേഹത്തിന്റെ പത്നി മഹാദേവിയമ്മയുടേതുമാണ്.

അതിന്റെ വലതു വശത്ത് കാണുന്നത് അദ്ദേഹത്തിന്റെ സഹോദരൻ ലിംഗ രാജേന്ദ്ര രാജാവിന്റെ ശവകുടീരമാണ്. ഇടത് വശത്ത് കാണുന്നത് വീര രാജേന്ദ്ര രാജാവിന്റെ ഗുരുവായിരുന്ന രുദ്രപ്പയുടേതുമാണ്.
ഭംഗിയായി ഒരുക്കി നിർത്തിയിരിക്കുന്ന ഉദ്യാനമാണ് ചുറ്റും.
ഉദ്യാനത്തിന്റെ ഒരു ഭാഗത്തായി രണ്ട് കുടീരങ്ങൾ വേറെയുമുണ്ട്. ടിപ്പു സുൽത്താനുമായുണ്ടായ യുദ്ധത്തിൽ വീരമൃത്യു വരിച്ച ബിദ്ധന ബൊപ്പുവിന്റെയും, അദ്ദേഹത്തിന്റെ മകൻ ബിദ്ധന സോമയ്യയുടെയും ശവകുടീരങ്ങളാണത്.
കുറേ നേരം അവിടെ ചെലവഴിച്ചതിന് ശേഷം ഞങ്ങൾ തിരിച്ച് നടക്കുകയാണ്. ടോംബ് കാണുന്നതിനുള്ള യാത്രാ സംഘങ്ങൾ ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നുണ്ട്.

അബ്ബി  ഫാൾസ്:
രാജാസ് ടോംബിൽ നിന്നും വടക്കുപടിഞ്ഞാറ് ദിശയിലേക്കായി ഏകദേശം ആറ് കിലോമീറ്റർ യാത്ര ചെയ്താൽ സുന്ദരമായൊരു വെള്ളച്ചാട്ടത്തിനടുത്തെത്താം - അബ്ബി ഫാൾസ്
വേനൽക്കാലമായതിനാൽ നദിയിലിപ്പോൾ വെള്ളം കുറവാണെന്നറിഞ്ഞു. അങ്ങനെയെങ്കിൽ വെള്ളച്ചാട്ടത്തിന് ശക്തിയും കുറവായിരിക്കും. എങ്കിലും, ഇതുവരെ വന്നതല്ലെ; അവിടം കൂടെ കണ്ടിട്ടാകാം മടക്കമെന്ന് തീരുമാനിച്ചു.

അൽപ്പനേരത്തെ യാത്രയിൽത്തന്നെ ഞങ്ങൾ വെള്ളച്ചാട്ടത്തിനടുത്തുള്ള കാർ പാർക്കിംഗ് പോയിന്റിലെത്തി. പാർക്കിംഗ് ഗ്രൗണ്ടിൽ നല്ല തെരക്കുണ്ട്. കൂടുതലും മലയാളികൾ തന്നെ.

ഹോട്ടലിൽ നിന്നും പുറപ്പെട്ടിട്ട് കുറച്ചധികം നേരമായിരിക്കുന്നു. കുട്ടികൾ, വിശപ്പിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. എന്തെങ്കിലും കഴിച്ചിട്ടാകാം ഇനി ബാക്കി. കാറിന്റെ ഡിക്കിയിൽ നിന്നും സ്റ്റൗവും സാധനങ്ങളും പുറത്തെടുത്തു. കുട്ടികൾക്ക് പൊടിയരിക്കഞ്ഞിയും, മുതിർന്നവർക്ക് നൂഡിൽസും. അതൊരു വേറിട്ട അനുഭവം തന്നെയായിരുന്നു.

മാധ്യമങ്ങളിലൂടെ നമുക്കെല്ലാം സുപരിചിതമായൊരു പേര് തന്നെയാണ് കാവേരി.  പശ്ചിമഘട്ടത്തിലെ ഗിരിശൃംഗങ്ങളിൽ നിന്നും സ്വരൂപിച്ചെടുക്കുന്ന  സ്ഫടികാഭമായ ശുദ്ധജലവുമായി കിഴക്കോട്ടൊഴുകുന്ന കാവേരി (കാവേരിയുടെ പോഷകനദി) അതിന്റെ ആദ്യ പാദയാത്രയിൽ തീർക്കുന്ന ചില വിസ്മയങ്ങളിൽ ഒന്നു മാത്രമാണ് അബ്ബിഫാൾസ്.

ബ്രിട്ടീഷ് ഭരണകാലത്ത് ഇത് ജെസിഫാൾസ് എന്നാണറിയപ്പെട്ടിരുന്നത്. അന്നിവിടമെല്ലാം വനമായിരുന്നു. കാലാന്തരത്തിൽ ഒരു സ്വകാര്യ വ്യക്തി ഈ പ്രദേശം കണ്ടെത്തുകയും, അത് ഗവൺമെന്റിൽ നിന്നും വിലക്ക് വാങ്ങുകയും അവിടമെല്ലാം കാപ്പിയും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും കൃഷി ചെയ്യാനാരംഭിക്കുകയും ചെയ്തു. വിശാലമായ ആ പ്ലാന്റേഷന്റെ നടുവിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. തോട്ടത്തിലൂടെയുള്ള നടവഴിയുടെ ഇരുവശവും ഉരുക്കു കൊണ്ടുള്ള വേലി നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

കുത്തനെയുള്ള ഇറക്കമാണ്. സഞ്ചാരികളുടെ ഒഴുക്കു തന്നെയാണ്. സ്ഥൂല രൂപരായ സ്ത്രീകളുമുണ്ട് കൂടെ. ചിലരെല്ലാം വളരെ പ്രയാസപ്പെട്ടാണ് മുന്നോട്ട് ഗമിക്കുന്നത്.  ഉറച്ചിട്ടില്ലാത്ത മണ്ണിലൂടെ ഇരുന്നും ഞരങ്ങിയും അവരങ്ങനെ യാത്രയെ ആഘോഷമാക്കുകയാണെന്ന് തോന്നിപ്പോയി.
വെള്ളച്ചാട്ടത്തിനടുത്തെത്തിയിരിക്കുന്നു. വിശാലമായതും ഉയരമുള്ളതുമായൊരു പാറക്കെട്ട് കാണുന്നുണ്ട് മുന്നിൽ. അതിലൂടെ പരന്നൊഴുകാൻ ശ്രമിക്കുന്നൊരു കാട്ടരുവിയും. വേനൽച്ചൂടു കൊണ്ട് പുഴ മെലിഞ്ഞതിനാലാകാം, വെള്ളച്ചാട്ടത്തിന് ശക്തി പോര. ഇതിന്റെ  പൂർണ്ണമായ സൗന്ദര്യം ആസ്വതിക്കണമെന്നുണ്ടെങ്കിൽ മൺസൂൺ കാലമാണ് നല്ലത്. അക്കാലത്ത് ഇവിടമെല്ലാം കോടമഞ്ഞു നിറഞ്ഞ പോലെ ബാഷ്പ പൂരിതമായിരിക്കും.

സമയം ഒരുപാട് വൈകിയിരിക്കുന്നു. ഇന്ന് രാത്രി കുശാൽനഗറിലാണ് റൂം ബുക്ക് ചെയ്തിരിക്കുന്നത്. അവിടത്തെ ടിബറ്റൻ സെറ്റിൽമെൻറും ഗോൾഡൻ ടെമ്പിളും ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചകൾ തന്നെയാണെന്ന് കേട്ടിട്ടുണ്ട്. അവിടമൊന്ന് സന്ദർശിക്കണം. അതുകൊണ്ടിനി കുശാൽനഗറിലേക്ക്......!!


കൊടക് യാത്രഭാഗം 2 ഇവിടെ അമർത്തുക




Some added points:
Madikeri is a hill station town in Karnataka state. It is the headquarters of the district of Kodagu (Coorg). It is a popular tourist destination.

When you plan a Coorg trip; shal I recoment you a tour chart.

Day-1
1) Bhagamandala- on the way to Thalakauveri. Bhagamandala is situated on the river Kaveri, in its upstream stretches. At this place, the Kaveri is joined by two tributaries, the Kannike and the mythical Sujyoti river.

A short distance from the triveni sangama, there is a famous temple known as Sri Bhagandeshwara temple

Mt.Thavoor is a towering peak overlooking Bhagamandala,and Mt.Koppatti, which may be considered its twin peak is nearby and both these serve as fantastic trekking routes for anyone wishing to savour the mesmerising beauty of the Shola forest range.

2) Talacavery- The origin of river Kaveri. Now it is a popular tourist destination.

Talakaveri is about 8 km away from Bhagamandala and 48 km from Madikeri.

3) Raja's seat- After visiting the above places, reach here by evening. It is a garden used by Kings of Kodagu. In night music fountains will be there. The rest of the time in this day, you can spend here till night.

Day-2
1) Omkareshwara temple (walkable distance from Madikeri town)
2) Madikeri fort and palace.( Very near to Omkareshwara temple)
3) Raja's Tomb.(about 1.5 kms from the fort.
4) Abbey falls.( about 6 kms from the Tomb)

Then go to Kushal nagar.



So many other tourist places are there near to Madikeri. I sujjested the major points to cover within a short period.

Friday, March 31, 2017

പരിയാരത്തേക്കൊരു CME യാത്ര!

അതിരാവിലെ,  തിരക്കൊഴിഞ്ഞ നാഷണൽ ഹൈവേയിലൂടെ ആസ്വദിച്ച് വണ്ടിയോടിക്കുമ്പോൾ, മൂത്രമൊഴിക്കാൻ മുട്ടിയാലുണ്ടല്ലൊ........... സഹിക്കാൻ പറ്റില്ലെന്റെ സാറേ.......!!!

തെരക്കില്ലാത്ത സമയമായതിനാൽ നിർത്താനൊട്ടു തോന്നുന്നുമില്ല; നിർത്താതിരിക്കാനൊട്ടു പറ്റുന്നുമില്ല!

അങ്ങനെ, ആളൊഴിഞ്ഞൊരു കുറ്റിക്കാടിനടുത്ത്, മനസ്സില്ലാ മനസ്സോടെ അന്നെന്റെ വണ്ടിയുടെ ബ്രേക്കിൽ കാലമർന്നു. എന്തായാലും  ഇറങ്ങി, ഇനി ആസ്വദിച്ചു കൊണ്ട് തന്നെ ഒഴിക്കാമെന്ന് തീരുമാനിച്ചു.
കുറ്റിക്കാടുകൾ ചിലരുടെയൊക്കെ ആവാസ വ്യവസ്ഥയുടെ ഭാഗമാണെന്ന കാര്യം ഞാനോർത്തില്ല. ചില മൂളലുകൾ; മുരളലുകൾ!  ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു.  മുന്നിൽ.......... അതെ, നേരെ മുന്നിൽ.....!!തെരുവ് പട്ടികളാണ്. "വരണം വരണം മിസ്റ്റർ ഇന്ദുചൂഡൻ......" എന്ന ഭാവത്തിൽ പല്ലുകൾ കടിച്ച് ഞെരിച്ചുകൊണ്ട് അവരങ്ങനെ നിൽക്കുകയാണ്.  സ്വന്തം കിടപ്പറയിലേക്ക് മലിനജലം ഒഴുക്കിവിടാൻ തുനിയുന്ന  പമ്പ് ഓപ്പറേറ്ററോടുള്ള ദേഷ്യം, പൊക്കിളിന് ചുറ്റുമുള്ള കുത്തിവെപ്പിലേക്ക് വഴിമാറുന്നതിന് മുമ്പ് ഞാൻ പെട്ടെന്ന് തന്നെ വണ്ടിയിൽ കയറി. "പുലി പതുങ്ങുന്നത് പേടിച്ചിട്ടല്ല നായിന്റെ മക്കളെ......!" എന്ന് ഉറക്കെ ആക്രോശിച്ചുകൊണ്ട് തന്നെ.

പിന്നെയും വളരെ ദൂരം പിന്നിട്ടിരിക്കുന്നു. അവിടെ നല്ലൊരു സ്ഥലം കാണുന്നുണ്ട്. അടങ്ങാനാവാത്ത സന്തോഷത്തോടെ ഞാനവിടെ വണ്ടി നിർത്തി.

വിജനമായ സ്ഥലം, കൂട്ടിയിട്ടിരിക്കുന്ന ചപ്പുചവറുകൾ!  ഇതിലും നല്ലത് സ്വപ്നങ്ങളിൽ മാത്രം !! ഞാൻ സെയിം പ്രൊ സീജിയറുകൾ ആവർത്തിക്കാൻ തുടങ്ങി.

ഹാവൂ.... യൂറിനേഷൻ ഈസെ  ബീ... ഗ് പ്രോസസ്!!

അവിടൊരു ബോർഡുണ്ടായിരുന്നത് പിന്നീടാണ്  ശ്രദ്ധയിൽ പെട്ടത്:   "ഇവിടെ ചപ്പുചവറുകൾ നിക്ഷേപിക്കരുത്!"  ഇത് ഞാനെത്ര കണ്ടിരിക്കുന്നു, എനിക്ക് ചിരിയാണ് വന്നത്. എന്നാൽ ശേഷം ഭാഗം എന്നെ ഒന്ന് ഞെട്ടിപ്പിക്കുക തന്നെ ചെയ്തു ''ഈ ഭാഗം സി സി ക്യാമറ നിരീക്ഷണത്തിലാണ് " അതാ നിക്ക്ണു നേരെ മുന്നിൽ ക്യാമറ. റാംജിറാവു ആവശ്യപ്പെടാതെ തന്നെ എന്റെ യന്ത്രം ഓഫായി.   "ഈശ്വരാ ആ ക്യാമറ കേടായതാകണേ....!!! "

നേരം വെളുത്തു തുടങ്ങിയിരിക്കുന്നു. വണ്ടി കാത്തു നിൽക്കുന്ന തരുണികളെ പലയിടങ്ങളിലും കാണുന്നുണ്ട്. പല പല നിറങ്ങളിലുള്ള ചുരിദാറുകളുടെ പുതിയ പുതിയ  മോഡലുകൾ നോക്കിക്കണ്ടു കൊണ്ട് ഞാനെന്റെ യാത്ര തുടരുകയാണ്.

മാഹി എന്ന് കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീലാണ് മനസ്സിന്. ബിയറുകളുടെയും വോഡ്കകളുടെയും മാഹി. റമ്മുകളുടെയും വിസ്കി കളുടെയും മാഹി. അതറിയണമെങ്കിൽ ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തമ്മിൽ തിരിച്ചറിയുന്നതിനുള്ള സെൻസുണ്ടാകണം, നാവിന് സെൻസിറ്റിവിറ്റിയുണ്ടാകണം. ഒന്നുമില്ലെങ്കിൽ ടച്ചിംഗ്സിനെക്കുറിച്ചുള്ള സാമാന്യ ജ്ഞാനമെങ്കിലും ഉണ്ടാകണം. ഇതൊന്നും അറിയാത്തതുകൊണ്ട് ഞാനെന്റെ വണ്ടി  നിർത്താതെ വേഗത്തിലോടിക്കുകയാണ്. (രാവിലെ നേരത്തെയായതുകൊണ്ടാകാം, ഷോപ്പുകളൊന്നും തുറന്നിട്ടില്ല.)

പിന്നെയും ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു. ഞാൻ ഏകദേശം ലക്ഷ്യസ്ഥാനത്തെത്താറായിട്ടുണ്ട്. ഗൂഗിൾ മാപ്പിലെ ചേച്ചി വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നുണ്ട്;എന്റെ ഡസ്റ്റിനേഷനിലെത്താൻ ഇനി അര മണിക്കൂർ യാത്ര മതിയെന്ന്.  അവിടെ  ഒരു തട്ടുകടയുടെ മുന്നിൽ വണ്ടി നിർത്തി ഒരു ചായ ഓർഡർ ചെയ്തു.

പരിയാരത്തിന്റെ മണ്ണിൽ, രണ്ടാഴ്ച മുൻപ്, ഇതു പോലൊരു ആവശ്യത്തിന് ഒരു വരവ് വന്നതാണ്.  അന്ന് ഗോപുവും ഫയാസും കൂടെയുണ്ടായിരുന്നു. എന്നാൽ, ഇന്നീ യാത്രയിൽ  ഞാൻ തനിച്ചാണ്. അതിന്റേതായ ചെറിയൊരു ബോറിംഗ് ഒഴിച്ചാൽ, ഈ യാത്ര വളരെ രസാവഹം തന്നെയായിരുന്നു.

Thursday, January 12, 2017

ഉരൽക്കുഴി

(ശബരിമല ഭാഗം 7)


ഒരു വർഷത്തെ  ഇടവേളക്കുശേഷം ശബരിമലയിൽ വീണ്ടും ഡ്യൂട്ടിക്ക് വന്നിരിക്കുകയാണ്. ഇത്തവണ സന്നിധാനത്തെ ആശുപത്രിയിൽത്തന്നെയാണ് പോസ്റ്റിംഗ് കിട്ടിയിരിക്കുന്നത്. മണ്ഡലപൂജക്ക് ശേഷം കുറച്ച് ദിവസങ്ങൾ നടയടക്കാറുണ്ട്. ഭാഗ്യമോ  നിർഭാഗ്യമോ എന്നറിയില്ല,  ആ മൂന്നു ദിവസങ്ങളുൾക്കൊള്ളുന്ന ഏഴാം ഘട്ട ബാച്ചിലാണ് ഇത്തവണത്തെ  എന്റെ പോസ്റ്റിംഗ്.
URALKUZHI- SABARIMALA
സന്നിധാനത്തിനടുത്ത്  "ഉരൽക്കുഴി" എന്നറിയപ്പെടുന്ന ചെറിയൊരു വെള്ളക്കുഴിയും അതിലേക്ക് നിപതിക്കുന്നൊരു കാട്ടരുവിയുമുണ്ടെന്ന് കേട്ടിട്ടുണ്ട്. സ്വാമി അയ്യപ്പൻ പണ്ട് മുങ്ങിക്കുളിച്ച സ്ഥലമാണതെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ, അവിടെ കുളിക്കുന്നതും പുണ്യമാണെന്ന്, ഇവിടെയെത്തുന്ന അയ്യപ്പൻമാർ വിശ്വസിക്കുന്നു. ഇന്ന്, അവിടമൊന്നു സന്ദർശിക്കണമെന്നാണ് ഞാൻ മനസിലുറപ്പിച്ചിരിക്കുന്നത്.

ക്ഷേത്രത്തിന്റെ വടക്കുവശത്ത്, പാണ്ടിത്താവളത്തേക്ക് നയിക്കുന്ന ഒരു പാതയുണ്ട്. ചെറിയൊരു കയറ്റമാണ്. കല്ലും മുള്ളും നിറഞ്ഞ, സഹനത്തിന്റെ കാട്ടുപാതയൊന്നും ഇന്നില്ല. സിമന്റ് തേച്ച് സുഖമമാക്കിയ പടവുകളാണ് മുന്നിൽ. അതിലൂടെ കയറി നടന്നാൽ, അൽപ്പദൂരയാത്രയിൽത്തന്നെ ലക്ഷ്യത്തിലെത്താം.  ഡോക്ടർ ആനന്ദിന് ആ വഴി നന്നായറിയാം. ഞങ്ങൾ രണ്ടു പേരും യാത്ര തുടരുകയാണ്.
Pulmedu-Sabarimala
പുൽമേട് വഴി അയ്യപ്പഭക്തൻമാർ ശബരിമലയിലേക്ക് വരുന്ന വഴിയാണിത്. ധാരാളം ഹിംസ്ര ജന്തുക്കൾ വസിക്കുന്ന വനത്തിലൂടെയുള്ള പാതയാണത്. ആനകളും കടുവകളും ഈ കാട്ടിലെ സ്ഥിരവാസക്കാരാണ്.  ഇവിടെനിന്ന് നോക്കുമ്പോൾ, അങ്ങ് ദൂരെ വലിയൊരു മലനിരകാണുന്നുണ്ട്.  കൂറ്റൻ മരങ്ങൾ നിറഞ്ഞ, അംബര  ചുംബിയായ കുന്നുകൾ. മുകൾഭാഗം പച്ചപ്പുല്ലുകളാൽ പരവതാനി വിരിച്ച കണക്കെ കാണപ്പെടുന്നുണ്ട്.   ആ കാണുന്ന കുന്നിൻപുറം,  അതുകൊണ്ട് തന്നെ "പുൽമേട്" എന്നറിയപ്പെടുന്നു. 'പുലിമേട്' എന്നത് കാലാന്തരത്തിൽ പുൽമേടായി മാറിയതാണെന്നും പറയപ്പെടുന്നു.
'കാടാണിത് സ്വാമി' എന്ന് പറയാതെത്തന്നെ ഓർമ്മിപ്പിക്കും പോലെ, അലഞ്ഞു നടക്കുന്ന പന്നിക്കൂട്ടങ്ങളെ പലയിടങ്ങളിലും കാണുന്നുണ്ട്. കൂടെ കുറെ കുഞ്ഞുങ്ങളും; പുറത്ത് നേർത്ത വരകളോട് കൂടിയ ഓമനത്തമുള്ള കുഞ്ഞുങ്ങൾ!
ഞങ്ങൾ നടക്കുകയാണ്. ഇടതിങ്ങി വളർന്നു നിൽക്കുന്ന വൻ മരങ്ങളുടെ ചുവട്ടിലൂടെ പണ്ട് ശരണ മന്ത്രങ്ങളോടെ അയ്യപ്പഭക്തന്മാർ ഭക്തിസാന്ദ്രമായി നടന്നു നീങ്ങിയിരുന്ന കാട്ടുവഴികളാണ്. ഇന്നത്, ഭക്തരുടെ സൗകര്യാത്ഥം വീതി കുറഞ്ഞ മൺ റോഡു പോലെയാക്കിയിരിക്കുന്നു.

അൽപ്പം കൂടെ മുന്നോട്ട് നടന്നതിന് ശേഷം, ഇടത്തോട്ട് ചെറിയൊരു നടവഴി കാണിച്ചുകൊണ്ട്  ആനന്ദ് അതിലൂടെ നടക്കുകയാണ്. അനുഗാമിയായി ഞാനും!
ചെങ്കുത്തായ ചരിവിലൂടെയുള്ള കാട്ടുപാത. ഇരുവശവും നിബിഡമായ കുറ്റിക്കാടുകൾ തന്നെ. ഈ പാതയിലൂടെ നടത്തം തുടങ്ങിയപ്പോൾ മുതൽ, ഒരു പ്രത്യേക ഉന്മേഷം അനുഭവപ്പെടുന്നതായി തോന്നുന്നുണ്ട്. സുഖമുള്ളൊരു തണുപ്പ്. മനുഷ്യനിർമ്മിതമായ ഏതൊരു ശീതീകരണിയെയും വെല്ലുന്ന പ്രകൃതിയുടെ വിസ്മയം!

ഞങ്ങൾ ലക്ഷ്യത്തിലെത്തിയിരിക്കുന്നു. ചെറിയൊരു വെള്ളച്ചാട്ടമാണ്. ആ നീരരുവി പതിക്കുന്നത് ചെറിയൊരു കുഴിയിലേക്കാണ്. തറനിരപ്പിൽ നിന്നും അൽപ്പം ഉയരത്തിലായി  കരിമ്പാറയിൽ തീർക്കപ്പെട്ട ഒരു കുഴി.  ഉരലിനോട് സാദൃശ്യമുള്ളതിനാലാണ് ഇതിന് ആ പേര് സിദ്ധിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

വർഷങ്ങളായി വെള്ളം പതിച്ചുകൊണ്ടിരിക്കുന്നതിനാലാകാം, കുഴിയുടെ പ്രതലം വളരെ മിനുസമുള്ളതായാണ് കാണപ്പെടുന്നത്. കാഴ്ചയിലിത് ചെറിയ കുഴിയാണെന്ന് തോന്നുന്നുണ്ടെങ്കിലും, എത്ര തടിയന്മാരായവർക്കും മുങ്ങി തലനനച്ച് കുളിക്കാൻ ഇവിടെ സാധിക്കുന്നു എന്നതാണ് അനുഭവസാക്ഷ്യം.
Uralkuzhi-Sabarimala
കാട്ടരുവിയായതിനാലാകാം, വെള്ളത്തിന് നല്ല തണുപ്പുണ്ട്.  നടയടച്ചതു കാരണം സന്ദർശകർ അധികം ഇല്ലാത്തതു കൊണ്ടാകാം, നല്ല വൃത്തിയുള്ള തെളിഞ്ഞ വെള്ളമാണ്. ഇവിടെ നിന്നും ഒഴുകുന്ന വെള്ളം തന്നെയാണ്, താഴെ കുംബ്ലാം തോടിൽ (കുംബ്ലാം തീർത്ഥം)  എത്തുന്നത്.

നിശബ്ദമായ അന്തരീക്ഷത്തിൽ ഇവിടെ ആനയിറങ്ങാറുണ്ടെന്ന് പറയപ്പെടുന്നു. അതു കൊണ്ട് തന്നെ, ശരണം വിളികളോ വെടിയൊച്ചയോ ഇല്ലാത്ത സന്ദർഭങ്ങളിൽ ഇവിടേക്ക് സന്ദർശകരെ അനുവദിക്കാറില്ല. ഞങ്ങളിപ്പോൾ വന്നിരിക്കുന്നത്  നടയടച്ച ദിവസമാണെന്നതിനാൽ വനം വകുപ്പിന്റെ ഉദ്യോഗസ്ഥർ കൂടെ വന്നിട്ടുണ്ട്. അലഞ്ഞു നടക്കുന്നൊരു ഒറ്റയാന്റെ സാമീപ്യം അവർ  മുന്നറിയിപ്പായി നൽകിയതിനാൽ, അധിക സമയം അവിടെ നിൽക്കാതെ ഞങ്ങൾ തിരിച്ച് നടത്തം തുടങ്ങുകയാണ്.


27/12/2016

ശബരിമല ഭാഗം 1

ശബരിമല ഭാഗം 2

ശബരിമല ഭാഗം 3

Monday, October 10, 2016

കക്കയം (KAKKAYAM)

ചുറ്റും മഞ്ഞുമൂടിയ കുന്നുകൾ. അതിൽ നിറയെ ഇടതിങ്ങി വളരുന്ന ഹരിത സസ്യങ്ങൾ. കോടമഞ്ഞിനിടയിലൂടെ പാതി മറഞ്ഞ കണക്കെ കാണാവുന്ന ഡാമും അതിന്റെ റിസെർവോയറും. പ്രകൃതി യുടെ മാസ്മരിക സൗന്ദര്യവും, ചരിത്രത്തിന്റെ ചില നിഗൂഢതകളും സ്വന്തം വിരിമാറിലൊതുക്കി; ആധുനികതയിലേക്ക് കണ്ണും നട്ടിരിക്കുന്ന ആ സുന്ദര ഭൂമികയിലേക്കാണ് ഇന്നത്തെ യാത്ര!


കോഴിക്കോട് ജില്ലയിലെ സുന്ദരമായൊരു ടുറിസ്റ് ഡെസ്റ്റിനേഷനാണ് കക്കയം ഡാമും, അങ്ങോട്ടുള്ള വഴിയും, പരിസരവും. ഒരു വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിൽ അധികമൊന്നും വികസിച്ചിട്ടില്ലെങ്കിലും ദിനം പ്രതി ധാരാളം സഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നുണ്ടെന്നാണ് കണക്ക്.


9/10/16(Sunday)
സമയം പത്തു മണിയായിട്ടുണ്ട്. രണ്ട് മണിക്കൂർ യാത്രക്കൊടുവിൽ ഇപ്പോൾ ഞങ്ങൾ കക്കയം ബസ് സ്റ്റോപ്പിനടുത്തെത്തിയിരിക്കുന്നു. ഇവിടെ വനം വകുപ്പിന്റെ ഒരു ചെക്ക്പോസ്റ്റുണ്ട്. ഇവിടെനിന്നും എൻട്രി പാസ് എടുക്കണം.

പ്രാകൃതമായൊരു കമ്പിക്കൂട് - ടിക്കറ്റ് കൗണ്ടറാണ്. ഉദ്യോഗസ്ഥരായ രണ്ടു സ്ത്രീകൾ അകത്തുണ്ട്. ഒരാൾക്ക് 40 രൂപയാണു പ്രവേശന ഫീസ്. ടിക്കറ്റെടുത്ത ഞങ്ങൾ യാത്ര തുടരുകയാണ്.

അവിടൊരു സൈൻ ബോഡുണ്ട്. ഡാമിനടുത്തേക്ക് ഇനിയും പതിനാല് കിലോമീറ്റർ സഞ്ചരിക്കേണ്ടതുണ്ട്. വയനാടിനെ അനുസ്മരിപ്പിക്കുന്ന  മലയോര പാത. കുറച്ചു ദൂരം അതിലൂടെയാണ് ഞങ്ങൾക്ക് പോകേണ്ടത്. പാതയോരങ്ങളിൽ കൊക്കോ മരങ്ങളും റബറും കാണാം.

ഇനിയങ്ങോട്ട് ഇടുങ്ങിയതും പൊട്ടിപ്പൊളിഞ്ഞതുമായ പാതയാണ് - വീതികുറഞ്ഞ ചുരം പാത.


താഴ്‌വര വളരെ സുന്ദരമാണ്. അങ്ങകലെ ചില ജലാശയങ്ങൾ കാണുന്നുണ്ട്. പ്രതിഭാ ധനനായ ഒരു ചിത്രകാരന്റെ കരവിരുതുപോലെ പ്രകൃതിയൊരുക്കിയ വർണ്ണക്കൂട്ട്.

യാത്ര തുടരുകയാണ്. അല്പനേര യാത്രക്കൊടുവിൽ ഞങ്ങൾ ഡാമിനടുത്തെത്തിയിരിക്കുന്നു. സുന്ദരമായ പ്രദേശം. പാർക്കിങ് സ്ഥലങ്ങളിലെല്ലാം ധാരാളം വാഹനങ്ങൾ ഇപ്പോൾത്തന്നെ നിറഞ്ഞിരിക്കുന്നു. അപ്രകാരം തന്നെ ജനങ്ങളും.


വളരെ വിശാലമായതല്ലെങ്കിലും നയനാനന്തകരമായൊരു ജലാശയം. ചുറ്റിലുമായി പച്ചപ്പാർന്ന മലകൾ. തെളിഞ്ഞ ജലം. ഡാമിൽ പക്ഷെ വെളളം കുറവാണ്. ബോട്ട്  സ്റ്റേഷനിൽ സഞ്ചാരികളുടെ ബാഹുല്യം തന്നെ.



ഞങ്ങൾ മുന്നോട്ട് നടന്നു. ഡാമിന്റെ ഷട്ടറിനടുത്തേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഒരു വിദൂര വീക്ഷണമേ ഇവിടെ സാധിക്കുകയുള്ളു. എങ്കിലും നല്ല കാഴ്ച്ചകൾ തന്നെ.

നക്‌സൽ രാജനെക്കുറിച്ച് കേൾക്കാത്തവരായി അധികമാരുമുണ്ടാവില്ല. 1970 കളിലെ അടിതന്തിരാവസ്ഥാ കാലം. ഉത്തര കേരളത്തിൽ നക്സൽ പ്രസ്ഥാനം ശക്തിപ്രാപിച്ചു വരുന്ന സന്ദർഭം. അഭ്യസ്ത വിദ്യരായ വിദ്യാർത്ഥികളിൽ പലരും നക്സൽ ആശയങ്ങളിലേക്ക് ആകൃഷ്ടരായിരുന്ന കാലം. പ്രൊഫ ഈച്ചരവാര്യരുടെ മകനും എഞ്ചിനീറിങ് വിദ്യാർത്ഥിയുമായിരുന്ന രാജൻ, ഇത്തരം ക്യാമ്പുകളിലെ സജീവ സാന്നിധ്യമായിരുന്നെന്നും അല്ലെന്നും പറയപ്പെടുന്നു. അക്കാലത്തെ ഒരു മന്ത്രിയെ കളിയാക്കിക്കൊണ്ട് രാജൻ ഒരു നാടകം രചിക്കുകയോ സംവിധാനം ചെയ്യുകയോ ഉണ്ടായി എന്ന് പറയപ്പെടുന്നു. ഈ കാരണത്തിനാണത്രെ അദ്ദേഹം പൊലിസുകാരുടെ നോട്ടപ്പുള്ളിയായത്. അപ്രകാരം രാജനെ അന്നത്തെ പോലീസ് കൊന്നത് കക്കയം പൊലീസ് ക്യാമ്പിൽ വെച്ചായിരുന്നെന്ന് പറയപ്പെടുന്നു .

ദുരുഹതകൾ ഇന്നും അവസാനിച്ചിട്ടില്ലാത്ത ആ കൊലപാതകത്തിന്റെ തെളിവുകൾ തേച്ചു മായ്ച്ച് കളയുന്നതിന്റെ ഭാഗമയി അദ്ദേഹത്തിന്റെ ശരീരം പൊലീസ് ക്യാംപിനടുത്തുവെച്ച് കത്തിച്ചുവെന്നും, ഈ ഡാമിൽ കെട്ടിത്താഴ്ത്തിയെന്നും, ഇവിടെയുള്ള ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് എടുത്തെറിഞ്ഞതാണെന്നുമെല്ലാം പറഞ്ഞു കേൾക്കുന്നു.



 അഗാധമായ ഉരക്കുഴി വെള്ളച്ചാട്ടം കാണാനാണ് ഇനി ഞങ്ങൾ പോകുന്നത്. ഡാമിനടുത്തുനിന്നും ഏതാനും മീറ്ററുകൾ നടന്നാൽ വെള്ളച്ചാട്ടത്തിനടുത്തെത്താം. കല്ലുകൾ വിരിച്ച് സുഖമമാക്കിയ പാത. ഇതിലൂടെ നടക്കുമ്പോൾ പുല്ലിലൂടെ നടക്കാതിരിക്കുന്നതായിരിക്കും നല്ലത്. പുല്ലുകൾക്കിടയിൽ ധാരാളം അട്ടകൾ പതിയിരിക്കുന്നുണ്ടാകാം.


ഞങ്ങൾ വെള്ളച്ചാട്ടത്തിനടുത്തെത്തിയിരിക്കുന്നു. വലിയ പാറക്കല്ലുകൾ നിറഞ്ഞ കാട്ടരുവിയാണ്. നല്ല തണുപ്പുള്ള ജലം. ഒഴുകിയെത്തുന്ന വെളളം പാറക്കല്ലുകൾക്കിടയിലൂടെ സാവധാനം ഒഴുകിവന്ന് വലിയൊരു ഗർത്തത്തിലേക്ക് പതിക്കുകയാണ്, വലിയ രണ്ടു പാറകൾക്കിടയിലൂടെ. അവിടെ പാറകളിൽ സാഹസികമായി നിന്നുകൊണ്ട് നോക്കുമ്പോഴും വെളളം ചെന്നു പതിക്കുന്ന സ്ഥലം അങ്ങ് താഴെ കാണാമറയത്തുതന്നെ.

അവിടെനിന്നു നോക്കുമ്പോൾ ദൂരെ കാണുന്നതും നിത്യ ഹരിത വനങ്ങളുടെ ഹൃദ്യമായ പച്ചപ്പ്‌ തന്നെ. ചരിത്രത്തിന്റെ നിഗൂഢതയെ അയവിറക്കിക്കൊണ്ട് കുറേ നേരം അവിടങ്ങനെ നിന്നു.


സമയം വളരെ അധിക്രമിച്ചിരിക്കുന്നു. ഞങ്ങൾ തിരിച്ചുള്ള യാത്ര തുടങ്ങാൻ തയ്യാറെടുക്കുകയാണ്. നിശ്ചലമായ ജലാശയത്തിൽ വലിയ ഓളത്തിരകൾ തീർത്തുകൊണ്ട് സ്‌പീഡ്‌ ബോട്ടുകൾ ഇപ്പോഴും സർവീസ് നടത്തിക്കൊണ്ടിരിക്കുന്നുണ്ട്, നിറയെ സഞ്ചാരികളുമായി.



     style="display:block"
     data-ad-client="ca-pub-1280914156841455"
     data-ad-slot="5863921897"
     data-ad-format="auto">

Monday, January 18, 2016

അഗോറ അഥവ മൂന്നു ചങ്ങാതിമാർ ...!

(അഗോറ ഡയറിക്കുറിപ്പിൽനിന്ന് )


അഗോറയെ സംബന്ധിച്ചിടത്തോളം, ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങൾ മാനസിക പിരിമുറുക്കങ്ങളുടെ ദിനങ്ങളായിരുന്നു. അതിനുള്ള കാരണം ഒരു പക്ഷെ നിങ്ങൾക്കു തന്നെ അറിയുമായിരിക്കും; മറ്റൊന്നുമല്ല; അഗോറയിലെ ഒരു ദളത്തിനു ഈയിടെയായി ശാരീരികമായി ചില പ്രയാസങ്ങൾ സംഭവിച്ചിരിക്കുന്നു. ഒന്നെണീറ്റുനിൽക്കാൻ പോലുമാകാത്ത അവസ്ഥ!

അസുഖം കുറച്ചു നാളുകളായി ഉള്ളതുതന്നെയാണ്. പക്ഷെ ഈ അവസ്ഥയിലായത് ഈയിടെയാണെന്നു മാത്രം. കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നിന്റെ പാർശ്വഫലങ്ങളാണെന്ന തിരിച്ചറിവുണ്ടെങ്കിലും, മാറ്റിയെഴുതാൻ മറ്റൊരു മരുന്നില്ലെന്ന നിസ്സഹായ ഭാവമാണ് ആധുനിക വൈദ്യം കൈകാര്യം ചെയ്യുന്ന ഭിഷഗ്വാരന്മാർക്കെല്ലാം.

x  x  x  x  x


സദാ പ്രസന്നവദനനായ ചെറുപ്പക്കാരൻ. വിമർശനങ്ങളെ തമാശകൾകൊണ്ട് ചെറുത്തു തോൽപ്പിക്കുന്ന വ്യക്തിത്വം. ആരെയും വശീകരിക്കാൻ പോന്ന പുഞ്ചിരി.

യുവത്വത്തിന്റെ പ്രസരിപ്പിൽ യാത്രകൾക്ക് സമയം കണ്ടെത്തിയിരുന്ന വ്യക്തി. ആ നായക പാടവത്തിന്റെ കീഴിൽ യാത്രകൾ അഗോറക്കെന്നും ഒരു ഹരം തന്നെയായിരുന്നു. ആ യാത്രകൾ പലപ്പോഴായി ഇവിടെത്തന്നെ വിവരിച്ചിട്ടുമുണ്ട്. ഓർത്തിരിക്കാൻ, അങ്ങനെ എത്ത്രയെത്ര യാത്രകൾ! സുഖത്തിലും ദുഖത്തിലും ഒരുമിച്ചു നടന്നിരുന്ന കൂട്ടുകാരൻ.

ആ സുഹൃത്തിന് വന്ന വ്യാപത്ത്, ഞങ്ങളെ സംബന്ധിച്ചിടത്തോളം താങ്ങാനാകുന്ന ഒന്നല്ല. പക്ഷെ, തളർന്നിരിക്കാൻ സമയമില്ലെന്ന തിരിച്ചറിവാണു ഞങ്ങൾക്കിപ്പോൾ; തണലായ് മാറുകയാണു വേണ്ടതെന്ന കർത്തവ്യ ബോധമായ് പിന്നെ മനസു നിറയെ.

x  x  x  x  x

ഡിസ്പെൻസറിയെയും, പഞ്ചായത്തോഫീസിനെയും, വീടിനെയും ചുറ്റിപ്പറ്റിയുള്ള ദിനചര്യകളെല്ലാം പതിവുപോലെ കടന്നു പൊയ്ക്കൊണ്ടിരുന്ന കാലം. അന്നൊരു ശനിയാഴ്ച്ച; രാത്രി ടി.വിയുടെ മുന്നിൽ ചടഞ്ഞിരിക്കുമ്പോൾ, യാദൃശ്ചികമായാണ് ഗോപുവിന്റെ ഫോൺ കോൾ വന്നത്;
"റഷീദിനു തീരെ സുഖമില്ല; സ്നോ വിളിച്ചിരുന്നു"
"എന്തുപറ്റി ?" ;ഞാൻ ചോദിച്ചു.
"കൂടുതലൊന്നും അറിയില്ല; നാളെ അവിടെവരെയൊന്നു പോയാലോ?"
പിറ്റേന്നു രാവിലെ നേരത്തെതന്നെ ഞങ്ങൾ പുറപ്പെട്ടു.

x  x  x  x  x

വീട്ടിലെത്തിയപ്പോഴാണറിയുന്നത് അവൻ അടുത്തുള്ള പള്ളിയിൽ പോയിരിക്കുകയാണ്. ഉപ്പയുടെ ഖബറിനു മുന്നിൽ പ്രാർത്ഥിക്കേണ്ടതുണ്ട്. നിസ്കാരം കഴിഞ്ഞ് വരുന്നതുവരെ ഞങ്ങളവിടെ കാത്തിരുന്നു. കുറേ മാസങ്ങളിലെ സാലറി യുണ്ട് വാങ്ങാണെന്ന് അവൻ പറഞ്ഞിരുന്നു. ആ സമയമത്രയും വെറുതെ കളയണ്ടല്ലോ എന്നു കരുതി, കമ്പ്യൂട്ടറിൽ ഞങ്ങളാ പണിയിലേർപ്പെട്ടു.

അല്പനേരത്തിനുള്ളിൽത്തന്നെ അവനെത്തി. നടത്തത്തിനു ചെറിയൊരു പന്തിക്കേടുണ്ടോ എന്ന സംശയം അപ്പോഴേ തോന്നിയിരുന്നു.

"കൊറേ നേരായോ വന്നിട്ട്" ; അവൻ ചോദിച്ചു; "നമ്മളെയൊക്കെ കാണാൻ കൊറച്ച് കാത്തിരിക്കേണ്ടിവരും" ;അവൻ തുടർന്നു, എന്നിട്ടൊരു ചിരിയും. അങ്ങനെ സ്വതസിദ്ധമായ ശൈലിയിൽത്തന്നെ തുടങ്ങി.

പതിവ് ശൈലിയിൽത്തന്നെ കുറേ നേരം സംസാരിച്ചിരുന്നു. കുറച്ചു ദിവസങ്ങളായി തന്റെ കൈവിരലിന്റെ സ്വാധീനം കുറയുന്നപോലെ തോന്നുന്നതായി ഇടക്കെപ്പോഴൊക്കെയോ അവൻ പറയുന്നുണ്ടായിരുന്നു. അതൊക്കെയൊരു തോന്നലായിരിക്കുമെന്ന് ഞങ്ങൾ സമാധാനിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.

x  x  x  x  x

രണ്ടു മൂന്നു ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. റഷീദിനു തീരെ സുഖമില്ലെന്ന്, വീണ്ടും ഫോൺ കോൾ വന്നിരിക്കുന്നു. കൈകൾ അനക്കാൻ പറ്റുന്നില്ല. കാലുകളുടെയും ശക്തി കുറഞ്ഞിരിക്കുന്നു. എഴുന്നേറ്റു നിൽക്കാൻ പോലുമാകാത്ത അവസ്ഥ. പ്രാഥമിക കർമ്മങ്ങൾക്ക് പോലും പരസഹായം വേണമെന്ന അവസ്ഥയെത്തിയിരിക്കുന്നു.

കോഴിക്കോട് പി.വി.എസ് ഹോസ്പിറ്റലിൽ നല്ലൊരു ന്യൂറോളജിസ്റ്റുണ്ട്. അവന്റെ ഉമ്മയോടും, ജ്യേഷ്ഠന്മാരോടും ചോദിച്ചതിനു ശേഷം, അദ്ദേഹത്തെ ഒന്നു കാണിച്ച് അഭിപ്രായമറിയാമെന്ന നിഗമനത്തിലെത്തി.

അടുത്ത ദിവസം തന്നെ റഷീദിനെയും കൊണ്ട് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. സ്കാനിംഗ്, ലാബ് ടെസ്റ്റ്‌ മുതലായ പതിവ് കടമ്പകൾ ഒരുപാട് കടന്നു. അവനാകെ തളർന്ന പോലെയായിരിക്കുന്നു. പക്ഷെ വീൽചെയറിൽനിന്നും വലതുവശത്തേക്ക് ഊർന്നു വീഴുമ്പോഴും "ഞാനിപ്പോഴും യു.ഡി.എഫാ ഡാ....."എന്ന തമാശ, പതിഞ്ഞ ശബ്ദത്തിലാണെങ്കിലും പറയുന്നുണ്ടായിരുന്നു.

x  x  x  x  x

അവന്റെ ലീവുകൾ ശരിയാക്കുന്നതിനുള്ള നടപടികൾക്കായി, ഒന്നു രണ്ടു ദിവസങ്ങൾക്കുള്ളിൽത്തന്നെ ഞങ്ങൾ രണ്ടുപേരും ഡി.എം.ഒ ഓഫീസിൽ ചെന്നു. എച്.പി.എൽ കമ്മ്യൂട്ടു ചെയ്യാതെ എടുക്കുന്നതായിരിക്കും ഉചിതമെന്ന് തോന്നി. അങ്ങനെയെങ്കിൽ മാത്രമെ 'വേണമെങ്കിൽ' കൂടുതൽ ദിവസം എടുക്കുന്നതിനുള്ള ലീവുകൾ എക്കൗണ്ടിൽ ഉണ്ടാകുകയുള്ളൂ.

x  x  x  x  x

ആധുനിക വൈദ്യം അനുശാസിക്കുന്ന മരുന്നുകൾ തന്നെയായിരുന്നു, ഇത്രയും കാലം ഉപയോഗിച്ചിരുന്നത്. എന്നിട്ടും, ഇനിയുമൊരു സർജറിയല്ലാതെ മറ്റൊരു മാർഗമില്ലെന്നു കേട്ടപ്പോൾ തളർന്നുപോയി. ഇതിനിടയിലാണ് ആയുർവേദത്തിലേക്ക് ഒന്നു മാറിച്ചിന്തിക്കാനായി അഭിപ്രായമുയർന്നത്. ബ്രെയിൻ ട്യൂമർ ചികിത്സയിൽ കഴിവ് തെളിയിച്ച ഒരു ഭിഷഗ്വരൻ അടുത്തുതന്നെയുള്ളപ്പോൾ 'എവിടെക്കിട്ടും നല്ല ചികിത്സ' എന്ന് ചിന്തിക്കേണ്ട ആവശ്യകതയുമില്ല. പക്ഷെ ആധികാരികമായൊരു തീരുമാനമെടുക്കാൻ മാത്രം ഞങ്ങൾ ശക്തരല്ലല്ലൊ !

മനോജ് ഡോക്റ്ററുടെ പ്രാവീണ്യം, ഞങ്ങൾ വിവരിക്കാതെത്തന്നെ എല്ലാവർക്കും അറിയാവുന്നതുതന്നെയാണ്. ട്യൂമർ കേസുകൾ അനേകം കൈകാര്യം ചെയ്ത് വിജയിച്ച പ്രഗൽഭൻ. സർക്കാർ സർവീസിലും സ്വന്തമായൊരു വ്യക്തിത്വം കൊണ്ട് തിളങ്ങുന്ന പ്രതിഭാധനൻ. വിദേശ രാജ്യങ്ങളിൽ പോയി പേപ്പറുകൾ പ്രസന്റുചെയ്ത അപൂർവ വൈദ്യൻ. ഇന്റർനാഷണൽ ജേർണലുകളിൽ ലേഖനം പ്രസിധീകരിച്ച പ്രഗൽഭൻ.

അദ്ദേഹത്തെ അറിയാവുന്ന ബന്ധുക്കൾ, ഈ അഭിപ്രായത്തെ രണ്ടുകയ്യും നീട്ടിത്തന്നെയാണ്‌ സ്വീകരിച്ചത്.

x  x  x  x  x

ഒന്നു ചലിക്കണമെങ്കിൽ പോലും പരസഹായം ആവശ്യമുള്ള സ്ഥിതിയാണിപ്പോൾ. ഈ അവസ്ഥയിൽ അവനെ എങ്ങനെ കൊണ്ടുപോകും?; OP യുടെമുന്നിൽ അധികനേരം കാത്തിരിക്കാൻ അവനെക്കൊണ്ട് സാധിക്കുമോ?; ഇങ്ങനെയെല്ലാം ചിന്തിക്കുമ്പോഴാണ് ദൈവദൂതുപോലെ അദ്ദേഹത്തിന്റെ മറുപടി വന്നത്; "ഞാൻ അങ്ങോട്ട് വന്നു കണ്ടോളാം". ഡോക്റ്ററുടെ വലിയ മനസ്സിന്‌ എങ്ങനെ നന്ദി പറഞ്ഞാലും മതിവരില്ലെന്നു തോന്നിയ നിമിഷങ്ങൾ!

മനോജ് ഡോക്റ്ററുടെ സാധാരണ പരിശോധനാ സമയത്തിനു ശേഷം, അന്നുതന്നെ രാത്രി ഞങ്ങൾ അദ്ദേഹത്തെ റഷീദിന്റെ വീട്ടിലെത്തിച്ചു. വളരെനേരത്തെ വിശദമായ പരിശോധനക്കു ശേഷം തിരിച്ചും.

മനോജ് ഡോക്റ്ററെ കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്,  സംസാരിച്ചിട്ടുണ്ട് എന്നല്ലാതെ ഇത്രയടുത്ത് മനസ്സിലാക്കാനുള്ളൊരു അവസരം മുൻപുണ്ടായിട്ടില്ല. അനേകം ഗുണഗണങ്ങളുണ്ടെങ്കിലും അതിനൊത്ത ജാഡയൊന്നുമില്ലാത്ത ഒരു സാധാരണ മനുഷ്യൻ! ജനങ്ങൾ അദ്ദേഹത്തെ ഇഷ്ട്ടപ്പെടുന്നതിൽ അൽഭുതപ്പെടാനില്ലെന്നു തോന്നിയ സന്ദർഭങ്ങൾ!

അന്ന് തിരിച്ച് വീട്ടിലെത്തുമ്പോൾ രാത്രി പന്ത്രണ്ടു മണിയായിട്ടുണ്ടെങ്കിലും, എന്റെ വാമഭാഗം കതകിനടുത്തുതന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവൾക്കറിയേണ്ടിയിരുന്നതും റഷീദിന്റെ കാര്യങ്ങൾ തന്നെ.

x  x  x  x  x

ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. റഷീദിന്റെ കാര്യത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. ഒറ്റക്കെണീറ്റു നടക്കാവുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. സംസാരവും കുറേ മെച്ചപ്പെട്ടിട്ടുണ്ട്. മുന്നോട്ട് തൂങ്ങിയിരുന്ന ശിരസ്, നിവർത്തിപ്പിടിക്കാവുന്ന അവസ്ഥയെത്തിയിരിക്കുന്നു. സന്തോഷം തോന്നിക്കുന്ന കാഴ്ചച്ചകൾ തന്നെ!

x  x  x  x  x

ഇതിനിടയിൽ പരാമർശിക്കാൻ വിട്ടുപോയൊരു ഡോക്റ്റർ കൂടെയുണ്ട്; ഷാനവാസ് ഡോക്റ്റർ. റഷീദ് ലീവെടുത്തപ്പോൾ, ആ ചാർജ്‌ അദ്ദേഹത്തിനായിരുന്നു കിട്ടിയത്. വളരെ ഉൽസാഹത്തോടെത്തന്നെ അതേറ്റെടുക്കുകയും, അവന്റെ, ബാക്കിയുളള സാലറി വാങ്ങുന്നതിനുള്ള കാര്യങ്ങൾ യഥാ സമയം ചെയ്യുകയും ചെയ്ത അദ്ദേഹത്തെ, ഏതുരീതിയിൽ പ്രശംസിക്കണമെന്നറിയില്ല. എന്നിരിക്കിലും ആ നല്ല മനസ്സിനുമുന്നിൽ ഞങ്ങൾ ശിരസാ നമിക്കുന്നു.

x  x  x  x  x

റഷീദിനുവേണ്ടി പ്രയത്നിച്ച മനോജ് ഡോക്റ്ററോടും, ഷാനവാസ് ഡോക്റ്ററോടും, അവനുവേണ്ടി പ്രാർത്ഥിച്ച എല്ലാ നല്ലവരായ ജനങ്ങളോടും, ഇപ്പോൾ തൽക്കാലം ഞങ്ങൾ നന്ദി പറയട്ടെ; അധികം വൈകാതെ അവൻ തന്നെ നേരിട്ടു പറയുമെന്ന വിശ്വാസത്തോടെ; അങ്ങനെ സംഭവിക്കട്ടെ എന്ന പ്രാർത്ഥനയോടെ !!!!!!

സ്വന്തം
അഗോ (റ)

Wednesday, January 6, 2016

വയനാടിന്റെ പച്ചപ്പിലൂടെ ....!

(മോയാർ-വയനാട് യാത്ര - ഭാഗം 2)


സമയം പന്ത്രണ്ടു മണി കഴിഞ്ഞിരിക്കുന്നു. ഞാൻ മോയാറിനോട് തൽക്കാലം വിടപറയുകയാണ്. അടുത്ത ലക്ഷ്യം, വയനാടിലേക്കുള്ള യാത്രാ വഴികളിലെ സുന്ദരമായ ദൃശ്യങ്ങളാണ്. തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള യാത്ര രസാവഹമായൊരു അനുഭവം തന്നെയായിരിക്കും. ഞാൻ യാത്ര തുടങ്ങുകയാണ്‌!


മോയാർ നദിക്കു കുറുകെയുള്ള പാലവുംകടന്ന് എന്റെ വണ്ടി കുതിക്കുകയാണ്. വിശാലമായ മൈദാനക്കാടുകളിലൂടെയുളള സുന്ദരമായ പാത. തദ്ദേശ വാസികളുടെ ആരാധനാ മൂർത്തികൾക്കായുള്ള ക്ഷേത്രങ്ങൾ, പാതയോരങ്ങളിൽ പലയിടങ്ങളിലും കാണുന്നുണ്ട്. കേരളീയ വാസ്തു വിദ്യയിൽനിന്നും വ്യത്യസ്ഥമായ നിർമ്മാണ വൈഭവം അടുത്തു കണ്ടറിയാനായി അവിടൊരു ക്ഷേത്രത്തിനരികിൽ വണ്ടി നിർത്തി.


സുന്ദരമായ ക്ഷേത്രം. ശാന്തമായ ചുറ്റുപാട്. ഒരു കുടപോലെ, ക്ഷേത്രത്തിനു മുകളിലേക്കു പന്തലിച്ചു നിൽക്കുന്നൊരു ആൽമര മുണ്ടവിടെ. അതുകൊണ്ട് തന്നെ നല്ല തണുപ്പുള്ള ക്ഷേത്രാന്തരീക്ഷം. അങ്കണവും പരിസരവും വളരെ വൃത്തിയായിത്തന്നെ സൂക്ഷിക്കുന്നുണ്ട്. ക്ഷേത്രച്ചുമരുകൾ കടും നിറത്തിലുള്ള ഛായം പൂശിയിരിക്കുന്നു. മേൽക്കൂരയിൽ, കൊത്തിവച്ചനിലയിൽ അനേകം ശിൽപ്പങ്ങൾ.


യാത്ര തുടരുകയാണ്. മേൽക്കൂരകളില്ലാത്ത പ്രതിഷ്ഠകൾ പലയിടങ്ങളിലും കാണുന്നുണ്ട്. അടുത്തു ചെല്ലുമ്പോളറിയാം, അവയെല്ലാം ആരാധനകൾ നടക്കുന്ന ദൈവത്തറകൾ തന്നെയാണെന്ന്.

കാട്ടു മൃഗങ്ങളെ പലയിടങ്ങളിലും കണ്ടുകൊണ്ടുള്ള യാത്ര!


ഈ പോകുന്ന വഴിയരികിലാണ്, തമിഴ്നാട് സർക്കാറിന്റെ അധീനതയിലുള്ള ടാൻ ടീയുടെ പാണ്ടിയാർ ടീ ഫാക്റ്ററി. അവിടെ ഞാൻ വണ്ടി നിർത്തി . പെർമിഷനെടുത്ത ശേഷം അകത്തുകടന്നു. അവിടമെല്ലാം വിശദമായി കണ്ടു മനസിലാക്കാൻ തന്നെ തീരുമാനിച്ചു. ചായപ്പൊടി നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ വിവരിച്ചുകൊണ്ട് സൂപ്പർവൈസർ ശ്രീനിവാസൻ മുന്നിൽ നടക്കുന്നുണ്ട്.

കുറച്ചധികംതന്നെ നേരം അവിടെ ചെലവഴിച്ചതിനു ശേഷം, വീണ്ടും യാത്ര തുടരുകയാണ്. ഗൂഡല്ലൂരിലേക്കും അവിടെനിന്നും വൈത്തിരിയിലേക്കും നയിക്കുന്ന യാത്ര!


തേയിലത്തലപ്പുകളിൽത്തട്ടി പ്രതിഫലിക്കുന്ന സൂര്യ കിരണങ്ങൾക്ക്, മനം മയക്കാൻപോന്ന സൗന്ദര്യമാണിവിടെയെല്ലാം. 


സുഖമമായ പാതയാണ്. ഡ്രൈവിംഗിന് പുതിയൊരു ആവേശം നൽകുന്ന വളവുകൾ. ഇനിയുളള കാഴ്ച്ചകൾ വർണ്ണനാതീതമാണ്. വാക്കുകൾക്കതീതമായി ദൃശ്യങ്ങൾകൊണ്ടു മാത്രം മനസിലാക്കാവുന്ന കാഴ്ച്ചകൾ!!


എവിടെനോക്കിയാലും, സുന്ദരമായ തേയിലച്ചെടികളുടെ വശ്യമായ പച്ചപ്പുമാത്രം! അവധി ദിവസങ്ങൾ ആഘോഷമാക്കാനിറങ്ങിയ യുവ മിഥുനങ്ങളെ, സല്ലാപ ഭാവത്തോടെ പളയിടങ്ങളിലും കാണുന്നുണ്ട്. അവരെയൊന്നും ശ്രദ്ധിക്കാതെ ഞാനെന്റെ യാത്ര തുടരുകയാണ്.

അനേകം കുടിയേറ്റങ്ങൾക്ക് ആധിത്യമരുളുകയും, അവരെ സംരക്ഷിക്കുകയും ചെയ്തൊരു ചരിത്ര ഭൂമിയുടെ, വർത്തമാനകാല പാതകളിലൂടെയാണ് ഞാനിപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്നോർക്കുമ്പോൾ, ഓർമ്മയിലെ ചരിത്രത്താളുകൾ പിന്നോട്ട് മറിയുന്നൊരു പ്രതീതിയായിരുന്നു മനസ്സിൽ!!


മോയാർ-വയനാട് യാത്ര - ഭാഗം 1 ഇവിടെ അമർത്തുക



Tuesday, January 5, 2016

മോയാറിന്റെ ഗ്രാമീണ കാഴ്ച്ചകളിലൂടെ ...!

(മോയാർ-വയനാട് യാത്ര - ഭാഗം 1)


പുലർച്ചെ അഞ്ചുമണിയായിട്ടേയുള്ളൂ, നേരം വെളുത്തിട്ടില്ല. നല്ല തണുപ്പുണ്ട്; മഞ്ഞും! ദേശീയ പാതയിൽ വാഹന ബാഹുല്യം തുടങ്ങിയിട്ടില്ല. ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് എന്റെ കാർ ചീറിപ്പായുകയാണ്.

ഗൂഡല്ലൂരിൽനിന്നും വയനാടിലെ വൈത്തിരിയിലേക്കുപോകുന്ന പാത, തേയിലത്തോട്ടങ്ങളാൽ അതീവ സുന്ദരമാണെന്നു കേട്ടിട്ടുണ്ട്. നയനാനന്ദകരമായ അനേകം ദൃശ്യ വിസ്മയങ്ങളാൽ അനുഗ്രഹീതമായ ആ പാതയിലൂടെ ഞാനിന്നൊരു ഏകദിനയാത്ര പോകുകയാണ്.

നാടുകാണി ചുരം പാതയിലെ, തമിഴ്നാട് ചെക്പോസ്റ്റ് കഴിഞ്ഞാൽ, ഇടതുവശത്തേക്ക് കാണുന്നതാണ് വൈത്തിരിയിലേക്കുള്ള പാത. ഞാനിപ്പോൾ അവിടെയെത്തിയിരിക്കുന്നു. നേരം ഏഴുമണിയായതേയുള്ളൂ. അതുകൊണ്ടുതന്നെ, മോയാർ സന്ദർശിച്ചതിനു ശേഷമാകാം ഇതിലൂടെയുള്ള യാത്രയെന്ന് മനസിലുറപ്പിച്ചു.

യാത്ര തുടരുകയാണ്. തെപ്പക്കാട് ട്രെക്കിംഗ് പോയിന്റിലെത്തിയിരിക്കുന്നു. ഗൂഡല്ലൂരിൽനിന്നും മുതുമല വരെയുളള പാത വളരെയധികം കുണ്ടും കുഴിയും നിറഞ്ഞ നിലയിലായിട്ടുണ്ട്. വലിയ വാഹനങ്ങൾക്ക്‌ തന്നെ കഷ്ട്ടപ്പെട്ടു പോകാവുന്ന പാതയിലൂടെയുള്ള ഡ്രൈവിംഗ് വളരെ ആയാസകരമായാണനുഭവപ്പെട്ടത്. കേവലം 17 കിലോമീറ്റർ ദൂരം പിന്നിടാൻ ഒന്നര മണിക്കൂറിലധികം സമയമാണ് ചെലവായത്.


ക്രിസ്തുമസ് അവധിയുടെ അവസാനമായതിനാലും, പുതുവൽസരപ്പിറവി ആസന്നമായതിനാലുമാകണം, ഇപ്പോൾ സഞ്ചാരികളുടെ ആധിക്യം തന്നെയുണ്ടിവിടെ.

വനം വകുപ്പിന്റെ വണ്ടിയിൽ, കാട്ടിനകത്തുകൂടെയുള്ള ട്രെക്കിംഗിന് ഒരാൾക്ക് 135 രൂപയാണ് ഇവിടെ ഈടാക്കുന്നത്. അല്ലെങ്കിൽ, പോകേണ്ട സ്ഥലങ്ങളുടെ ദൂരവും സമയവും കണക്കാക്കി, ഒരു ട്രിപ്പിന് 500 മുതൽ 1000 രൂപ വരെ ഈടാക്കുന്ന തുറന്ന ജീപ്പുകളും ഇവിടെ ലഭ്യമാണ്.


ഉരുക്കു പാലവും കടന്ന്, ആനയൂട്ടു നടക്കാറുള്ള സ്ഥലത്തെത്തി. സഫാരിയുടെ ടിക്കറ്റുണ്ടെങ്കിൽ മാത്രമെ അവിടേക്കുള്ള പ്രവേശനം അനുവദിക്കുന്നുള്ളൂ. ഇതൊരുതരം ബിസിനസ് തന്ത്രമാണെന്ന് മനസിലാക്കാൻ, ഉന്നത വിദ്യാഭ്യാസത്തിന്റെ ആവശ്യകതയൊന്നുമില്ലെന്ന് കരുതുന്ന ഞാൻ, തൽക്കാലം തിരിച്ചു നടക്കുകയാണ്.

അൽപനേരത്തെ ചിന്തക്കൊടുവിൽ, സ്വന്തം വണ്ടിയിൽത്തന്നെ മസിനഗുഡിയിലേക്ക് പോകാമെന്നു തീരുമാനിച്ചു. മസിനഗുഡിയിൽനിന്നും ഇടത്തോട്ടുള്ള പാത മോയാറിലേക്കുള്ളതാണ്.

വിനോദ സഞ്ചാരികളായ യാത്രക്കാരെ എല്ലായിടത്തും കാണുന്നുണ്ട്. പാതയോരത്തെ വിശ്രമ കേന്ദ്രങ്ങളിലും, ഭോജന ശാലകളിലും നല്ല ജനത്തിരക്കുണ്ട്. രാത്രി താമസത്തിനുള്ള ഹോട്ടലുകളും റിസോർട്ടുകളും ദിവസങ്ങൾക്കു മുൻപേ നിറഞ്ഞിരിക്കുന്നു.

മസിനഗുഡിയിലെത്തിയിരിക്കുന്നു. ചെറിയൊരു അങ്ങാടിപോലെ തോന്നിക്കുന്ന സ്ഥലം. അധികം ഉയരമില്ലാത്ത കെട്ടിടങ്ങൾ. പഴമ തോന്നിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ.

ഡിസംബർ മാസമായതിനാലാകാം നല്ല മഞ്ഞുണ്ട്. തണുപ്പിന്റെ ആലസ്യം വിട്ടുമാറിയിട്ടില്ലാത്ത ജനങ്ങൾ, പ്രഭാത സൂര്യന്റെ ഇളം വെയിൽ കാഞ്ഞുകൊണ്ട്, കമ്പിളിപ്പുതപ്പിനുള്ളിൽ പൊതിഞ്ഞ രൂപത്തിൽ അവിടവിടെ ചുരുണ്ടുകൂടിയിരിക്കുന്നുണ്ട്. സ്വർണ്ണാഭമായ രശ്മികൾ ചുറ്റുപാടുകൾക്ക് കൂടുതൽ ദൃശ്യ മികവേകുന്നുണ്ട്.

ഇവിടെനിന്നും ഇടതു വശത്തേക്കായി കാണുന്നതാണ് മോയാറിലേക്കുള്ള പാത. സാമാന്യം നല്ല റോഡുതന്നെ. ഇതിലൂടെയുള്ള യാത്രയിലും കാനന യാത്രയുടെ പ്രതീതി വിട്ടുമാറുന്നില്ല. തുറന്ന ജീപ്പിലുള്ള ട്രെക്കിംഗ് സംഗങ്ങൾ പലയിടങ്ങളിലും എന്നെക്കടന്നു പോകുന്നുണ്ട്.


അൽപ ദൂര യാത്രക്കൊടുവിൽ ഞാൻ മോയാർ ഡാമിനടുത്തെത്തി. സുന്ദരമായ ജലാശയം. സ്ഫടികാഭമായ ജലം. വശ്യ മനോഹരമായ പശ്ചാത്തലം. ജലസമ്പരണിയുടെ നടുവിലായി തുരുത്തുപോലെ ഒരു ഭാഗം കാണുന്നുണ്ട്; അതിനു നടുവിലായി പന്തലിച്ചു നിൽക്കുന്നൊരു മരവും. ചിലയിടങ്ങളിൽ കാണുന്ന, ഉണങ്ങിയ മരങ്ങളോടു കൂടിയ തുരുത്തുകളും പശ്ചാത്തലത്തിനു ദൃശ്യ മികവേകുന്നുണ്ട്.




ഡാമിന്റെ ജലസമ്പരണിയുടെ തീരത്തുള്ള തണൽ മരത്തിന്റെ ചുവട്ടിലായ് ഞാൻ നിൽക്കുകയാണ് . ജനസാന്ദ്രമല്ലാത്ത ഗ്രാമീണമായ ചുറ്റുപാട് . ഒടപ്പെട്ടു കാണുന്ന ദരിദ്രമായ വീടുകൾ. വിശാലമായ വെളിമ്പ്രദേശത്തിനു നടുവിലും, ഷീറ്റുകളും ഓടുകളും കൊണ്ട് നിർമ്മിതമായ 'കൂരകൾ'. അവയിൽ പലതും നിലം പൊത്താറായ അവസ്ഥയിലാണു കാണപ്പെടുന്നത്.




ഒരു വീടിനു മുന്നിലായി, പ്രായമായൊരു സ്ത്രീയെ കാണുന്നുണ്ട്. പ്രായത്തിന്റെ അവശതയും ദാരിദ്ര്യത്തിന്റെ പരാധീനതയും നിറഞ്ഞൊരു രൂപം. തമിഴ്നാടൻ ഉൾഗ്രാമ ജീവിതത്തിന്റെ നേർക്കാഴ്ച്ചകൾ ഇങ്ങനെയൊക്കെയാണ്. അതെല്ലാം നേരിൽക്കണ്ടുകൊണ്ടുള്ള യാത്ര, തീർത്തും സുന്ദരമായ അനുഭവങ്ങളാണ് എനിക്ക്‌ സമ്മാനിക്കുന്നത്‌.

നോക്കെത്താ ദൂരമത്രയും പരന്നുകിടക്കുന്ന കുറ്റിക്കാടുകളും പുൽത്തകിടികളും നിറഞ്ഞൊരു ഭൂപ്രദേശം. അവിടവിടെ ഒറ്റപ്പെട്ടു കാണപ്പെടുന്ന വലിയ തണൽമരങ്ങൾ. മഞ്ഞ പുഷ്പങ്ങളാൽ പുഞ്ചിരിക്കുന്ന കാട്ടുചെടികൾക്കും മനം മയക്കുന്നൊരു സൗന്ദര്യമാണിവിടെ.



തദ്ദേശീയരായ ഗ്രാമ വാസികളിൽ നല്ലൊരു ശതമാനവും കാലിവളർത്തലിൽ ഉപജീവന മാർഗം കാണുന്നവരാണ്.

പച്ചപ്പുല്ലുകളാൽ സമ്പന്നമായ വിശാലമായ പുൽത്തകിടികൾ നിറഞ്ഞ ഈ പ്രദേശം, കാലിവളർത്തലിന് വളരെ അനുയോജ്യമായൊരു ഭൂ പ്രദേശമാണെന്ന് എനിക്കും തോന്നി. അലഞ്ഞു നടക്കുന്ന കന്നുകാലിക്കൂട്ടങ്ങളെ പലയിടങ്ങളിലും കാണുന്നുണ്ട്. മേഞ്ഞു നടക്കുന്ന ചെമ്മരിയാടിൻ കൂട്ടങ്ങളും കുറവല്ല. അഞ്ചു സെന്റിലൊരു വീടെന്ന സംസ്കാരത്തിൽ ജീവിക്കുന്ന എനിക്ക്‌, ഈ കാഴ്ച്ചകൾ വളരെ വിസ്മയാവഹമായൊരു അനുഭവമാണ് പകർന്നു നൽകുന്നത്‌.

പ്രാകൃതമെങ്കിലും സുന്ദരമായൊരു ബസ് കാത്തിരിപ്പു കേന്ദ്രം, അല്പം ദൂരെയായി കാണുന്നുണ്ട്. ഞാൻ അതിനടുത്തേക്ക് നടക്കുകയാണ്. പഴയകാല സിനിമകളിൽ കാണാറുള്ള ഗ്രാമീണ ദൃശ്യങ്ങളെ അനുസ്മരിപ്പിക്കുന്ന കാഴ്ച്ച!


പുതിയ കാഴ്ച്ചകൾ തേടിയുള്ള ട്രെക്കിംഗ് സംഗങ്ങൾ, ഇടക്കിടെ വന്നുകൊണ്ടിരിക്കുന്നുണ്ട്. സമയം ഒരുപാട് വൈകിയിരിക്കുന്നു. ഞാൻ തിരിച്ചു പോകുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങുകയാണ്.


മോയാർ-വയനാട് യാത്ര - ഭാഗം 2 ഇവിടെ അമർത്തുക