Saturday, December 5, 2015

സന്നിധാനത്തേക്ക്

(ഭാഗം 3)

നവംബർ 16 രാവിലെ:
ഞാൻ മല കയറുകയാണ്. ശരണ മന്ത്രങ്ങളോടെ അയ്യപ്പ ഭക്തന്മാർ കയറുന്ന പടികൾ തന്നെ. വൃശ്ചികം തുടങ്ങുന്നത് നാളെയാണ്. അതുകൊണ്ട് തന്നെ വഴികളെല്ലാം വിജനമായിത്തന്നെ കിടക്കുകയാണ്. സ്വാമിമാരെത്തിത്തുടങ്ങുന്നതേയുള്ളൂ.

പമ്പമുതൽ ഗണപതികോവിൽ വരെ നീളുന്ന പടികൾ! ഞാനിപ്പോൾ കോവിലിനു മുന്നിലാണ് നിൽക്കുന്നത്.


ഇന്നുമുതൽ ഡ്യൂട്ടി തുടങ്ങുകയാണ്‌. സ്റ്റോക്കു നോക്കലും ഇൻഡെന്റെടുക്കലും തകൃതിയായി നടക്കുകയാണ്‌. തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷ നൽകേണ്ടതുണ്ട്. അതിനായി ഞാൻ സന്നിധാനത്തേക്കു പോകുകയാണ്.

പമ്പാ ഗണപതി:
പമ്പാ ഗണപതിയെ തൊഴുതു വണങ്ങിയതിനു ശേഷമാണ് ഏതൊരു ഭക്തനും മലകയറ്റം തുടങ്ങുന്നത്. വിഘ്നേശ്വര സങ്കല്പം തന്നെയാകാം ഇതിനു കാരണം. പണ്ടു കാലത്ത് ഇവിടമെല്ലാം നിബിഡമായ വനം തന്നെയായിരുന്നു. കുറ്റിക്കാടുകളെ വെട്ടിത്തെളിച്ച് പാതയൊരുക്കി വേണമായിരുന്നു അയ്യപ്പ ഭക്തന്മാർക്ക് മുന്നോട്ട് ഗമിക്കാൻ. ഹിംസ്ര ജന്തുക്കൾ അടക്കിവാണിരുന്ന ഈ കാട്ടിലൂടെയുള്ള യാത്രയിൽ വിഘ്നങ്ങളില്ലാതിരിക്കാൻ വിഘ്നേശ്വര പ്രീതി നിർബന്ധമാണെന്ന് അവർക്ക്‌ തോന്നിക്കാണണം.

ഇവിടെനിന്നും ഇരുമുടിക്കെട്ട് നിറച്ച് മല ചവിട്ടുന്നവും ഉണ്ട്. ഗണപതിയെ കൂടാതെ ശ്രീരാമനും ഹനുമാനും ഇവിടെ ദൈവരൂപേണ പ്രതിഷ്ടിക്കപ്പെട്ടിട്ടുണ്ട്.

ഗണപതി കോവിലിനിരുവശവും ദേവസ്വത്തിന്റെ ഓഫീസാണ്. ദേവസ്വത്തിന്റെ പണമിടപാടുകൾ നിർവഹിക്കുന്ന ബാങ്കിന്റെ ശാഖയും അതിൽ പ്രവർത്തിക്കുന്നുണ്ട്.

അതിനടുത്തായി സ്വാമിമാർക്ക് വിരിവച്ച് കിടക്കുന്നതിനുള്ള ഒരു മണ്ഡപവുമുണ്ട്. ഞാൻ അതിനടുത്തേക്ക് നടന്നു. സ്വാമിമാർ നല്ല ഉറക്കത്തിലാണ്. അതിനടുത്ത് ഒരു ഇരുമ്പു കൂടിനുള്ളിൽ വലിയൊരു തേക്കുമരം ഞാൻ ശ്രദ്ധിച്ചിരുന്നു. കൊടിമരത്തിനുള്ള തേക്കാണതെന്നറിഞ്ഞു. നിലം തൊടാതെ മുറിച്ചു കൊണ്ടുവന്നതാണത്രെ. വിലങ്ങനെ വച്ച തടിക്കഷ്ണങ്ങൾക്കു മുകളിൽ അവനങ്ങനെ വിശ്രമിക്കുകയാണ്. ഒരു കൊടിമരമായി രൂപാന്തരപ്പെടുന്നതിനു മുൻപ്, ഇനിയും ഒരുപാട് പ്രക്രിയകളിലൂടെ കടന്നുപോകേണ്ടതായിട്ടുണ്ടതിന്.

സന്നിധാനത്തേക്ക്:
ഞാൻ യാത്ര തുടരുകയാണ്. അധികം വൈകാതെ വഴി രണ്ടായി തിരിയുന്നു. ഇടതു ഭാഗത്തുകൂടെയുള്ള വഴിയിലൂടെയാണു ഞാൻ മല കയറുന്നത്. അപ്പാച്ചിമേടും ശരംകുത്തിയുമെല്ലാം ഈ വഴിയിലാണ്. അതുകൊണ്ട് തന്നെ ആധികാരികമായി കരുതപ്പെടുന്ന വഴിയും ഇതുതന്നെ.


ട്രാക്റ്റർ പോകാനായി നിർമ്മിച്ച റോഡാണ് മറ്റേത്. മലമുകളിലേക്കുള്ള സാധനങ്ങൾ, പണ്ട് കഴുതപ്പുറത്താണ് കൊണ്ടുപോയിരുന്നതെങ്കിൽ, ഇന്നത് ട്രാക്റ്ററിലാണെന്നു മാത്രം.


വഴികളെല്ലാം കോണ്‍ക്രീറ്റ് ചെയ്ത് സുന്ദരമാക്കിയിരിക്കുന്നു. എങ്കിലും സാവധാനത്തിലാണു ഞാൻ മല കയറുന്നത്. പക്ഷെ, അല്പമാത്ര യാത്രയിൽത്തന്നെ കിതച്ചുപോയി. സുഗമമായ ഈ പാതയിലൂടെ കയറുമ്പോൾ ഇങ്ങനെയെങ്കിൽ, കല്ലും മുളളും നിറഞ്ഞൊരു പ്രാകൃത വഴിയിലൂടെ സ്വാമിമാർ പണ്ട് മല ചവിട്ടിയിരുന്നത് എങ്ങനെയെന്ന് അത്ഭുതത്തോടെ സ്മരിക്കാനേ എനിക്കായുള്ളൂ.

പക്ഷെ, ഈശ്വരൻ തന്നെയാണ് വലിയവൻ!! ഭൂമിയുടെ ഘടന സൂക്ഷ്മമായി നോക്കിക്കണ്ടാൽ, നാമറിയാതെത്തന്നെ പ്രകൃതീദേവിയെ തൊഴുതുപോകും. കുത്തനെയുള്ളൊരു കയറ്റം താണ്ടിയാൽ അൽപ്പദൂരമെങ്കിലും ചെറിയൊരു സമതലപാത തീർത്തതിനു ശേഷമാണ് അടുത്ത കുത്തനെയുള്ള കയറ്റം. അപ്രകാരം വിശ്രമിച്ചും കയറിയും ഉത്തുംഗ ശ്രുംഗത്തിലെത്തുന്നത് ദൈവീകമായൊരു ആവേശത്തിന്റെ ആകെത്തുകയാണെന്നുവേണം കരുതാൻ.

വിശ്രമിക്കുന്നതിനുള്ള കോണ്‍ക്രീറ്റ് ബെഞ്ചുകൾ വഴിയരികിൽ അവിടവിടെയായി നിർമ്മിച്ചു വെച്ചിട്ടുണ്ട്. കാലപ്പഴക്കം കൊണ്ട് പലതും പൊട്ടിപ്പൊളിഞ്ഞ് ഉപയോഗ ശൂന്യമായ നിലയിലാണ്. ഭീമാകാരമായ കാട്ടുമരങ്ങൾക്കു താഴെ, ഇന്നലെകളുടെ സ്മാരകങ്ങളായി അവയിൽ പലതും ഇന്നും നിലകൊള്ളുന്നു, ചുറ്റും കാടുമൂടിയ നിലയിൽ!

കുത്തനെയുള്ള വഴികളെല്ലാം കല്ലുപാകി സുന്ദരമാക്കിയിരിക്കുന്നു. പാതയുടെ വശങ്ങളിലും മധ്യത്തിലുമായി ലോഹനിർമ്മിത കൈവരികൾ സ്ഥാപിച്ചിരിക്കുന്നത് ഒരനുഗ്രഹമായി തോന്നി.

അപ്പാച്ചിമേട്:
വലിയ പടികളും, കല്ലുപാകിയ വഴികളും, കോണ്‍ക്രീറ്റ് ചെയ്ത പാതകളും പിന്നിട്ട് ഞാനിപ്പോൾ അപ്പാച്ചിമേടിലെത്തിയിരിക്കുന്നു. യാത്രയിൽ സ്വാമിമാർ വിശ്രമിക്കാറുള്ള സ്ഥലംതന്നെയാണിത്. ഇവിടെ കുറച്ചുനേരമെങ്കിലും വിശ്രമിക്കാതെ എനിക്കിനി വയ്യ.


മരങ്ങൾക്കിടയിലൂടെ നോക്കുമ്പോൾ ദൂരെ മഞ്ഞുമൂടിയ മലകൾ കാണുന്നുണ്ട്. അപ്പുറം കോടമൂടിയ താഴ് വരയാണ്. കോടമഞ്ഞിൻ ശകലങ്ങൾ ചിലപ്പോഴെങ്കിലും എന്നെത്തഴുകി കടന്നു പോകുന്നുണ്ട്. മനസ്സിനെ പുളകിതനാക്കുന്ന പശ്ചാത്തലം!

ഇവിടടുത്ത് താഴ്‌വരയിൽ രണ്ട് ഗർത്തങ്ങളുണ്ട്; അപ്പാച്ചിക്കുഴിയും ഇപ്പാച്ചിക്കുഴിയും. ഈ ഗർത്തങ്ങളിൽ ഭൂതങ്ങൾ നിവസിക്കുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. കന്നിസ്വാമികൾ ഇവിടെനിന്നും അരിയുണ്ടകൾ എറിയുന്നത്‌ ഒരു വഴിപാടാണ്. അയ്യപ്പന് ഇഷ്ടപ്പെട്ടൊരു വഴിപാടാണിതെന്നു വിശ്വസിക്കപ്പെടുന്നു. ഈ ഗർത്തത്തിൽ അയ്യപ്പന്റെ അനുചരനായ "കടുവരൻ" താമസിക്കുന്നുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.


ഈ കുഴികളിൽ കാട്ടുമൃഗങ്ങൾ ഒളിച്ചിരിക്കാറുണ്ടായിരുന്നെന്നും, അവയുടെ ആക്രമണത്തിൽനിന്നും രക്ഷനേടാനായി തുടങ്ങിയ ആചാരമാണിതെന്നും, യുക്തിവാദം.

അവിടടുത്തൊരു കടയുണ്ട്. സ്വാമിമാർ ഭക്ഷണം കഴിക്കുന്ന സ്ഥലം തന്നെ. മിനറൽ വാട്ടർ മുതൽ പെപ്സിയും കൊക്ക കോളയും വരെ അവിടെയുണ്ട്. പണ്ടൊക്കെ സ്വാമിമാരുടെ ഭക്ഷണത്തിനു വരെ ചിട്ടകളുണ്ടായിരുന്നു; സാത്വികമായ ആഹാരരീതി! ഇന്നതെല്ലാം മാറിയിരിക്കുന്നു. പലരും ഒരു വിനോദ യാത്രയുടെ ലാഘവത്തോടെയാണിന്നിവിടെയെത്തുന്നത്. കലികാല വൈഭവം....അല്ലാതെന്ത്!?

ശബരീ പീഠം: 
ഇനിയൊരു കയറ്റം കഴിഞ്ഞാൽ ശബരീപീഠമായി. വിശ്രമം മതിയാക്കി ഞാൻ നടത്തം തുടരുകയാണ്. ഭഗവാൻ ശ്രീരാമന്റെ കാലഘട്ടത്തിൽ "ശബരി" എന്ന തപസ്വിനി തപസ്സിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലമാണു ണ് ശബരീപീഠം. സീതയെത്തേടിയുള്ള അലച്ചിലിനിടയിൽ രാമ ലക്ഷ്മണന്മാർ ഇതുവഴി വന്നുവെന്നും, വിശന്നുവലഞ്ഞ അവർ ശബരിയിൽനിന്നും പഴങ്ങൾ സ്വീകരിച്ച് വിശപ്പകറ്റിയെന്നും വിശ്വസിക്കപ്പെടുന്നു.

ഭക്തജനങ്ങൾ ആചാരത്തിന്റെ ഭാഗമായി ഇവിടെ തേങ്ങയുടക്കുകയും കർപ്പൂരം കത്തിക്കുകയും ചെയ്യുന്നു.

ശരം കുത്തി:
മലയുടെ ഉന്നതിയിലെത്തിയിരിക്കുന്നു. ഇനി ചെറിയ ഇറക്കമാണ്. അൽപ്പംകൂടെ നടന്നാൽ ശരംകുത്തിയിലെത്താം. കന്നിസ്വാമിമാർ അവിടെ ആൽമരത്തിൽ പ്രതീകാത്മകമായ അമ്പ് കുത്തിവച്ചതിനു ശേഷമാണ് സന്നിധാനത്തേക്ക് ഗമിച്ചിരുന്നത്. ഞാൻ അവിടെയെത്തി. ഇന്നിവിടെ മരമില്ല. പകരം ചുറ്റുമതിൽ പോലൊരു നിർമ്മിതി മാത്രം. അതിന്റെ ചുമരിൽ പ്രത്യേകം തീർത്ത ഭാഗത്ത് ശരങ്ങൾ കുത്തിവെക്കുന്നു. അയ്യപ്പ പ്രീതിക്കായുള്ള വെടിവഴിപാട് ഇതിനടുത്തുനിന്നാണ് കഴിപ്പിക്കുന്നത്.

ഞാൻ മുന്നോട്ട് ഗമിക്കുകയാണ്. സ്വാമി അയ്യപ്പൻറോഡെത്തിയിരിക്കുന്നു. ട്രാക്റ്റർ വരുന്ന വഴിയാണ്. സമതലമായ വഴിയിലൂടെ അൽപ്പദൂരം കൂടെ നടന്നാൽ സന്നിധാനത്തെത്താം. എന്റെ നടത്തത്തിന് ആവേശം കൂടിയിരിക്കുന്നു.


ഒരുകാലത്ത് ഇവിടമെല്ലാം കൊടും കാടായിരുന്നുവെന്നതിന്റെ നേരിൽ കാണുന്ന തെളിവുകളെന്നോണം തലയുയർത്തിനിൽക്കുന്ന ഭീമാകാരമായ വൃക്ഷങ്ങൾ, വരുന്ന വഴിയിലെല്ലാം കാണുന്നുണ്ട്.

സന്നിധാനം: 
അങ്ങനെ ദീർഘമായൊരു സാഹസിക യാത്രക്കൊടുവിൽ ഞാൻ സന്നിധാനത്തിനടുത്തെത്തിയിരിക്കുന്നു! അധികം ദൂരെയല്ലാതെ അയ്യപ്പ സന്നിധി കാണുന്നുണ്ട്. മനസിൽ സന്തോഷം നിറഞ്ഞു തുളുമ്പുന്ന പോലെ. ഒരു നിമിഷമെങ്കിലും നിസ്വനായ് നോക്കി നിന്നുപോയ് ഞാനും!!


("തത്വമസി")

Tuesday, December 1, 2015

എന്റെ, ആദ്യത്തെ പമ്പാസ്നാനം.....!

(ഭാഗം 2)

പമ്പാനദി!

ശബരിമലയിൽ ദർശനത്തിനെത്തുന്ന വിശ്വാസികൾ ഇവിടെയിറങ്ങി കുളിച്ച് ദേഹശുദ്ധി വരുത്തിയതിനു ശേഷമാണ് അയ്യപ്പ സന്നിധിയിലേക്കു യാത്രയാകുന്നത്. ഇവിടെ കുളിക്കുന്നതിലൂടെ പാപങ്ങളെല്ലാം കഴുകിക്കളയപ്പെടുന്നുവെന്നാണ് വിശ്വാസം.


നല്ല തെളിഞ്ഞ വെളളം! ഇന്നുമുതൽ കുറച്ചു ദിവസം കുളി പമ്പയിൽത്തന്നെ; അത് തീരുമാനിച്ച് കഴിഞ്ഞതാണ്! കുറച്ച് സ്വാമിമാരേ എത്തിയിട്ടുള്ളൂ. അതുകൊണ്ട് തന്നെ കടവിൽ തീരെ തെരക്കില്ല. സാവധാനം മുട്ടുകുത്തി വെള്ളത്തിലിരുന്നു. കൈകൾ മുന്നോട്ട് നീട്ടി മൂന്നു നാല് 'പുഷപ്പെടുത്തു'. കഴിഞ്ഞു.....ഇന്നത്തെ കുളി തൽക്കാലം ഇങ്ങനെ നിർത്തട്ടെ!

പണ്ട് പന്തളത്തെ കൊട്ടാരം വൈദ്യൻ ഇവിടെ കുളിക്കുകയും, ശേഷം അയ്യപ്പ ദർശനം നടത്തുകയും ചെയ്തുവെന്നും, അപ്രകാരം അദ്ദേഹത്തിന്റെ തൊലിപ്പുറമെയുണ്ടായിരുന്ന അസുഖം മാറുകയും ചെയ്തുവെന്നാണ് വിശ്വാസം.

കഥ ഇപ്രകാരമാണ്; അയ്യപ്പനെ ഏതുവിധേനയും ഒഴിവാക്കി തന്റെ പുത്രനെ പന്തളത്തെ അടുത്ത രാജാവാക്കുകയെന്നത് രാജ്ഞിയുടെ ആഗ്രഹമായിരുന്നു. ഈ കാര്യത്തിനു, അധർമ്മ മാർഗേണ രാജ്ഞിയെ സഹായിച്ച കൊട്ടാരം വൈദ്യന് ഒരിക്കൽ ദേഹമാസകലം വ്രണപ്പെട്ടൊരു കരപ്പനുണ്ടായി. തന്നാലാകുന്നത് പലതും ചെയ്തിട്ടും ശമനമുണ്ടായില്ല. ഒരു ദിവസം വൈദ്യൻ അയ്യപ്പനെ സ്വപ്നം കണ്ടുവെന്നും, 41 ദിവസത്തെ വ്രതത്തോടെ പമ്പയിൽ സ്നാനം ചെയ്ത് തന്റെ സന്നിധിയിലെത്തിയാൽ അസുഖം മാറുമെന്ന് അയ്യപ്പൻ അരുളിച്ചെയ്തുവെന്നും സ്വപ്ന ദർശനമുണ്ടായി. അപ്രകാരം വ്രത ശുദ്ധിയോടെ ചെയ്ത വൈദ്യന്റെ കരപ്പൻ മാറിയെന്നും വിശ്വാസം!


അന്യ സംസ്ഥാനങ്ങളിൽനിന്നും അയ്യപ്പ ഭക്തന്മാരെത്തുന്നതോടെ പമ്പ മലിനമാകുകയാണു പതിവ്. പുണ്യനദിയിൽ വസ്ത്രം ഉപേക്ഷിക്കുന്ന ദുരാചാരം ഏതുകാലത്ത് തുടങ്ങിയതാണെന്നറിയില്ല.
തിരു ദർശനാനന്തരം പമ്പയിൽ കുളിച്ചതിനു ശേഷം അതുവരെ ഉപയോഗിച്ച വസ്‌ത്രങ്ങൾ അവർ പമ്പയിൽ ഒഴുക്കിക്കളയുന്നു. ഈ വസ്‌ത്രങ്ങൾ, വെള്ളത്തിലിറങ്ങി പിടിച്ചെടുക്കുന്നതിനായി ഒരു വിഭാഗം ജനങ്ങൾ തന്നെയുണ്ടിവിടെ. കരക്കടുപ്പിക്കുന്ന വസ്‌ത്രങ്ങൾ ഭാണ്ടക്കെട്ടുകളാക്കി അവർ എങ്ങോട്ടു കൊണ്ടുപോകുന്നുവെന്നത് ദുരൂഹത മാത്രം! ഇവയിൽ നിറം മുക്കി മാർക്കറ്റിൽ വരുന്നതായിരിക്കാം, ഒരു പക്ഷെ, അടുത്ത സീസണിൽ നാം വാങ്ങി ഉപയോഗിക്കുന്നത്!

എന്റെ സുഹൃത്ത് ഒരു കാര്യം പറയുകയുണ്ടായി. കഴിഞ്ഞ വർഷം അവനും കൂട്ടുകാരും ഇവിടെ കുളിക്കാനിറങ്ങിയെന്ന്. മുങ്ങിനിവർന്നപ്പോൾ തലയിലൊരു കിരീടവുമായാണ്‌ പൊങ്ങിയതെന്ന്. ഏതോ സ്വാമിയുടെ അടിവസ്ത്രമാണ്, 'ഒരൊന്നൊന്നര' സാധനം! അവനെ സംബന്ധിച്ചിടത്തോളം, ബനിയനായുപയോഗിക്കാമെന്ന കളിയാക്കലുകൾ. എന്തൊക്കെയായാലും, തമാശ നാട്ടിൽ ഹിറ്റായി. മാലയൂരി നാളുകൾ കഴിഞ്ഞിട്ടും, ഈ കിരീടത്തിന്റെ ഭാരമൊഴിയാൻ, പാവത്തിന് ഒരുപാട് കാത്തിരിക്കേണ്ടിവന്നുവെന്നതാണു സത്യം!!

ഒരു പക്ഷെ, ഇതിന്റെയൊക്കെ പങ്ക് പറ്റുന്നതുകൊണ്ടാകാം, ദേവസ്വത്തിന്റെ ബന്ധപ്പെട്ട അധികാരികൾ ഇതിനെതിരെ ഒന്നുംതന്നെ ചെയ്യുന്നില്ല. അവസാനം കോടതിയുത്തരവുണ്ടാകുന്ന അവസ്ഥവരെയായി കാര്യങ്ങൾ. അവിടംകൊണ്ടും തീർന്നില്ല. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ, ഡ്യൂട്ടി മജിസ്റ്റ്രേറ്റിനോട് സ്ഥിതിഗതികൾ ആരാഞ്ഞുകൊണ്ട് വീണ്ടും കോടതിയിടപെടലുണ്ടായതിനു ശേഷമാണ്‌ എന്തെങ്കിലും രീതിയിലുള്ള ആക്ഷനുകൾ തുടങ്ങിയത്. ഇത്തരം കാര്യങ്ങളിൽ കോടതിയുടെ ഇടപെടൽ പ്രശംസനീയം തന്നെ!

ഇപ്പോൾ പമ്പ മലിനമായിട്ടില്ല. ഞങ്ങൾ കുളികഴിഞ്ഞു കയറി യിരിക്കുകയാണ്. യാത്രാ ക്ഷീണം "പമ്പകടന്നിരിക്കുന്നു". സമയം രാത്രി പത്തുമണിയായിരിക്കുന്നു. ഇളം തെന്നൽ വീശുന്നുണ്ട്. തികഞ്ഞ നിശബ്ദതയിൽ പമ്പയുടെ കളകളാരവം വ്യക്തമായി കേൾക്കുന്നുണ്ട്.

(15.11.15 ഞായർ)


ഭാഗം 1 ഇവിടെ അമർത്തുക 


ഭാഗം 3 ഇവിടെ അമർത്തുക 

Monday, November 30, 2015

പമ്പയിലേക്ക്.....!!

(ശബരിമല-ഭാഗം 1)


41 ദിവസത്തെ കഠിനവ്രതത്തിന് ശേഷം അയ്യപ്പ ഭക്തന്മാർ ദർശനത്തിനെത്തുന്ന പുണ്യ സ്ഥലം! പമ്പയിൽ കുളിച്ച് ദേഹ ശുദ്ധി വരുത്തി, ശരണ മന്ത്രങ്ങളുരുവിട്ടുകൊണ്ട്, കാനന പാതയിലൂടെ മല ചവിട്ടി അവർ അയ്യപ്പ സന്നിധിയിലെത്തുന്നു.


ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽനിന്നും, ഇപ്പോൾ ഉത്തരേന്ത്യയിൽ നിന്നുപോലും ധാരാളം വിശ്വാസികളെത്തുന്നൊരു പുണ്യ ക്ഷേത്രമാണ് ശബരിമല.

ശബരിമല മണ്ഢല-മകരവിളക്ക്‌ മഹോത്സവത്തോടനുബന്ധിച്ച് ഈ വർഷം, ഒരു നിമിത്തം പോലെ എനിക്കും ഡ്യൂട്ടിയിട്ടിട്ടുണ്ട് പമ്പയിൽ. ഇന്ന് 15.11.15 ന് വൈകുന്നേരം അവിടെയെത്തി ചാർജെടുക്കണം. ഞാൻ പുലർച്ചെ തന്നെ പുറപ്പെടുകയാണ്.

വളരെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ബസിന്റെ സൈഡ് സീറ്റിലിരുന്ന് പുറത്തെ കാഴ്ച്ചകളിലേക്കു കണ്ണോടിക്കുമ്പോഴും, കല്ലും മുള്ളും കാടും കാട്ടുമൃഗങ്ങളും കുത്തനെയുള്ള കയറ്റവും അതിലൂടെ സാഹസപ്പെട്ട് നീങ്ങുന്ന സ്വാമിമാരും തന്നെയയിരുന്നു മനസ് നിറയെ.


ഒരു തികഞ്ഞ അയ്യപ്പ ഭക്തനായിരുന്നു എന്റെ അമ്മാവൻ. എല്ലാ വർഷവും മുടങ്ങാതെ മാലയിട്ട് അയ്യപ്പ ദർശനം നടത്തിയിരുന്ന ഒരു വിശ്വാസി. അതുകൊണ്ട് തന്നെ, മൂന്ന് അമ്മാവന്മാർക്കിടയിൽ "സ്വാമിയമ്മാവൻ" എന്നാണു ഞങ്ങൾ അദ്ദേഹത്തെ വിളിച്ചിരുന്നത്. അമ്മയുടെ വീട്ടിൽ ചെല്ലുമ്പോൾ പ്രത്യേകിച്ചു വൃശ്ചിക മാസത്തിൽ, ശബരിമലയെക്കുറിച്ച് സ്വാമിയമ്മാവൻ എനിക്ക് ഒരുപാട് കഥകൾ പറഞ്ഞു തരാറുണ്ടായിരുന്നു.

അദ്ദേഹം പറയാറുണ്ടായിരുന്നു; ചിട്ടയായ ജീവിതവും, നിഷ്ഠയോടെയുള്ള ആരാധനയുമാണ് ഒരു സ്വാമിയെ പൂർണ്ണതയിലെത്തിക്കുന്നത്. ഭജനയും ഭിക്ഷയും നടക്കുന്നിടത്ത് തുടങ്ങുന്ന കൂട്ടായ്മയാണ് കാനന യാത്രയിലെ ധൈര്യം. നഗ്ന പാദനായുള്ള ഗമനമാണ് യാത്രയിൽ കാലുകൾക്കുള്ള ശക്തി. ഗിരിശ്രിംഗ ജയത്തിനുള്ള ഊർജമാണ് ബ്രഹ്മചര്യം കൊണ്ട് സിദ്ധിക്കുന്നതെന്ന്.

ചെങ്ങന്നൂരിൽനിന്നും പമ്പയിലേക്ക്. പെരിയാർ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായ സംരക്ഷിത വനപ്രദേശത്തെത്തിയിരിക്കുന്നു. സുന്ദരമായ ചുരം പാത. വയനാടിനെ അനുസ്മരിപ്പിക്കുന്ന ഭൂ പ്രകൃതി. തണുത്ത കാലാവസ്ഥ.


സീസണ്‍ തുടങ്ങുകയാണെന്നതിനാൽ ധാരാളം ബസ്സുകൾ ഈ റൂട്ടിലിപ്പോൾ സർവീസ് നടത്തുന്നുണ്ട്. എല്ലാ വണ്ടികളിലും ധാരാളം സ്വാമിമാരുണ്ട്. ശരണ മന്ത്രങ്ങളുടെ അലയൊലികൾ അന്തരീക്ഷത്തിൽ വിതച്ചുകണ്ട് ഞങ്ങളുടെ വണ്ടിയും ചുരം കയറുകയാണ്.

വളരെ നേരത്തെ യാത്ര!
ഒടുവിൽ, രാത്രി ഒൻപതു മണിയോടെ പമ്പയിലെത്തി. അവിടെക്കണ്ട കാഴ്ച്ചകൾ എന്നെ തീർത്തും സന്താപവാനാക്കുകതന്നെ ചെയ്തു. അറിയാതെ തലയിൽ കൈവച്ചുപോയി. എന്റെ സ്വാമിയമ്മാവൻ പണ്ടെനിക്കു വിവരിച്ചു തന്നതിൽനിന്നും ഞാനെന്റെ മനസിൽ വരച്ചു വച്ചിരുന്ന ചിത്രങ്ങളല്ല മുന്നിൽ. കാനന പാതയോ കാട്ടുമൃഗങ്ങളോ ഇല്ല; ഒരു പട്ടണത്തിലെത്തിയ പ്രതീതി. രണ്ടും മൂന്നും നിലകളോടുകൂടിയ കെട്ടിടങ്ങൾ മാത്രം! കോണ്‍ ക്രീറ്റ് ചെയ്തു സുന്ദരമാക്കിയ നട വഴികൾ! ഷീറ്റുമേഞ്ഞ നടപ്പന്തൽ!

ഞാൻ ബസിറങ്ങി. ഇനി ഗണപതികോവിൽ കണ്ടുപിടിക്കണം. കാരണം അവിടടുത്തുള്ള കെട്ടിടത്തിലാണെനിക്ക് റിപ്പോർട്ട് ചെയ്യാനുള്ളത്. പമ്പക്കു കുറുകെയുള്ള പാലവും കടന്ന് നടപ്പന്തലിലൂടെ ഞാൻ മുന്നോട്ട് നടക്കുകയാണ്; എന്റെ കണ്‍സെപ്റ്റിലുള്ള പമ്പയിൽനിന്നും തികച്ചും വ്യത്യസ്തമായൊരു പമ്പാതീരത്തുകൂടെ!

ഭാഗം 2 ഇവിടെ അമർത്തുക

Wednesday, November 11, 2015

ഇലക്ഷനും, ചില തമാശകളും !!


തെരഞ്ഞെടുപ്പിനെ ഒരു ആഘോഷമാക്കിയിരിക്കുകയാണിവിടെ. എങ്ങും ചൂടുള്ള ഇലക്ഷൻ ചർച്ചകൾ മാത്രം. ഒരോ സ്ഥാനാർത്ഥിയെയും കുറിച്ചുള്ള വിശദമായ അവലോകനങ്ങൾ. ജയ പരാജയ സാധ്യതകളെക്കുറിച്ചുള്ള മുൻവിധികൾ. തട്ടുകടയിലെ ഉപ്പുമാങ്ങയിൽപ്പോലും രാഷ്ട്രീയത്തിന്റെ അതിപ്രസരം കടന്നുകൂടിയിരിക്കുന്നു. മാങ്ങ, എതിർ സ്ഥാനാർത്ഥിയുടെ ഛിന്നമാണെന്ന്, അതുകൊണ്ടത് കഴിക്കരുതെന്ന്!

ഈയൊരു മാസമത്രയും മൂസാക്കാന്റെ കടയിലെ ചായക്ക് കച്ചവടം കൂട്ടിയത് ഈ ചൂടുള്ള ചർച്ചകളത്രെ. പാർട്ടിയേതു ജയിച്ചാലും ഇലക്ഷൻ ഇടക്കിടെ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നുണ്ടാകും പാവം!

പ്രചാരണം ഇപ്പൊ പണ്ടത്തെപ്പോലെയൊന്നുമല്ല, വാട്സപ്പും ഫെയ്സ്ബുക്കുമെല്ലാം അരങ്ങു തകർക്കുകയാണ്! പകൽ, വീടു വീടാന്തരം കയറിയിറങ്ങുന്ന പാർട്ടിക്കാർ, പക്ഷെ, രാത്രിയായാൽ കമ്പ്യൂട്ടറിനു മുന്നിൽ കുത്തിയിരിക്കുകയാണ്, ഉറക്കമില്ലാത്ത ജന്മങ്ങൾ!!

ഫ്ലെക്സ് ബോഡുകൾക്ക് നിയന്ത്രണമുണ്ട്. അതുകൊണ്ട് തന്നെ, ഇലക്ഷൻ കമ്മീഷന്റെ വണ്ടി വരുമ്പോഴേക്കും, ബോഡുകളെടുത്തുമാറ്റാനായി, പ്രത്യേക സ്ക്വാഡുകളെത്തന്നെ നിയമിക്കേണ്ട സ്ഥിതിയായി.

ഫ്ലെക്സ് ബോഡിൽ, ചിരിച്ചുകൊണ്ട് നിൽക്കുന്നയാളുടെ ചിത്രത്തിനു താഴെ, പെണ്ണിന്റെ പേരുകണ്ടാലും അന്താളിക്കണ്ട, അതും ചില മറി മായങ്ങളാ....!

ഇതിനിടയിൽ ഒരുമാസം കടന്നുപോയതറിഞ്ഞില്ല. അടുക്കളയിൽ മല്ലിയും മുളകും തീർന്നിരിക്കുന്നു. ഇറച്ചിയും മീനും തീർന്നിട്ട് ഒരുപാടായി. അവൾ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നെന്ന്. ആരു കേൾക്കാൻ, ഞാനാണെങ്കിൽ വീടിനു പുറത്തേക്ക് കണ്ണും കാതും കൂർപ്പിച്ചിരിക്കുകയായിരുന്നല്ലൊ!!

അങ്ങനെ ആ ദിവസം വന്നെത്തിയിരിക്കുന്നു. രാവിലെ നല്ല മഴയുണ്ട്. ഒന്നുകൂടെ പുതച്ചു കിടക്കാൻ തോന്നുന്ന തണുപ്പ്.

കിളിക്കൊഞ്ചലോടെ കാളിങ്ങ് ബെൽ മുഴങ്ങിയത്തിനു പിന്നിൽ കുഞ്ഞിപ്പാന്റെ കൈകളാണ്. വോട്ടു ചെയ്യാൻ പോകാൻ വണ്ടിയുമായി വന്നതാണ്.

മഴയൽപ്പം കുറഞ്ഞിട്ടുണ്ട്. വരിക്ക് നല്ല നീട്ടമുണ്ട്. ബൂത്തിനു മുന്നിൽ ചെറിയൊരു താർപ്പായ വലിച്ചു കെട്ടിയതൊഴിച്ചാൽ, നിന്നു മഴ കൊള്ളാനുള്ള എല്ലാ സജ്ജീകരണങ്ങളും അവിടെയുണ്ട്.

മത്സരം വളരെ ട്ടൈറ്റാണ്. അതുകൊണ്ട് തന്നെ ജീവനുള്ളവരെയും ഇല്ലാത്തവരെയും, നാട്ടിലുള്ളവരെയും ഇല്ലാത്തവരെയും ബൂത്തിലെത്തിക്കാൻ പെടാപാടുപെടുകയാണവർ.


ഓണത്തിനിടയിലും പുട്ടുകച്ചവടമോ? വരിയിൽ, തൊട്ടു പിന്നിൽ നിൽക്കുന്നയാൾ അയാളുടെ നടുവേദനയെക്കുറിച്ച് വിവരിക്കുകയാണ്. എന്തു മരുന്നാ കഴിക്കേണ്ടതെന്ന്.

മമ്മൈശാജി ഒരു രസികൻ തന്നെയാണ്. വരിയിൽ, കുറച്ചു മുന്നിൽ നിൽക്കുന്നയാളോട്, അയാളുടെ പൊസിഷനുവേണ്ടി നാരങ്ങ മുട്ടായി ഓഫർ ചെയ്യുന്ന ഹ്യൂമറിസ്റ്റ്. സാവധാനത്തിലാണ് വരി നീങ്ങുന്നത്. ചെറിയൊരു മഴച്ചാറലുണ്ട്. അയാൾ ആകാശത്തേക്കൊന്നു നോക്കി.

"ഏയ്‌ പേട്ച്ചണ്ട, അത് പെജ്ജൂല..."

ആധികാരികമായി പ്രവചിക്കുന്ന കാലാവസ്ഥാ വിദഗ്ധൻ! അയാൾ താർപ്പായയുടെ അടിയിലെത്തിയിരിക്കുന്നു.

"ഇഞ്ഞെത്തു മാണങ്കിലും ആയ്ക്കോട്ടെ.....കാറ്റും അട്ച്ചോട്ടെ....മാണങ്കി രണ്ടിടീം ബെട്ടിക്കോട്ടെ...."

അയാളുടെ ഉച്ചത്തിലുള്ള പ്രസ്ഥാവന. പിന്നിലുള്ളവർ അതിനനുസരിച്ച് കൗണ്ടറുകളും അടിക്കുന്നുണ്ട്. ഇതൊരു രസം തന്നെയായിരുന്നു. വളരെ നേരം വരിയിൽ നിന്നെങ്കിലും, മുഷിപ്പ് തീരെ അനുഭവപ്പെട്ടതേ ഇല്ല. അങ്ങനെയും ചില ജന്മങ്ങൾ !


കൈവിരലിൽ കറുത്ത മഷിയും പുരട്ടി, ബൂത്തിൽനിന്ന് പുറത്തിറങ്ങുമ്പോഴാണ് വാട്സ് അപ്പിൽ, സലിം കുമാറിന്റെ ഫോട്ടോയുടെ കൂടെ ഇങ്ങനൊരു മെസേജ് വന്നത്‌

"ചെറുപ്പത്തിൽ വോട്ട് ചെയ്യണമെന്ന് പറഞ്ഞ് വാശിപിടിച്ച് കരയുമ്പോൾ, കൈവിരലിൽ ഉജാല തേച്ചുതന്ന് തൃപ്ത്തിപ്പെടുത്തുമായിരുന്നു എന്റെ അമ്മ" എന്ന്. അറിയാതെ ചിരിച്ചുപോയി !!!


(ചിത്രങ്ങളെല്ലാം ഇന്റർനെറ്റിൽനിന്നും കിട്ടിയതാ....!)

Monday, November 9, 2015

നീലഗിരിയുടെ റാണി - അവിടേക്കൊരു യാത്ര !!

ഗോപാലസ്വാമിബെട്ട - ഊട്ടി യാത്ര (ഭാഗം 2)


നീലഗിരിക്കുന്നുകളിലെ സുന്ദരമായൊരു സുഖവാസ കേന്ദ്രമാണ് ഊട്ടി. തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയുടെ ആസ്ഥാനം കൂടെയാണത്. വേനൽക്കാലമാകുന്നതോടെ, വിനോദത്തിനും സുഖവാസത്തിനുമായി, ധാരാളം സഞ്ചാരികൾ അവിടെയെത്തുന്നു. അവരിൽ നല്ലൊരു ശതമാനവും ഉത്തര കേരളത്തിൽനിന്നു തന്നെ. ആ തണുപ്പുള്ള കാലാവസ്ഥയിൽ, വർഷത്തിലൊരിക്കലെങ്കിലും, അല്പനേരം മതിമറന്നുല്ലസിക്കാനാഗ്രഹിക്കാത്തവരായി ആരുംതന്നെയുണ്ടാവില്ല.

ഗോപാലസ്വാമി ബെട്ടയിൽനിന്നുള്ള ഞങ്ങളുടെ യാത്ര തുടരുകയാണ്.

ഞങ്ങൾ മുതുമലയിലെത്തിയിരിക്കുന്നു. ഇനി മസിനഗുഡി വഴിയാണ് യാത്ര. ഗട്ടറുകളില്ലാത്ത കാനന പാത. ഈ റോഡിലൂടെ പോകുമ്പോൾ മുപ്പത്തിയാറ് ഹെയർപിൻ വളവുകളോടുകൂടിയൊരു ചുരം കയറേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സാഹസികത ഇഷ്ട്ടപ്പെടുന്നവർ പലരും, ഊട്ടിയിലേക്ക് ഈ വഴി സ്വീകരിക്കുന്നു.

വളരെ ദൂരം കാട്ടിലൂടെത്തന്നെയാണു യാത്ര. നേരത്തെ കണ്ട ദൃശ്യങ്ങൾതന്നെയാണു ഇവിടെയും കാണുന്നത്. മാനുകളും, കാട്ടുപോത്തുകളും, കുരങ്ങുകളും മറ്റും അവരുടേതായ ദിനചര്യകളിലേർപ്പെട്ടിരിക്കുന്നു.

കുറച്ചു നേരത്തെ യാത്രക്കൊടുവിൽ ഞങ്ങൾ മസിനഗുഡിയിലെത്തി. ഇവിടെനിന്നും ഇടത്തോട്ടുള്ള പാതയിലൂടെ കുറച്ചു  ദൂരം സഞ്ചരിച്ചാൽ മോയാർ വെള്ളച്ചാട്ടത്തിനടുത്തെത്താം. വളരെ വർഷങ്ങൾക്കു മുൻപ് ഇതുവഴിയുള്ളൊരു യാത്രയിൽ അവിടെയും സന്ദർശിച്ചതാണ്. വളരെ സുന്ദരമായൊരു കാഴ്ച്ച തന്നെയാണത്. പക്ഷെ, ഈ യാത്രയിൽ ഞങ്ങൾ അവിടം സന്ദർശിക്കുന്നില്ല.

ഇതുവഴി യാത്ര ചെയ്യുമ്പോൾ പലരും ഇടത്താവളമാക്കുന്നൊരു സ്ഥലമാണു മസിനഗുഡി. സഞ്ചാരികളെ സ്വീകരിക്കുന്നതിനായി ഇവിടെ ധാരാളം റിസോർട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. വൈകുന്നേരത്തോടെ ഊട്ടിയിലെത്തേണ്ടതുണ്ട്. ഞങ്ങൾ ഇവിടെ നിർത്താതെ യാത്ര തുടരുകയാണ്.

ഇടുങ്ങിയ പാതയാണ് ചുരത്തിന്. അതുകൊണ്ട് തന്നെ വലിയ വണ്ടികളൊന്നും സാധാരണ ഇതുവഴി പോകാറില്ല. വളരെ നേരത്തെ കിതപ്പിനൊടുവിൽ വണ്ടി മുകളിലെത്തിക്കൊണ്ടിരിക്കുകയാണ്. ജനവാസ മേഖലയിലെത്തിയിരിക്കുന്നു. കുന്നിൻ ചരിവിൽ, ക്യാരറ്റും, ക്യാബേജുമെല്ലാം കൃഷിചെയ്യുന്നുണ്ട്. പുതിയൊരു ചുറ്റുപാടിലൂടുള്ളൊരു യാത്ര വളരെ ആനന്ദകരമായിത്തോന്നി!

വൈകുന്നേരത്തോടെ ഊട്ടിയിലെത്തി. എല്ലാവരും ചെയ്യുന്നപോലെ, ആദ്യം ഒരു റൂമെടുത്തു. സീസണല്ലാത്തതിനാൽ റൂമുകൾക്കിപ്പോൾ വലിയ നിരക്കൊന്നുമില്ല. മൂന്നു റൂമുകളോടുകൂടിയ നല്ലൊരു ഫ്ലാറ്റ്. സീസണിൽ പതിനായിരം വരെ ഈടാക്കാറുണ്ടിതിന്.

ഉച്ചക്കു ശേഷമുള്ള യാത്രയിൽ, അധിക സ്ഥലത്തൊന്നും നിർത്തിയിട്ടില്ല. എങ്കിലും, വലിയ യാത്രാ ക്ഷീണമൊന്നും അനുഭവപ്പെടുന്നില്ല. സന്ധ്യ മയങ്ങാൻ ഇനിയും ഒരുപാടുണ്ട്. ഇന്നത്തെ ദിവസം ബോട്ട് ഹൗസും ചുറ്റുവട്ടവും ഒന്നു കറങ്ങാൻ തന്നെ തീരുമാനിച്ചു.


എകദേശം 65 ഏക്കറോളം വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഇതൊരു നിർമ്മിത ജലാശയമാണ്. ഊട്ടിയിലെ പ്രഥമ ജില്ലാ കളക്ടറായിരുന്ന ജോണ്‍ സുള്ളിവനാണ് 1824 ൽ ഇതിന്റെ നിർമ്മിതിക്കു നേതൃത്വം വഹിച്ചത്. ടിക്കറ്റെടുത്താൽ, ബോട്ടുയാത്രക്കുള്ള സൗകര്യം ഇവിടെയുണ്ട്. ഇതിനടുത്ത് ചെറിയൊരു പാർക്കും ഒരു ടോയ് ട്രെയിനും ഉണ്ട്. നേരം തെല്ലൊന്നു വൈകുന്നതുവരെ വളരെ നേരം ഞങ്ങൾ അവിടെത്തന്നെ ചെലവഴിച്ചു.

പിറ്റേന്നു രാവിലെ:
നീലഗിരി കുന്നിന്മുകളിലൂടെ ഓടുന്ന ട്രെയിനിലൊരു യാത്ര, ഇവിടെയെത്തുന്ന ഏതൊരാളുടെയും സ്വപ്നം തന്നെയാണ്. ഇന്ന് അങ്ങനെയൊരു യാത്രയാണ് തീരുമാനിച്ചിട്ടുള്ളത്. ടിക്കറ്റ്, നെരത്തെ തന്നെ ബുക്ക് ചെയ്തിട്ടുണ്ട്.


ഒൻപതു മണിക്കാണ്‌ യാത്ര. കുറച്ചു സമയം കൂടെ ബാക്കിയുണ്ട്. ഞങ്ങൾ റെയിൽവേ സ്റ്റേഷനിലെ റെസ്റ്റോറെന്റിൽനിന്നും പ്രഭാത ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു.

സ്റ്റേഷനിലേക്ക് യാത്രക്കാർ എത്തിക്കൊണ്ടിരിക്കുന്നു. സ്ഥലവാസികളും സഞ്ചാരികളുമുണ്ട്. കൃത്യ സമയത്തുതന്നെ വണ്ടി പുറപ്പെട്ടു.

നീലഗിരി കുന്നിന്റെ ചരിവിലൂടെ വളരെ സാവധാനത്തിലാണ് യാത്ര. ബ്രോഡ് ഗേജല്ലാത്തതിനാൽ ഇതിന്റെ വേഗം മണിക്കൂറിൽ പത്ത് കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഇതൊരു അനുഗ്രഹമാണ്. കാഴ്ച്ചകളെല്ലാം വിസ്തരിച്ച്കണ്ടുകൊണ്ട് തന്നെ യാത്ര ചെയ്യാമല്ലോ!


ഊട്ടിയിൽനിന്നും കൂനൂർ വരെയാണ് ഞങ്ങൾ യാത്ര ബുക്ക് ചെയ്തിരിക്കുന്നത്. തിരിച്ചുള്ള ടിക്കറ്റ് അവിടെ ചെന്നതിനു ശേഷം വേണം എടുക്കാൻ.

മലയാളത്തിലെ വളരെ പ്രശസ്തമായൊരു സിനിമയാണല്ലോ "സമ്മർ ഇൻ ബതിലഹേം". സുന്ദരമായ ഈ സിനിമയിലെ ചില രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് ഈ പാതയിലെ 'കെട്ടി' എന്ന സ്റ്റേഷനിൽ വച്ചാണ്.

ഊട്ടി - കൂനൂർ റെയിൽ പാതയിലെ സ്റ്റേഷനുകളിൽ പലതും പല പല സിനിമകളിലൂടെയായി നമുക്ക് പരിചിതമാണെങ്കിലും "കിലുക്കം" എന്ന സിനിമയിലെ രംഗങ്ങളും 'ദിൽസെ'യിലെ "ഛയ്യ....ഛയ്യ....."എന്ന ഗാനത്തിന്റെ ദൃശ്യങ്ങളുമായിരിക്കും ഏവരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുക.

കുന്നിൻ ചരിവിൽ അവിടവിടെയായി പെട്ടിക്കൂടുപോലെയുള്ള വീടുകൾ കാണുന്നുണ്ട്. താഴ്‌വരയിൽ തൊഴിലാളികൾ ജോലി തുടങ്ങിയിരിക്കുന്നു. ക്യാരറ്റും ക്യാബേജുമെല്ലാം കൃഷി ചെയ്യുന്നുണ്ട്. ഊട്ടിയിൽ സീസണല്ലാത്ത സമയങ്ങളിൽ അവരിൽ പലരും കൃഷിയിലാണ് ശ്രദ്ധ ചെലുത്തുക. ഇതെല്ലാം കണ്ടുകൊണ്ടുള്ള ഈ യാത്ര, മറക്കാനാവാത്തൊരു ട്രെയിൻ യാത്രയായി ഞാനെന്റെ മനസിൽ പകർത്തിക്കൊണ്ട്, യാത്ര തുടരുകയാണ്‌.

ഉച്ചയോടെ ഞങ്ങൾ ഊട്ടിയിൽ തിരിച്ചെത്തി. അടുത്ത ലക്ഷ്യം ബോട്ടാണിക്കൽ ഗാർഡനാണ്.

1848 ലാണ് ഊട്ടിയിലെ പ്രസിദ്ധമായ ഈ ഗാർഡൻ തുറന്നു പ്രവർത്തനമാരംബിച്ചത്. തമിൾനാട് ഹോർട്ടികൾച്ചറൽ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ പരിരക്ഷിച്ചു പോരുന്ന ഇത്, ഏകദേശം 55 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്നു. 650 ൽ പരം ഇനത്തിൽപ്പെട്ട സസ്യ ലതാതികൾ ഇവിടെയുണ്ടെന്നു കരുതപ്പെടുന്നു.


ടിക്കറ്റെടുത്ത് ഞങ്ങൾ അകത്തു കടന്നു. വശാലമായ ഉദ്യാനം. നല്ല രീതിയിൽ പരിരക്ഷിച്ചു പോരുന്ന ചെടികളും പുൽത്തകിടിയും. പല തരത്തിലും, നിറത്തിലും പെട്ട അലങ്കാരച്ചെടികൾ വളരെ സുന്ദരമായ രീതിയിൽത്തന്നെ ക്രമീകരിച്ചിരിക്കുന്നു. ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങളറിയാത്തവർക്കുപോലും മനോഹാരമായ ദൃശ്യങ്ങൾ പകർത്താവുന്ന പശ്ചാത്തലം. ക്യാമറ എങ്ങോട്ട് തിരിച്ചാലും സുന്ദരമായ ഫ്രെയിമുകൾ തന്നെ. ഞങ്ങൾ നടക്കുകയാണ്.


അവിടൊരു വെള്ളക്കെട്ടുണ്ട്, നിറയെ താമരകളും ആമ്പലുകളും പൂത്തു നിൽക്കുന്നു.

നാമിതുവരെ കണ്ടിട്ടില്ലാത്തയിനം ഓർക്കിഡുകളും, അലങ്കാര മുൾച്ചെടികളും പ്രതേകം പ്രത്യേകം കൂടാരങ്ങളിൽ സംരക്ഷിച്ചു പോരുന്നു.

ഓരോ വർഷവും ഇവിടെ സംഘടിപ്പിക്കപ്പെടുന്ന പുഷ്പോത്സവം, ലോക പ്രശസ്തമാണ്. ഈ ദിവസങ്ങളിൽ, പതിനായിരക്കണക്കിനു സഞ്ചാരികളാണ്, പുഷ്പമേള കാണുന്നതിനായി ഓരോ ദിവസവും ഇവിടെയെത്തുന്നത്.


വളരെ നേരമായി ഇതിലൂടെയൊക്കെ ചുറ്റിക്കണ്ട് നടക്കുകയാണ്. അപ്പുറത്ത് വിശാലമായൊരു പുൽത്തകിടിയുണ്ട്. ധാരാളം ജനങ്ങൾ കുടുംബ സമേതം അവിടെ ഉല്ലസിക്കുന്നു. അവർക്കിടയിൽ ഞങ്ങളും ചേർന്നു. ഗൗരിക്കും, പ്രജ്വലിനും ഇത് നന്നേ രസിച്ചു. പുൽപ്പരപ്പിൽ ഉരുണ്ടു രസിക്കുന്ന രണ്ടു ബാല്യങ്ങൾ !

നേരം വല്ലാതെ വൈകിയിരിക്കുന്നു . ഇന്നു തന്നെ വീട്ടിലേക്കു തിരിക്കേണ്ടതുണ്ട്. പോകുന്ന വഴി പൈക്കാറ ഡാം കൂടെ കാണണം. ഞങ്ങൾ അവിടെനിന്നിറങ്ങി.

ഒരുപാട് സ്ഥലങ്ങൾ ഊട്ടിയിലിനിയും കാണാൻ ബാക്കിയുണ്ട്. ഉച്ച ഭക്ഷണത്തിനു ശേഷം വീണ്ടും യാത്ര തുടരുകയാണ്.

റോഡിനിരുവശവും യൂക്കാലിപ്റ്റസ് മരങ്ങളും, കോണ്‍ മരങ്ങളും ധാരാളമുണ്ട്. വേദന സംഹാരിയായും, മറ്റുൽപ്പന്നങ്ങളുടെ അസംസ്കൃത വസ്തുവായും ഉപയോഗിക്കുന്ന നീലഗിരിത്തൈലം, യൂക്കാലിപ്റ്റസ് മരങ്ങളുടെ ഇലകളിൽനിന്നാണ് ഉൽപ്പാതിപ്പിക്കുന്നത്. ഇത്തരം ധാരാളം ഫാക്ടറികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

വഴിയരികിൽ ധാരാളം ഷൂട്ടിങ്ങ് പോയിന്റുകളുണ്ട്. അവിടൊരിടത്ത് വണ്ടി നിർത്തി. ചെറിയൊരു മൊട്ടക്കുന്ന്. അധികം കുത്തനെയല്ലെങ്കിലും, കയറിത്തുടങ്ങിയപ്പോൾ കിതച്ചുപോയി. കുന്നിന്റെ മുകളിലെത്തി. അപ്പുറവും സുന്ദരമായ ചരിവുതന്നെയാണ്‌. വെട്ടിയൊതുക്കിയ പുൽത്തകിടി പോലെ, ഒരു പ്രദേശം മുഴുവൻ പച്ചപ്പിൽ മൂടിനിൽക്കുന്ന കാഴ്ച്ച! ഇവിടം, എത്രയെത്ര സിനിമാപ്പാട്ടുകളുടെ പശ്ചാത്തലങ്ങളായിട്ടുണ്ടാകും! സംവിധായകന്റെ ആജ്ഞക്കൊത്ത് എത്രയെത്ര നടീ നടന്മാരായിരിക്കും ഈ പുൽച്ചരിവിൽ കിടന്നുരുണ്ടിട്ടുണ്ടാകുക!

ഒഴുകി നടക്കുന്ന മേഘങ്ങളും, അകലെയുളള കോണ്‍ മരക്കൂട്ടവും, ചുറ്റിലുമുള്ള പച്ചപ്പും - എന്നെയും ഒരു സിനിമാക്കാരനാക്കിയ പോലെ. നോക്കുമ്പോൾ പലരും അങ്ങനെ തന്നെ. കൈപ്പത്തികൾ രണ്ടും മുന്നോട്ട് നീട്ടി, ഫ്രെയിമുകൾ കാണുന്നവർ. മനസ്സു നിറയെ ഒരു പ്രത്യേക അനുഭൂതിയായിരുന്നു!

ഊട്ടി - ഗൂഡല്ലൂർ പാതയിലൂടെ സഞ്ചരിക്കുന്ന ഏതൊരാളും സന്ദർശിക്കാനാഗ്രഹിക്കുന്നൊരു ടൂറിസ്റ്റ് പോയിന്റാണ് പൈക്കാറ ഡാം. പ്രധാന പാതയിൽനിന്നും അല്പം മാറി സ്ഥിതിചെയ്യുന്ന ഇതൊരു സുന്ദരമായ കാഴ്ച്ച തന്നെയാണ്.

തമിഴ്നാട്ടിലെ ഒരു മലയോര ഗ്രാമമാണ് പൈക്കാറ. മുകുർത്തി മലയിൽനിന്നും ഉത്ഭവിച്ച്, ഈ ഗ്രാമത്തിലൂടെ ഒഴുകുന്ന നദിയും അതുകൊണ്ട് തന്നെ പൈക്കാറ നദിയെന്നാണറിയപ്പെടുന്നത്. 'ടോഡ' വംശത്തിൽപ്പെട്ട തദ്ധേശീയരായ ജനസമൂഹം ഇതിനെയൊരു വിശുദ്ധ നദിയായാണ് കരുതിപ്പോരുന്നത്. സുന്ദരമായ അനേകം വെള്ളച്ചാട്ടങ്ങൾ തീർത്തുകൊണ്ട് അവൾ മുന്നോട്ട് ഗമിക്കുകയാണ്. അവയിൽ പ്രശസ്തമായ രണ്ടു വെള്ളച്ചാട്ടങ്ങളാണ് പൈക്കാറ വെള്ളച്ചാട്ടമായറിയപ്പെടുന്നത്.

ഞങ്ങൾ പൈക്കാറ ഡാമിനടുത്തെത്തി. വാക്കുകൾക്കതീതമായി ദൃശ്യങ്ങൾകൊണ്ട് കവിത തീർക്കുന്നൊരു ജല സംഭരണി. നിശ്ചലമായ തെളിഞ്ഞ ജലപ്പരപ്പ്. സ്വർണ്ണാഭമായ പ്രകാശം ചുറ്റുപാടിനെ കൂടുതൽ സുന്ദരമാക്കിയിരിക്കുന്നു.


ബോട്ടിങ്ങിനുള്ള അവസരങ്ങൾ അവിടെയൊരുക്കിയിട്ടുണ്ട്. ഡാമിലേക്കിറങ്ങിച്ചെല്ലാവുന്ന പടികളിലൂടെ നടന്ന് ഒരു പ്ലാറ്റ്ഫോമിലെത്തിയിരിക്കുന്നു. ഇവിടെനിന്നാണ് ജലയാത്രയാരംബിക്കുന്നത്. ഡാമിൽ വെളളം കുറവാണ്. വിശാലമായ ജലപ്പരപ്പിലൂടെ ചെറിയൊരു തുരുത്തിനെ ചുറ്റി ബോട്ട് തിരിച്ചെത്തിയിരിക്കുന്നു.


നേരം വല്ലാതെ വൈകിയെങ്കിലും, ഉയർന്ന പ്രദേശമായതുകൊണ്ടാകാം കുന്നിൻ മുകളിൽ ഇരുട്ട് വീണിട്ടില്ല. ഇനി നേരെ വീട്ടിലേക്കാണ്. ഗൂഡല്ലൂരും, നാടുകാണിയും പിന്നിട്ട് ഒരുപാട് യാത്ര ചെയ്യാനുണ്ട്. വേഗം തന്നെ വണ്ടിയിൽ കയറി. രണ്ടു ദിവസങ്ങളിലെ മറക്കാനാവാത്ത അനുഭവങ്ങളുണ്ട് മനസിൽ. ഞങ്ങൾ യാത്ര തുടരുകയാണ്.


ഗോപാലസ്വാമിബെട്ട-ഊട്ടി യാത്ര (ഭാഗം 1) ഇവിടെ അമർത്തുക 

Thursday, October 29, 2015

ഹിമവദ് ഗോപാലസ്വാമി ബെട്ടയിലേക്കൊരു തണുത്ത യാത്ര!!

ഗോപാലസ്വാമിബെട്ട - ഊട്ടി യാത്ര
(ഭാഗം 1)



വിശാലമായ സൂര്യകാന്തിപ്പാടം. കണ്ണെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന മൊട്ടക്കുന്നുകൾ. പൊരിവെയിൽ വകവെക്കാതെ മേഞ്ഞു നടക്കുന്ന കന്നുകാലിക്കൂട്ടം. പശുക്കളെ തെളിക്കുന്ന ഇടയന്മാർ. ഭാവനാ സമ്പന്നമായ ചലച്ചിത്ത്രങ്ങൾക്ക് ദൃശ്യ വിരുന്നൊരുക്കാവുന്ന പശ്ച്ചാത്തലം. ഇക്കാണുന്ന വിസ്മയങ്ങളെല്ലാം സ്വന്തം മടിത്തട്ടിലൊതുക്കിക്കൊണ്ട് തലയുയർത്തിനിൽക്കുന്നൊരു കുന്ന്. അതാണ്‌ " ഹിമവദ് ഗോപാലസ്വാമി ബെട്ട".


"ചന്ദ്രനുദിക്കുന്ന ദിക്കിൽ" എന്ന സിനിമയുടെ പാട്ടുകളുൾപ്പെടെ സുന്ദരമായ പല ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് അവിടെയും, ചുറ്റുവട്ടത്തുമാണെന്നു കേട്ടിട്ടുണ്ട്. മനോഹരമായ ധാരാളം ഫ്രെയിമുകളുൾക്കൊള്ളുന്ന ആ സ്ഥലം കാണണമെന്നത് അന്നുമുതൽക്കേ മനസ്സിലുദിച്ച ഒരു മോഹമായിരുന്നു.

അവിടേക്ക്, ഞങ്ങൾ സകുടുംബം ഒരു യാത്ര പോകുകയാണ്.

നാടുകാണിച്ചുരത്തിന്റെ സുന്ദരമായ പാതകൾ പിന്നിട്ട് ഞങ്ങളുടെ വണ്ടി കുതിക്കുമ്പോഴും, സിനിമയിലെ സുന്ദരമായ ഫ്രെയിമുകളായിരുന്നു മനസിൽ!


9 മണിയോടെ "തെപ്പകാട്" എന്ന സ്ഥലത്തെത്തി. മുതുമല വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലെ ഫോറെസ്റ്റ് ട്രെക്കിംഗ് പോയിന്റാണിത്. ടിക്കറ്റെടുത്താൽ, വനം വകുപ്പിന്റെ വണ്ടിയിൽ കാട്ടിനുള്ളിലൂടൊരു യാത്ര ഇവിടെ നമുക്കാസ്വതിക്കാം. ടിക്കറ്റ് കൗണ്ടറിൽ നല്ല തിരക്കുണ്ട്. ഞങ്ങളുടെ പ്രധാന ലക്ഷ്യം അതല്ലാത്തതിനാലും, ഇങ്ങനൊരു യാത്ര, കഴിഞ്ഞ തവണ ആസ്വതിച്ചിട്ടുള്ളതിനാലും ഞങ്ങൾ കൗണ്ടറിൽനിന്നും പുറത്തിറങ്ങി.

സുദീർഘമായൊരു യാത്രയുടെ ക്ഷീണമകറ്റാനായി, ഞങ്ങൾ, അല്പനേരം അവിടമാകെയൊന്നു ചുറ്റിക്കാണാൻ തീരുമാനിച്ചു.

വലതുവശത്തേക്കു കാണുന്ന റോഡ്‌, മസിനഗുഡി വഴി ഊട്ടിയിലേക്കുള്ളതാണ്. തിരിച്ചു വരുമ്പോൾ ഞങ്ങൾക്ക് പോകാനുള്ള വഴിയാണിത്.

പാശ്ചാത്യ ഭരണ കാലത്തെ ഓർമ്മിപ്പിക്കുന്ന ഈ ഉരുക്കു പാലത്തിലൂടെ മോയാർ നദി മുറിച്ചു കടന്നാൽ, അക്കരെയുള്ള ആനപ്പന്തിയിലെത്താം. ഇവിടത്തെ ആനയൂട്ട് വളരെ രസമുള്ളൊരു കാഴ്ച്ചതന്നെയാണ്. മുതിർന്ന ആനകൾ മുതൽ കുട്ടിയാനകൾ വരെ അനുസരണയോടെ ഭക്ഷണത്തിനായി കാത്തിരിക്കുന്നത് തീർത്തും നയനാനന്ദകരമായൊരു കാഴ്ച്ചതന്നെയാണ്. അതുകൊണ്ട്തന്നെ, വിദേശീയരടക്കം മുതുമലയിലെത്തുന്ന സഞ്ചാരികളാരും ഇവിടം സന്ദർശിക്കാൻ മറക്കാറില്ല.


നിർഭാഗ്യമെന്നു പറയട്ടെ, ഇന്നത്തെ ആനയൂട്ട് അല്പം മുൻപ് കഴിഞ്ഞിരിക്കുന്നു. ഞങ്ങൾ തിരിച്ചു നടന്നു.

ഉരുക്കുകൊണ്ട് നിർമ്മിക്കപ്പെട്ട പാലം. ഇതിനടിയിലൂടെ മോയാർ നദി ശാന്തമായൊഴുകുന്നു, ചെറിയ പാറക്കല്ലുകൾക്കിടയിലൂടെ. അടിത്തട്ടിലെ ഉരുളൻ കല്ലുകൾ വ്യക്തമായി കാണത്തക്ക രീതിയിൽ തെളിഞ്ഞ ജലം. വനാന്തരങ്ങളിലൂടെ ഒഴുകിയെത്തുന്ന അരുവിക്ക്, വന്യമായൊരു സൗന്ദര്യം തന്നെയാണിവിടെയും.

ഞങ്ങൾ വണ്ടിക്കടുത്തേക്കു നടന്നു. ടിക്കെറ്റ് കൗണ്ടറിൽ അപ്പോഴും നല്ല തിരക്കുതന്നെ!


മൈസൂർ റോഡിലൂടെ കുറച്ചൊന്നു സഞ്ചരിച്ചാൽ കർണ്ണാടകത്തിന്റെ ബോർഡറായി. ബോർഡർ കടന്നാൽ ഈ കാട് ബന്ദിപൂർ നാഷണൽ പാർക്കെന്നാണ് അറിയപ്പെടുക.


ബന്ദിപൂർ കാട്ടിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോഴും വന്യമൃഗങ്ങളായ മാനുകളും, കുരങ്ങുകളും, ആനകളും തന്നെയാണ് ദർശന മനോഹാരിതയേകുന്നത്.


ഞങ്ങൾ കാടിന്റെ സംരക്ഷിത മേഘല കടന്നിരിക്കുന്നു. ഇനി ജനവാസ കേന്ദ്രമാണ്. ഇരുവശവും സൂര്യകാന്തിച്ചെടികൾ കൃഷിചെയ്യുന്ന വിശാലമായ പാടം. അതിനിടയിലൂടെ സാമാന്യം നല്ലൊരു റോഡ്. പടർന്നു പന്തലിച്ചു നിൽക്കുന്ന ആൽമരച്ചുവട്ടിലൂടെ ഞങ്ങളുടെ വണ്ടി വേഗത്തിലോടുകയാണ്. ഒട്ടുമിക്ക തണൽ മരച്ചുവട്ടിലും വഴി വാണിഭക്കാർ ഉപവിഷ്ടരാണ്.  തണ്ണിമത്തനാണ് പ്രധാന ഇനം!

വളരെ നേരത്തെ യാത്രയായിരുന്നതിനാൽ അതിലൊന്നിന്റെ മുന്നിൽ വണ്ടി നിർത്തി. വാങ്ങാൻ ചെന്നിരിക്കുന്നത് സഞ്ചാരികളാണെങ്കിൽ, തോന്നുന്ന വിലയായിരിക്കും ഇവർ ചോദിക്കുക. അതുകൊണ്ട് തന്നെ കച്ചവടക്കാരനോട് നല്ലവണ്ണം വിലപേശിയതിനു ശേഷം ഞങ്ങൾ ഒരു ചാക്ക് തണ്ണിമത്തൻ വാങ്ങി. (മുന്നൂറു രൂപക്ക് പറഞ്ഞത് എഴുപതിനുറപ്പിച്ചു)


ജനവാസ മേഘലയാണെന്നിരിക്കിലും, അംഗ സംഖ്യ കുറവുള്ള മാൻ കൂട്ടങ്ങളെ അവിടവിടെ കാണുന്നുണ്ട്. നമ്മുടെ നാട്ടിലെ ആട്ടിൻ പറ്റത്തെപ്പോലെ അവ മേഞ്ഞു നടക്കുന്നു. ഇവിടുത്തുകാർക്ക് ഇതൊരു പുതുമയല്ലാതിരിക്കാം, പക്ഷെ, ഇത്തരം കാഴ്ച്ചകൾ അസുലഭമായ നമ്മെപ്പോലുള്ളവർക്ക്, ഇതൊരു പ്രത്യേക അനുഭവം തന്നെയാണ്.

ഞങ്ങൾ ഗോപാലസ്വാമി ബെട്ടയിലേക്കുള്ള റോഡിന്റെ കവാടത്തിലെത്തിയിരിക്കുന്നു. ഇടത്തോട്ട് തിരിഞ്ഞ് കവാടത്തിനുള്ളിലൂടെയാണിനി യാത്ര. എകദേശം എട്ട് കിലോമീറ്റർ സഞ്ചരിക്കേണ്ടതുണ്ട്.

കവാടം കടന്ന് അല്പമാത്ര യാത്രയിൽത്തന്നെ, കർണ്ണാടകത്തിന്റെ ഗ്രാമീണാന്തരീക്ഷം സ്പഷ്ടമാക്കുന്ന കാഴ്ച്ചകൾ ഞങ്ങൾക്ക് കാണാനായി. "ഹംഗാല" ഗ്രാമം. ചിലയിടങ്ങളിൽ കോളനിപോലെ കാണപ്പെടുന്ന അനേകം വീടുകൾ. അടുത്ത കൃഷിയിറക്കുന്നതിനായി ഒരുക്കിയിട്ടിരിക്കുന്ന വിശാലമായ സൂര്യകാന്തിപ്പാടം. കൃഷിയിടങ്ങളിലിറങ്ങുന്ന വന്യ ജീവികളെ തുരത്താനായി, പാടത്തെ ചില മരങ്ങളിൽ കാവൽ ഏറുമാടങ്ങൾ.


കാഴ്ച്ചകൾ മനസ്സിൽ പകർത്തിക്കൊണ്ട് മുന്നോട്ട് ഗമിക്കുകയാണ്. വണ്ടിയുടെ ബ്രേക്കിൽ കാലമർന്നത് പെട്ടെന്നാണ്. കണ്ണുകൾക്ക്‌ പുതിയൊരു ദൃശ്യ വിരുന്നൊരുക്കിക്കൊണ്ട്, റോഡിനു കുറുകെ കടന്നുപോകുന്ന കന്നുകാലിക്കൂട്ടം . നൂറോളം കാലികളുണ്ട്. നിത്യ യാത്രയായതിനാലാകാം, മുൻപേ ഗമിക്കുന്ന ഗോവിന്റെ പിന്നിൽ അകലെയുള്ള മൊട്ടക്കുന്നുകളിലേക്ക് അവ നടന്നകലുന്നു. അവക്ക് പുറകെ നടക്കുന്ന ഗോപാലന്മാരും. ഇടതു ചുമലിൽ ചേർത്തു പിടിച്ചിരിക്കുന്ന നീണ്ട വടിയിൽ തൂങ്ങിനിന്നാടുന്ന തൂക്കുപാത്രം. ഉച്ചക്കു കഴിക്കുന്നതിനുള്ള ഭക്ഷണവും വെള്ളവുമാകാം. ഗ്രാമീണമായ വസ്ത്രധാരണം.

ദൂരെ കുന്നിൻ ചരിവിൽ, വേറെയും കന്നുകാലിക്കൂട്ടങ്ങൾ മേഞ്ഞു നടക്കുന്നുണ്ട്.

മലയടിവാരത്തിലെത്തി. ഇവിടെ കർണ്ണാടക വനം വകുപ്പിന്റെ ഒരു ചെക്ക്പോസ്റ്റുണ്ട്. ഇവിടെനിന്നും ടിക്കറ്റെടുക്കണം. അനുവദനീയമായ സമയം ഒന്നര മണിക്കൂറാണ്. പ്ലാസ്റ്റിക് കവറുകളും കുപ്പികളും കൊണ്ടുപോകാനനുവദിക്കില്ല.

പൊട്ടിപ്പൊളിഞ്ഞ ചുരം പാതയിലൂടെ അല്പനേരത്തെ യാത്രക്കൊടുവിൽ ഞങ്ങൾ ക്ഷേത്രത്തിനു മുന്നിലെത്തി.


ക്ഷേത്രത്തിനു മുന്നിൽ സാമാന്യം വലിയൊരു പാർക്കിംഗ് ഏരിയയുണ്ട്. ഒരു ഭാഗം കരിങ്കല്ലുകൊണ്ട് കൈവരി കെട്ടിയിരിക്കുന്നു. അപ്പുറം താഴ് വരയാണ്.




പൗരാണികത തോന്നിക്കുന്ന ക്ഷേത്രം. ചുറ്റുമതിൽ, പളനി ക്ഷേത്രം പോലെ ചുവപ്പും വെള്ളയും ഛായമടിച്ചിരിക്കുന്നു. സ്വർണാഭമായ പ്രവേശന കവാടം. കവാടം കടന്ന് കുറച്ച് പടികൾ കയറിയാൽ ക്ഷേത്രത്തിന്റെ ഉള്ളിലെത്താം. ഞങ്ങൾ ക്ഷേത്രത്തിനുള്ളിലേക്കു കടന്നു. വളരെ തണുപ്പുള്ള അന്തരീക്ഷം. തറ, ഗ്രാനൈറ്റ് പാളികൾ കൊണ്ട് ഭംഗിയാക്കിയിരിക്കുന്നു. പുറത്തെ ചൂട് തെല്ലും അനുഭവപ്പെടാത്തതിനാലാകാം, കയറിയവരാരും ഇറങ്ങുന്നത് കാണുന്നില്ല.

ചാമരാജനഗർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം പണികഴിപ്പിച്ചത്, ഹൊൊയ്സാല രാജവംശത്തിൽപ്പെട്ട ബല്ലാല എന്ന രാജാവാണ്. കൃസ്തുവർഷം 1315 ലാണ് പണികഴിപ്പിച്ചതെന്നു പറയപ്പെടുന്നു. ഭഗവാൻ വിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണൻ വേണുവൂതിക്കൊണ്ട് നിൽക്കുന്നൊരു പ്രതിഷ്ഠയാണിവിടെയുള്ളത്.

അഗസ്ത്യ മഹർഷി ഇവിടെ തപസ്സിരുന്നെന്നും, ഭഗവാൻ വിഷ്ണുവിനെ പ്രീതിപ്പെടുത്തിയെന്നും, അദ്ധേഹത്തിന്റെ ഒരംശം ഇവിടെ കുടികൊള്ളാമെന്നു വാക്കു നൽകിയെന്നും വിശ്വാസം.


വിശാലമായ പ്രദക്ഷിണ വഴി. ഞങ്ങൾ അതിലൂടെ അമ്പലത്തിനെ ചുറ്റാൻ തീരുമാനിച്ചു. ചുട്ടു പൊള്ളുന്ന വെയിൽ. നടപ്പാതയിൽ വിരിച്ചിരിക്കുന്ന കല്ലുകളും ചൂടായിക്കൊണ്ടിരിക്കുന്നു. ഇടക്കിടക്ക് തണുത്ത കാറ്റടിക്കുന്നുണ്ട്. മതിൽക്കെട്ടിന് ഉയരം കുറവാണ്. അതിനപ്പുറം മൊട്ടക്കുന്നുകളാണ്. ഈ പുൽത്തകിടിയിലെല്ലാം പലപ്പോഴും ആനക്കൂട്ടങ്ങളെ കാണാറുണ്ടെന്നു പറയപ്പെടുന്നു. വൈകുന്നേരങ്ങളിൽ ഇവിടം വളരെ സുന്ദരമായിരിക്കും. ബന്ദിപൂർ നാഷണൽ പാർക്കിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗമാണിത്. ഇവിടെനിന്നു കാണുന്ന ഉദയവും അസ്തമയവും വളരെ സുന്ദരമാണ്‌.

ഒന്നര മണിക്കൂർ തീരാറായിരിക്കുന്നു . ഞങ്ങൾ തിരിച്ചു പോകാൻ തയ്യാറെടുക്കുകയാണ്.


അടുത്ത ലക്ഷ്യം ഊട്ടിയാണ് . ഞങ്ങൾക്കവിടെ വൈകുന്നേരത്തോടെ എത്തിയാൽ മതി. അതുകൊണ്ട് തന്നെ തിരിച്ചുള്ള യാത്ര വളരെ സാവധാനത്തിലാക്കാൻ തീരുമാനിച്ചു.

റോഡിന്റെ പാർശ്വങ്ങളിൽ ഉരുളൻ കല്ലുകൾ അടുക്കിവച്ച് നിർമ്മിച്ച ചെറിയ അതിരുകളും, പുഷ്പിച്ചു നിൽക്കുന്ന കള്ളിമുൾച്ചെടികൾ തീർക്കുന്ന വേലികളും കണ്ടുകൊണ്ട് യാത്ര തുടരുമ്പോഴും, കുന്നിന്മുകളിലേക്കുള്ള സഞ്ചാരികളുടെ വാഹനങ്ങൾ ഇടക്കിടെ ഞങ്ങളെ കടന്നു പോകുന്നുണ്ടായിരുന്നു.


അല്പം മുന്നിലായി ഒരു കാളവണ്ടി പോകുന്നത് കാണുന്നുണ്ട്. നമ്മുടെ നാട്ടിലിന്നു കാണാൻ സാധിക്കാത്തൊരു ഗ്രാമീണ കാഴ്ച്ച. വളരെ സാവധാനത്തിലാണത് മുന്നോട്ട് ഗമിക്കുന്നത്. ഞങ്ങൾ അതിനടുത്തെത്തി. തടിമാടന്മാരായ രണ്ട് വണ്ടിക്കാളകൾ. അവക്ക് പിന്നിൽ സാരഥിയായി ഒരു വൃദ്ധൻ. പാഠപുസ്ഥകത്തിലെ താളുകളിലല്ലാതെ ഒരു കാളവണ്ടി നേരിൽക്കണ്ടതിന്റെ അത്ഭുതത്തിലാണെന്റെ മകൾ. അവളുടെ ആകാംക്ഷ, കണ്ണുകളിൽനിന്നും വായിച്ചെടുക്കാൻ സാധിക്കുന്നുണ്ട്. വണ്ടി ഒരു ഇടവഴിയിലേക്കു തിരിയുന്നതുവരെ, വളരെ നേരം ഞങ്ങളതിനെ അനുഗമിച്ചു. കൃഷിയിടങ്ങളിലേക്ക് സാധനങ്ങളെത്തിക്കുന്ന വണ്ടിയാകാം!


ഇപ്പോൾ ഞങ്ങളുടെ വണ്ടി ഓടിക്കൊണ്ടിരിക്കുന്നത്, ഹൈവേയിലൂടെയാണ്. ഉച്ചഭക്ഷണം കഴിച്ചിട്ടില്ല. സമയം വല്ലാതെ വൈകിയിരിക്കുന്നു. ഞങ്ങൾ അവിടൊരു മരച്ചുവട്ടിൽ വണ്ടി നിർത്തി. കരുതിയിരുന്ന പായ നിലത്തു വിരിച്ചു. ഭക്ഷണപ്പൊതി പുറത്തെടുത്തതും, എവിടുന്നൊക്കെയോ കുറേ കുരങ്ങന്മാർ അവിടെയെത്തി. തലക്ക് മീതെ, മരത്തിൽ അവർ വലിയ ശബ്ധമുണ്ടാക്കിക്കൊണ്ട് വാനര വിക്രിയകൾ നടത്തുന്നു.


ഞങ്ങൾ വണ്ടി വിട്ടു. അല്പം ദൂരെയായി വിജനമായ നല്ലൊരു സ്ഥലത്ത് നിർത്തി.

ഇത്തവണ ഞങ്ങളെ എതിരേറ്റത് മനുഷ്യർ തന്നെ. കാഴ്ച്ചയിൽ ഭ്രാന്തനെപ്പോലെ തോന്നിക്കുന്നൊരാൾ. ഞങ്ങളുടെ അല്പം ദൂരെയായി അയാളിരുന്നു. ഭാണ്ടക്കെട്ടിൽനിന്നും വൃത്തിഹീനമായൊരു പ്ലാസ്റ്റിക് കവറെടുത്ത് നിലത്തു വിരിച്ച്, കൈ കൊണ്ട് താളം കാട്ടിക്കൊണ്ട് കണ്ണിലേക്കു നോക്കി. പാവം തോന്നിക്കുന്ന രൂപം. ഒഴിഞ്ഞ വയറിൽ തടവിക്കൊണ്ടിരിക്കുകയാണയാൾ. ഒരു പ്ലെയ്റ്റിൽ ആദ്യം അയാൾക്ക് ഭക്ഷണം നൽകിക്കൊണ്ട് ഞങ്ങളും കഴിക്കാൻ തുടങ്ങി. അല്പം കഴിഞ്ഞപ്പോഴേക്കും രണ്ടുപേർകൂടെ എത്തി. സംഗതി ഗുലുമാലാകുമോയെന്നു തോന്നിപ്പോയി. പെട്ടെന്നുതന്നെ തിന്നു തീർത്ത്, ബാക്കി അവർക്കും, അപ്പോഴേക്കും അവിടെയെത്തിയ വാനര സംഘത്തിനും നൽകിയിട്ട്, വേഗംതന്നെ യാത്രതുടർന്നു.

സംഭവ ബഹുലമായൊരു യാത്രയുടെ അന്ത്യത്തിലെ തമാശയെ ഒന്നുകൂടെ അയവിറക്കിക്കൊണ്ട് യാത്ര തുടരുകയാണ്, അടുത്ത ലക്ഷ്യം ഊട്ടിയാണെന്ന സന്തോഷത്തോടെ !!


ഗോപാലസ്വാമിബെട്ട-ഊട്ടി യാത്ര (ഭാഗം 2) ഇവിടെ അമർത്തുക 

Tuesday, September 22, 2015

ഗോവ

( അഗോറ ഡയറിക്കുറിപ്പിൽനിന്നു )


ഭാരതത്തിന്റെ പടിഞ്ഞാറെ തീരത്തു സ്ഥിതിചെയ്യുന്ന ഗോവയുടെ സുന്ദരമായ കടൽത്തീരങ്ങൾ ലക്ഷ്യമാക്കിയാണ് ഇപ്രാവശ്യത്തെ യാത്ര തീരുമാനിക്കപ്പെട്ടിരിക്കുന്നത്. പതിവിൽനിന്നും വ്യത്യസ്തമായി, ട്രെയിനിലാണ് യാത്ര.

സുന്ദരമായ കൊങ്കണ്‍ പാതയിലൂടെ തുരങ്കങ്ങൾ താണ്ടിയുള്ള യാത്ര വളരെ രസകരമായൊരു അനുഭവമാണെന്നു കേട്ടിട്ടുണ്ട്. പക്ഷെ, ഞങ്ങളുടെ യാത്രയുടെ മുക്കാൽ ഭാഗവും രാത്രിയിലായിരുന്നതിനാൽ, ആ രസം പൂർണ്ണമായി ആസ്വതിക്കാനുള്ള ഭാഗ്യം ലഭിച്ചില്ല.

ഉച്ചക്കു മുൻപുതന്നെ ഗോവയിലെത്തി. യാത്രാ ക്ഷീണത്തിന്റെ ചടപ്പ് എല്ലാവരുടെയും മുഖത്ത്‌ ശേഷിക്കുന്നുണ്ട്. അവിടടുത്തുതന്നെ ഒരു ഹോട്ടലിൽ ഞങ്ങൾ റൂമെടുത്തു.

പകൽ ഗോവയിൽ കറങ്ങുന്നതിനായി വിവിധ ടൂർ പാക്കേജുകളുമായി ധാരാളം ടൂർ കമ്പനികളുണ്ട്. ഞങ്ങൾ അതിലൊന്നിൽ ബുക്ക് ചെയ്തു. അടുത്ത ദിവസം രാവിലെ യാത്ര തുടങ്ങും.

സുന്ദരമായ ധാരാളം കടൽത്തീരങ്ങളാൽ അനുഗ്രഹീതമാണ് ഗോവ. സ്വദേശികളും അതിലേറെ വിദേശികളും ദിനംപ്രതി വന്നുകൊണ്ടിരിക്കുന്ന മനോഹരമായൊരു ഡെസ്റ്റിനേഷനാണിത്.


ഗോവയിലെ പ്രധാന ബീചുകളിലൊന്നായ 'കോൾവാ ബീച്ച്' ലേക്ക് ഞങ്ങൾ താമസിക്കുന്ന ഹോട്ടെലിൽ നിന്നും 5-6 കിലോമീറ്ററുകൾ മാത്രമേ ദൂരമുള്ളൂ. മറ്റു സ്ഥലങ്ങളിലേക്കൊരു യാത്ര ഇന്നിനി സാധ്യമല്ല. ഞങ്ങൾ അവിടേക്ക് ബസ് കയറി.

വിശാലമായ ബീച്ച്. വിദേശീയരായ ധാരാളം ജനങ്ങൾ അവിടെയാകെ നിറഞ്ഞിരുക്കുന്നു.
മിക്കവരും അവരുടേതായ പാശ്ചാത്യ വസ്ത്രധാരണ രീതിയിൽത്തന്നെ. കടൽക്കരയിൽ, ഓലമേഞ്ഞുണ്ടാക്കിയ പന്തലുകളിലും  പുറത്തുമായി അവർ ഇഷ്ടംപോലെ ഉല്ലസിക്കുന്നു. ആദപസ്നാനം മതിയാക്കി ചിലർ ആഴീസ്നാനത്തിനൊരുങ്ങുകയാണ്. ഞങ്ങൾ നടത്തം തുടർന്നു .


ബീച്ചിന്റെ മറ്റൊരു ഭാഗത്തെത്തിയിരിക്കുന്നു. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി, പാരാ സെയിലിങ്ങ് പോലുള്ള നിരവധി വിനോദങ്ങൾ അവിടെ നടക്കുന്നുണ്ട്. സ്പീട് ബോട്ടിൽ കെട്ടിയ പാരച്യൂട്ടിൽ, ബോട്ടിന്റെ ഗതിക്കനുസരിച്ച്, കടലിനു മുകളിലൂടൊരു യാത്ര ആരാണിഷ്ട്ടപ്പെടാത്തത്?!  പ്രത്യേകം രൂപകല്പ്പന ചെയ്തിട്ടുള്ള ബെൽറ്റിൽ, പാരച്യൂട്ടിൽ തൂങ്ങിക്കിടന്നുള്ള യാത്ര, കാണാൻ തന്നെ നല്ലൊരു രസമാണ്.


അസ്തമയ സൂര്യനെ വേറൊരു പശ്ച്ചാത്തലത്തിൽ നോക്കിക്കണ്ടുകൊണ്ട് വളരെ നേരം അവിടെ ചെലവഴിച്ചു.


നേരം വല്ലാതെ ഇരുട്ടിയിരിക്കുന്നു. ഗോവൻ കടൽത്തീരങ്ങൾ അപ്പോഴും സജീവമാണെന്നിരിക്കിലും, ഞങ്ങൾ ഹോട്ടെലിലേക്കു തിരിച്ചു.

പിറ്റേന്നു രാവിലെ:
ടൂർ കമ്പനിയുടെ ചാർട്ട് ചെയ്യപ്പെട്ട യാത്ര ഇന്നാണ് . ഞങ്ങൾ നേരത്തേതന്നെ റെഡിയായി നിന്നു.

ഞങ്ങളെക്കൂടാതെ, രണ്ടോ മൂന്നോ കുടുംബങ്ങളും കുറച്ച് ഉത്തരേന്ത്യക്കാരുമുണ്ട് ബസിൽ. യാത്ര തുടങ്ങുകയാണ്. എട്ടുമണിയോടെ യാത്രയാരംഭിച്ചു.

1) ബസിലിക്ക ഓഫ് ബോം ജീസസ്.

ഗോവയുടെ ചരിത്രത്തിന്റെ പ്രധാന നാഴികക്കല്ലുകളിലൊന്നായ ബസിലിക്ക ഓഫ് ബോം ജീസസ് എന്ന ക്രിസ്തീയ ദേവാലയം കാണാനാണ് ഞങ്ങൾ ആദ്യം പോയത്. ഗോവയുടെ തലസ്ഥാനമായ പനജിയിൽനിന്നും ഏകദേശം 9 കിലോമീറ്റർ അകലെയായാണ് ഈ ദേവാലയം സ്ഥിതിചെയ്യുന്നത്.


പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ, വിശേഷ സിദ്ധികൾ ഉണ്ടായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന ഒരു കൃസ്തീയ പുരോഹിതൻ ഇവിടെ ജീവിച്ചിരുന്നു- സൈന്റ് ഫ്രാൻസിസ് ക്സേവ്യർ. മരണാനന്തരം അദ്ധേഹത്തിന്റെ ഭൌതിക ശരീരം ഈ ദേവാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു. വായു കടക്കാത്ത രീതിയിൽ ചില്ലുപേടകത്തിൽ സൂക്ഷിച്ചിരിക്കുന്ന ഈ ശരീരം, 10 വർഷങ്ങളിലൊരിക്കൽ വിശ്വാസികൾക്കുമുന്നിൽ പ്രദർശിപ്പിക്കുന്നു. പത്തോ പന്ത്രണ്ടോ ദിവസങ്ങൾ ന്നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിനു സാക്ഷികളാകാൻ ആയിരക്കണക്കിനു വിശ്വാസികളാണിവിടെയെത്തുന്നത്.

2) ശാന്ത ദുർഗ ടെമ്പിൾ


ഗോവയിലെ ഏറ്റവും പ്രധാന ക്ഷേത്രങ്ങളിലൊന്നാണിത്. പോർച്ചുഗീസ് അധിനിവേശ കാലത്ത് കാര്യമായ നാശനഷ്ടങ്ങൾക്കിരയായ ക്ഷേത്രം, പിന്നീട് സുവാരി പുഴയുടെ മറുകരയിലേക്ക് മാറ്റി പ്രതിഷ്ഠിക്കുകയായിരുന്നു. ജനങ്ങളുടെ ആഗ്രഹപ്രകാരം, നാടിന്റെ പുരോഗതിക്കായി, തന്റെ മന്ത്രിമാരിലൊരാളുടെ നിർദ്ധേശപ്രകാരം ഷാഹു മഹാരാജാവാണിത് പുതുക്കി പണിയിച്ചത്. ഇന്നിത് ഫോണ്ട ജില്ലയിലെ കാവലേം ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.


ഗോവയുടെ ഐശ്വര്യത്തിന്റെ കാവലാളായി കരുതപ്പെടുന്ന ദേവിയുടെ ഈ ക്ഷേത്രം, കാഴ്ചയിലും സുന്ദരമായൊരു നിർമ്മിതി തന്നെയാണ്. ഇൻഡോ-പോർച്ചുഗീസ് വാസ്തു ശില്പ ചാരുതയിൽ വിരിഞ്ഞ ഈ മന്ദിരത്തിന് മുന്നിൽ മനോഹരമായൊരു ദീപസ്തംബമുണ്ട്. വിശേഷ ദിവസങ്ങളിൽ ഈ സ്തംബം ദീപാലംക്രിതമായി ശോഭിക്കുന്നത് നയന മനോഹരമായൊരു കാഴ്ച്ച തന്നെയാണ്.

3) ലോട്ടോലിം വില്ലേജ്


അനേകം പ്രതിമകളും പുരാവസ്തുക്കളുമടങ്ങിയൊരു മ്യൂസിയം. പ്രാചീന ഗോവൻ സംസ്കാരത്തിന്റെ ഒരു പുന:സൃഷ്ടിയായി ഇതിനെ വേണമെങ്കിൽ പറയാം. ഗോവൻ സാമൂഹിക ജീവിതം, ജീവൻ തുടിക്കുന്ന ശിൽപ്പങ്ങളായി പുന:സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വഴി വാണിഭക്കാരും, പരമ്പരാഗത വേഷത്തിലുള്ള മുക്കുവരും, കർഷകരുമെല്ലാം നിശ്ചലരായി നോക്കി നിൽക്കുന്ന പോലെ! ഒരു സംസ്ക്രിതിയിലേക്കിറങ്ങിച്ചെന്ന പ്രതീതി. ഞങ്ങൾ വളരെ നേരം അവിടം  ചുറ്റിക്കണ്ടു.

4) ഡോണാ പോള ബീച്ച്


ഡോണ പോളയെ കുറിച്ച് ഒരുപാട് കഥകൾ പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും, സമാധാനത്തിന്റെയും സഹായത്തിന്റെയും പ്രതീകമായൊരു കഥ കേട്ടത് വശ്വസിക്കാനാണു ഞാനാഗ്രഹിക്കുന്നത്.

ശ്രീലങ്കയിലെ ജാഫ്നാ പട്ടണത്തിലെ വൈസ്രോയിയായിരുന്ന ഒരു പോർച്ചുഗീസ് ഉദ്യോഗസ്ഥന്റെ മകളായിരുന്നു ഡോണാ പോള. 1644 ൽ അവർ കുടുംബസമേതം ഇവിടേക്കു കുടിയേറി. ഇവിടത്തെ ജനങ്ങളുടെ സാമൂഹിക ഉന്നമനത്തിനായി അവർ വളരെയധികം പ്രയത്നിച്ചു. അതിനായി അനേകം ചാരിറ്റി പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ഇതിന്റെ നന്ദി സൂചകമായി, അവരുടെ മരണാനന്തരം ഇവിടുത്തെ ജനങ്ങൾ ഈ ഗ്രാമത്തെ ഡോണാ പോള എന്നു നാമകരണം ചെയ്തു.


ഒരു കഥ ഇപ്രകാരമാണ്, ഡോണ എന്ന സമ്പന്നയായൊരു പോർച്ചുഗീസ്‌ യുവതി, പോള എന്നൊരു ദരിദ്ര മുക്കുവ യുവാവിനെ പ്രണയിച്ചുവെന്നും, ഈ ബന്ധം വീട്ടുകാർ എതിർത്തതിനാൽ ഈ മുനമ്പിൽനിന്നും കടലിലേക്ക് ചാടി ആത്മഹത്യ ചെയ്തുവെന്നുമാണ് കഥ .

മറ്റൊരു കഥ ഇപ്രകാരമാണ് . അവർ വിവാഹിതരായെന്നും, കടലിൽ പോയ ഭർത്താവ്‌ തിരിച്ച് വന്നില്ലെന്നും, ഭർത്താവിനെ പ്രതീക്ഷിച്ച് വളരെക്കാലം അവിടെ നിന്ന അവർ ഒരു പാറയായി പരിണമിക്കുകയും ചെയ്തുവെന്ന് .

കഥകൾ എന്തുതന്നെയാകട്ടെ, ഡോണ പോള ബീച്ച് വളരെ സുന്ദരമായൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ തന്നെയാണ് . ഏതൊരു ടൂറിസ്റ്റ് പോയിന്റിലെയും പോലെ, പാതയുടെ ഇരുവശത്തും വഴിവാണിഭക്കാരുടെ നീണ്ട നിരതന്നെയാണ്. മനോഹരമായ പാത, ഞങ്ങൾ നടത്തം തുടർന്നു .


ഞങ്ങൾ മുകളിലെത്തിയിരിക്കുന്നു. കഥകളറിയാതെ വന്നിരുന്നെങ്കിൽ, പ്രതേകതകളൊന്നും ദർശിക്കാനാകാത്ത ഒരു സാധാരണ വ്യൂ പോയിന്റ്. പക്ഷെ, പാറക്കെട്ടുകളിൽ തല്ലിപ്പതഞ്ഞു നിർവീര്യമാകുന്ന കടൽത്തിരമാലകൾ സുന്ദരമായൊരു കാഴ്ച്ചതന്നെയാണ്. ഒന്നു രണ്ട് ബോളിവുഡ് സിനിമകൾക്ക് പശ്ചാത്തലമായതിനു ശേഷമത്രെ ഇവിടേക്കു ഇത്രയധികം സഞ്ചാരികൾ വന്നു തുടങ്ങിയത്.

യാത്ര അതിന്റെ അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു. വീണ്ടും കോൾവ്വാ ബീച്ച്. ഏകദേശം മുക്കാൽ മണിക്കൂർ നേരമാണു ഞങ്ങൾക്കവിടെ അനുവദിച്ചിരിക്കുന്നത്. ഈ യാത്രയിലെ അവസാനത്തെ ഡെസ്റ്റിനേഷനാണിത്. നേരത്തെ റൂമിൽ തിരിച്ചെത്തിയിട്ട് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാലും, ഞങ്ങളുടെ ട്രെയിൻ രാത്രിയിലായതിനാലും, തിരിച്ച് വേറെ ബസിൽ വന്നോളാമെന്നു, റൂർ കമ്പനിയോട് പറഞ്ഞിറങ്ങി.


ഇന്നലെ വേണ്ടുവോളം ആസ്വതിച്ച സ്ഥലം തന്നെയായതിനാൽ, മറ്റൊരു ദിക്കിലേക്കു നടന്നു. വൈകുന്നേരമായതിനാലാകണം, അവിടമെല്ലാം ജന സാഗരമായിരിക്കുന്നു. എല്ലായിടവും വിദേശീ സാന്നിദ്യംകൊണ്ട് സുന്ദരമാണ് .

അവിടൊരു ഭാഗത്ത് ചിലർ ബീച്ച് വോളിബോൾ കളിക്കുന്നുണ്ട്, ശേഷിക്കുന്ന സമയം അവിടെ ചെലവഴിക്കാമെന്നു തീരുമാനിച്ച് ഞങ്ങൾ അങ്ങോട്ട് നടന്നു.

സമയം ഒരുപാട് കഴിഞ്ഞിരിക്കുന്നു. വീട്ടിൽനിന്നും നൂറുകണക്കിന് കിലോമീറ്ററുകൾ അകലെ, ഗോവയുടെ കടൽത്തീരങ്ങളിൽ, അലസമായിരുന്ന് തിരകളെണ്ണുമ്പോഴും, പതിവൊന്നും തെറ്റിക്കാതെ, സൂര്യൻ, അസ്തമയത്തിന്റെ അരുണിമ ചിതറിക്കൊണ്ട്, പടിഞ്ഞാറെ ചക്രവാളത്തിലേക്ക് ഊളിയിട്ടിറങ്ങുന്നുണ്ടായിരുന്നു.