Wednesday, December 9, 2015

പമ്പയും ജഡായുവും പിതൃതർപ്പണ ക്രിയകളും

(ശബരിമല ഭാഗം 4)

ഇന്ന് പമ്പയിൽ അത്യാവശ്യത്തിനു ജനത്തിരക്കുണ്ട്. അതുകൊണ്ട് തന്നെ ഇന്നത്തെ കുളി മറുകരയിൽനിന്നാക്കാമെന്നു കരുതി. അവിടെയും മുട്ടോളം മാത്രമെ വെള്ളമുള്ളൂ. അവിടെ അല്പം ആഴമുള്ളൊരു സ്ഥലത്തിരുന്ന് ആസ്വതിച്ചൊന്നു കുളിച്ചു, വളരെ വിസ്തരിച്ചൊരു നീരാട്ട്!

കോടതിയുത്തരവുണ്ടെങ്കിലും, ചില സ്വാമിമാരെങ്കിലും ഉടുമുണ്ടഴിച്ച് പമ്പയിലൊഴുക്കിയിട്ടുണ്ട്. എങ്കിലും എണ്ണത്തിൽ കുറവുണ്ടെന്നതിൽ ആശ്വസിക്കാം.

താഴെ ഒരു പാലമുണ്ട്. ഇരുമ്പു പൈപ്പുകൾകൊണ്ട് കൈവരികെട്ടിയ പാലം. കുളികഴിഞ്ഞ ഞങ്ങൾ അതുവഴി റൂമിലേക്ക് നടക്കുകയാണ്.

മലകയറാൻ അശക്തരായ ഭക്തന്മാരെ കൊണ്ടുപോകാനുള്ള 'ഡോളികൾ' നിരത്തിവച്ചിരിക്കുന്നു. സുന്ദരമായൊരു കാഴ്ച്ചതന്നെയാണിത്. ഞാൻ വെറുതെ അന്വേഷിച്ചു. മൂവായിരത്തി നാന്നൂറു രൂപയാണു ദേവസ്വം അംഗീകരിച്ച തുക. അതിൽ ഇരുനൂറുരൂപ ദേവസ്വത്തിൽ അടക്കണം. എന്നാൽ ആളുടെ വണ്ണവും തൂക്കവും നോക്കി നാലായിരംവരെ അവർ വിലപേശിയുറപ്പിക്കുന്നു. ഇത്തരത്തിലുള്ള അഞ്ഞൂരിറിലധികം ഡോളികളുണ്ടിവിടെ; അതായത് രണ്ടായിരത്തിലധികം തൊഴിലാളികൾ!


ഒരു ദിവസം രണ്ടോ മൂന്നോ പ്രാവശ്യം അവരിങ്ങനെ മലകയറിയിറങ്ങുന്നുവെന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി. ഇതെങ്ങനെ സാധ്യമാകുന്നുവെന്നു ചോദിച്ചപ്പോൾ ഒറ്റ ഉത്തരമേ ഏതൊരാൾക്കും പറയാനുള്ളൂ; അയ്യന്റെ മായകൾ!!

വളരെ ദൂരം നീണ്ടു കിടക്കുന്ന നടപ്പന്തൽ. പമ്പാനദിക്ക് പാരലലായി അതങ്ങനെ നിലകൊളളുന്നു. പമ്പയിൽ വെള്ളമെന്നപോലെ നടപ്പന്തലിൽ സ്വാമിമാരുടെയും ഒഴുക്കുതന്നെയാണ്.

നടപ്പന്തലിൽനിന്നും ഗണപതി കോവിലിലേക്കുള്ള പടികൾ തുടങ്ങുന്നിടത്താണ് ഞാനിപ്പോൾ നിൽക്കുന്നത്. സ്വാമിമാരിടുന്ന കർപ്പൂരം, നിലക്കാതെ കത്തുന്നൊരു കർപ്പൂര ദീപമായ് അവിടെയുണ്ട്. ദീപത്തെ തൊഴുത് അവർ കയറ്റം തുടങ്ങുന്നു. പടികൾ തുടങ്ങുന്നിടത്ത് ചിലർ തേങ്ങയടിക്കുന്നുണ്ട്. ഇതൊരു ആചാരമല്ല, മുൻപേ പോയവന്റെ ചെയ്തികളുടെ ഒരു അനുകരണം മാത്രം.

ഇന്നിനി അധികം കറക്കമില്ല. ഡ്യൂട്ടി തുടങ്ങാൻ സമയമായിരിക്കുന്നു. ഞാൻ റൂമിലേക്കു നടക്കുകയാണ്.

***********************************


വൈകുന്നേരം:
ഇപ്പോൾ ഓ.പി. യിൽ തിരക്കൽപ്പം കുറവുണ്ട്. ഞാനൊന്ന് പുറത്തിറങ്ങാൻ തീരുമാനിച്ചു.

ബസിറങ്ങി വരുന്ന വഴിയിൽ, പമ്പക്കു കുറുകെയുള്ള പാലത്തിനടുത്തേക്കാണു ഞാനിപ്പോൾ പോകുന്നത്. ശബരിമലയിലേക്കെത്തുന്ന അയ്യപ്പ ഭകതന്മാർ പിതൃതർപ്പണം ചെയ്യുന്നൊരു സ്ഥലമുണ്ടവിടെ, അതൊന്നു കാണണം.

പണ്ട് സീതാന്വേഷണ സമയത്ത്, രാമ ലക്ഷ്മണന്മാർ ജഡായു എന്ന പക്ഷിശ്രേഷ്ടനെ കാണാനിടവന്നുവെന്നും, സീതയെ അപഹരിച്ചുകൊണ്ടുപോകുന്നേരം പുഷ്പകവിമാനം തടഞ്ഞ ജഡായുവിന്റെ ചിറകുകൾ രാവണൻ അരിഞ്ഞു വീഴ്ത്തിയെന്നും, അപ്രകാരം വീണുകിടക്കുന്ന മൃതപ്രായനായ ജഡായുവിനെ രാമ ലക്ഷ്മണന്മാർ കാണാനിടവന്നുവെന്നും, രാവണൻ പോയ വഴി ശ്രീരാമന് പറഞ്ഞു കൊടുത്ത ജഡായു മൃത്യുവിനു കീഴടങ്ങിയെന്നുമാണു പുരാണം. അപ്രകാരം തനിക്കു വേണ്ടി ഒരു മഹാ ത്യാഗത്തിനു തയ്യാറായ ജഡായുവിനായുള്ള തർപ്പണ ക്രിയകൾ, രാമ നിർദ്ദേശപ്രകാരം ലക്ഷ്മണൻ ഇവിടെയാണു ചെയ്തതെന്നും വിശ്വസിക്കപ്പെടുന്നു.


അതുകൊണ്ട് തന്നെ ഇവിടെ തർപ്പണം ചെയ്യുന്നത് പിതൃക്കൾക്ക് വിശേഷമാണെന്നും ജനങ്ങൾ വിശ്വസിക്കുന്നു. പരികർമ്മിയെന്ന നിലയിലുള്ള സ്വന്തം മേൽ വിലാസത്തെ വലിയ ഫ്ലെക്സ് ബോഡിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു വിഭാഗം ജനങ്ങളുടെ കാർമ്മികത്വത്തിൽ ധാരാളം അയ്യപ്പ ഭക്തന്മാർ ഇവിടെ തർപ്പണം ചെയ്യുന്നു.

ത്രിവേണി കാർപാർക്കിംഗ് ഇവിടെയാണ്. പമ്പാ ജലനിരപ്പിൽനിന്നും അധികം ഉയരത്തിലല്ലാതെ സമതലമായ് നിൽക്കുന്ന ഇവിടെ ഇപ്പോൾത്തന്നെ ധാരാളം കാറുകൾ നിർത്തിയിട്ടിട്ടുണ്ട്. മലയിലെവിടെയെങ്കിലും കുറച്ചുനേരം നിർത്താതെ മഴപെയ്താൽ, പെട്ടെന്നു വെള്ളം കയറുന്ന സ്ഥലം തന്നെയാണിത്.

അൽപ്പനേരം അവിടമെല്ലാം നോക്കിക്കണ്ട ശേഷം ഞാൻ തിരിച്ചു നടക്കുകയാണ്.


(17.11.15 ചൊവ്വ )


ശബരിമല ഭാഗം 5 ഇവിടെ അമർത്തുക

ശബരിമല ഭാഗം 3 ഇവിടെ അമർത്തുക

No comments:

Post a Comment