Wednesday, October 24, 2018

രാമേശ്വരം

രാമേശ്വരം യാത്ര-ഭാഗം 1


രാമേശ്വരക്ഷേത്രം:
ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണത്. തമിഴ്നാട്ടിലെ പാമ്പൻ ദ്വീപിൽ, രാമനാഥപുരം ജില്ലയിലാണത് സ്ഥിതി ചെയ്യുന്നത്. ഞങ്ങളുടെ  ഇപ്രാവശ്യത്തെ യാത്ര അവിടേക്കാണ്.

This photo is from internet-bcos photogrphy prohibited inside tmpl
പ്രാദേശികമായി നാലമ്പലങ്ങൾ ഒരുപാടുണ്ടെങ്കിലും, ശ്രീ ആദി ശങ്കരനാൽ പറയപ്പെട്ട നാലമ്പലങ്ങളിൽ ദക്ഷിണ ഭാഗത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണത്. (മറ്റുള്ളവ: വടക്ക് - ബദ്രിനാഥ്, പടിഞ്ഞാറ് - ദ്വാരക, കിഴക്ക് - പുരി ജഗന്നാഥ ക്ഷേത്രം എന്നിവയാണ്.)
On the way to Rameswaram by OppoA3s
ട്രെയിനിലാണ് യാത്ര. ബോർഡർ കടന്നതോടെ, തമിഴ്നാടിന്റെ സുന്ദരമായ വിജനതയാണ് കാഴ്ച. കുറേകൂടെ കഴിയുമ്പോൾ കൃഷിയിടങ്ങളുടെ വശ്യമായ പച്ചപ്പ് കാണാം. കാവേരി നദിയിലെ ജലം, വളരെ സൂക്ഷ്മതയോടെ കനാൽ വഴി അവശ്യ സ്ഥലങ്ങളിലെത്തിക്കുന്നു. നല്ല നനവുള്ള ഭൂമി. നെല്ലും ചോളവും മറ്റും ഭൂമിക്കൊരു പ്രത്യേക പച്ചപ്പ് നൽകുന്ന പോലെ!

20.09.2018  (വ്യാഴം)
ഞങ്ങൾ രാമനാഥസ്വാമി ക്ഷേത്രത്തിന്റെ മുന്നിലെത്തിയിരിക്കുന്നു. വലിയ ക്ഷേത്രവും, ക്ഷേത്രഗോപുരവും തന്നെയാണ്. നാല് നടകളിലും വലിയ ഗോപുരങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

കിഴക്കെ ഗോപുരം തന്നെയാണ് വലുത്. അതിലൂടെ ഞങ്ങൾ അകത്ത് കടന്നിരിക്കുകയാണ്. വലതു വശത്ത് ആദ്യം കാണുന്നത് ഹനുമാൻ മന്ദിരമാണ്. നേരെ നടക്കുമ്പോൾ, കല്ലിൽ തീർത്ത നിർമ്മിതികൾ തന്നെയാണ് ചുറ്റും. വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, കരിങ്കൽ പാളികൾ പാകിയ ഉത്തരം ചിത്രപ്പണികളിൽ സുന്ദരമാക്കിയിരിക്കുന്നു. മനസിലേക്ക് പകർത്തുന്നതോടൊപ്പം, ക്യാമറയിലേക്കും കൂടെ പകർത്താൻ തോന്നുന്ന കാഴ്ചകൾ. പക്ഷെ കാമറയും മൊബൈൽ ഫോണും നിരോധിച്ചിരിക്കുന്നത് കുറച്ചെങ്കിലും വിഷമം തോന്നിപ്പിക്കാതിരുന്നില്ല.

പ്രധാന ശ്രീകോവിലിനരികിലെത്തിയിരിക്കുന്നു. അതിന് മുന്നിലായി, ഭീമാകാരമായൊരു നന്ദികേശ പ്രതിമയുണ്ട്. ഇനി ശ്രീകോവിൽ. പണം കൊടുത്തുള്ളതും അല്ലാത്തതുമായി ഇവിടെ രണ്ട് തരം വരികളുണ്ട്. വലിയ തെരക്കില്ലാത്തതു കൊണ്ട് മാത്രമല്ല, മനസാക്ഷിക്ക്  യോജിക്കാനാകാത്തതു കൊണ്ട് കൂടിയാണ് സാധാരണക്കാരുടെ വരിയിൽ നിന്ന് തൊഴാനായ് ഞങ്ങളും തീരുമാനിച്ചത്.

ചെറുതും വലുതുമായി ധാരാളം ഉപദേവ പ്രതിഷ്ഠകളുണ്ടിവിടെ. ഒരു ദിവസം മുഴുവൻ നടന്നു തൊഴാനുള്ളത്ര കോവിലുകൾ. അതിലൂടെ നിസ്വനായ് നടക്കുകയാണ് ഞാൻ.
This phpto is from internet
സമയം വളരെ കഴിഞ്ഞിരിക്കുന്നു. ഏറ്റവും പുറമെയുള്ള ഇടനാഴിയിലാണിപ്പോൾ നിൽക്കുന്നത്. ലോകത്തിലെത്തന്നെ ഏറ്റവും വലിയ ക്ഷേത്ര ഇടനാഴിയിലൂടെയാണ് ഞങ്ങളിപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നോർക്കുമ്പോൾ, മനസിൽ വല്ലാെത്തൊരു അതിശയഭാവം നിറയുന്നപോലെ!

കൊത്തുപണികൾകൊണ്ട് പൂരിതമായ ആയിരം കൽത്തൂണുകളോട് കൂടിയ ബൃഹത്തായൊരു നിർമ്മിതി. ശരിക്കും പറഞ്ഞാൻ,1212 തൂണുകൾ. വളരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന കരിങ്കൽ മേൽക്കൂര. കുറ്റമറ്റ പ്രകാശ വിതരണ സംവിധാനം. അതിശയിപ്പിക്കുന്ന എഞ്ചിനീയറിംഗ് വിസ്മയം. ഇതെല്ലാം നോക്കിക്കണ്ടുകൊണ്ട് ഇതിലെയിങ്ങനെ നടക്കുന്നത് തന്നെ സുകൃതമെന്നേ കരുതേണ്ടൂ.

അൽപ്പം വിശ്വാസങ്ങൾകൂടി:
രാവണ വധത്തിനു ശേഷം ഇവിടെ തിരിച്ചെത്തിയ ഭഗവാന് ശ്രീരാമൻ, ശിവ ഭക്തനായിരുന്ന രാവണനിഗ്രഹത്തിനായുളള ഒരു പ്രായശ്ചിത്തമെന്നോണം, ഇവിടെയൊരു ശിവപ്രതിഷ്ഠയൊരുക്കി പൂജിക്കാൻ തീരുമാനിച്ചു. ഇതിനുള്ള ശിവലിംഗത്തിനായി ഹനുമാന് സ്വാമിയെ കൈലാസത്തിലേക്കയച്ചു. മുഹൂർത്ത സമയം തീരാറായിട്ടും ഹനുമാന് തിരിച്ചെത്താതിരുന്നതിനാൽ, ഇവിടെയുണ്ടായിരുന്ന മണൽ വാരിക്കൂട്ടി സീതാദേവി ഒരു ശിവലിംഗം നിർമ്മിച്ചു. ശ്രീരാമൻ അതിവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ സമയത്താണ് ഹനുമാന് വിശിഷ്ടമായ വിശ്വലിംഗവുമായി എത്തിയത്. കലിപൂണ്ട ഹനുമാൻ തന്റെവാലുകൊണ്ട് മണൽ ശിവലിംഗം പിഴുതെറിയാൻ ശ്രമിച്ചു. പക്ഷേ, എത്ര ശ്രമിച്ചിട്ടും പ്രതിഷ്ഠയിൽ ഒരനക്കം പോലും ഉണ്ടാക്കാൻ ഹനുമാൻ സ്വാമിക്കായില്ല. തന്റെ പ്രിയ ഭക്തന്റെ സഞോഷത്തിനായിക്കൊണ്ട്, അപ്രകാരം വിശ്വലിംഗം കൂടെ ശ്രീരാമനാൽ ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടു.

അൽപ്പം ചരിത്രം:
ആദ്യകാലങ്ങളിൽ ചെറിയൊരു അമ്പലമായിരുന്നു ഇത്. പിന്നീട് പന്ത്രണ്ടാം നൂറ്റാണ്ടിലാണ് പാണ്ട്യസാമ്രാജ്യകാലത്ത് ഇതിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ നടക്കുകയുണ്ടായത്. ജയവീര ചിങ്കയ്യരയ്യരുടെ നേതൃത്വത്തിൽ ശ്രീകോവിലിന്റെ പുനരുദ്ധാരണം നടക്കുകയുണ്ടായി.

പതിനേഴാം നൂറ്റാണ്ടിൽ, സേതുപതി ദളവയുടെ കാലത്ത് കിഴക്കേ ഗോപുരത്തിന്റെ പല പുനരുദ്ധാരണ പ്രവൃത്തികളും നടക്കുകയുണ്ടായി.

പതിനെട്ടാം നൂറ്റാണ്ടിൽ, മുത്തുരാമലിംഗ സേതുപതിയുടെ കാലത്താണ് ലോകപ്രസിദ്ധമായ മൂന്നാമത്തെ ഇടനാഴി പണികഴിപ്പിച്ചത്.

21.10.2018(വെള്ളി)
അമ്പലത്തിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയായാണ് റൂമെടുത്തിരിക്കുന്നത്. ദർശനവും, തീർത്ഥസ്നാനവും തന്നെയാണ് ഇന്നത്തെ പ്രധാന ലക്ഷ്യം.

ക്ഷേത്രത്തിന്റെ കിഴക്കേനടക്കഭിമുഖമായ കടൽഭാഗം അഗ്നിതീർത്ഥമെന്നാണറിയപ്പെടുന്നത്. അഗ്നിശുദ്ധിക്കു ശേഷം സീതാദേവി ഇവിടെ സ്നാനം ചെയ്തുവെന്നാണ് വിശ്വാസം. അതുകൊണ്ട്തന്നെ ഈ കടൽത്തീരത്ത് മുങ്ങിക്കുളിക്കുന്നത് പുണ്യമായ് കണക്കാക്കുന്നു. പിതൃക്കൾക്കായി ബലിതർപ്പണങ്ങൾ ചെയ്യുന്നതും ഇവിടെത്തന്നെ.

അഗ്നിതീർത്ഥത്തിൽ കുളിച്ചതിന് ശേഷം ക്ഷേത്രത്തിേലേക്ക് നടക്കാം. അവിടെ ക്ഷേത്രമതിൽെക്കെട്ടിനകത്ത് 22 തീർത്ഥങ്ങൾ വേറെയുണ്ട്. 25 രൂപയുടെ റസീപ്റ്റ് വാങ്ങി വരിയിൽ നിൽക്കുകയാണ് ഇനി വേണ്ടത്.
This photo from internet
വരിയിൽ നിൽക്കാൻ താൽപ്പര്യമില്ലെങ്കിൽ, ഒരാൾക്ക് ഇത്രരൂപ എന്ന കണക്കിൽ നിങ്ങളെ നയിക്കാൻ പുറത്ത് ആൾക്കാർ കാത്തുനിൽക്കുന്നുണ്ടാകും. സംഖ്യ നിങ്ങൾക്ക് വിലപേശിയുറപ്പിക്കാം. അതൊരു നല്ല സമ്പ്രദായമായി എനിക്ക് തോന്നുന്നില്ല.

ഓരോ കിണറ്റിലെെ വെള്ളത്തിനും ഓരോ രുചിയാെണെന്ന് കേട്ടിട്ടുണ്ട്. വ്യക്തമായി മനസിലാക്കാൻ സാധിച്ചില്ലെങ്കിലും, ചില കൂപജലത്തിന് ഉപ്പുരസമില്ലെന്ന സത്യം എന്റെ രസനേന്ദ്രിയങ്ങൾക്ക് അനുഭവിച്ചറിയാൻ സാധിച്ചു.
from internet
രാമേശ്വരം ക്ഷേത്രത്തിൽ ദർശനം നടത്തണമെന്നത് വളരെ നാളുകളായിട്ടുളള ആഗ്രഹം തന്നെയായിരുന്നു. ഇന്നത് സാധിച്ചിരിക്കുന്നു. അവർണ്ണനീയമായ കൊത്തുപണികൾ നിറഞ്ഞ, അതിശയിപ്പിക്കുന്ന കരിങ്കൽത്തൂണുകളോട് കൂടിയ, അതി ബൃഹത്തായൊരു ഇടനാഴിയിലൂടെ, ഒരു ആത്മ നിർവൃതിയോടെ ഞാനിപ്പോൾ നടക്കുകയാണ് !!


Saturday, July 14, 2018

ശ്രീ പൊടിയാട്ടുപാറ മഹാദേവക്ഷേത്രം

വലിയൊരു പാറക്കെട്ട്.  അതിന്റെ നെറുകിലായി ഒരു ക്ഷേത്രം.   ക്ഷേത്രത്തെ വലയം ചെയ്തു കൊണ്ട്, അഗാധമായ കരിങ്കൽ ക്വാറി.  ക്വാറിയിലേക്കൊഴുകി വീഴുന്ന ചെറിയ  നീർച്ചാലുകൾ. വശ്യമായൊരു പച്ചപ്പ്.  ശ്രീ പൊടിയാട്ടു പാറ മഹാദേവക്ഷേത്രത്തെക്കുറിച്ചാണ് ഞാൻ വിവരിച്ചു വരുന്നത്.
ആ മലമുകളിലാണ് ക്ഷേത്രം.
മലപ്പുറം ജില്ലയിൽ, മേൽമുറിക്കടുത്ത് സ്ഥിതി ചെയ്യുന്ന വലിയൊരു പാറക്കെട്ട്. അതാണ് പൊടിയാട്ടുപാറ.  അതിന് മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

15/07/2018
ഇന്ന് ഞാൻ  അവിടേക്കൊരു യാത്ര പോകാൻ തീരുമാനിച്ചിരിക്കുകയാണ്.

മലപ്പുറം കോഴിക്കോട് ദേശീയപാതയിൽ മേൽമുറി - 27 ൽ നിന്നും രണ്ട് കിലോമീറ്ററോളം തെക്കോട്ട് സഞ്ചരിച്ചാൽ പൊടിയാട്ടുപാറ ക്ഷേത്രത്തിലെത്താം.
അവിടെ ഒരു ക്വാറിക്കരികിൽ വണ്ടി നിർത്തി. ഇനി കയറ്റമാണ്.

ക്വാറികൾക്കിടയിലെ  ഇടുങ്ങിയ വഴികളിലൂടെ ഒരു സാഹസിക കയറ്റമാണ്. മഴക്കാലമായതിനാൽ, ക്വാറികളിലേക്കൊഴുകുന്ന ചെറിയ നീർച്ചാലുകൾ തീർക്കുന്ന വെള്ളച്ചാട്ടങ്ങൾ പശ്ചാത്തലത്തിന് മികവേകുന്നു. ക്വാറികളിൽ വെള്ളം നിറഞ്ഞൊഴുകുന്നുണ്ട്.

നടന്നു പോകുന്ന വഴികളിലൂടെയെല്ലാം നല്ല കനത്തിൽത്തന്നെ നീരൊഴുക്കുണ്ട്. പാറകളിൽ നിന്നും ജലകണികകൾ ഇറ്റുവീഴുന്നത് കാണാൻ തന്നെ നല്ല രസമാണ്. ബാഹുബലി സിനിമയെ സ്മരിപ്പിക്കുന്ന കാഴ്ചകൾ.
പകുതി ദൂരം പിന്നിട്ടിരിക്കുന്നു. ഇനിയുള്ള കയറ്റത്തിനായി ഇരുമ്പു ഗോവണികളുണ്ട്.

ഒരു കാലഘട്ടത്തിൽ വളരെ സജീവമായിരുന്ന ക്ഷേത്രമായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. മലബാറിലെ മാറിവന്ന സാമൂഹിക സാഹചര്യങ്ങളുടെ ഭാഗമായി ദശാബ്ദങ്ങളായി ഇവിടം വിസ്മൃതിയിലാകുകയായിരുന്നു.
ശ്രീകോവിലിന്റെ പണി നടന്നു കൊണ്ടിരിക്കുന്നേ ഉള്ളൂ
അങ്ങനെ അവസാനം ഞാൻ മലമുകളിലെത്തി.
രാജൻ, കരിയാത്തൻ, ഞാൻ
ഇന്ന് അമ്പലത്തിന്റെ കാര്യങ്ങൾ ഭംഗിയായി നടത്തികൊണ്ട് പോകുന്നതിന് നേതൃത്വം വഹിക്കുന്ന രണ്ട് പേരെ ഞാനവിടെ പരിചയപ്പെട്ടു - രാജൻ, കരിയാത്തൻ.  രണ്ടു പേരും ദേശവാസികളാണ്. ക്ഷേത്രത്തിന്റെ ഭൂതകാലസ്മൃതികൾ അവർ എന്നോട് പങ്കുവെക്കുകയുണ്ടായി.
മുൻപ്, ഈ പ്രദേശം മുഴുവൻ വ്യാപിച്ചുകിടന്നിരുന്ന വലിയൊരു ഒറ്റപ്പാറയായിരുന്നു ഇതെന്നാണ് അറിഞ്ഞത്. ചെറുപ്പക്കാലത്ത്, അവർ പലവിധ കളികളിലേർപ്പെട്ടിരുന്ന പാറ.
ഗവൺമെന്റിൽ നിന്നും, പാറപൊട്ടിക്കൽ ആവശ്യത്തിന് വാടകക്കെടുത്ത സ്വകാര്യ ക്വാറി മുതലാളിമാർ ഈ പ്രദേശത്തെ ഈ പരുവത്തിലാക്കി എന്ന് വേണം പറയാൻ.



അപകട സാധ്യത തോന്നിക്കുന്ന സ്ഥലമാണെന്നിരിക്കിലും, ഈ യാത്ര എന്റെമനസിന് ഒരു പ്രത്യേക ഉൻമേഷം നൽകുന്നതായി തോന്നി. വീണ്ടും പോകുന്നതിനുള്ള ഉൾവിളികളുണ്ടാകുന്നതായി തോന്നുന്നുണ്ട്.



Nb:
ജില്ല: മലപ്പുറം
ബസ് സ്റ്റോപ്പ്: മേൽമുറി 27

എല്ലാ ദിവസവും രാവിലെ 6 മുതൽ 9 വരെയും; വെള്ളിയാഴ്ചകളിലും, പ്രദേഷ ദിനങ്ങളിലും മാത്രം വൈകുന്നേരം 5.30 മുതൽ 8 മണി വരെയും നട തുറക്കാറുണ്ട്.
വെള്ളിയാഴ്ചകളിൽ വൈകുന്നേരം അന്നദാനം  ഉണ്ടാകാറുണ്ട്.

പറ്റുമെങ്കിൽ രാവിലെ പോകുന്നതായിരിക്കും നല്ലത്. ഉച്ചകഴിഞ്ഞാൽ ശക്തമായ കാറ്റടിക്കാറുള്ള സ്ഥലമാണിത്. സമുദ്രനിരപ്പിൽ നിന്നും 250 അടി ഉയരമാണിവിടം.


Friday, April 27, 2018

ടേക് ഡൈവേർഷൻ ടു മുതുമല....

മുതുമലയുടെ കാനനഭംഗിയും,  മായാറിന്റെ മോഹനഭംഗിയും കൺകുളിർക്കെ കാണാൻ അവസരമുണ്ടാക്കിത്തന്ന ടൂർ കോഡിനേറ്റർ ഡോ: ഫയാസ് റഹ്മാന് നന്ദി പറഞ്ഞു കൊണ്ട് തുടങ്ങട്ടെ.

22.04.2018 (ഞായർ)
ഭാരതീയ ചികിത്സാ വകുപ്പിലെ മെഡിക്കൽ ഓഫീസർമാർ, ഇന്ന് ഊട്ടിയിലേക്കൊരു ഏകദിന യാത്ര പോകാൻ തീരുമാനിച്ചിരിക്കുകയാണ്.

നാടുകാണി ചെക്ക് പോസ്റ്റിനടുത്തെത്തിയിരിക്കുന്നു. സമ്മർ വെക്കേഷനിലെ ഞായറാഴ്ചയായതിനാലാകാം, ഇവിടെയിപ്പോൾ ചുരത്തിൽ നല്ല വാഹനത്തെരക്കുണ്ട്. അൽപദൂരയാത്രക്കു തന്നെ വളരെ സമയമെടുക്കുന്നു. ഈ  രീതിയിൽ പോകുകയാണെങ്കിൽ ഉച്ചയായാലും ഊട്ടിയിലെത്തുകയില്ലെന്ന് തോന്നിപ്പോകുന്നു. എന്തു ചെയ്യണമെന്ന ചിന്തയായി പിന്നെ.....!

" എവിടെ ചിന്തിക്കുന്നുവോ, അവിടെ ശൗചാലയം" എന്നാണല്ലൊ...... അതു കൊണ്ട് തന്നെ "പ്ലാൻ ബി" പാസാക്കാൻ അധികം ചിന്തിക്കേണ്ടി വന്നില്ല. ഞങ്ങൾ യാത്ര മുതുമല വഴി മോയാറിലേക്കാക്കി.

മുതുമല (തെപ്പക്കാട്):
കേരളവും തമിഴ്നാടും കർണ്ണാടകവും പങ്കിടുന്ന വനമേഘലയുടെ തമിഴ്നാടിന്റെ അധീനതയിലുള്ള വനമാണിത്. കേരളത്തിന്റെ മുത്തങ്ങയിലെ കാട്ടിലൂടെ ട്രക്കിംഗ് നടത്തുമ്പോൾ ആ അതിർത്തി സംഗമിക്കുന്ന ഭാഗം കാണാൻ സാധിക്കും.

ഇല്ലിക്കാടുകൾക്കിടയിൽ ആനകളെ കാണാറുണ്ട്. മോയാർ നദിയെ പാനപാത്രമാക്കിക്കൊണ്ട് അവരിതിലെ സ്വൈര്യ വിഹാരം നടത്താറുണ്ട്. കാഴ്ചകളെ മേയാൻ വിട്ടു കൊണ്ട് ഞങ്ങൾ യാത്ര തുടരുകയാണ്.

കൂട്ടം കൂടി നടക്കുന്ന മാനുകളും, അലഞ്ഞ് നടക്കുന്ന മയിലുകളും, മദിച്ച് നടക്കുന്ന കാട്ടുപോത്തുമെല്ലാം ഇടക്കിടെ ദർശനഭാഗ്യം നൽകുന്നുണ്ട്. സ്വന്തം ആവാസ വ്യവസ്ഥയിൽ സ്വൈര്യ വിഹാരം നടത്തിക്കൊണ്ടിരിക്കുന്ന വന്യജീവികളെ കണ്ടു കൊണ്ടുള്ള യാത്ര തീർത്തും ആനന്ദദായകം തന്നെ.

ഈ കാട്ടിൽ കരടികളും, കടുവകളും ഉണ്ടെങ്കിലും, ഇതിലൂടെ നടത്തിയ യാത്രകളിലൊന്നും അവയെ കാണാനുള്ള ഭാഗ്യം (? നിർഭാഗ്യം) എനിക്കിതുവരെ കിട്ടിയിട്ടില്ല.

സുഖകരമായ കാലാവസ്ഥ തന്നെ. ഇളം വെയിലടിക്കുന്നുണ്ട്. ഏതൊരു ഫോറസ്റ്റ് സഫാരിയിലും ഉണ്ടാകാറുള്ള പോലെ, വിശേഷപ്പെട്ട കാഴ്ചകളുള്ള ദിശയിലേക്ക് ചാടി വീഴുന്നവരായി മാറുകയാണ് ഞങ്ങൾ.

മായാർ (മോയാർ റിസെർവോയർ):
ശാന്തമായൊരു ജലാശയം. മനം മയക്കുന്ന പശ്ചാത്തലം. മോയാർ നദിയിലൂടെ ഒഴുകിയെത്തുന്ന ജലം, ഇവിടെ ചെറിയൊരു ചെക്ക്ഡാമിനാൽ തടഞ്ഞ് നിർത്തിയിരിക്കുന്നു.  ഇതിനോടനുബന്ധിച്ച്, ഇവിടൊരു ഹൈഡ്രോ ഇലക്ട്രിക് സംവിധാനമുണ്ട്. അധികം ജനവാസമില്ലാത്ത സ്ഥലമാണ്.
വീരപ്പന്റെ സങ്കേതമായിരുന്ന സത്യമംഗലം കാട്, ഈ വനമേഘലയുടെ തുടർച്ച തന്നെയാണ്. അദ്ദേഹം നിർമ്മിച്ചുവെന്ന് പറയപ്പെടുന്ന ഒരു കോവിൽ (ചിക്കമ്മൽ കോവിൽ) അവിടെയുണ്ട്. തന്റെ അവസാന കാലങ്ങളിൽ, വീരപ്പൻ, യാത്രക്കാരായി വന്നിരുന്ന സഞ്ചാരികളെ പിടിച്ച് കെട്ടി, മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. ആ കാരണത്താൽത്തന്നെ ഇതിലൂടെയുള്ള സഫാരി ഒരു കാലത്ത് നിർത്തിവെക്കേണ്ട സ്ഥിതി വരെ ഉണ്ടായി.

ഫോട്ടോഗ്രാഫി:
ഞങ്ങളുടെ കൂടെയുള്ള ഛായാഗ്രാഹകൻ ഡോ: സിന്ധുലിന് ഇന്ന് ആഘോഷത്തിന്റെ ദിനമാണ്. അനുസരണയുള്ള സ്കൂൾ കുട്ടികളെപ്പോലെ എല്ലാവരും അദ്ദേഹത്തിന് മുന്നിൽ  പോസ് ചെയ്യുകയാണ്.
ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം, ഇവിടെക്കാണുന്നതെല്ലാം നല്ല ഫ്രെയിമുകൾ തന്നെ. നിശ്ചലമായ ജലപ്പരപ്പിന് നടുവിലെ ചെറിയ തുരുത്തുകൾ, നിറയെ മാങ്ങകളുമായി കൊതിപ്പിച്ച് നിൽക്കുന്ന മാവുകൾ, സന്ദർശകരെ അഭിവാദ്യം ചെയ്യാനെന്നോണം പൂത്തുലഞ്ഞ് നിൽക്കുന്ന വൃക്ഷങ്ങൾ, പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് നയിക്കപ്പെടുന്ന ചെമ്മരിയാട്ടിൻ  പറ്റം......! അങ്ങനെയങ്ങനെ.....!!!
ഗൂഡല്ലൂരിൽ നിന്നും ഇടത്തോ ട്ടൊരു ഡൈവേർഷനെടുക്കാൻ തീരുമാനിച്ചത് വളരെ നന്നായെന്ന് തോന്നിപ്പോകുന്ന നിമിഷങ്ങൾ......!

Wednesday, March 28, 2018

മനോരമ ട്രാവൽ മൽസര വിജയം നേടിയ സൃഷ്ടി .

പ്രിയ സുഹൃത്തുക്കളെ .....!

"ഗോപാലസ്വാമി ബെട്ട"യെക്കുറിച്ച്, ഇവിടെ ഞാൻ മുൻപ് പബ്ലിഷ് ചെയ്തിട്ടുള്ള വിവരണം, ഒന്ന് ചുരുക്കി, മനോരമയുടെ ട്രാവൽ കോണ്ടസ്റ്റിലേക്ക് അയച്ചതിന് കഴിഞ്ഞ ആഴ്ചയിലെ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും, 23.3.2018 വെള്ളിയാഴ്ച്ചയിലെ പത്രത്തിൽ പ്രസിദ്ധീകരിച്ചു വരികയും ചെയ്ത വിവരം സസന്തോഷം അറിയിക്കുന്നു.


Saturday, December 16, 2017

KODAIKANAL

കൊഡൈക്കനാൽ യാത്ര -ഭാഗം 3

യാത്ര തുടരുകയാണ്.......
10) ഗ്രീൻവാലി വ്യൂ പോയിന്റ്.
പ്രകൃതിയൊരുക്കുന്ന വർണ്ണക്കൂട്ടുകളാൽ കണ്ണഞ്ജിപ്പിക്കുന്ന സുന്ദരമായ താഴ് വരകൾ കൊഡൈക്കനാലിന്റെ പ്രത്യേകതകൾ തന്നെയാണ്. അത്തരം ഒരു കാഴ്ചയാണ് ഗ്രീൻവാലി വ്യൂ പോയിന്റ് നമുക്ക് നൽകുന്നത്.
ഹരിതാഭമായ കുന്നിൻ ചരിവുകൾ മനം കുളിർപ്പിക്കുമെങ്കിലും, അയ്യായിരത്തോളം അടി താഴ്ച്ചയുള്ള കിടങ്ങുകളുടെ കാഴ്ച ഏവരുടെയും മനസ്സിൽ ഭയം നിറക്കാൻ മതിയായവതന്നെയാണ്.

ഇത്തരം ഗർത്തങ്ങൾ ഉള്ളതുകൊണ്ടാകാം, ഇത് സൂയിസൈഡ് പോയിന്റെന്നും അറിയപ്പെടുന്നത്. ഇന്ന് ഇവിടമെല്ലാം വേലികൾ കെട്ടി ഭദ്രമാക്കിയിട്ടുണ്ട്.

11) ഗോൾഫ് ക്ലബ്.
ഗ്രീൻവാലി വ്യൂ പോയിന്റിന്റെ തൊട്ടടുത്തു തന്നെയാണ് കൊഡൈക്കനാൽ ഗോൾഫ് ക്ലബിന്റെ ആസ്ഥാനം. മഞ്ഞുമൂടിയ അന്തരീക്ഷമാണ്. ഈ ഗോൾഫ് കോഴ്സ്, അനേകം സിനിമകൾക്ക് പശ്ചാത്തലമായിട്ടുള്ളതാണെന്ന് പറയപ്പെടുന്നു. നല്ലൊരു ലൊക്കേഷൻ തന്നെയാണിത്‌.

ഗോൾഫ് പ്രേമികളായ പന്ത്രണ്ട് ബ്രിട്ടീഷുകാരുടെ പ്രവർത്തനഫലമായി 1895 ൽ രൂപീകൃതമായ ഒരു ക്ലബാണിത്. ആദ്യകാലങ്ങളിൽ, മിഷനറി പ്രവർത്തകരും, ബ്രിട്ടീഷ്- അമേരിക്കൻ സിവിലിയൻമാരും മാത്രം  അംഗങ്ങളായുണ്ടായിരുന്ന ക്ലബിൽ, ഇന്ന് വിവിധ രാജ്യങ്ങളിൽ നിന്നായി അറുനൂറിലധികം മെമ്പർമാരുണ്ട്.

12) പാമ്പാർ ഫാൾസ് (ലിറിൽ ഫാൾസ്)
ഗ്രീൻവാലിയിൽ നിന്നും കുറിഞ്ഞി ആണ്ടവർ ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ ഒരു വെള്ളച്ചാട്ടമുണ്ട്; പാമ്പാർ ഫാൾസ്. പാമ്പാർ നദിയിലൂടെ ഒഴുകിയെത്തുന്ന ജലം, പല പടികളായ് താഴേക്ക് പതിക്കുന്ന പോലെ കാണപ്പെടുന്ന കാഴ്ച. വെള്ളം പതിക്കുന്നിടം കുളം പോലൊരു ജലാശയമാണ്. സഞ്ചാരികളായെത്തുന്നവർക്കും അവിടെയിറങ്ങി ഉല്ലസിക്കാം.
(This photo from internet)
ഗ്രാന്റ് കാസ്കേഡെന്നും ഇതറിയപ്പെടുന്നുണ്ട്. 1985 ൽ ലിറിൽ സോപ്പിന്റെ പരസ്യം ഇവിടെ ഷൂട്ട് ചെയ്തതിന് ശേഷം ലിറിൽ ഫാൾസെന്നും പേരുണ്ട്.

 ബസ് സ്റ്റാന്റിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഇതൊരു ട്രക്കിംഗ് പോയിന്റാണ്. കുത്തനെയുള്ള കയറ്റം കയറേണ്ടതുണ്ട്. സമയ പരിമിധി കാരണം ഞങ്ങൾ അവിടേക്ക് പോകുന്നില്ല.
13) കുറിഞ്ഞി ആണ്ടവർ ടെമ്പിൾ.
ലെയ്ക് ഏരിയയിൽ നിന്നും ഏകദേശം 3 കിലോമീറ്റർ മാത്രം ദൂരത്തായി, ശാന്തസുന്ദരമായൊരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. ഇതൊരു  ശ്രീ മുരുക ക്ഷേത്രമാണ്. കുറിഞ്ഞി എന്നാൽ കുന്ന് എന്നും ആണ്ടവരെന്നാൽ ഈശ്വരനെന്നും അർത്ഥം. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിച്ചെടികളുടെ സാമീപ്യമാണ് ഇതിനെ മഹത്താക്കുന്നത്.
1936ൽ ഒരു പാശ്ചാത്യ വനിതയാൽ നിർമ്മിതമായ ക്ഷേത്രമാണിത്. ഹിന്ദു ധർമ്മശാസ്ത്രത്തിൽ ആകൃഷ്ടയായ അവർ പിന്നീട് ലീലാവതി എന്ന പേര് സ്വീകരിച്ചുവെന്നും ചരിത്രം.
(This photo from internet)
കൊഡൈക്കനാലിൽ കാണാനായി ഒരുപാട് സ്ഥലങ്ങൾ ഇനിയും ബാക്കിയുണ്ട്. സമയ പരിമിതികാരണം ഈ യാത്ര ഇവിടെ അവസാനിപ്പിക്കുകയാണ്. ഇനി വീട്ടിലേക്ക്.

ചില കൂട്ടിച്ചേർക്കലുകൾ:
a) കൊഡൈക്കനാലിനെ കാണണമെങ്കിൽ വേനൽ കാലമാണ് നല്ലത്; അനുഭവിക്കാനാണെങ്കിൽ തണുപ്പ് കാലത്ത് തന്നെ വരണം.

b) ചിലവഴിക്കാൻ കൂടുതൽ ദിവസങ്ങ ളുണ്ടെങ്കിൽ - ഡോൾഫിൻനോസ്, എക്കോ പോയിന്റ് മുതലായ ട്രക്കിംഗ് പോയിന്റുകളും സന്ദർശിക്കാവുന്നതാണ്.

c) വരുന്ന വഴിയിൽ, പാതയോരത്തായി ഒരു വെള്ളച്ചാട്ടമുണ്ട്; സിൽവർ കാസ്കേഡ്. ലെയ്ക്കിൽ നിന്നും നിറഞ്ഞൊഴുകുന്ന ജലമാണ് ഇങ്ങനെയൊരു  ദൃശ്യം സമ്മാനിച്ചു കൊണ്ട് താഴേക്ക് ഗമിക്കുന്നത്.





Friday, December 15, 2017

KODAIKANAL

കൊഡൈക്കനാൽ - ഭാഗം  2


4.12.17 (തിങ്കൾ)
കൂടുതൽ സ്ഥലങ്ങളിലേക്കുള്ള യാത്ര ഇന്ന് വേണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. പോകേണ്ട സ്ഥലങ്ങളുടെ ഒരു ഏകദേശ ധാരണ മനസിലുറപ്പിച്ചു കൊണ്ട് തന്നെയാണ് ഉണർന്നെണീറ്റിരിക്കുന്നത്. ഇന്നലെ രാത്രി നല്ല തണുപ്പായിരുന്നു.  ഇപ്പോഴും കോഡമാറിയിട്ടില്ല.  മഞ്ഞുനീങ്ങിയാലേ ഇന്നത്തെ യാത്ര തുടങ്ങാൻ സാധിക്കുകയുള്ളു.

3) കോക്കേഴ്സ് വാക്ക്.
പ്രകൃതി രമണീയമായ താഴ്  വരക്കാഴ്ച്ചകൾ മനസിലേക്കാവാഹിച്ചു കൊണ്ട് മന്ദഗമനം നടത്താവുന്ന സുന്ദരമായൊരു പാതയാണിത്.  മനോഹരമായ കുന്നിൻചരിവും, അവിടെ കാണുന്ന പാറക്കെട്ടുകളും, അവക്കിടയിലെ അഗാധമായ ഗർത്തങ്ങളും ഈ നടത്തത്തിന് ഒരു ഭീകരത നൽകുന്നതായി തോന്നിപ്പോകുന്നു. ഏകദേശം ഒരു കിലോമീറ്റർ അങ്ങനെ നടക്കാം.
ഇവിടെ നിന്ന് നോക്കുമ്പോൾ, ദൂരെ ഡോൾഫിൻ നോസും, പാമ്പാർ വാലിയും കാണാമെന്ന് പറയുന്നുണ്ട്. ഇവിടെയൊരു ടെലസ്കോപ്പ് ഹൗസുണ്ട്.
ആളൊന്നിന് ആറ് രൂപയാണ് ടിക്കറ്റ് നിരക്ക്. അതിലൂടെ നോക്കുമ്പോൾ പെരിയകുളത്തിന്റെയും, മധുര പട്ടണത്തിന്റെയും വിദൂര ദൃശ്യം കാണാനാകുമെന്നും അറിയാൻ സാധിച്ചു. പക്ഷെ കാലാവസ്ഥ പ്രതികൂലമായതിനാൽ, ആ കാഴ്ചകൾ കണ്ടാസ്വതിക്കാൻ ഞങ്ങൾക്കായില്ല. ഇക്കാഴ്ചകൾ കാണുന്നതിനായി സീസണിൽ പോലും ഉച്ചയോടെ വരുന്നതാണ് നല്ലതെന്നും അറിയാൻ സാധിച്ചു.

4) അവർ ലേഡി ലാ സാലെത്ത് ചർച്ച്.
കൊഡൈക്കനാലിൽ  ധാരാളം കൃസ്ത്യൻ പള്ളികളുണ്ട്. അതിലൊന്നാണ് സാലെത് മാതാ ചർച്ച്.
ഇതിന് നൂറ്റി അൻപത് വർഷത്തെ പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. 1866 ൽ നിർമ്മിതമായ ദേവാലയം.

നിർമ്മാണ വൈഭവത്തേക്കാൾ, അത് നിലകൊള്ളുന്ന പശ്ചാത്തലമാണ് ശ്രദ്ധേയമെന്ന് തോന്നി. ഭംഗിയായി പരിപാലിക്കപ്പെടുന്ന ചുറ്റുവട്ടം.

5) അപ്പർ ലേക്ക് വ്യു.
അടുത്ത ലക്ഷ്യത്തിലേക്കുള്ള യാത്രക്കിടയിലെ ഒരു കാഴ്ച മാത്രമാണിത്. ഇവിടെ നിന്ന് നോക്കുമ്പോൾ, കൊഡൈ ലെയ്ക്കിന്റെ ഒരു ആകാശവീക്ഷണം സാധ്യമാണ്.
തടാകത്തെ പശ്ചാത്തലമാക്കിക്കൊണ്ട് വേണമെങ്കിൽ കുറച്ച് ഫോട്ടോസെടുക്കാം.

6) മോയിർ പോയിന്റ്.
ബേരിജാം ലെയ്ക്കിനെ ബന്ധിപ്പിച്ചു കൊണ്ട്, ഏകദേശം നാൽപ്പത് മൈൽ നീളമുള്ളൊരു പാത നിർമ്മിക്കുന്നതിന് നേതൃത്വം വഹിച്ച പശ്ചാത്യ എഞ്ചിനീയറായിരുന്നു സർ തോമസ് മോയിർ. അദ്ദേഹത്തിന്റെ ഓർമ്മക്കായ് നിർമ്മിച്ചൊരു വ്യൂ പോയിന്റ്. കുന്നിൻ ചരിവിനെ നോക്കിക്കാണാം എന്നതിൽക്കവിഞ്ഞ് മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
7) പൈൻ ഫോറസ്റ്റ്.
മനോഹരമായൊരു പ്രദേശം തന്നെയാണിത്. നോക്കെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന കോൺ  ഇനത്തിൽപ്പെട്ട പൈൻ മരക്കാട്. അടിക്കാടുകളില്ലാത്ത ഈ വനാന്തരങ്ങൾ നല്ലൊരു കാഴ്ച തന്നെയാണ്.
അവിടവിടെയായി ചിലർ നിന്ന് ഫോട്ടോകളെടുക്കുന്നുണ്ട്. നിരപ്പായ മരച്ചുവട്ടിലൂടെ ചിലർ ചുറ്റി നടക്കുന്നുണ്ട്. വീണു കിടക്കുന്ന മരത്തിലിരുന്ന് ചിലർ കുശലം പറഞ്ഞ് ചിരിക്കുന്നു.
നാരുകൾപോലെയുള്ള ഇലകൾ നിലത്ത് വീണ് കിടക്കുന്നുണ്ട്. അതിന് മുകളിലൂടെയുള്ള നടത്തം ഒരു പ്രത്യേക അനുഭവം തന്നെയാണ്. നനഞ്ഞ ചകിരിക്കൂനയുടെ മുകളിലൂടെ നടക്കുന്ന പോലെ. അനേകം സിനിമകൾക്ക് പശ്ചാത്തലമായൊരു പ്ലാന്റേഷനുള്ളിലൂടെയാണ് ഞാനിപ്പോൾ സഞ്ചരിക്കുന്നത് എന്നോർക്കുമ്പോൾത്തന്നെ വല്ലാത്തൊരു സന്തോഷമാണ് മനസിന്.

8) പില്ലർ റോക്ക് വ്യൂ പോയിന്റ്.
അഗാധമായ കൊക്കയിൽ നിന്നും ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന വലിയ തൂണുകൾ പോലെ, രണ്ട് പാറകൾ, അങ്ങ് ദൂരെയായ് കാണുന്നുണ്ട്. അതിശയം ജനിപ്പിക്കുന്ന കാഴ്ച തന്നെ. പാറകളിൽ കുടുങ്ങിയെന്ന പോലെ, പല തട്ടുകളായ് നിൽക്കുന്ന മേഘപാളികൾ. വലിയ പാറക്കെട്ടിന് മുകളിലായി, കഷണ്ടിക്ക് മുകളിലെ അൽപ്പ കേശം പോലെ കാണപ്പെടുന്ന പച്ചപ്പ്. ചുറ്റും വിശാലമായ താഴ് വരക്കാഴ്ചകൾ തന്നെ.

9) ഡെവിൾസ് കിച്ചൻ അഥവ ഗുണകേവ്.
ഇതൊരു അപകടമേഖലയാണ്. സാഹസികരായ അനേകം സഞ്ചാരികൾക്ക് ജീവനാശം സംഭവിച്ച ഒരു ദുരന്തഭൂമി കൂടിയാണിത്.
ട്രക്കിംഗ് ഇഷ്ടപ്പെട്ടിരുന്ന സാഹസികരായ സഞ്ചാരികൾ മാത്രം ഒരു കാലത്ത് വന്നിരുന്ന സ്ഥലമായിരുന്നു ഇവിടം. പില്ലർ റോക്കിന്റെ ഇടയിലുള്ള വലിയ കിടങ്ങുകളും, ഗുഹകളും തന്നെയാണ് ഇതിന്റെ പ്രധാന ആകർഷണം. അതിലേക്കുള്ള സാഹസികതയാണ് പലരെയും മരണത്തിലേക്ക് നയിച്ചത്. കാഴ്ചയിൽ ചെറുതെന്ന് തോന്നിക്കുന്നതും, എന്നാൽ സദാസമയവും മഞ്ഞുമൂടിക്കിടക്കുന്നതിനാൽ ആഴം കൃത്യമായറിയാത്തതുമായ കിടങ്ങുകളിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു പലരും.
കിടങ്ങുകൾക്കിടയിലൂടെ ഇടക്കിടക്ക്, അടുക്കളയിൽ നിന്നും  പുകയെന്നപോലെ, ഉയർന്നു വരാറുള്ള കോഡമഞ്ഞു കണ്ടിട്ടാകാം; വീണാൽ തിരിച്ച് കിട്ടാത്ത ഇതിനെ ഡെവിൾസ് കിച്ചൻ എന്ന് വിളിക്കാൻ തുടങ്ങിയത്.

നല്ലൊരു  വ്യൂ പോയിന്റുണ്ടിവിടെ. പ്രഗൽഭനായൊരു ശിൽപ്പി, കരിമ്പാറയിൽ കണക്ക് തെറ്റാതെ അഗാധതയിലേക്ക് ചെത്തിയെടുത്ത പോലെ, കുത്തനെയുള്ള കൊക്കയോട് കൂടിയ കാഴ്ചസ്ഥലം.
1991 ൽ, കമലഹാസൻ നായകനായ ഗുണ എന്ന സിനിമയിൽ ഇവിടവും, ഇവിടത്തെ ഗുഹകളും പശ്ചാത്തലങ്ങളായിരുന്നു. അതിന് ശേഷമത്രെ ഈ പ്രദേശത്തെക്കുറിച്ച് കൂടുതൽ പേരറിഞ്ഞതും, ഇവിടേക്ക് ജനപ്രവാഹം കൂടിയതും. ഈ സിനിമക്ക് ശേഷമാണ് ഇതിന് ഗുണകേവ് എന്ന് പേര് വന്നതെന്നും പറയപ്പെടുന്നു. കൊഡൈക്കനാലിന്റെ ടൂറിസ്റ്റ്റ്റ് ഭൂപടത്തിൽ ഇന്നിതിന് ഒഴിച്ച് കൂടാനാകാത്ത ഇടം തന്നെയാണുള്ളത്.

സഞ്ചാരികൾ കൂടിയതോടെ, അപകട സാധ്യത മുന്നിൽ കണ്ടുകൊണ്ട്, ഇന്നിവിടെ സുരക്ഷാ വേലികൾ പണിതിട്ടുണ്ട്. കിടങ്ങുകൾക്ക് മുകളിൽ ഉരുക്ക് നെറ്റുകൾ സ്ഥാപിച്ചിരിക്കുന്നു. പല ഭാഗങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചിട്ടുമുണ്ട്.
ഇതെല്ലാം മറികടന്നു കൊണ്ട്, അപകടകരമായ രീതിയിൽ സെൽഫികളെടുക്കുന്ന പലരെയും ഇവിടെ കാണാറുണ്ടെന്ന് ചിലർ സാക്ഷ്യപ്പെടുത്തുന്നു.

അപായസൂചനകൾ ഉൾക്കൊണ്ടു കൊണ്ട്, ഒരിക്കലെങ്കിലും എല്ലാവരും ഇവിടം സന്ദർശിക്കണമെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്.


(കൊഡൈ കാഴ്ചകൾ അവസാനിക്കുന്നില്ല... തുടരും..... ദയവായി പിൻതുടരുക)


ഭാഗം 3 ഇവിടെ അമർത്തുക.


ഭാഗം 1 ഇവിടെ അമർത്തുക.

Tuesday, December 12, 2017

KODAIKANAL

കൊഡൈക്കനാൽ യാത്ര -ഭാഗം 1

സമുദ്രനിരപ്പിൽ നിന്നും ഏഴായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നൊരു സുഖവാസകേന്ദ്രം. കോഡമഞ്ഞുമൂടിയ ആന്തരീക്ഷം. മനം കുളിർക്കുന്ന തണുപ്പുള്ള കാലാവസ്ഥ. എന്റെ നാട്ടിൽ നിന്നും വെറും ഇരുനൂറ്റി അൻപത് കിലോമീറ്റർ മാത്രം അകലെ ഇങ്ങനെയൊരു സ്ഥലമുള്ളത് കാണാൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് പറയുമ്പോൾ, എനിക്കെന്നും ഒരു കുറച്ചിൽ തന്നെയായിരുന്നു തോന്നിയിരുന്നത്. അതെ;കൊഡൈക്കനാൽ. ദക്ഷിണേന്ത്യയിലെ പ്രധാന സുഖവാസകേന്ദ്രങ്ങളിലൊന്നായ കൊഡൈക്കനാലിലേക്കാണ് ഇപ്രാവശ്യത്തെയാത്ര തീരുമാനിക്കപ്പെട്ടിരിക്കുന്നത്.

2.12.17 (ശനി)
വഴികളിലെ വസന്തം:
കേരള അതിർത്തി കടക്കുന്നതോടെ, വിശാലമായ കൃഷിയിടങ്ങൾക്ക് നടുവിലൂടെയുള്ള, വളവില്ലാത്ത പാതയാണ് മുന്നിൽ. നോക്കെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന കൃഷിത്തോട്ടം. പച്ചക്കറികളും, കമ്പവും, മാവും, പപ്പായയുമെല്ലാം വ്യാവസായികാടിസ്ഥാനത്തിൽത്തന്നെ കൃഷി ചെയ്യുന്ന പാടങ്ങൾ. എന്നെ സംബന്ധിച്ചിടത്തോളം ഇതെല്ലാം അനുഭൂതി ദായക ദൃശ്യങ്ങൾ തന്നെ.
കുറേ ദൂരം സഞ്ചരിച്ചിരിക്കുന്നു എന്നത് കൊണ്ട് മാത്രമല്ല, ഒരു വിശേഷ ദൃശ്യം കണ്ടതുകൊണ്ട് കൂടിയാണ് അവിടെ വഴിയരികിൽ വണ്ടി നിർത്തിയത്. കൂറ്റനൊരു കാറ്റാടിയന്ത്രം. യാന്ത്രി കോർജത്തെ വൈദ്യതോർജമാക്കി മാറ്റുന്നതിനുള്ള മനുഷ്യന്റെ കണ്ടുപിടുത്തം. കൃഷിയിടങ്ങളിൽ അവിടവിടെയായി പല വലിപ്പത്തിലുള്ള കറ്റാടി യന്ത്രങ്ങൾ വേറെയും കാണുന്നുണ്ട്.
കാറ്റിന്റെ ശക്തിക്കനുസരിച്ച് കറങ്ങിക്കൊണ്ടിരിക്കുന്ന, വലിയ ലീഫുകളോട് കൂടിയ കൂറ്റൻ യന്ത്രങ്ങൾ. മക്കളെ സംബന്ധിച്ചിടത്തോളം, ഇതെല്ലാം പുസ്തകത്തിന് പുറത്തുള്ള പുതിയ അറിവുകൾ തന്നെയായിരിക്കും.

പളനി:
വൈകുന്നേരത്തോടെ ഞങ്ങൾ പളനിയിലെത്തി. ഇന്ന് രാത്രി ഇവിടെയാണ് താമസം. ആണ്ടവ ദർശനം പുണ്യം!

3.12.17 ( ഞായർ )
കൊഡൈക്കനാലിലേക്ക് :
അടുത്ത ദിവസം. രാവിലെ പത്തു മണിയോടെത്തന്നെ ഞങ്ങൾ കൊഡൈക്കനാലിലേക്ക് പുറപ്പെടുകയാണ്. നല്ല റോഡ്. പാതയിലേക്ക് തണൽ വിരിക്കുന്ന പുളിമരങ്ങൾ. ഇലകളെ മറക്കുന്ന രീതിയിൽ മരത്തെ പൊതിഞ്ഞിരിക്കുന്ന ഫലങ്ങൾ. വായിൽ വെള്ളമൂറാൻ ഇതിൽപ്പരം എന്തു വേണം!

ചേരികൾപോലെ തോന്നിക്കുന്ന ധാരാളം ചെറ്റക്കുടിലുകൾ പാതയോരത്ത് കാണുന്നുണ്ട്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ താമസിക്കുന്ന പ്രദേശവാസികൾ. അലഞ്ഞു നടക്കുന്ന നായ്ക്കൾ. ഇക്കണ്ട  കാഴ്ചകളെയെല്ലാം പിന്നിലാക്കിക്കൊണ്ട് ഞങ്ങളുടെ വണ്ടി ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്.
മഞ്ഞുകാലമായതിനാലാകാം, ഉച്ചയാകാറായിട്ടും, ചുരത്തിലിപ്പോഴും നല്ല കോഡ പരക്കുന്നുണ്ട്. അതുകൊണ്ട്തന്നെ യാത്ര വളരെ സാവധാനത്തിലായത് തികച്ചും  സ്വാഭാവികം മാത്രം. ഇത്രയും കട്ടിയുള്ള കോഡമഞ്ഞിലൂടെ ഞാൻ ആദ്യമായാണ് വണ്ടിയോടിക്കുന്നത്. എന്റെ യാത്രാനുഭവങ്ങളിലേക്ക് കൂട്ടിച്ചേർക്കാൻ പുതിയൊരു വിശേഷം കൂടി!

കൊഡൈക്കനാൽ:
നഗരത്തിൽ നിന്നും ആറ് കിലോ മീറ്റർ മാറി, ശാന്തമായൊരു കുന്നിൻചരിവിലാണ് മുറിയെടുത്തിരിക്കുന്നത്. താഴ് വരയിലേക്ക് കണ്ണും നട്ടിരിക്കാവുന്ന നല്ലൊരു ലൊക്കേഷൻ. ഓഫ് - സീസണായതിനാൽ മുറി വാടകയും കുറവാണ്.

കാഴ്ചകളിലേക്ക്.
ഇപ്പോൾത്തന്നെ മൂന്നു മണിയായിട്ടുണ്ട്. ഭക്ഷണാനന്തരം, ഞങ്ങൾ വേഗം തന്നെ പുറത്തിറങ്ങിയിരിക്കുകയാണ്.

I) കൊഡൈക്കനാൽ തടാകം.
ഏകദേശം അഞ്ചു കിലോമീറ്റർ ചുറ്റളവിൽ പരന്നു കിടക്കുന്നൊരു തടാകം. അതിനെ ചുറ്റിക്കൊണ്ട് ഒരു റോഡുണ്ട്. അതിലൂടെയുള്ള സൈക്ലിംഗ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ ഒരു ഇഷ്ട വിനോദം തന്നെയാണ്. അതിനാവശ്യമായ സൈക്കിളുകൾ അവിടെ വാടകക്ക് കിട്ടും. അപ്രകാരം സഞ്ചരിക്കുന്ന കമിതാക്കളെയും, സഹോദരങ്ങളെയും, യുവമിഥുനങ്ങളെയും, സുഹൃത്തുക്കളെയുമെല്ലാം കാണാം. കുതിരപ്പുറത്തൊരു സവാരി ആഗ്രഹിക്കുന്നുവെങ്കിൽ അതുമാകാം.
കേരളത്തിലെ ഏതോ വിദ്യാലയത്തിലെ കുട്ടികളാണെന്ന് തോന്നുന്നു, തടാകത്തിലൂടെ ആർത്തുല്ലസിച്ചു കൊണ്ട് ബോട്ടിംഗ് നടത്തുന്നുണ്ട്. വെള്ളത്തിന് മുകളിൽ വിശ്രമിക്കുകയാണെന്ന് തോന്നും പോലെ നിശ്ചലമായ്നിൽക്കുന്ന കോഡക്കുള്ളിലൂടെ, കൊഡൈ തടാകത്തിന്റെ ജലപ്പരപ്പിലൂടെ ഒരു യാത്ര ഞങ്ങളും ആസ്വതിക്കുകയാണ്.

2) ബ്രയന്റ് പാർക്ക്
തടാകത്തിന്റെ ഓരത്തായി ഒരു പാർക്കുണ്ട്, വൃത്തിയായി പരിപാലിക്കുന്ന ചെറിയൊരു ഉദ്യാനം. ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡന്റെ ഏഴയലത്തെത്തുകയില്ലെങ്കിലും, ധാരാളം സഞ്ചാരികൾ വന്നുല്ലസിക്കുന്നൊരു ഉദ്യാനം തന്നെയാണിത്.
സമയം അഞ്ചു മണി കഴിഞ്ഞിട്ടേ ഉള്ളു. ഇവിടെയും കോഡയുടെ മറവീണു കൊണ്ടിരിക്കുകയാണ്. മുന്നിലെ ദൃശ്യങ്ങൾക്ക് വ്യക്തത കുറഞ്ഞിരിക്കുന്നു തണുപ്പിന് ശക്തി കൂടി വരുന്നുണ്ട്. അതു കൊണ്ട് തന്നെ ഇന്നത്തെ യാത്ര ഇവിടെ അവസാനിപ്പിക്കുകയാണ്. ഇനി റൂമിലേക്ക്.


കൊഡൈക്കനാലിന്റെ കൂടുതൽ കാഴ്ചകൾ നാളെയാണ് (തുടരും.........)

കൊഡൈ യാത്രഭാഗം 2 ഇവിടെ അമർത്തുക


(Kodaikanal is a beautiful hill station in Dindigal district of Tamilnadu state. Its having so many accommodation facilities there including hotels,kottages,villas etc.)