Wednesday, December 30, 2015

ഫാറൂക് കോളേജിലെ ചില ഓർമ്മകളിലൂടെ...!

(വീക്കെന്റ് ചെലവഴിക്കാൻ ഒരു ട്രിപ്പ് പോകുകയെന്നത് പതിവുള്ളതല്ല. പക്ഷെ, ഞാനെന്റെ മകൾ ഗൗരിക്കു കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടിയാണെങ്കിലും ഇത്തവണ പോകേണ്ടി വന്നു; അധികം ദൂരേക്കൊന്നുമല്ല, നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ചിലേക്ക്!)


ഫാറൂക് ഹയർ സെകന്ററി സ്കൂളിൽവെച്ച് കെൽട്രോണ്‍ നടത്തുന്ന ചില പരീക്ഷണങ്ങളിൽ റീജക്കും പങ്കെടുക്കേണ്ടതുണ്ട്. അവിടെനിന്നും കോഴിക്കോട് ബീച്ചിലേക്ക് അധികം ദൂരമില്ല. അതുകൊണ്ട് തന്നെ പരീക്ഷക്കു ശേഷം ഒരു ചെറിയ കറക്കം തീരുമാനിക്കപ്പെട്ടു!

കലാലയ സമൃതി :
മലബാറിലെ പ്രശസ്തമായ കോളേജുകളിലൊന്നാണ് ഫാറൂക് കോളേജ്. ഇവിടെ പടിച്ചിറങ്ങി പ്രശസ്തരായവർ ഒരുപാടുണ്ട്. ഈ കലാലയ ക്യാമ്പസിലൂടെ സഞ്ചരിച്ചിരുന്ന ഒരു വിജ്ഞാന കാംക്ഷിയായിരുന്നു, വർഷങ്ങൾക്ക് മുൻപ് ഞാനും!

സ്കൂൾ ജീവിതത്തിന്റെ കുട്ടിത്വത്തിൽനിന്നും കോളേജ് ജീവിതത്തിന്റെ യുവത്വത്തിലേക്ക് പ്രൊമോഷൻ കിട്ടിയതിന്റെ സന്തോഷവുമായി തലയുയർത്തി നടന്നിരുന്ന കാലം! ആ ക്യാമ്പസിലൂടെ ഒന്നുകൂടെ കറങ്ങാനുള്ള ഒരവസരം കൂടെയാണെനിക്കിന്നു കിട്ടിയിരിക്കുന്നത്. കാരണം ഈ ക്യാമ്പസിന്റെ ഒരു കോണിൽത്തന്നെയാണ് പരീക്ഷ നടക്കുന്ന സ്കൂൾ. ഇന്നത്തെ കറക്കത്തിൽ ഞാനൊറ്റക്കല്ല, കൂടെ എന്റെ മകളുമുണ്ട്.


ഞായറാഴ്ച്ചയായതിനാൽ ക്യാമ്പസ് വിജനമാണ്. എങ്കിലും പരീക്ഷാർത്ഥികളുടെ കൂടെ വന്നവരെ അവിടവിടെ കാണുന്നുണ്ട്. ഞങ്ങൾ നടത്തം തുടരുകയാണ്. ക്യാമ്പസിന് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. ഞാനെന്റെ പ്രീ ഡിഗ്രി കാലം ചെലവഴിച്ച ക്ലാസ്, ലാബ്, ലൈബ്രറി മുതലായവയെല്ലാം കാണിച്ചും, വിവരിച്ചും മുന്നോട്ട് ഗമിക്കുകയാണ്.

ഒരിക്കൽകൂടെ ആ പഴയ കാലഘട്ടത്തിലൂടെ സഞ്ചരിക്കാനാഗ്രഹിച്ച നിമിഷങ്ങൾ! അന്നത്തെ കൂട്ടുകാരൊക്കെ ഇന്ന് എവിടെയൊക്കെയാണെന്നറിയില്ല. എങ്കിലും എല്ലാവരും അവിടെവിടൊക്കെയോ ഉണ്ടെന്ന തോന്നൽ. ചിരിയും കളിയും തമാശകളും നിറഞ്ഞ കലാലയ ജീവിതത്തിന്റെ സുഖമുള്ള നൊമ്പരം!

ക്യാമ്പസിന്റെ ഒരു ഭാഗത്തായി നിലകൊള്ളുന്ന ഇൻഡോർ സ്റ്റേഡിയം. ഞാൻ അതിനടുത്തെത്തിയിരിക്കുന്നു. അതിനു മുന്നിലായ് കുറച്ചു പടികളുണ്ട്. ഇടക്കൊക്കെ ക്ലാസ് കട്ടുചെയ്ത് കൂട്ടുകാരോടൊത്ത് വന്നിരിക്കാറുണ്ടായിരുന്ന പടികൾ! അവിടെ കളി തമാശകൾ പറഞ്ഞിരിക്കുമ്പോൾ, അതിരുകളില്ലാത്ത ക്യാമ്പസ്‌ ജീവിതത്തിന്റെ തുറന്ന വാതായനികളിലൂടെ പാറി നടക്കുകയായിരുന്നു ഞങ്ങളെന്ന് അറിഞ്ഞതേയില്ല. എല്ലാം സുഖമുള്ള ഓർമ്മകൾ മാത്രം!!

ഗ്രൗണ്ടിന്റെ ഒരു മൂലയിലുള്ള ക്ലാസിനടുത്തെത്തിയിരിക്കുന്നു. ആ ക്ലാസിലേക്ക് നോക്കുമ്പോൾ എനിക്കിന്നും വല്ലാത്തൊരു ചമ്മലാണ്.


കൂടെ നടന്നിരുന്ന പലർക്കും, ഒരു ചാപല്യമെന്നോണം, ഒരു ലൈനെങ്കിലും ഉണ്ടായിരുന്ന കാലം. ആയിടെ എപ്പോഴോ തുടങ്ങിയ ഒരു മോഹം, അല്ലെങ്കിൽ, എനിക്ക് മാത്രം ഇല്ലല്ലോ എന്ന നഷ്ട ബോധം എന്നേ കരുതേണ്ടൂ, കൂടെ ആത്മാർത്ഥ സുഹൃത്തിന്റെ പിൻതാങ്ങലും കൂടെയായപ്പോൾ, എവിടെനിന്നോ സംഭരിച്ച ധൈര്യവും പേറി, അന്നു ഞാനവളുടെ അടുത്തെത്തി, തലേന്നു രാത്രി ഉറക്കമിളച്ചിരുന്നെഴുതിയ സ്നേഹ സന്ദേശം അവൾക്കു കൈമാറി.

ഒരുപാട് പ്രാവശ്യം കറക്ഷനുകൾ വരുത്തിയ ഫൈനൽ പ്രിപ്രിന്റാണ്. ഗ്രാമർ മിസ്റ്റേക്കില്ലാതിരിക്കാൻ എത്ര പ്രാവശ്യം ആവർത്തിച്ചു വായിച്ചിരുന്നുവെന്ന് എനിക്കുതന്നെ ഓർമ്മയില്ല. അതിനുള്ള മറുപടിക്കായി പിറ്റേന്ന് കാത്തു നിൽക്കുമ്പോൾ, ഏതൊരു തുടക്കക്കാരന്റെയും പോലെ ആളിക്കത്തുന്ന തീയായിരുന്നെന്റെ മനസിലും.

വളരെ നേരത്തെ പ്രതീക്ഷയോടെയുളള കാത്തിരിപ്പിനൊടുവിൽ  അടുത്തു ചെന്ന് ചോദിച്ചു. 'മറുപടി, അച്ഛൻ എഴുതിക്കൊണ്ടിരിക്കുകയാണെന്ന്' കേട്ടതും, വല്ലാത്തൊരു തളർച്ചയാണെനിക്ക് തോന്നിയത്. കാരണം അവളുടെ അച്ഛൻ ജോലിചെയ്യുന്ന എയർപോർട്ടിലെ പോസ്റ്റ്മാനായിരുന്നു എന്റെ അച്ഛന്റെ അനിയൻ.

"പെട്ടൂലൊ കൂട്ടുകാരാ ...." എന്ന ഭാവത്തിൽ തരിച്ചിരിക്കുമ്പോഴും, അവളേക്കാളും ഒരോണമെങ്കിലും അധികമുണ്ടിട്ടുള്ള പരപുരുഷനായ എന്റെ മുഖത്തുനോക്കി ആ കിളുന്തു പെണ്ണു തുടരുകയാണ്; 'കോളേജിലിതെല്ലാം സാധാരണമാണെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ടെന്ന്'. നല്ല അനുഭവ സമ്പത്തുള്ള അച്ഛന്റെ, മോളുതന്നെ! അന്നെനിക്കൊരു കാര്യം മനസ്സിലായി; കൂടുതൽ ഓണമുണ്ടിട്ടൊന്നും ഒരു കാര്യവുമില്ലാന്ന്.


എന്തൊക്കെയായാലും, കൂട്ടുകാർക്കിടയിൽ 'ആകെ നാറീന്നു പറഞ്ഞാൽ മതീലൊ'. ആ കുട്ടി കാരണം, പെണ്‍കുട്ടികളെ വളക്കാനറിയാത്തൊരു കൊള്ളരുതാത്തവനായി ഞാൻ മാറി. അവളിപ്പോ എവിടെയാണെന്നെനിക്കറിയില്ല. അടുത്ത എന്ട്രൻസിൽ എനിക്ക്, കോട്ടക്കലിൽ ബി. എ. എം. എസിന് കിട്ടിയതിനാൽ, ആ നാറ്റം അധികകാലം അവിടെ ചുമക്കേണ്ടി വന്നില്ല.

ഞാൻ ചെയ്ത വിക്രിയകളും, എനിക്കു പറ്റിയ അമളികളും, മാത്രം ഒളിച്ചുവച്ചുകൊണ്ട് ക്യാംപസ് ജീവിതത്തെ സുന്ദരമായ്‌ വിവരിച്ചുകൊണ്ട് നടന്നു നീങ്ങുമ്പോൾ, ഗൗരിയുടെ മനസിലും പഠിക്കണമെന്നൊരു ഇൻസ്പിറേഷൻ ഉണ്ടാകുന്നുണ്ടെന്നു മനസ്സിലാക്കാൻ എനിക്കധികം പ്രയാസപ്പെടേണ്ടി വന്നില്ല.

ബീച്ചിലേക്ക് :
സമയം വളരെ കഴിഞ്ഞിരിക്കുന്നു. എക്സാം തീർന്നതിന്റെ പ്രത്യക്ഷ ലക്ഷണമായ മണിയടി ശബ്ദം കേൾക്കുന്നുണ്ട്. ഇനി ബീച്ചിലേക്ക്.


വൈകുന്നേരമായിരിക്കുന്നു. ഞായറാഴ്ച്ചയായതിനാലാകാം ബീച്ചിൽ നല്ല ജനബാഹുല്യമുണ്ട്. തിരമാലകളിൽ ചാടിക്കളിച്ചും, മണൽപ്പരപ്പിൽ ഓടിക്കളിച്ചും അവർ ആസ്വതിക്കുകയാണ്. ചിലർ പട്ടം പറത്തലിന്റെ രസച്ചരട് വലിച്ചുകൊണ്ടിരിക്കുകയാണ്.?


മണൽപ്പരപ്പിലൂടെ ഐസ്ക്രീം വണ്ടികൾ തള്ളി നടക്കുന്നവർ. നിലക്കടലയും, പോപ്കോണും കൊണ്ടുനടന്ന് വിൽക്കുന്നവർ, ഉപ്പിലിട്ട മാങ്ങയും, നെല്ലിക്കയും മറ്റും വിൽക്കുന്നിടത്തും നല്ല തെരക്കുണ്ട്. ആകെയൊരു ഉത്സവമയം.

വെള്ളത്തിലുള്ള കളി, ഗൗരിക്ക് വളരെ ഇഷ്ട്ടമാണ്. സമയം ഒരുപാട് കഴിഞ്ഞിരിക്കുന്നു. കടലിനു പുതിയൊരു പശ്ചാത്തല ഭംഗി നൽകിക്കൊണ്ട് സൂര്യൻ അസ്തമിക്കാൻ തയ്യാറായി നിൽക്കുകയാണ്‌. ധവള വർണ്ണമായിരുന്ന പ്രകാശം, പിന്നീട് ചുവപ്പിലേക്കും, ഇപ്പോൾ ഇരുട്ടിലേക്കും മാറിക്കൊണ്ടിരിക്കുകയാണ്. ഇനിയുമിവിടെ അധികനേരം ചെലവഴിക്കാനില്ല. ഞങ്ങൾ വീട്ടിലേക്കു തിരിക്കുന്നതിനുള്ള തയ്യാറെടുപ്പ് തുടങ്ങുകയാണ്‌.

2 comments:

  1. പഠിച്ച കോളേജിനെപ്പറ്റിയുള്ള കുറിപ്പ് വായിച്ചു. കോളേജും, ലൈബ്രറിയും, ഗ്രൗണ്ടും, വഴികളും... ഒന്നും മറന്നിട്ടില്ല. പുതുവത്സരാശംസകള്‍

    ReplyDelete